Kerala

നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഈ മാസം 17നാണ് പരിശോധന. തുടര്‍നടപടി അതിനുശേഷമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം കോണ്‍ക്രീറ്റ്് സ്പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവരുമായി ചര്‍ച്ചനടത്തി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.

അതേസമയം, പാലാരിവട്ടം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.

പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്. ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.

അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രാഷ്ട്രീയനേതാവല്ലാത്ത എസ്.ജയശങ്കറിനെ ബിജെപി വിദേശകാര്യമന്ത്രിയായി നിയമിച്ചത്  എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു .  ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ ഭാഗമായുള്ള ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യ-യുഎസ് ഇടപാടുകളുടെയും സൂത്രധാരനാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ശേഷം ഇടതുപക്ഷം നടത്തിയ വലിയ തിരിച്ചുവരവുകള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകല്‍ച്ചയോ ഇല്ലെന്നും ജനവിധി മാനിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കസ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന ചിന്ത ജനങ്ങളില്‍ ശക്തമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. ആ ദൗര്‍ബല്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ജനം കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ആ തരത്തില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരോ ജയിച്ചാല്‍ എല്ലാമായെന്നു കരുതുന്നവരോ അല്ല ഇടതുപക്ഷം. കിട്ടിയ വോട്ടോ സീറ്റോ നോക്കാതെ എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ രീതി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകാത്ത വിധം വര്‍ഗീയപ്രചാരണം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു പകരം തീവ്രഹിന്ദുത്വവും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രസംഗിച്ച് എല്ലാക്കാലത്തും മുന്നോട്ടുപോകാന്‍ ബിജെപിക്കു കഴിയില്ല.

ഇടതുപക്ഷത്തിന് കൂടുതല്‍ സാധ്യതയുള്ള സാഹചര്യമാണ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയിലെ ഹിന്ദുത്വ പ്രചാരണം കൊണ്ടു മാത്രമാണെന്ന് പരിമിതപ്പെടുത്തല്‍ ശരിയല്ല. അമേരിക്കയും ഓസ്ട്രേലിയയും ഫ്രാന്‍സും ഇസ്രയേലുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലതുപക്ഷത്തേക്കുള്ള പോക്കിന്റെയും കോര്‍പറേറ്റ് അജൻഡകളുടെയും ഭാഗമായി വേണം ഇന്ത്യയിലെ സ്ഥിതിയും വിലയിരുത്താന്‍.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ നവാസിനെ കാണാതായതായി പരാതി. സെന്‍ട്രല്‍ സി.ഐ, വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി.

സി.ഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.

വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .

ബലാത്സംഗ കേസില്‍ പ്രതിയായ പ്രതിയായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കാര്‍ട്ടൂണിന് പിന്തുണയുമായി, ബിഷപ്പിനെതിരെ രംഗത്ത് വന്നിരുന്ന സിസ്്റ്റര്‍ അനുപമയുടെ പിതാവ് കെഎം വര്‍ഗീസ്. ഫ്രാങ്കോയെ പൂവന്‍ കോഴിയായി ചിത്രീകരിച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിന് എതിരെ കത്തോലിക്ക സഭ നേതൃത്വം രംഗത്ത് വരുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഇടപെട്ട് പുരസ്‌കാരം പിന്‍വലിക്കുകയും ചെയ്തു.

പൊലീസ് തൊപ്പിക്ക് മുകളില്‍ അടിവസ്ത്രം തൂക്കിയിട്ട അംശവടിയുമായി നില്‍ക്കുന്ന ഫ്രാങ്കോയും പിന്തുണയുമായി താഴെ നില്‍ക്കുന്ന പിസി ജോര്‍ജ്ജും പികെ ശശിയും ഇവരെ കണ്ട് പേടിച്ചോടുന്ന കന്യാസ്ത്രീകളുമാണ് കാര്‍ട്ടൂണിലുള്ളത്. പുരസ്‌കാരം പിന്‍വലിച്ചതിന് എതിരെ മന്ത്രി എകെ ബാലന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സിസ്റ്റര്‍ അനുപമയുടെ പിതാവ്.

പുരസ്‌കാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്ന് കെഎം വര്‍ഗീസ് പറയുന്നു. കാര്‍ട്ടൂണ്‍ വരച്ച കെകെ സുഭാഷ് സമൂഹത്തിന്റെ അപചയത്തെയാണ് തുറന്നുകാട്ടുന്നത് എന്നും മെത്രാന്മാരെ പ്രീതിപ്പെടുത്താനായി സത്യസന്ധമായ കാര്‍ട്ടൂണിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും കെഎം വര്‍ഗീസ കത്തില്‍ പറയുന്നു. യേശുവിന്റെ ഇടതും വലതുമായി രണ്ട് കുരിശുകളിലായി രണ്ട് കള്ളന്മാരെ തറച്ചിരുന്നു. ആ കുരിശുകളാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇവര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ് എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേ എന്നും കെഎം വര്‍ഗീസ് ചോദിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും മന്ത്രിയാണ് താങ്കള്‍, അല്ലാതെ മെത്രാന്മാരുടെ മന്ത്രിയല്ല – കെഎം വര്‍ഗീസ് പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടന്നത്തിയ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പോപ്പ് ഫ്രാന്‍സിസ് അടക്കമുള്ളവര്‍ക്ക് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്‌ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.

‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’

”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട.  ജീവിച്ചിരിക്കുമ്പോൾ  ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.”

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.

”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.

സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.

തിരുവനന്തപുരം ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്. നാലു മാസം മുൻപ് വാങ്ങിയ ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം. നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്നോപാർക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്തു വന്നു.

രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ പ്രതികരിച്ചത്. ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.

തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അഞ്ചുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം സ്റ്റേഷനിലെത്തി. അടിമാലി പൊലീസ് സ്‌റ്റേഷനിലാണ് വിചിത്രമായ സംഭവമുണ്ടായത്.

തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ സമീപവാസികളായ അഞ്ചുപേര്‍ വെട്ടിനശിപ്പിച്ചതായും വീട്ടിലേക്ക് കല്ലെറിഞ്ഞതായും കാട്ടി ഓടയ്ക്കാസിറ്റി സ്വദേശിനി അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പത്.

എന്നാല്‍ യുവതിയുടേത് കള്ളപരാതിയാണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗമടക്കമുള്ളവര്‍ യുവാക്കളോടൊപ്പം സ്റ്റേഷനിലെത്തിയത്. ഓടയാക്കാസിറ്റി നായ്ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് യുവതിയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കാലങ്ങളായി യുവതിയും പുരയിടത്തിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളം വിടുന്നതിന് യുവതി തയ്യറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളം പുരയിടത്തില്‍ കയറാത്തവിധം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാമെന്ന് അറിയിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കള്ളപരാതിയുമായി യുവതി രംഗത്തെത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. മാങ്ങോട് പാടത്ത് ഷീല സുലൈമാന്‍ ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസം എസ്ഡിപിഐ- എഐവൈഎഫ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ മുൻകരുതൽ പ്രവർത്തനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ചികിത്സയിലാണ്.

വായൂ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരമാലകള്‍ക്കൊപ്പം പത നുരഞ്ഞു പൊന്തുന്നു. കൊല്ലത്ത് കടല്‍ തീരത്ത് പതയടിഞ്ഞ പ്രതിഭാസത്തെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ ഗവേഷക സംഘം കൊല്ലത്തെത്തി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സസിന്റെ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ എത്രയും വേഗം ഈ മേഖലയിലെ വിദഗ്ദരടങ്ങുന്ന ഒരു പഠനസംഘത്തെ അയക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് കൊല്ലത്തെ തീരങ്ങളില്‍ പത നുരഞ്ഞുപൊന്തിയത്. തീര വാസികള്‍ പത അടിഞ്ഞത് ആഘോഷമാക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും ദൃശ്യങ്ങള്‍ വൈറലാണ്.

 

Copyright © . All rights reserved