ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.
ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ കണ്ട് ഭയന്നാണ് സാബു പുഴയിലേക്ക് ചാടിയത്.
രാവിലെ പതിനൊന്ന് മണിയോടെ തെങ്ങുകയറ്റ തൊഴിലാളികളായ നാലംഗ സംഘം പാലം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതുകണ്ട മൂന്ന് പേർ കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടാൻ കഴിയാതിരുന്ന സാബു രക്ഷപ്പെടാൻ പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ 1.45നാണ് മൃതദേഹം കണ്ടെത്തിയത്. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയത്. സാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
പുഴയിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ബോഗിയിൽ സാബുവിന്റെ തലയിടിച്ചിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശമായിട്ടും പാലത്തിൽ നടപ്പാതയില്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്.
സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ‘എടക്കാട് ബറ്റാലിയന് 06’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. പരുക്കേറ്റ ടൊവിനോക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാരപരുക്കുകളാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന്റെ വിഡിയോ നിർമാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള അഭിനിവേശത്തിൽ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവെച്ചത്.
ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ഈ രംഗത്തിൽ അഭിനയിച്ചത്. നാലുഭാഗത്തുനിന്നും തീ പടരുന്ന രംഗമാണ് ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാൻ കഴിയാത്തതിനാൽ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീർത്ത ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്.
സ്വപ്നേഷിന്റെ ആദ്യചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണില്ലാത്ത ക്രൂരതകളുടെ ഇക്കാലത്ത് കണ്ണുകാണാത്തവരോടും ക്രൂരത. ഇത് തെളിയിക്കുന്ന വിഡിയോ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിക്കുന്നത്.
വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ്. എന്നിട്ട് മാറി നിന്ന് എണ്ണി നോക്കുന്നതും വിഡിയോയിൽ കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്.ഇന്ന് രാവിലെ 9.30നാണ് ഇത് നടന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്.
വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
21.06.2019 രാവിലെ 9.50 ന് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക
കണ്ണൂരിൽനിന്നു കയറിയശേഷം ഡ്രൈവർ ജോൺസൺ തന്നെ പലതവണ ശല്യം ചെയ്തതായി പരാതിക്കാരിയായ യുവതി പറഞ്ഞു. ടിക്കറ്റെടുത്തതാണോ, എവിടെയാണ് ഇറങ്ങുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി 3 തവണ അയാൾ അടുത്തെത്തി. ഉറക്കത്തിൽനിന്ന് തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. തുടർന്ന് കോഴിക്കോട്ടെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. കേരളത്തിലൂടെ മുൻപും യാത്ര ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും യുവതി പറഞ്ഞു.
കണ്ണൂരിൽനിന്നു മധുരയ്ക്കു പോകുകയായിരുന്നു യുവതി. സമയം വൈകി വിമാനം കിട്ടാത്തതിനാലാണ് ബസിനെ ആശ്രയിക്കേണ്ടിവന്നത്. കൊല്ലത്തിറങ്ങിയശേഷം അവിടെനിന്ന് നാട്ടിലേക്കു പേകാനായിരുന്നു തീരുമാനം. താൻ ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണെന്ന ഡ്രൈവറുടെ മൊഴി കള്ളമാണ്. കണ്ണൂരിൽനിന്നു ബസിൽ കയറിയപ്പോഴും ടിക്കറ്റ് എടുത്തപ്പോഴും എവിടെയാണ് ഇറങ്ങുന്നതെന്നു കൃത്യമായി പറഞ്ഞിരുന്നതാണെന്നു യുവതി പറഞ്ഞു.
ബസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് ഏർപ്പാടാക്കിയ മറ്റൊരു ബസിലാണു യുവതിയടക്കമുള്ള യാത്രക്കാർ യാത്ര തുടർന്നത്. തൃശൂരിൽവച്ച് കല്ലടയുടെ മറ്റൊരു ബസിലേക്ക് ഇവരെ മാറ്റി.
എന്നാൽ യുവതി കോഴിക്കോട്ടാണ് ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതു പറയാൻ ദേഹത്തുതട്ടി വിളിച്ചെന്നുമാണ് ജോൺസൺ പൊലീസിനു നൽകിയ മൊഴി. കല്ലട ബസിലെ ജീവനക്കാരനായതുകൊണ്ടു മാത്രമാണ് താൻ കുടുങ്ങിയതെന്ന് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇയാൾ മാധ്യമങ്ങളോടു വിളിച്ചുപറഞ്ഞു
യുവതിക്കു നേരെ പീഡന ശ്രമമുണ്ടായിട്ടും ബസ് നിർത്താതെ ഓട്ടം തുടരുകയായിരുന്നു ജീവനക്കാർ. കോഴിക്കോടു നഗരത്തിൽ വച്ചാണ് യാത്രക്കാരിയായ യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിച്ചത്. തുടർന്നു യുവതിയും ജോൺസണും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ ബസ് നിർത്താൻ സഹയാത്രക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. ഒടുവിൽ അരമണിക്കൂറിനു ശേഷം കാക്കഞ്ചേരിയിലാണ് ബസ് നിർത്തുന്നത്.
പുലർച്ചെ 1.30ന് ബസിൽ യുവതിയുടെ ബഹളം കേട്ടാണ് ഉണർന്നതെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശികളായ വി.വി.ഹരിഹരനും വിനയനും പറഞ്ഞു. ഇരുവരും യുവതിയുടെ തൊട്ടുമുൻപിലെ സീറ്റുകളിലായിരുന്നു. അപമര്യാദയായി പെരുമാറിയതിനെതിരെ യുവതി ശബ്ദമുയർത്തിയപ്പോൾ ബസിലെ ക്ലീനർ ഇവർക്കെതിരെ ഭീഷണി മുഴക്കി. ഇതോടെയാണ് മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനിടെ ബസ് നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ലെന്നു നടിച്ച് ഡ്രൈവർ യാത്ര തുടരുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
ന്യൂഡൽഹി ∙ പഴംതീനി വവ്വാലുകളിൽ നിന്നാണു രണ്ടാംഘട്ടത്തിലും കേരളത്തിൽ നിപ്പ വൈറസ് എത്തിയതെന്നു സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. പുണെയിൽ പരിശോധിച്ച 36 വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തെളിയുകയായിരുന്നു. ജീവനോടെയുള്ള 9 വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുണെയിലേക്ക് അയച്ചിരുന്നത്.
രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒരാൾക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. അൻപതോളം പേരെ നിരീക്ഷിച്ചതിൽ ആർക്കും നിപ്പയില്ല. ദിവസവും 330 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എന്നാൽ ആർക്കും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.
2018ൽ കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ 52 പഴംതീനി വവ്വാലുകളെയാണു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 10 എണ്ണത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. റിയൽ ടൈം ക്യുആർടി–പിസിആർ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണമെന്നും മന്ത്രി പറഞ്ഞു. നേരത്തേ ബംഗാളിലും (2001,2007) നിപ്പ റിപ്പോർട്ട് ചെയ്തിരുന്നു. 2001ൽ സിലിഗുരിയിൽ 66 പേർക്ക് നിപ്പ സ്ഥിരീകരിച്ചു, 45 പേർ മരിച്ചു. 2007ൽ അഞ്ചു പേരാണ് മരിച്ചത്. 2018ൽ കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണു മരിച്ചതെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി.
ജൂൺ ആദ്യവാരം നിപ്പ സാന്നിധ്യം തിരിച്ചറിഞ്ഞതിനു പിന്നാലെ ഉറവിടം കണ്ടെത്താൻ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. വിദ്യാർഥിക്കു നിപ്പ ബാധിച്ചതു പേരയ്ക്ക കഴിച്ചതു മൂലമാണെന്ന സംശയത്തെ തുടർന്നായിരുന്നു സംഘത്തിന്റെ പരിശോധന. ഇവർ പിടികൂടിയ പഴംതീനി വവ്വാലുകളിൽ 9 എണ്ണത്തിനെ ജൂൺ 14നാണ് ജീവനോടെ പുണെയിലേക്ക് അയച്ചത്. വൈറസ് ബാധിച്ച വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്തു നിന്നും സമീപ പ്രദേശമായ വാവക്കാട് നിന്നും പിടിച്ച പഴംതീനി വവ്വാലുകളിൽ ഒൻപതെണ്ണത്തിനെയാണു പരിശോധനകൾക്കായി വിമാനമാർഗം പുണെ വൈറോളജി ലാബിലേക്കു കൊണ്ടുപോയത്.
പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്, ആലപ്പുഴ എൻഐവി ഉപകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വല വച്ചാണ് ഇവയെ പിടികൂടിയത്. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റുകൾ സ്ഥാപിച്ചാണു വലകൾ ഘടിപ്പിച്ചത്. രണ്ടിടത്തുമായി കുടുങ്ങിയവയിൽ ഒൻപതെണ്ണത്തിനെ പുണെയിലേക്കു കൊണ്ടു പോയി. ബാക്കിയുള്ള വവ്വാലുകളെ സ്രവങ്ങൾ ശേഖരിച്ച ശേഷം സ്വതന്ത്രരാക്കി.
എയിംസിലെ ഡോ. അശുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും തുരുത്തിപ്പുറത്തു സന്ദർശനം നടത്തിയിരുന്നു.
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.
കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല.
ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്മാന് പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. സ്കൂള്‍ പഠനകാലം മുതല്‍ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. െഫെനല്‍ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവില്‍ സര്‍വീസ് പരീക്ഷയിലും ആവര്‍ത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കലക്ടറായിരുന്നു. 1989ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ രാജു നാരായണസ്വാമി അധികാരം കയ്യിലിരുന്നപ്പോഴെല്ലാം അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊണ്ടു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പല്‍, പാറ്റൂര്‍ ഫഌറ്റ് അഴിമതി, രാജകുമാരി ഭൂമിയിടപാട്, സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തി. രാജു നാരായണ സ്വാമിയുടെ അഴിമതി വിരുദ്ധ ഇടപെടലിലൂടെ ഇവയില്‍ പലതും വലിയ വാര്‍ത്താപ്രാധാന്യം നേടി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.
ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. എന്നാല്‍ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു.
കേസില്‍ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ദൗത്യത്തിന്റെ ചുക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതല്‍ ഒകേ്ടാബര്‍ വരെയുള്ള കാലത്തു അനേകം കയ്യേറ്റഭൂമിയാണ് തിരിച്ചു പിടിച്ചത്. തൃശൂര്‍ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചു നഗരത്തിലെ അഞ്ചുറോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മ്മിച്ചു.
കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളില്‍ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാല്‍ അവിടേയും കാത്തിരുന്നത് അഴിമതിക്കാര്‍ തന്നെയായിരുന്നു. അവരെ തിരിച്ചെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ പുറത്താക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് കേരളാ സര്‍ക്കാരിന്റെ എന്‍ഒസിയുമായി കേന്ദ്ര സര്‍ക്കാരില്‍ രാജു നാരായണ സ്വാമി പോയത് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. എന്നാല്‍ അവിടേയും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്തു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റയുടന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. സിബിഐയുടെ റിപ്പോര്‍ട്ടില്‍ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി.
കര്‍ണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ബോര്‍ഡിന്റെ ബെംഗളൂരുവിലെ ഡയറക്ടര്‍ ഹേമചന്ദ്രയേയും ടെക്നിക്കല്‍ ഡയറക്ടര്‍ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്പെന്‍ഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാല്‍ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാര്‍ശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം എന്നാവശ്യം ഉയര്‍ന്നെങ്കിലും കൂട്ടു നിന്നില്ല. പിന്നീട് നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി.
യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് രാജു നാരായണ സ്വാമിയെ അടിക്കടി വകുപ്പുമാറ്റിയിരുന്നു. തുടക്കത്തില്‍ സിവില്‍സപ്ളൈസ് കമ്മീഷണറുടെ ചുമതല നല്‍കിയെങ്കിലും ഒമ്പതു മാസത്തിനകം അവിടെനിന്ന് മാറ്റി. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബഌയു ടി ഓ സെല്‍ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റി. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നതായിരുന്നു എല്ലായിടത്തും പ്രശ്നം. അഴിമതിക്കെതിരെ പോരാടുന്നവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.
രാജു നാരായണ സ്വാമിക്ക് ഇനിയും ഒന്‍പതുകൊല്ലം സര്‍വ്വീസുണ്ട്. ഒരു വര്‍ഷത്തേക്ക് മാത്രമേ എന്‍ ഒ സി നല്‍കിയിട്ടുള്ളൂ. ഒരു വിശദീകരണം പോലും ചോദിക്കാതെയുള്ള പിരിച്ചുവിടല്‍ നീക്കം അസ്വാഭാവികവുമാണ്. പാറ്റൂര്‍ കേസിലും സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ സ്വാമിയെ സജീവമാക്കാന്‍ പിണറായി സര്‍ക്കാരിനും താല്‍പ്പര്യമില്ല. കേരളത്തിലെ ഐഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തില്‍ അല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വാമി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇന്ത്യ – യുഎസ് വ്യാപാര തർക്കം യുഎസിൽ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിർബന്ധിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എച്ച്–1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു.
ഇതോടെ യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാൻ കടുത്ത നിയന്ത്രണം വരും. വ്യാപാര തർക്കം ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ഈ നീക്കം സമ്മർദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക.
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു. യുഎസിൽ നിന്നുള്ള 29 ഉൽപന്നങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ഞായർ മുതൽ അധിക തീരുവ ചുമത്തി തിരിച്ചടിച്ചു. യുഎസ് ഒരു വർഷം നൽകുന്ന എച്ച്–1ബി വീസയിൽ ഇന്ത്യക്കാർക്കുള്ളത് 10 – 15 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വർഷം നൽകുന്ന 85,000 എച്ച്–1ബി വീസയിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്കാന് സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
വെള്ളം എത്തിച്ചു നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്നാട് വ്യക്തമാക്കി. . കേരളത്തിന്റെ വാഗ്ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന യോഗം വാഗ്ദാനം സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് നിലപാട് മാറ്റിയത്.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊജക്ട് 75 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉല്പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. നാവികസേന ഇതിനുള്ള താല്പര്യപത്രം പുറപ്പെടുവിച്ചു.
പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതല്‍ രണ്ടു മാസത്തിനകം താല്പര്യം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പല്‍നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. ഇന്ത്യന്‍ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വെച്ച് അന്തര്‍വാഹിനികളുടെ നിര്‍മാണം നടത്തുക.
ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അന്തര്‍വാഹിനികളുടെ രൂപകല്പന, നിര്‍മാണം തുടങ്ങിയവയില്‍ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാന്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കാകും. ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്.