തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരു ഏക്കർ വരെ ഭൂമി പതിച്ചു നൽകുന്നതു കർശന വ്യവസ്ഥകളോടെ. പതിച്ചു നൽകുന്ന സ്ഥലത്തു വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്നും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.
ആരാധനാലയങ്ങളുടെ സ്ഥലത്ത് ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങളുണ്ടെങ്കിൽ ആ സ്ഥലം പതിച്ചു നൽകാൻ കമ്പോളവില ഈടാക്കും.
എന്നാൽ, പതിച്ചു നൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനു തടസമില്ല. പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സർക്കാർ തിരിച്ചെടുക്കും. കുത്തക പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ, പാട്ടം പുതുക്കി നൽകും.
മത- ധർമ സ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റ് ഭൂമി വരെ പതിച്ചു നൽകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചപ്പോൾ മന്ത്രിമാരിൽ പലരും ഇതുമായി ബന്ധപ്പെട്ട ആശങ്കയും സംശയങ്ങളും അറിയിച്ചു. എന്നാൽ, സംസ്ഥാനത്തു രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ലെന്നും രണ്ടു വർഷമായി ഈ വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭൂമി പതിച്ചു നൽകാമെന്നു നിയമ- ധന വകുപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂമി പതിച്ചു കൊടുക്കേണ്ട ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാകും തീരുമാനിക്കുക. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരില്ല.1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചു നൽകുന്നത്. 1995ലെ മുനിസിപ്പൽ- കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം പ്രകാരം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ നിർദേശങ്ങൾ പരിഗണിച്ചും നിയമപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ പഠിച്ചും തീരുമാനം എടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയത്. മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനാകില്ല. നയപരമായ മാറ്റം ഉണ്ടാവുകയാണെങ്കിൽ വീണ്ടും മന്ത്രിസഭയിൽ കൊണ്ടു വന്നു മാത്രമേ ഉത്തരവിന് അന്തിമ രൂപം നൽകാനാകൂ.
ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കർ വരെയുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നൽകുന്പോൾ ശേഷിക്കുന്ന സ്ഥലം തിരികെ ഏറ്റെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന പ്രശ്നമുണ്ട്.
ആരാധനാലയങ്ങൾക്കു കൈവശാവകാശം നൽകിക്കൊണ്ട് പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെ കുറിച്ചാകും ആലോചിക്കുക. ശ്മശാനങ്ങൾക്ക് 75 സെന്റ് വരെയുമാണു ഭൂമി പതിച്ചു നൽകുക.
കലാ-കായിക-സാംസ്കാരിക സംഘടനകൾക്ക് 15 സെന്റ് വരെ ഇത്തരത്തിൽ തുക ഈടാക്കി പതിച്ചു നൽകാനുള്ള തീരുമാനം ഗ്രാമീണ ക്ലബുകൾക്കാണു പ്രയോജനപ്പെടുക. ഓരോ ക്ലബിന്റെയും ആവശ്യം പരിശോധിച്ച് അതിന് അനുസരിച്ചുള്ള ഭൂമിയേ അനുവദിക്കുകയുള്ളൂ.
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു.
സ്ഫോടനം സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴുമുണ്ടെന്നും സബ് കളക്ടറെ ഉടൻ കണ്ട് വിഷയം ഉന്നിയിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. ജില്ലാ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും പി രാജു പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന നിയമസഭ യോഗത്തിൽ സ്ഥലം എംഎൽഎ വിഷയം ഉന്നയിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.
ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.
സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്‌കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മനോഹരമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനും ഗായകനുമാണ് എം.ജയചന്ദ്രന്‍. ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളിയുടെ ചുണ്ടുകള്‍ എല്ലായിപ്പോഴും ഈണമിട്ട് പാടിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്.
ഇപ്പോഴിതാ, 17 വയസ്സുള്ളപ്പോള്‍ വേദിയില്‍ പാടുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. 31 വര്‍ഷം മുന്‍പുള്ളതാണ് വീഡിയോ. ‘ചെമ്പക പുഷ്പ…’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. 1988 ഡിസംബര്‍ 3ന് തിരുവനന്തപുരത്തുവെച്ച് നടന്ന കസിന്റെ വിവാഹവിരുന്നിനിടെ ജയചന്ദ്രന്‍ പാടുന്നതിന്റെ വീഡിയോയാണിത്.
എംസി റോഡിൽ വാളകത്ത് നിർത്തിയിട്ട ലോറിയിൽ പുലർച്ചെ രണ്ടരയോടെ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം സുനിൽ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാൽനട യാത്രികരാണ് അപകടം പൊലീസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കിൽ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറായ ശ്യാം. ശബരിമല തീർഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ വിവരം. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരൻ: സാഗർ
സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.
ഔദ്യോഗിക ആവശ്യാർത്ഥം ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.
ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.
ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.
അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.