കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് അവൻ വീടു വിട്ടുപോയത്. ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നത്. കരഞ്ഞു തളർന്നു കൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ഫുർഖാനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമി സംഘത്തിലൊരാൾ ഫുര്‍ഖാനു നേരെ വെടിവയ്ക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
‘വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടിൽനിന്നു പോയത്. വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങൾ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാൻ അവനെ കാണുന്നത്.
സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലിൽ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകർക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ ആശുപത്രിയിലെ ഡോക്ടർമാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവൻ. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’–കണ്ണീരോടെ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഗോകുല്‍പുരി മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 7 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേർ പരുക്കേറ്റ് ചികിൽസയിലാണ്. ബജൻപുര, ജാഫറാബാദ്, മൗജ്പുർ തുടങ്ങിയ മേഖലകളിൽ സംഘർഷം തുടരുകയാണ്.
വിവാദമായ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയൻ ജോൺ ഒലിവർ. എച്ച്ബിഒ ചാനലിൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടിയിലാണ് മോദിയേയും സിഎഎയേും ഒലിവർ വിമർശിച്ചത് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തെയും അദ്ദേഹം പരിപാടിയില്‍ പരിഹസിക്കുന്നുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എന്ന 18 മിനുട്ട് ദൈർഘ്യമുള്ള പരിപാടി.
മുസ്ലിം വിരുദ്ധമെന്ന് വിമർശിക്കപ്പെടുന്ന സിഎഎ കാരണം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ചയിലെ പ്രധാന സംഭവ വികാസങ്ങളാണ് ‘ലാസ്റ്റ് വീക്ക് ടുനൈറ്റിൽ’ ജോൺ ഒലിവർ അവതരിപ്പിക്കുന്നത്.
‘മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാൻ പോകുകയാണ്. അവർ അത് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്- ഒലിവർ പറയുന്നു. കൂടാതെ സിഎഎയും എൻആർസിയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ച എൻആർസി പ്രകാരം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ദരിദ്രരും നിരക്ഷരരുമായ നിരവധി പേരുടെ കൈവശം രേഖകൾ ഇല്ലെന്നും ഒലിവർ പറയുന്നു.
സ്നേഹത്തിന്റെ അടയാളമായി താജ്മഹലും തുടർന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവർ പരിപാടി അവസാനിപ്പിക്കുന്നത്.
ഡല്‍ഹിയിലെ കലാപങ്ങളുടെ സൂത്രധാരനെന്ന് വിമര്‍ശനങ്ങള്‍ ഉയരവെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കപില്‍ മിശ്രയെന്നല്ല ആരായാലും പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വാകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയെ പിടിച്ചു കുലുക്കിയ അക്രമത്തില്‍ ഏഴ് പേര് മരിച്ചതിന് പിന്നാലെയാണ് ഗംഭീറിന്റെ വിമര്‍ശം. സി.എ.എ അനുകൂല റാലിയില്‍ കപില്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളാണ് ഡല്‍ഹിയില്‍ വലിയ കലാപമായി മാറിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകള്‍ എത്രയും പെട്ടെന്ന് പൊലീസ് ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കപില്‍ മിശ്ര നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
മൂന്ന് ദിവസം കഴിഞ്ഞാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും, ആ സമയത്ത് ഞങ്ങളോട് അനുനയ നീക്കവുമായി ഡല്‍ഹി പൊലീസ് വരേണ്ട. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വലിയ കലാപങ്ങള്‍ അരങ്ങേറിയത്.
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ ടീസര്‍ പുറത്ത്. മോഹന്‍ലാലിന്റെ ആരാധകരുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്സ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
മണിപ്പൂര്‍ സര്‍ക്കാര്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാചോദ്യം വിവാദത്തില്‍. ശനിയാഴ്ചയാണ് പൊളിറ്റിക്കല്‍ സയന്‍സിന്റെ ചോദ്യപ്പേപ്പറില്‍ വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു പരീക്ഷ നടന്നത്.
നാലു മാര്ക്കിന്റെയാണു ചോദ്യങ്ങള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ തെറ്റായ നയങ്ങള്‍ വിലയിരുത്താനാണുമാണു പരീക്ഷയില്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രനിര്‍മാണത്തിനായി നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിശകലനം ചെയ്യനാണു വിദ്യാര്‍ഥികളോടു പരീക്ഷയില്‍ ആവശ്യപ്പെട്ടത്. വിവാദ ചോദ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ മനോഭാവത്തെ അപലപിക്കുന്നുവെന്നു കോണ്‍ഗ്രസ് വക്താവ് ബുപേന്ദ മൈതേ പറഞ്ഞു. അതേസമയം ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ഫെബ്രുവരിയി മാസത്തിൽ ഇന്ത്യയില്‍ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. ഫെബ്രുവരി ഒന്നിന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയ ചൂട് 38.4 ഡിഗ്രി സെല്‍ഷ്യസ്. 38.5 ഡിഗ്രിയാണ് റബ്ബര്‍ ബോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ചൂട് കുറഞ്ഞു. 36.5 ഡിഗ്രി. ഈ മാസം 37.8 ഡിഗ്രി സെല്‍ഷ്യസ് ഫെബ്രുവരി 17-നും 11-നുമുണ്ടായി. 1999-ലും 2018-ലും 37.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് വന്നിരുന്നു. കോട്ടയത്ത് ആറുവര്‍ഷം മുമ്പ്മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഇത്ര ചൂട് വന്നിട്ടില്ല. ഈ മാസം 10 തവണ ചൂട് 37 ഡിഗ്രി കടന്നു.
എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന് കോടതിയുടെ താക്കീത്. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കളക്ടര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എവിടെ കളക്ടര്‍ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടര്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതേത്തുടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കോതമംഗലം പള്ളികോതമംഗലം ചെറിയ പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്സ് സഭാ വികാരി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം അറിയിച്ചത്.
ഭീകരതയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും. ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്കെന്ന് മോദി പറഞ്ഞു. ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും സേനകളുടെ പരിശീലനം ഉൾപ്പെടെയുളള മേഖലയിലാണ് സഹകരണം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന സൂചനയും ഇരുനേതാക്കളും നൽകി. വ്യാപാരരംഗത്ത് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി മോദി പറഞ്ഞു.
ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അത്യാധുനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ കൈമാറാനാണ് കരാർ. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും എടുക്കുന്നത് ശക്തമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴ് സംസ്ഥാനങ്ങളിലെ ഒഴിവു വന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടക്കുമെന്നറിയിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് വന്നു. 2010 ഏപ്രിൽ മാസത്തിലാണ് ഈ സീറ്റുകളിൽ ഒഴിവു വരുന്നത്.
മാർച്ച് 6ന് ഇതു സംബന്ധിച്ച വിജ്ഞാപനം വരും. നോമിനേഷൻ നല്‍കാനുള്ള അവസാന തിയ്യതി മാർച്ച് 13 ആണ്. മാർച്ച് 26ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പോളിങ്. അന്നുതന്നെ വൈകീട്ട് 5 മണിക്ക് വോട്ടുകൾ എണ്ണും.
വിവിധ സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകൾ
1. മഹാരാഷ്ട്ര- 7
2. ഒഡീഷ-4
3. തമിഴ്നാട്- 6
4. പശ്ചിമബംഗാൾ- 5
5. ആന്ധ്രാപ്രദേശ്- 4
6. തെലങ്കാന- 2
7. അസം- 3
8. ബിഹാർ-5
9. ഛത്തീസ്ഗഡ്- 2
10. ഗുജറാത്ത്- 4
11. ഹരിയാന- 2
12. ഹിമാചൽ പ്രദേശ്- 1
13. ജാർഖണ്ഡ്- 2
14. മധ്യപ്രദേശ്- 3
15. മണിപ്പൂർ- 1
16. രാജസ്ഥാൻ- 3
17. മേഘാലയ- 1
വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരംഭിച്ച സംഘർഷത്തിൽ നൂറ്റി അമ്പതോളം പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ. 48 പോലീസുകാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മരിച്ച എഴ് പേരിൽ ഒരാളും പോലീസുകാരനാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രിയും തുടർന്ന സംഘർഷങ്ങളുടെ തുടർച്ചായി പല മേഖകളിലും ഇപ്പോഴും സംഘർഷഭരിതമായി നിലനിൽക്കുകയാണ്. ജനങ്ങൾ ചേരി തിരിഞ്ഞ് എറ്റുമുട്ടുന്ന നിലയിലേക്ക് സാഹചര്യങ്ങൾ മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഹിന്ദു ഭൂരിപക്ഷ മേഖലകളിലേക്കും തിരിച്ചും മറ്റ് വിഭാഗങ്ങളിൽ പെട്ടവർക്ക് സഞ്ചരിക്കാൻ ആവുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കബീർ നഗറിലാണ് ഇന്ന് രാവിലെ സംഘർഷം റിപ്പോർട്ട് ചെയ്ത ഒരു പ്രദേശം. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടാവുകയായിരുന്നു.
അതിനിടെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. പാര്‍ലമെന്റ് നോര്‍ത്ത് ബ്ലോക്കില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എംഎൽഎമാരുടെ യോഗം വിളിച്ച് കേജ്രിവാളും വിഷയം ചർച്ച ചെയ്യും.
അക്രമത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും കേജ്രിവാൾ ആഹ്വാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉണ്ടായ സംഘര്‍ഷം കേന്ദ്ര സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. ഈ പശ്ചാത്തലാണ് അമിത് ഷാ ഇടപെടൽ ശക്തമാക്കുന്നത്.
അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം സർക്കാറിനുള്ള തലവേദന വ്യക്തമാകുന്നതാണ്. ഏത് പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി സംഘർഷങ്ങളോട് പ്രതികരിച്ചത്. സമാധാനപരമായ സമരങ്ങള്‍ക്ക് രണ്ട് മാസത്തോളം സര്‍ക്കാര്‍ അവസരം നല്കി. എന്നാൽ അക്രമം അനുവദിക്കാന്‍ ആകില്ല. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, ഡൽഹിയിലെ സംഘർഷത്തെ കുറിച്ച് നാലെ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്ന് കോടതിയിൽ സംഘർഷം പരാമർശിക്കപ്പെട്ടപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. അതേസമയം, ,സംഘർഷമേഖലയിലക്ക് കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചു. 35 കമ്പനി കേന്ദ്ര സേനയെയാണ് സംഘർഷ ബാധിത സ്ഥലത്തേക്ക് നിയോഗിച്ചിരിക്കുന്നത്. രണ്ട് കമ്പനി ദ്രുത കർമ്മ സേനെയെ ഇതിനോടകം സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.