അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന പന്ത്രണ്ടുവയസുകാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും നാട്ടുകാരും. പന്തളംതെക്കേക്കര പാറക്കര സ്വദേശി അമൃതയെ ആണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അയല്‍ വീട്ടിലെ കുട്ടികളോടൊപ്പം അമൃത കളിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് മരിച്ചനിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്
മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. തട്ട എന്‍.എസ്.എസ് ഹയര്‍സക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അമൃത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
പിറന്നുവീണ കുഞ്ഞുരാഹുലിനെ ആദ്യം വാരിയെടുത്ത കൈകള്‍ ഇന്ന് രാഹുല്‍ഗാന്ധിയെ വാരിപുണര്‍ന്നു. 1970 ജൂണ്‍ മാസത്തില്‍ രാഹുല്‍ഗാന്ധി ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്നു രാജമ്മ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയായി ജനിച്ച രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നു.
നേഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി എത്തുന്നത്. ഇന്നിപ്പോള്‍ വിജയിച്ചു നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയപ്പോള്‍ വോട്ടര്‍ കൂടിയായ രാജമ്മയെ കാണാന്‍ മറന്നില്ല. സ്‌നേഹനിര്‍ഭരമായിരുന്നു ഈ കൂടിക്കാഴ്ച. ഉറ്റവരെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ ഏറെ പ്രിയപ്പെട്ട ഒരാളാണ് ഈ വയനാടുകാരി. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്നു രാജമ്മ സ്‌നേഹപൂര്‍വ്വം പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫോട്ടോ സഹിതം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ചിത്രം. മാസങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ കൂടി ആലോചിച്ചാവണം ട്രോളായും കുറിപ്പായും ചിത്രം വലിയ ഹിറ്റായി. സൈബർ ഇടങ്ങളിൽ ചിരിക്കൊപ്പം ചര്‍ച്ചയും പടർത്തി ലൈക്കേറ്റുകയാണ് ഇൗ സൗഹൃദച്ചിരി. ഇന്നലെ തൃശൂരിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ദർശനത്തിനിടയിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ബിജെപി നേതാക്കൾക്ക് കൈകൊടുത്തത്. കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും കമ്മിഷണർക്ക് ഒപ്പം ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.
മാസങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എൻ രാധാകൃഷ്ണൻ താക്കീത് നൽകിയിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഇൗ സൗഹൃദചിരി ചിത്രം ശ്രദ്ധേ നേടുന്നത്
ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വച്ചായിരുന്നു ഇൗ കൂടിക്കാഴ്ച. കെ.സുരേന്ദ്രനും എ.എൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നേർക്കുനേർ കണ്ടപ്പോൾ പമ്പയിലും നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരും കാണിച്ചില്ല. നിറഞ്ഞ ചിരിയോടെ കൈകൊടുത്താണ് മൂവരും പിരിഞ്ഞത്.
ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചതിന്റെ ആഘാതത്തിലാണു പാലക്കാട് തണ്ണിശ്ശേരി. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നെല്ലിയാമ്പതിയിലെ കൊക്കയിലേക്കു മറിഞ്ഞ കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരിൽ രണ്ടു പേരുടെ ജീവൻ മണിക്കൂറുകൾക്കുള്ളിൽ റോഡിൽ പൊലിഞ്ഞു. പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശികളായ ഫവാസ്, ഉമറുൽ ഫാറൂഖ് എന്നിവരാണു കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ആംബുലൻസ് അപകടത്തിൽ മരിച്ചത്.
ഷൊർണൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇവർ വന്നിരുന്ന കാർ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആർടിസി ബസിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്കാനിങ് ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളായ ഫവാസ്, ഉമറുൽ ഫാറൂഖ്, ഇദ്ദേഹത്തിന്റെ സഹോദരൻ ജംഷീർ, വെളുത്തേരിൽ ഷാഫി എന്നിവർ രാവിലെ നെല്ലിയാമ്പതിക്കു പുറപ്പെട്ടതാണ്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ കുണ്ട്റചോലയ്ക്കടുത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു. അൻപതടിയിലേറെ താഴ്ചയിലുള്ള മരത്തിൽ കാർ കുടുങ്ങി. കാറിനു പിന്നാലെ വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണു രക്ഷിച്ചത്.
കൊക്കയിലേക്കു വീണിട്ടും കാറിലുണ്ടായിരുന്നവർക്കു കാര്യമായ പരുക്കുകൾ പറ്റിയില്ല. ഇവരെ കെഎസ്ആർടിസിയിൽ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകി വിട്ടപ്പോഴേക്കും വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളായ ഓട്ടോ ഡ്രൈവർ നാസറും വ്യാപാരി സുബൈറും എത്തി. പാലക്കാട്ടേക്കു ബസ് കുറവായതിനാൽ എങ്ങനെ പോകുമെന്നു ചിന്തിക്കുമ്പോഴാണ്, അവശനിലയിലുള്ള രോഗിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുന്ന വിവരമറിഞ്ഞത്.
ജംഷീർ ഒഴികെ എല്ലാവരും ഇതിൽ കയറി. എന്നാൽ അതു ദുരന്തത്തിലേക്കു മടക്കമില്ലായാത്രയായി. ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ മാറി നിന്ന ജംഷീറും പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഷാഫിയും (13) മാത്രം രക്ഷപ്പെട്ടു.
ജീവന്റെ ഒരു തുടിപ്പു ബാക്കിയുണ്ടെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സർവസജ്ജരായി കാത്തുനിന്ന ജില്ലാ ആശുപത്രിയിലേക്കു വന്നത് അപകടത്തിൽ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങൾ. തണ്ണിശ്ശേരിയിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടൻ ട്രോമാ കെയർ സജ്ജമായിരുന്നു. ഓരോരുത്തരെ കൊണ്ടുവരുമ്പോഴും ഡോക്ടർമാരടക്കമുള്ളവർ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനില്ലായിരുന്നു.
ജില്ലാ ആശുപത്രി പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാളും ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവിയും ഉടൻ ആശുപത്രിയിലെത്തി. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ഉടൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ആരംഭിച്ചു. വൈകിട്ടു 4 കഴിഞ്ഞാൽ പോസ്റ്റ്മോർട്ടം പതിവുള്ളതല്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മാറ്റിവച്ചാണ് ആരോഗ്യവകുപ്പും പൊലീസും ഒരുപോലെ സഹായവുമായി എത്തിയത്.
നിയുക്ത എംപി വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.ഡി.പ്രസേനൻ, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, കലക്ടർ ഡി.ബാലമുരളി, മുൻ എംപി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ.
സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയരുകയാണ്. ഈ കൂട്ടത്തിൽ പൊലീസിനെ ഏറെ കുഴപ്പിക്കുന്നത് ദൃക്സാക്ഷികളുടെ വിരുദ്ധമൊഴിയാണ്. കുഴക്കുന്ന മൊഴികൾ ഇങ്ങനെ: വിമാനത്താവളത്തിൽ നിന്നു ബന്ധുവിനെയും കൂട്ടി കാറിൽ മടങ്ങിവരുകയായിരുന്നു ഞാനും ജ്യേഷ്ഠൻ പ്രണവും. പള്ളിപ്പുറം ജംക്‌ഷനു തൊട്ടുമുന്നിലെത്തിയപ്പോൾ കാർ മരത്തിലിടിച്ചു നിൽക്കുന്നതു കണ്ടു. ഉടൻ ഇടതുവശത്തെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു. ബർമുഡയും ടീഷർട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിങ് സീറ്റിൽ. പിന്നിൽ ഇരുസീറ്റുകൾക്കുമിടയിൽ തലകുനിച്ചു കുഴഞ്ഞിരിക്കുകയായിരുന്നു കുർത്ത ധരിച്ച ഒരാൾ.
പ്രണവാണു കുട്ടിയുമായി പൊലീസിനൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയത്. അപകടത്തിൽപ്പെട്ടതു ബാലഭാസ്കറും കുടുംബവുമാണെന്നു മെഡിക്കൽ കോളജിൽ നിന്നു പ്രണവ് മടങ്ങിയെത്തിയപ്പോഴാണു മനസ്സിലായത്. കുർത്ത ധരിച്ചു കാറിന്റെ പിൻസീറ്റിൽ കണ്ടയാളാണു ബാലഭാസ്കറെന്നു തിരിച്ചറിഞ്ഞു. അശ്വിൻ എം.ജയൻ (നന്ദു), വർക്കല ചാവർകോട് സ്വദേശി.
‘ബാലഭാസ്കർ ഡ്രൈവിങ് സീറ്റിൽ’
അപകടത്തില്‍ അസ്വാഭാവികത തോന്നുന്നില്ലെന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി. അജി. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുന്നത് നേരില്‍ കണ്ടിരുന്നു. സംഭവസ്ഥലത്ത് ദുരൂഹത ഉണ്ടാക്കുന്ന തരത്തില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും അജി പറയുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അജി പറയുന്നത്.
ആറ്റിങ്ങലിൽ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ 2 വാഹനങ്ങൾ ഓവർടേക് ചെയ്തു. അതിലൊരു കാർ പള്ളിപ്പുറം സിഗ്നൽ പിന്നിട്ടപ്പോൾ വളവു കഴിഞ്ഞു റോഡിന്റെ വലതുവശത്തേക്കു വേഗത്തിൽ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാൻ ചാടിയിറങ്ങി. ഗിയർ ലിവറിനു സമീപം കുട്ടിയും മുൻവശത്തെ ഇടതു സീറ്റിൽ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു. അതുവഴിപോയ കാർ നിർത്തിച്ചു ജാക്കിലിവർ വാങ്ങി കാറിന്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു, പിന്നാലെ സ്ത്രീയെയും. പിന്നിൽ കിടക്കുകയായിരുന്നയാളെ നാട്ടുകാർ ചേർന്നു വാതിൽ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്കറായിരുന്നു ഡ്രൈവിങ് സീറ്റിൽ. സി.അജി (കെഎസ്ആർടിസി ഡ്രൈവർ, വെള്ളറട സ്വദേശി)
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ അനുവദിച്ചതാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. തോൽവിക്കു തൊടുന്യായം കണ്ടെത്താൻ നോക്കരുത്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. അന്നൊക്കെ മത, സമുദായ, വർഗീയ ശക്തികളെ മറികടക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതു ജനമനസ്സുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം വർഗീയശക്തികൾക്കും യഥാസ്ഥിതികർക്കും മുകളിലായതുകൊണ്ടാണ്.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് പറഞ്ഞു.
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സംഗീതജ്ഞനും മനോജ് നായരെ കൊച്ചിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് 2010 മുതല്‍ കൊച്ചിയില്‍ താമസിച്ച് വരികയായിരുന്നു. വീട്ടുടമയായ ഡെര്‍സണ്‍ ആന്റണിയാണ് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുളളതായാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരുക്കുകളോ പാടുകളോ കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുളളു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കൊച്ചി മുസിരീസ് ബിനാലെയുടെ തുടക്കം മുതല്‍ ഇതില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇന്ത്യയിലെ ഇതര സംഗീതത്തിന്റെ ചരിത്രം തേടുന്ന ‘ബിറ്റ്‍വീന്‍ ദ റോക്ക് ആന്റ് എ പാഡ് പ്ലെയിസ്’ എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ പുസത്കം പുറത്തിറക്കാനായിരുന്നു പദ്ധതി. മുമ്പ് സംഗീതത്തിലും കലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബിജെപി പ്രവർത്തകനും സിനിമാനടനുമായ കൊല്ലം തുളസിയുടെ കയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ. ആറുലക്ഷം രൂപയാണ് തുളസിയുടെ പക്കൽ നിന്നും ഇയാൾ കബളിപ്പിച്ചെടുത്തത്. കേസിൽ തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല വിഷയത്തിലടക്കം ബിജെപി നിലപാടുകൾക്കൊപ്പം നിന്ന താരമാണ് കൊല്ലം തുളസി. അദ്ദേഹത്തിന്റെ പരാമർശം വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ പണം തട്ടിയ കേസിൽ ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സൂചനയുണ്ട്.
കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പ്രശോഭ് ചെക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് താരം പൊലീസിൽ പരാതി നൽകിയത്. ശബരിമല വിഷയത്തിൽ സമരത്തില്‍ തുളസി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദമാവുകയും പൊലീസി കേസെടുക്കുകയും ചെയ്തിരുന്നു.
പാറശാലയിലെ സ്വകാര്യലാബിന്റെ പിഴവില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയേത്തുടര്‍ന്ന് സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷയ്ക്ക് ആശുപത്രിയുമായി ഒൗദ്യോഗിക സ്കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് കുറിച്ചു നല്കി. ആദ്യ സ്കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം.
അഞ്ചാം മാസത്തില്‍ അസ്വസ്ഥതകള്‍ തോന്നിയതിനേത്തുടര്‍ന്ന്് മറ്റൊരിടത്ത് പരിശോധന നടത്തുകയും ഇരട്ടക്കുട്ടികളാണെന്ന് ബോധ്യപ്പെടുകയും ഒരു കുട്ടി അബോര്‍ഷനായതായി മനസിലാക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരം എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിഷയുടെ കുടുംബം പൊലീസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡി എം ഒയ്ക്കും പരാതി നല്കി.
സ്കാനിങ് സൗകര്യമില്ലാത്ത പാറശാല ആശുപത്രിയിലെ രോഗികള്‍ക്ക്് കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിന്നീസ് ലാബുമായി കരാറുണ്ടായിരുന്നു. പരാതിയേത്തുടര്‍ന്ന് ഈ കരാര്‍ റദ്ദാക്കിയതായി പാറശാല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഗര്‍ഭാശയത്തില്‍ കുട്ടികളുടെ കിടപ്പിലെ വ്യതിയാനം മൂലമാണ് ഇരട്ടക്കുട്ടികളെന്ന് മനസിലാകാതിരുന്നതെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.
ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു. അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം പവൻ സ്വര്‍ണവും രണ്ട് ലക്ഷത്തിലേറെ രൂപയും .
പൊലീസ് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ക്ഷേത്രദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയുമധികം സ്വർണവും പണവും കണ്ടതിലാണ് സംശയം.വീട്ടിലുള്ള ആഭരണങ്ങളെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് സജീവ അന്വേഷണം ആരംഭിച്ചത്. രണ്ടു ബാഗുകളില്‍നിന്നാണ് കാറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തത്.ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ഒരു ബാഗുകളിലുണ്ടായിരുന്നു.
രണ്ടു ലക്ഷത്തോളം രൂപയും കാറിൽ നിന്നും കണ്ടെടുത്തിരുന്നു.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആയിരുന്നെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പൊലീസിനോട് പറഞ്ഞു. അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു.
അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. മകൻ അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ മാത്രമാണ് ലക്ഷ്മിയുടെ വിധി എന്നതും മലയാളിയെ വല്ലാതെ വേദനിപ്പിക്കുന്നു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.