വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി
തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.
മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.
കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7 .30 -ന് നടക്കും.
എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത . 1998 ജനുവരി 23 -നാണ് ബിജുവും ശ്രീലതയും വിവാഹിതരായത് . സിദ്ധാര്‍ത്ഥ് , സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.
കൊച്ചി: എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും സ്കൂളുകളിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നതുമാണ് അവധി നൽകാൻ കാരണം. കേന്ദ്രീയ വിദ്യാലയങ്ങൾ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. ആരോഗ്യവിദ്യാഭ്യാസ കാര്യാലയം ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പാരാമെഡിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. നടന്‍ ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
ഇന്നത്തെ പെരുന്നാൾ നമസ്കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്‌ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോള്‍ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി.
കവളപ്പാറയിൽ വീട് ഇരുന്നിടത്ത് അടയാളം വച്ച് രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് സഹോദരങ്ങളായി സുമോദും സുമേഷും. ആ മണ്ണിനടിയിൽ അവരുടെ അച്ഛനും അമ്മയും ഉണ്ട്. മണ്ണിൽ പുതഞ്ഞ നിലയിൽ അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവർക്ക് കിട്ടി. അത് മാത്രമാണ് വീട് അവിടെയായിരുന്നുവെന്ന് ഉറപ്പിക്കാൻ ഇവർക്ക് കിട്ടിയ അടയാളം.
മുത്തപ്പൻ മല ഉരുൾപൊട്ടി വീടുകൾക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോൾ ഇവരുടെ അച്ഛൻ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോൾ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാൻ പോയതായിരുന്നു സഹോദരങ്ങൾ. തിരിച്ചെത്തിയപ്പോൾ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മൺകൂന മാത്രം.
കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കിയിട്ട് കാര്യമില്ലെന്ന് ഇവർ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. ഇവരെ പോലെ ഇനിയുമുണ്ട് ഒരുപാട് പേർ കവളപ്പാറയിൽ.
ബിജോ തോമസ് അടവിച്ചിറ
കുട്ടനാടൻ മേഖലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കെത്തി. ഇന്നലെ വൈകുന്നേരം വരെ ആറുതാലൂക്കുകളിലുള്ള 47 ദുരിതാശ്വാസ ക്യാന്പുകളിലായി 1,156 കുടുംബങ്ങളിലെ 4,113 പേരാണുള്ളത്. ഇതിൽ 669 കുട്ടികൾ, 1820 സ്ത്രീകൾ, 1427 പുരുഷന്മാർ എന്നിങ്ങനെയാണ് കണക്ക്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23161 പേരുമുണ്ട്. ഇതിൽ 3,033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്.
മേഖലയിൽ വ്യാപകമായി മട വീണതോടെ പലേടത്തും കൃഷിയിടങ്ങളും പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. രാത്രിയിലാണു ഭൂരിഭാഗവും സംഭവിച്ചതെന്നതിനാൽ തുടർപ്രവർത്തനങ്ങൾക്കു രാവിലെ വരെ കാത്തിരിക്കേണ്ടിയും വന്നു. കൃഷിവകുപ്പിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജില്ലയിൽ മടവീഴ്ചയെത്തുടർന്ന് 18 പാടശേഖരങ്ങളിലായി 578 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുട്ടനാട് കൈനകരി വടക്ക് വില്ലേജിൽ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കഴിഞ്ഞ രാത്രി 11നു മടവീണതിനെത്തുടർന്ന് വെള്ളക്കെട്ടിലായവരെ ഒഴിപ്പിക്കൽ നടപടി ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കളക്ടർ ഡോ. അദീല അബ്ദുള്ള സ്ഥലം സന്ദർശിക്കുകയും ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റാൻ നിർദേശം നൽകുകയും നേതൃത്വം നല്‍കുകയുമായിരുന്നു.
കൈനകരിയിലെ ആറുപങ്ക്, ചെറുകാലി കായൽ പാടശേഖരങ്ങളിലും മട വീണിട്ടുണ്ട്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കേക്കരി എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മടവീണിരുന്നു. 98 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചത്. വലിയകരി, കനകശേരി, മീനപ്പള്ളി, നടുത്തുരുത്തി എന്നിവിടങ്ങളിൽ മട വീണതായും റിപ്പോർട്ടുണ്ട്. ഇവിടെ 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മടവീഴ്ച മൂലം കപ്പപ്പുറം സ്കൂളും വെള്ളത്തിലായി. പുളിങ്കുന്നിൽ മടവീണ് 152 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.
മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തതിനെ തുടര്‍ന്ന് ഹോം സ്‌റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.
ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.
ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.
ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ് പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”
-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്
ഏവർക്കും പെരുന്നാൾ ആശംസകൾ