India

രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്നത് തടയാൻ നടപ്പാക്കിയ ലോക്ക്ഡൗൺ സമ്പൂർണമാക്കുന്നതിനായി സംസ്ഥാനത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

പല ജില്ലാ പോലീസ് മേധാവി മാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് വേധാവി ലോക് നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്.

അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് കടകൾ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തൽ, സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

ഇത്തരം ജോലികൾ പലയിടത്തും പോലീസ് തടയുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയായിരുന്ന മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫ്, അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപനത്തില്‍ അങ്കലാപ്പിലായി. കോവിഡ് 19 രോഗഭീതി 12 വയസ്സുള്ള മകന്‍ റോഷനെ ചേര്‍ത്തുപിടിച്ച് പുണെയില്‍നിന്നു നാട്ടിലേക്കു തിരിക്കാന്‍ ചിന്തിപ്പിച്ചു. പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും ഇന്നലെ കോട്ടയത്തെത്തി. ഇരുവരെയും മുണ്ടക്കയത്തെ വീട്ടിലേക്ക് അയയ്ക്കണോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ആശയക്കുഴപ്പം.

പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍, 25-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുണെയില്‍നിന്നു തിരിച്ച അവര്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ വേണ്ടിവന്നത് 4 ദിവസം. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി.

വെള്ളവും വഴിയരികിലെ കടകളില്‍നിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം. ഭാര്യ പുണെയില്‍ത്തന്നെ നഴ്‌സാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

യാത്ര തുടങ്ങിയത് എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു 26-ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27-ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.

അവിടെ വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

യാത്രയ്ക്കിടയില്‍ ഒരിക്കല്‍ മാത്രമാണു നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും അതു നല്‍കിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. ‘ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയില്‍നിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തന്‍ ജ്യൂസും’ ജോസഫിന്റെ വാക്കുകള്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.

പുത്തന്‍ കാര്‍ വാങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ വിനയായി. കാത്തിരുന്ന് കാത്തിരുന്നു മുഷിഞ്ഞു. കാര്‍ റോഡിലിറക്കാന്‍ തന്നെ തീരുമാനിച്ചു. കാസര്‍കോട് ആലമ്ബാടി സ്വദേശി സിഎച്ച്‌ റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്.

‘കാറോടിച്ച്‌ കൊതി തീര്‍ക്കുക’ എന്നതായതിനാല്‍ സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല. നിരത്തില്‍ മറ്റുവാഹനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അമിത വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്ബിലെത്തി സ്‌റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തില്ല.

ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച്‌ നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്‍പിച്ചത്. ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്ബ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം .

ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും ഇതൊരു അപേക്ഷയായി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും രാജസേനന്‍ പറഞ്ഞു. പായിപ്പാട് ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാജസേനന്റെ പ്രതികരണം .

ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം മതി. ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുതെന്നും രാജസേനന്‍ പറഞ്ഞു.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ.

സംസ്ഥാനത്ത് കൊവിഡ് 19 (കൊറോണ വൈറസ്) വ്യാപനം തടയുന്നതിനായി ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ മദ്യം ലഭ്യമല്ലാതായ സാഹചര്യത്തില്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മദ്യം കിട്ടാത്തതിനാല്‍ മാനസികപ്രശ്‌നങ്ങളുണ്ടാകുന്നവര്‍ക്ക് നിയന്ത്രിതമായ അളവില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സിംപ്റ്റവുമായി എത്തുന്നവര്‍ ഒ പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അത് സമീപത്തുള്ള എക്‌സൈസ് റേഞ്ച് അല്ലെങ്കില്‍ സര്‍ക്കിള്‍ ഓഫീസില്‍ നല്‍കണം.

ആധാറോ വോട്ടേഴ്‌സ് ഐഡിയോ ഡ്രൈവിംഗ് ലൈസന്‍സോ നല്‍കി എക്‌സൈസ് ഓഫീസില്‍ നിന്ന് മദ്യം വിതരണം ചെയ്യുന്നതിനുള്ള പാസ് വാങ്ങണം. ഒരാള്‍ക്ക് ഒരു പാസ് മാത്രമേ കിട്ടൂ. ഈ വിവരം എക്‌സൈസ് ഓഫീസില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. ഇപ്രകാരം പാസ് ലഭിക്കപവ്വ വ്യക്തിക്ക്, എക്‌സൈസ് ഓഫീസില്‍ നിന്ന് സന്ദേശം കിട്ടിയാല്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ അളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നല്‍കാം. ഇതിനുള്ള നടപടി ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്വീകരിക്കണം. എന്നാല്‍ ഇതിനായി ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല. വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍ അതാത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. വിതരണം ചെയ്യുന്ന പാസിന്റെ വിവരങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ഐടി സെല്‍ രേഖപ്പെടുത്തണം. ഇരട്ടിപ്പും മറ്റ് ക്രമക്കേടുകളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

മദ്യം നൽകാൻ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെ ഡോക്ടർമാരോട് ഇത്തരത്തിൽ പറയാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ മരിച്ചതെല്ലാം പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ഇന്ന് മരിച്ചത് 45കാരനാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ മരണം 30 ആയി.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താനായി അഭിനയം മാറ്റിവച്ച് നഴ്സിങ് ജോലി എറ്റെടുതിരിക്കുകയാണ് ബോളിവുഡ് നടിയാണ് ശിഖ മൽഹോത്ര. തന്റെ തന്നെ ട്വിറ്റർ അക്കൗണ്ടിലും ഫേസ്ബുക്കിലും ആണ് ഇക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് നടി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ശിഖ മല്‍ഹോല്‍ത്രയുടേത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആണ് നടി വോളിന്റിയർ നേഴ്‌സായി ജോലിക്കു കയറിയിരിക്കുന്നത്. സഫ്രാജങ്  (Safdarjung hospital) ഹോസ്പിറ്റലിൽ നിന്നും ബി സ് സി നഴ്സിംഗ് പൂർത്തിയാക്കിയത് 2004 ലിൽ ആണ്. അവസാനമായി പുറത്തിറങ്ങിയ പടം ‘കാജലി’ ഫെബ്രുവരിയിൽ ആണ് റിലീസ് ചെയ്‌തത്‌.

താന്‍ ഒരു നേഴ്‌സ് കൂടിയാണെന്ന് ഈ കൊറോണ കാലത്ത് തെളിയിച്ചിരിക്കുകയാണ് ശിഖ. അതോടൊപ്പം റിട്ടയർ ചെയ്ത എല്ലാവരും ആവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ആഹ്വാനം ചെയ്യുന്നു. അഭിനയത്തോട് തല്ക്കാലം വിട പറഞ്ഞ് കോവീഡ് രോഗികളുടെ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്ന നടിയെ എല്ലാവരും അഭിനന്ദിക്കുന്നു സോഷ്യൽ മീഡിയയിൽ. മനുഷ്യരാശി ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ഈ പകര്‍ച്ചവ്യാധിയുടെ ആക്രമണസമയത്ത് രോഗികളെ ശുശ്രൂഷിക്കുക എന്നത് തന്റെ കടമയാണെന്ന് നടി പയറുന്നതോടൊപ്പം ഞാൻ നേഴ്സിങ് കഴിഞ്ഞപ്പോൾ എടുത്തപ്രതിജ്ഞ നിറവേറ്റുകയാണ്‌ എന്ന് കുറിച്ചിരിക്കുന്നു.

നിങ്ങളുടെ അനുഗ്രഹം വേണം. എല്ലാവരും വീടുകളിലായിരിക്കുക, സുരക്ഷിതമായിരിക്കുക. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുക. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ശിഖ അറിയിച്ചു.

[ot-video][/ot-video]

 

കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ വീട്ടുവാടക അടയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു തരാമെന്നും അവര്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിയണമെന്നും അപേക്ഷിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തൊഴിലില്ലാതായതോടെ പട്ടിണിയിലാകുമെന്ന സ്ഥിതിയായപ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകുകയാണ്. ഇവര്‍ കിലോമീറ്ററുകളോളം നടന്ന് സ്വന്തം നാട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെ സര്‍ക്കാരിന് പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കേണ്ടി വന്നു.കൊറോണ വൈറസ് നിലവില്‍ ഗ്രാമങ്ങളിലേക്ക് എത്തിയിട്ടില്ല. കുടിയേറ്റ തൊഴിലാളികളിലൂടെ വൈറസ് ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

തൊഴിലാളികള്‍ തങ്ങളെക്കുറിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചും ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എവിടെയാണോ ഉള്ളത്, അവിടെ തങ്ങുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ഓര്‍മിപ്പിച്ചു. ഇത് അനുസരിച്ചില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പല തൊഴിലാളികളും പറയുന്നത് തങ്ങളെ വീട്ടുടമകള്‍ പുറത്താക്കിയെന്നാണ്. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് വാടക കൊടുക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളോട് വീട്ടുവാടക ചോദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടുവാടക ചോദിക്കുന്നവര്‍ക്കും വീടൊഴിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്കൂളുകളില്‍ ഉറങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി നഗരത്തില്‍ പത്ത് കമ്മ്യൂണിറ്റി കിച്ചനുകള്‍ തുറന്നിട്ടുണ്ട്. ഓരോ ദിവസവും ഭക്ഷണത്തിന്റെ മെനു മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഉയര്‍ന്ന വൃത്തി പാലിച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്.

ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1139 ആയി ഉയർന്നു. ആകെ മരണം 27. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. രണ്ടാമത് കേരളം. രണ്ടു സംസ്ഥാനങ്ങളും 200 കടന്നു. 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (203) കേരളവും (202).

അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7 സംസ്ഥാനങ്ങളിൽ. കർണാടക (83), ഡൽഹി (72), ഉത്തർപ്രദേശ് (72), തെലുങ്കാന (70), ഗുജറാത്ത് (63), രാജസ്ഥാൻ (59), തമിഴ്നാട് (50). ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ നാല്. മധ്യപ്രദേശ് (39), ജമ്മുകാശ്മീർ (38),പഞ്ചാബ് (38), ഹരിയാന (35). പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (21), പശ്ചിമബംഗാൾ (21), ബീഹാർ (15), ലഡാക്ക് (13).

ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.4 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് ആണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.

ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.

ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽ പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു

കേരളം

കേരളത്തിൽ ഇന്നലെ 20 പുതിയ രോഗികൾ ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 202 ആയി. നിലവിൽ ചികിത്സയിലുള്ളത് 181 പേരാണ്. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു. നിലവിൽ 1,41,211 പേർ നിരീക്ഷണത്തിൽ ഉണ്ട്

കേരളത്തിൽ നിരവധി പേർക്കുള്ള ഒരു സംശയമാണ് കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ ഈ സമയത്ത് എങ്ങനെ കൊടുക്കും എന്നുള്ളത്. ലോക്ക് ഡൗൺ ആയതിനാൽ റഗുലർ ഷെഡ്യൂളിലുള്ള വാക്സിനേഷൻ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൊടുക്കാറുള്ള കുത്തിവയ്പ്പുകൾ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അപ്പോൾ പലർക്കും ആശങ്കയുണ്ടാവാം, അത്രയും നാൾ ആ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുഞ്ഞിന് അസുഖം വരില്ലേയെന്ന്. തീർച്ചയായിട്ടും വളരെ ചെറിയ ഒരു സാധ്യതയുണ്ട്.

പക്ഷേ നമ്മുടെ കുട്ടികൾ വീട് വിട്ട് പുറത്ത് പോകുന്നില്ല, വീട്ടിലേക്ക് സന്ദർശകർ ആരും വരുന്നില്ല, വീടിനു പുറത്തുള്ള വ്യക്തികളുമായിട്ടോ രോഗം പകരാനുള്ള സാഹചര്യങ്ങളുമായിട്ടോ കുഞ്ഞ് ഇടപഴകുന്നില്ല തുടങ്ങിയ പല കാരണങ്ങൾകൊണ്ടും രോഗം പകരാനുള്ള സാധ്യതയും ഇക്കാലയളവിൽ വളരെ കുറവാണ്. ആയതിനാൽ ആ ആശങ്കകൾ തൽക്കാലം മാറ്റി വയ്ക്കുക. റെഗുലർ വാക്സിനേഷൻ വീണ്ടും തുടങ്ങുമ്പോൾ എത്രയും വേഗംപോയി ആ വാക്സിനുകൾ കൊടുത്താൽ മാത്രം മതിയാകും.

അതുപോലെ ക്ലോറോക്വിൻ ഗുളിക വാങ്ങി വച്ചിട്ടുള്ളവരും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാരും പ്രത്യേകം ശ്രദ്ധിക്കുക, ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ട ഗുളികയാണ്. ധാരാളം പേർ ഈ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം മരിച്ച സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്ത് പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. പൊതുജനത്തിന് വാങ്ങി കഴിക്കാനുള്ളതല്ല ക്ലോറോക്വിൻ ഗുളികകൾ എന്ന് മനസിലാക്കുക.

നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.

കടപ്പാട് : ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ

RECENT POSTS
Copyright © . All rights reserved