ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വഴക്കിട്ടതിന് ജോണ്‍സണില്‍നിന്ന് ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തല്‍. പൊലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിര്‍ത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്.

ഭാര്യയെ ചവിട്ടി നിലത്തിട്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടര്‍ന്ന് പിന്നീട് ബന്ധുക്കളുടെ നേതൃത്വത്തില്‍ കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോളി ഇവരുടെ വീട്ടില്‍ വരുന്നതും ജോണ്‍സന്‍ ബന്ധം തുടരുന്നതും വിലക്കി. അതിനു ശേഷം വീട്ടിലെത്തിയ ജോണ്‍സന്‍ ഇതിന്റെ പേരിലാണ് ഭാര്യയെ ആക്രമിച്ചത്്. തുടര്‍ന്ന് പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ അയാള്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു

ഇനിയൊരിക്കല്‍ക്കൂടി ഭാര്യയെ മര്‍ദിച്ചാല്‍ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ വര്‍ഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളം കൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ജോണ്‍സന്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു.

കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയില്‍ ജോണ്‍സന്റെയും ജോളിയുടെയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നിടത്തു വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍കൂടി വന്നതോടെ ജോണ്‍സന്റെ ഭാര്യ ഇപ്പോള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ പറയുന്നു.