Kerala

സി ദിവാകരനെതിരെ തുറന്നടിച്ച് വി എസ് അച്യുതാനന്ദൻ. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്നും ജനം അദ്ദേഹത്തെ വിലയിരുത്തുമെന്നും വിഎസ് ഫേസ്ബുക്കിൽ പ്രതികരിച്ചു. വി എസിനും ധനമന്ത്രി തോമസ് ഐസക്കിനും എതിരെ കഴിഞ്ഞ ദിവസം ദിവാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു സി ദിവാകരന്റെ വിമർശനം. ദിവാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസിന്റെ മറുപടി. ദിവാകരൻ മലർന്നു കിടന്നു തുപ്പുകയാണെന്ന് വി എസ് ആരോപിച്ചു. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിൻറെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലന്നും വിഎസ് മറുപടി നൽകി. ദിവാകരന്റെ പരാമർശത്തിനെതിരെ വിഎസും രംഗത്തു വന്നതോടെ സിപിഎം സിപിഐ പോര് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയാണ്.

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ 7 ബൂത്തുകളില്‍ റീ-പോളിംഗ് പുരോഗമിക്കുന്നു. കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വന്‍ പോലീസ് സന്നാഹത്തെ റീ-പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്. ബൂത്തുകളില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പിലാത്തറയില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നതോടെയാണ് വാക്കേറ്റമുണ്ടായത്. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ ബൂത്തിന് പുറത്തേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അതേസമയം പ്രത്യാരോപണങ്ങളുമായി സിപിഎമ്മും രംഗത്ത് വന്നതോടെ കൂടുതല്‍ കള്ളവോട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിവ് സഹിതം സിപിഎം പരാതി നല്‍കി. നിലവില്‍ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റീ-പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു. തലശേരി കയ്യത്ത് റോഡില്‍ വച്ച് വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വെട്ടേറ്റത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വ‍ഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീറിനെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ നസീറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും തലശേരി നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീര്‍ 2015ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. പിന്നീട് പി ജയരാജനെതിരെ മത്സരരംഗത്ത് വന്നതിന് ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു നസീറിന്‍റെ പ്രചരണ മുദ്രാവാക്യം.ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു.
കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും മണ്ഡലങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മിക്ക ബൂത്തുകളിലും രാവിലെ ആറരയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

കര്‍ശന സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും.

തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരുദ്യോഗസ്ഥന്‍വീതം എല്ലാ ബൂത്തിലും അധികമായുണ്ടാകും.

റീപോളിങ് നടക്കുന്ന ബൂത്തുകള്‍

പാമ്പുരുത്തി മാപ്പിള എ.യു.പി. സ്‌കൂള്‍, ബൂത്ത് നമ്പര്‍ 166, കുന്നിരിക്ക യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 52, 53, പിലാത്തറ യു.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂള്‍ -69, 70 ബൂത്തുകള്‍, കൂളിയാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -ബൂത്ത് നമ്പര്‍ 48

തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ കസ്റ്റഡിയില്‍. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കഴുത്തിന് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ ലേഖയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ കാണുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം ജീവനൊടുക്കിയെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ വിനോദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് കേസ് അന്വേഷിച്ചതോടെയാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്.

മനോജെന്നയാള്‍ വിനോദിനെ കുത്തിയെന്ന് വിനോദിന്റെ ആറുവയസുകാരനായ മകന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ കസ്റ്റഡിയിലെടുത്തത്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഭാര്യ ലേഖയ്ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലേഖയും വിനോദും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു.

പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേർന്ന് മർദിച്ച കേസിൽ ഭാര്യ ഉൾപ്പെടെ നാലംഗ സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പ്രേരണയിൽ കാമുകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മണ്ണത്തൂർ ബലിക്കുളത്തിൽ സുരേഷാണ് (36) ക്രൂരമർദനത്തിന് ഇരയായത്. സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കൽ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിൻ (28), ഒലിയപ്പുറം നിരപ്പിൽ നിബിൻ (32) എന്നിവരെ സ്റ്റേഷൻ ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

കൂട്ടുപ്രതി തിരുമാറാടി ടാഗോർ കോളനിയിൽ താമസിക്കുന്ന ലോറൻസ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നെന്നും സുരേഷിനെ മർദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേർന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറൻസും വഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. സുരേഷിനെ സംഘം വായിൽ തുണി തിരുകി രാത്രി മുഴുവൻ മർദിച്ചെന്നാണു കേസ്.

ഇയാളെ പിറ്റേന്നു പകൽ മീങ്കുന്നം പെട്രോൾ പമ്പിനു സമീപം വഴിയിൽ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. കുറെ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത സുരേഷ് ഭയന്ന് ഇക്കാലമത്രയും സുഹൃത്തിന്റെ വർക്‌ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.

റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ് കഴിഞ്ഞ ദിവസം റയില്‍വെ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് നാലുവര്‍ഷമായി കവര്‍ച്ച നടത്തി വരുന്ന ഇയാള്‍ മലേഷ്യയില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുന്നയാളാണ്.

നാലു വര്‍ഷമായി അതിവിദഗ്ധമായി ട്രെയിനുകളില്‍ കവര്‍ച്ചകള്‍ നടത്തി വരികയായിരുന്നു ഷാഹുല്‍ ഹമീദ്. മലേഷ്യയില്‍ പാര്‍ട്ണര്‍ഷിപ്പിലുള്ള ഹോട്ടല്‍ നടത്താന്‍ വേണ്ടിയാണ് ഹമീദ് കേരള-തമിഴ്‌നാട് ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയിരുന്നത്. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് പണവുമായി മലേഷ്യയിലേക്ക് കടക്കുകയാണ് ഇയാളുടെ രീതി. മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തും. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഷാഹുല്‍ ഹമീദ്, സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറ് ഭാഷകള്‍ കൈകാര്യം ചെയ്യുമെന്ന് പറയുന്നു.

യാത്രക്കാരില്‍ നിന്ന് സ്ഥിരം പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ മോഷണം നടന്ന ട്രെയിനുകളുടെ എസി കോച്ചുകളില്‍ ഹമീദ് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മേട്ടുപാളയത്ത് നിന്നുള്ള ബ്ലൂ മൗണ്ടെയിന്‍ എക്‌സ്പ്രസില്‍ അന്വേഷണ സംഘം വേഷംമാറി യാത്ര ചെയ്തു. ആ ട്രെയിനിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ ഹമീദിനെ പിടികൂടുകയായിരുന്നു.

ട്രെയിനില്‍ കയറുന്ന ഹമീദ്, ഇരയെ കൃത്യമായി നിരീക്ഷിക്കും. രാത്രി രണ്ടുണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കും. ആരുമറിയാതെ ബാഗ് എടുത്ത് സാധനങ്ങളും പണവും കൈക്കലാക്കിയ ശേഷം അതേപോലെ തിരിച്ചു വയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തൃശൂരിലും മുംബൈയിലുമാണ് മോഷണ വസ്തുക്കള്‍ ഇയാള്‍ വിറ്റിരുന്നത്. ഹമീദും ഭാര്യയും ചേര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടലിലെ മൂന്നാമത്തെ പാര്‍ടണറെ പുറത്താക്കാന്‍ പണം കണ്ടെത്താനാണ് ഇയാള്‍ ഇന്ത്യയിലെത്തി മോഷണം നടത്തിയിരുന്നത്.

കൊച്ചി: കൊച്ചിയിൽ ഫ്ളാറ്റിൽ അഗ്നിബാധ. കലൂർ കടവന്ത്ര റോഡിലെ 16 നില ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടൽ കാരണം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.

ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്റിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെ തുടര്‍ന്നാണ് തീപടർന്നതെന്നാണ് നിഗമനം.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച ശേഷമാണ്തീ അണച്ചത്

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും വിമര്‍ശിച്ച് സിപിഐ നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നു.

ധനമന്ത്രിയായിരുന്ന തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ പിടിച്ചുവെച്ചുവെന്നും ദിവാകരന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഭരണപരിഷ്‌ക്കാര കമ്മീഷനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വി.എസ് അധ്യക്ഷനായിട്ടുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും സി.ദിവാകരന്‍ പറഞ്ഞു.

എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്.

ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം.

ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.

സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം.

Copyright © . All rights reserved