കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്പത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. മൊബൈല്‍,ടോര്‍ച്ച് എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പ്രധാനമന്ത്രി പ്രത്യേകം പറയുന്നുണ്ട്. അതിനെയാണ്, ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് എന്‍ ബി ഇട്ട് ഇതേ പോസ്റ്റില്‍ ലിജോ ട്രോളുന്നത്.

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്

കമ്മിറ്റി

വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ വേണം വെളിച്ചം തെളിയിക്കേണ്ടതെന്നും രാജ്യത്തിന്റെ ഐക്യം ഇതിലൂടെ കാണിക്കാനാകുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും ഇതുപോലൊരു ആഹ്വാനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ ശബ്ദം ഉണ്ടാക്കണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടിയാണ് ജനത കര്‍ഫ്യു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമക്കാന്‍ ഉത്തരേന്ത്യയില്‍ കൂട്ടത്തോടെ കൈകൊട്ടിയും പാത്രം മുട്ടിച്ചുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തവണയും അതേമാതിരി തെരുവകളിലൂടെ മൊബൈലും ടോര്‍ച്ചും തെളിച്ചു ആള്‍ക്കൂട്ടം ആഘോഷമായി കറങ്ങുമോ എന്നോര്‍ത്താണ് ആശങ്ക. രാജ്യം സമ്പൂര്‍ണ അടച്ചു പൂട്ടലിലും കൊറോണ ഭീതി അതിന്റെ മൂര്‍ദ്ധന്യതയിലും നില്‍ക്കുന്ന സമയമാണിതെന്നു കൂടിയോര്‍ക്കണം.