Kerala

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുയര്‍ത്തി പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ട അതേസമയത്ത് രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും ഇക്കാര്യം ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പിയെ അറിയിച്ചിരുന്നെന്നും കൊച്ചിന്‍ കലാഭവനിലെ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന സോബി ജോര്‍ജ് െവളിപ്പെടുത്തി. പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഡ്വക്കേറ്റ് എം.ബിജു അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല.

ബാലഭാസ്കറിന്‍റെ അപകടം നടന്ന് പത്തു മിനിറ്റിനുളളില്‍ താന്‍ അപകട സ്ഥലത്തു കൂടി കടന്നു പോയിരുന്നെന്നും ഈ സമയം രണ്ടു പേരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നെന്നുമാണ് സോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. അപകടം നടന്ന സ്ഥലത്തിനു മുന്നിലൂടെ ഒരാള്‍ ഓടി നീങ്ങുന്നതും വലതുവശത്തു കൂടി മറ്റൊരാള്‍ ബൈക്ക് തളളിക്കൊണ്ടു പോകുന്നതും കണ്ടിരുന്നെന്ന് സോബി പറയുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ ബാലുവിന്‍റെ അടുത്ത സഹായിയായിരുന്ന പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ പ്രകാശ് പിന്നീട് ഇതിനോട് പ്രതികരിച്ചിരുന്നില്ലെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് സോബി പറയുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് അറസ്റ്റിലാവുകയും ബാലഭാസ്കറിന്റെ മറ്റൊരു സഹായിയായിരുന്ന വിഷ്ണു ഒളിവില്‍ പോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോബിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തു കേസും ബാലഭാസ്കറിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സോബിക്ക് വ്യക്തതയില്ല താനും.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ എം.ബിജു ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് ഡിആര്‍ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്തു നിന്ന് കടത്തിയ സ്വര്‍ണം തിരുവനന്തപുരത്തെ പിപിഎം ജ്വല്ലറിയിലാണ് വിറ്റതെന്നു മാത്രമാണ് ബിജു വെളിപ്പെടുത്തിയിട്ടുളളത്.രണ്ടായിരം ദിര്‍ഹം വാഗ്ദാനം ചെയ്താണ് ബിജു സ്ത്രീകളടക്കമുളളവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നതെന്ന് വ്യക്തമാക്കി കേസിലെ മറ്റൊരു പ്രതി സെറീനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഫ്ലാറ്റ് നിര്‍മാണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കേരളം നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഫ്ലാറ്റ് വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് 2016ല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് പാര്‍ലമെന്റ് പാസാക്കിയത്. നിയമം പാസാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ നടപടിയെടുത്തിട്ടും കേരളം നിസ്സംഗത തുടരുകയാണെന്നാണ് ആക്ഷേപം.

പുതിയ നിയമപ്രകാരം, പരിസ്ഥിതി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ ഫ്ലാറ്റ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ. പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. മരടിലേതുപോലെയുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് നിയമം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

വിനോദയാത്രയക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് വച്ച് ടാങ്കർ ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ കേട്ടത്. നി​ർ​ത്തി​യി​ട്ട ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചുകയറിയുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇപ്പോള്‍ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറിനു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് നിരങ്ങി നീങ്ങുന്നത് വീഡിയോയില്‍ കാണാം. ലോറിയുടെ അടിയില്‍ കാര്‍ പെട്ടുപോയെന്നും വീഡിയോയില്‍ വ്യക്തമാണ്.

അപകടത്തില്‍ കൂത്തുപറമ്പ് പൂക്കോട്‍കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‍കൂൾ സംസ്‍കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.

വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ ര​ണ്ടോു മണിയോടെ മാ​ണ്ഡ്യ മ​ദ്ദൂ​രി​ലാ​ണ്​ അ​പ​ക​ടം. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പം നി​ർ​ത്തി​യി​ട്ട പെ​ട്രോ​ൾ ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ലേക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ടാങ്കർലോറിയുടെ അടിയിലേക്കു കയറിപ്പോയ കാർ പൂർണമായും തകർന്നിരുന്നു. മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല.

രാത്രി യാത്രകളില്‍ ദയവ് ചെയ്‍ത് ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നു. ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്.

 

വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്.

ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള ജില്ല കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മറുപടി കത്തിൽ അറിയിച്ചു. , ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസിലെ അധികാരതര്‍ക്കം തെരുവിലേക്കും വ്യാപിപ്പിച്ച് ജോസഫ്, മാണി വിഭാഗങ്ങളുടെ പോര്‍വിളി. മാണി വിഭാഗം മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രഹാമിന്‍റെയും കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. തര്‍ക്കം തെരുവിലേക്ക് നീണ്ടതോടെ സമവായത്തിന്‍റെ നേരിയ സാധ്യതകളും ഇല്ലാതായി.

പി.ജെ. ജോസഫിന്‍റെ നീക്കങ്ങളില്‍ അടിതെറ്റിയതോടെയാണ് മാണി വിഭാഗം അധികാരതര്‍ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. പി.ജെ. ജോസഫിന് ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കിയതോടെ പാലായില്‍ ജോയ് എബ്രഹാമിന്‍റെ കോലം കത്തിച്ച് ആദ്യ പ്രതിഷേധം. നിയമസഭയില്‍ കെ.എം.മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട മോന്‍സ് ജോസഫ് കത്ത് നല്‍കിയതോടെ പ്രതിഷേധത്തിന്‍റെ തീവ്രത കൂടി. കടുതുരുത്തിയില്‍ മോന്‍സിന്‍റെ കോലം കത്തിച്ചു മാണി വിഭാഗം.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍റെ കോലം കത്തിച്ച് ജോസഫ് വിഭാഗം തിരിച്ചടിച്ചു. ഇതോടെ പരാതിയുമായി റോഷി അഗസ്റ്റിന്‍ രംഗതെത്തി. മോന്‍സിനെതിരെ പ്രതിഷേധിച്ചതിന് കടുത്തുരുത്തിയില്‍ ജോസ്.കെ. മാണിയുടെ കോലം കത്തിച്ച് വീണ്ടും ജോസഫ് വിഭാഗത്തിന്‍റെ മറുപടി. അധികാരതര്‍ക്കം അണികളും ഏറ്റെടുത്തതോടെ യുദ്ധസമാനമായ സാഹചര്യമാണ് കേരള കോണ്‍ഗ്രസില്‍.

കൊച്ചി ചെറായ് പാടത്ത് വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ചെറായിയില്‍ നിന്ന് പറവൂരേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ചെറായ് പാടത്തു വച്ച് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവര്‍ രണ്ടു പേരും എടവനക്കാട് സ്വദേശികളാണ്.

എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് താമസിക്കുന്ന കോട്ടുവള്ളിത്തറ അജിത്ത് മകന്‍ അനുജിത്ത്(20), മരകാപ്പറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലീം വിരുദ്ധ പാരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.’ പി സി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്.

1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എല്‍ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍.

ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ എന്നാണ് പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗിക്കുന്നത്. മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. തനിക്ക് ജയിക്കാന്‍ മുസ്ലീംങ്ങളുടെ വോട്ട് വേണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പി സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ലോക്സഭാ തെരഞ്ഞെടുപ്പോടെ പിസി ജോർജിന്റെ ജനപക്ഷം പാർട്ടി വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ വരെ മൂന്നാംസ്ഥാനത്തായി പിസി. ഇതോടെ എൻഡിഎയിലും പിസി ജോർജ്ജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. പത്തനംതിട്ടയിൽ ബിജെപി പിന്നോട്ടടിക്കപ്പെട്ടത് ജോർജിന്റെ സ്ത്രീ, മുസ്‌ലിം വിരുദ്ധ നിലപാടുകൾ മൂലമാണെന്നും മകനെ വളർത്തുവാനുള്ള പിസിയുടെ ശ്രമങ്ങൾക്ക് പാർട്ടി കുടപിടിക്കേണ്ടെന്നും പത്തനംതിട്ടയിലും പൂഞ്ഞാറിലും ചേർന്ന തെരെഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ബിജെപി നേതൃത്വം തീരുമാനിച്ചു. ഇതോടെ പാലായിലെ ഷോൺ ജോർജ്ജിന്റെ സീറ്റ് മോഹവും വെള്ളത്തിൽ വരച്ച വരപോലെയായി. ജോർജ്ജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം കൂടി പുറത്തായതോടെ കൂടുതൽ വെട്ടിലായിരുന്നു.

ഇതിനു പിന്നാലെയാണ് പിസിക്കെതിരെ കൈക്കൂലി ആരോപണവുമായി പിസിയുടെ തന്നെ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് സക്കീർ രംഗത്തെത്തിയത്.എന്നാൽ പിസി ജോർജിനെതിരെ കൈക്കൂലി ആരോപണം നടത്തിയ മുൻ പേഴ്സണൽ പ്രൈവറ്റ് സെക്രട്ടറി പിഇ മുഹമ്മദ് സാക്കിറിനും വാർത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പിസി ജോർജ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരളാ ജനപക്ഷം സെക്കുലർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് ജോസഫ് പറഞ്ഞു. ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈരാറ്റുപേട്ടയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മസ് സക്കീർ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. മുൻപ് മുഹമ്മദ് സക്കീർ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താൻ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പിസി ജോർജ് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ മുഹമ്മദ് സക്കീർ രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ജമാ അത്തുകളുടെ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആരോപണം പിസിക്ക് കൂടുതൽ വെല്ലുവിളി ആയിരിക്കുകയാണ്. തന്റെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് മുഹമ്മദ് സക്കീർ ആരോപിക്കുന്നത്. ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പേരിലും പേഴ്സണൽ സ്റ്റാഫുകൾ നിയമിച്ച വകയിലും പിസി ജോർജ്ജ്‌ കൈക്കൂലി കൈപറ്റി എന്നാണ് മുഹമ്മദ് സാക്കീർ ആരോപിക്കുന്നത്. ഇ കെ കുഞ്ഞു മുഹമ്മദ്‌ ഹാജിയില്‍ നിന്നുമാണ് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ അതിശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

പിസി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയും അതിലുപരി സന്തത സഹചാരിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുഹമ്മദ് സക്കീർ പിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ പിസിക്ക് ബിജെപി സീറ്റ് നല്കിയേക്കുമോ എന്ന കാര്യം സംശയമാണ്. നിലവിൽ ബിജെപിയുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിയുടെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കൈക്കൂലി ആരോപണം തടസസമാകുമെന്നുറപ്പാണ്. ബിജെപിയിലേക്ക് പോയതോടെ ഈരാറ്റുപേട്ടയിലെ പൂഞ്ഞാറിലും ജനപിന്തുണ നഷ്ടപ്പെട്ട പിസി ജോർജ്ജിന് ഹിന്ദുത്വ അനുകൂല നിലപാടുകൾ വിനയായിരുന്നു. ഒടുവിൽ നടത്തിയ മുസ്‌ലിം വിരുദ്ധ നിലപാടോടെയാണ് മുഹമ്മദ് സാക്കീർ ഉൾപ്പെടെയുള്ളവർ ഇടഞ്ഞത് എന്നാണ് വിവരം.

ഐഎസ് ഭീകര സാന്നിധ്യ കേരളതീരത്തെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി പിടികൂടി കരയിലെത്തിച്ചു.

കൊല്ലം ശക്തികുളങ്ങര നിന്നുള്ള ട്രോളർ ബോട്ടും ഇതിലെ 14 മത്സ്യത്തൊഴിലാളികളെയുമാണു വിഴിഞ്ഞത്തെത്തിച്ചത്. ഇവരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആദ്യം വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോട്ടാണ് പട്രോളിങിനിടെ വലിയ തുറ ഭാഗത്തു വച്ച് ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയെന്ന പേരിൽ ഈ ബോട്ടിനെ പിടികൂടാൻ ശ്രമിച്ചത്.

മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ: എസ്.എസ്.ബൈജു, സിപിഒ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടുകാരിൽ നിന്നു രേഖകൾ വാങ്ങാനുള്ള ശ്രമത്തിനിടെ പെട്ടെന്നു ബോട്ട് വെട്ടിച്ചു പായുകയായിരുന്നു.എൻഫോഴ്സ്മെന്റ് ബോട്ടിലെ സ്രാങ്ക്മാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ എന്നിവരുൾപ്പെട്ട ബോട്ട് പിന്നാലെ പോയെങ്കിലും മത്സ്യബന്ധന ബോട്ട് പരമാവധി വേഗത്തിൽ ഓടിച്ചു പോയി.

വിവരം കിട്ടിയ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സി-410 അതിവേഗ ബോട്ട് പിന്നാലെ പാഞ്ഞു. കമാൻഡിങ് ഓഫിസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി.ടോമിയുടെ നേതൃത്വത്തിലുള്ള 10 അംഗ സേനാവിഭാഗം മിനിറ്റുകൾക്കുള്ളിൽ വലിയതുറ ഭാഗത്തെത്തി മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്നു. മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം നൽകി.

അവിടെ നിന്നുള്ള സേനാ ബോട്ടുകൾ സജ്ജരാവുകയും പുറം കടലിൽ നിരീക്ഷണത്തിലുള്ള കപ്പലുകൾക്കു വിവരം കൈമാറുകയും ചെയ്തു. ഒരു മണിക്കൂറോളം പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു ഏകദേശം 15 നോട്ടിക്കൽ മൈൽ ദൂരം ഇരു ബോട്ടുകളും മത്സരിച്ചു പാഞ്ഞു.മര്യനാട് പിന്നിട്ടു കഴിഞ്ഞപ്പോൾ സേനാ ബോട്ട് മുന്നിൽകയറി. വെടിയുതിർക്കുമെന്ന നിലവന്നപ്പോളാണു മത്സ്യബന്ധന ബോട്ട് കീഴടങ്ങിയത്.

പിടികൂടിയ ബോട്ടിൽ ഉടൻ സേന പരിശോധന നടത്തി. തൊഴിലാളികളെ ചോദ്യം ചെയ്തു. 20 പെട്ടി മത്സ്യമുണ്ടായിരുന്ന ബോട്ടിൽ 8 തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും 6 വടക്കേ ഇന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധന ലൈസൻസ് ഉണ്ടെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.

സംശയമുയർത്തി ബോട്ടു പാഞ്ഞതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ബോട്ടിലെ മീൻ ലേലം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുമെന്നു മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്പി: കിഷോർകുമാർ, ഫിഷറീസ് അസി. ഡയറക്ടർ രാജീവ്, എസ്ഐ: ഷിബുരാജ് എന്നിവർ സ്ഥലത്തെത്തി.

മലയാളി എന്നും അഭിമാനത്തോടെ ചൂണ്ടികാണിച്ച കലാകാരനായിരുന്നു ബാലഭാസ്കർ. അദ്ദേഹത്തിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതിനൊപ്പമാണ് ചില വിവാദങ്ങളിലേക്ക് ബാലഭാസ്കറിന്റെ പേര് വലിച്ചിഴക്കപ്പെടുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ഇതിന് പിന്നിലെ സത്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം.

‘സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.’ ലക്ഷ്മി കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ

ലക്ഷ്മി ബാലഭാസ്കർ

RECENT POSTS
Copyright © . All rights reserved