ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്പോട്ടായി മുംബൈ. ധാരാവിയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 രോഗികളാണ് ചേരിയിലുള്ളത്. മുംബൈയിൽ മൂന്ന് മാധ്യമപ്രവർത്തകർക്കും രോഗമുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. ഇതിൽ 1146 ഉം മുംബൈയിലാണ്. 127 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു.

രണ്ടായിരത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം. ഓരോ ദിവസവും കുറഞ്ഞത് 150 മുതൽ 200 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗം പടരുന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് പേരാണ് ഇതുവരെ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ ചേരിയിൽ അണുനശീകരണ പ്രവർത്തികൾ നടത്തുകയാണ് കോർപ്പറേഷൻ. ചേരിയിൽ രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ താമസക്കാരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുന്നുണ്ട്.

കോവിഡ് ബാധിതരെ അതിവേഗം കണ്ടെത്താൻ പൂൾ ടെസ്റ്റ് നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഒരേ സമയം നിരവധി പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്നതാണ് പുൾ ടെസ്റ്റ്. പൊതു സ്ഥലങ്ങളിലെ പാർക്കുകളിൽ വെച്ച് സാമ്പിളുകൾ ശേഖരിക്കും. മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്ന് മാധ്യമപ്രവർത്തകരുടെ സഹപ്രവർത്തകരായ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ ഈമാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.