ശാന്തൻപാറയില്‍ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളുടെ സഹോദരൻ അറസ്റ്റിൽ. ഒളിവില്‍ പോയ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കും, ഫാം ഹൗസ് മാനേജര്‍ വസീമിനും വേണ്ടിയിള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. എന്നാല്‍ ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു
തൃശൂർ ഇരിങ്ങാലക്കുട കുഴിക്കണ്ടത്തിൽ ഫഹാദ് ആണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്. റിജോഷിന്റെ കൊലപാതകത്തെ തുടർന്നു ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ആണു ഫഹാദ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനും ആണ് ഫഹാദിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റിജോഷിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴിഞ്ഞ 1 ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ട് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വസീം, സഹോദരൻ ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ ചേർന്ന് നടത്തിയ ശ്രമം ആയിരുന്നു ഇത്. ഇൗ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെ ആണ് സത്യാവസ്ഥ പുറത്തു വന്നത്. .
കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണു റിജോഷിനെ കൊലപ്പെടുത്തിയത് എന്നു പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാണ് . ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. മരണ സമയത്ത് റിജോഷ് അർധ ബോധാവസ്ഥയിൽ ആയിരുന്നു . മൃതദേഹത്തിന് 4 ദിവസത്തിൽ അധികം പഴക്കം ഉണ്ട്. ഫാം ഹൗസ് മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി, റിജോഷിന്റെ ഇളയ മകൾ ജൊവാന എന്നിവരെ കഴിഞ്ഞ 4 മുതൽ കാണാനില്ല എന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് വ്യക്തമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
റിജോഷിന്റെ കൊലപാതകത്തിൽ ഭാര്യ ലിജിക്കും പങ്ക് ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വസീം, ലിജി എന്നിവർ കുട്ടിയുമായി കേരളം വിട്ടതായി ആണ് സൂചന. പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു. കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശവും ഇന്നലെ ലഭിച്ചിരുന്നു.
അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്.
കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
അയോധ്യ കേസിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയാൻ കോടതിയൊരുങ്ങുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.
പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില്‍ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗത്തിൽ വിലയിരുത്തി.
അയോധ്യ കേസിൽ വിധി എന്തുതന്നെയായാലും സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കാം.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുണ്ട്.
1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെ. 1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.
1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു. 1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്‍റെ തകര്‍ക്കലില്‍.
1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും. 1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി. 2010 മെയ് 9 വിധിക്ക് സുപ്രീംകോടതി സ്റ്റേ.
2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം. 2019 ഒക്ടോബര്‍ 16 40 ദിവസത്തെ വാദംത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
ഇന്ന് സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഒരു വിധി വരുന്ന ദിവസമാണ്. ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാവുകയാണ്. ഏറെ സങ്കീർണ്ണമായ ഈ കേസിൽ വിധിപറയാൻ പോകുന്നത് അഞ്ചുപേരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ഈ ബെഞ്ച് നാൽപതു ദിവസം തുടർച്ചയായി വാദം കേട്ടശേഷം കഴിഞ്ഞ ഒക്ടോബർ 16-ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ വേണ്ടി കേസ് മാറ്റിവെക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
ഇന്ത്യൻ സുപ്രീംകോടതിയുടെ നാല്പത്തിയാറാമത്തെ ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗോഗോയ്. 2018 ഒക്ടോബർ മാസത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽ നിന്ന് സ്ഥാനമേറ്റെടുത്ത ഗോഗോയ് നോർത്ത് ഈസ്റ്റിൽ നിന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ ജഡ്ജിയാണ്. 1978-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഗോഗോയ് ഗുവാഹത്തി ഹൈക്കോടതിയിൽ നിരവധിവര്ഷം കേസുകൾ വാദിച്ചു. 2001 ഫെബ്രുവരി 28-നാണ് ജഡ്ജിയാകുന്നത്. അതിനു ശേഷം പഞ്ചാബ് & ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ ഒടുവിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012 ഏപ്രിലിൽ സുപ്രീം കോടതിയിലേക്ക് നിയമിതനായിരിക്കെ നാഷണൽ രെജിസ്റ്റർ ഓഫ് സിറ്റിസൺസ് അടക്കമുള്ള പല കേസുകളിലും വാദം കേൾക്കുകയുമുണ്ടായി ഗോഗോയ്. കഴിഞ്ഞ ദിവസം, വിധിക്കു മുന്നോടിയായി ഉത്തർപ്രദേശ് സന്ദർശിച്ച ഗോഗോയ് പോലീസ് വൃത്തങ്ങളുമായി സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിശദമായി ചർച്ചനടത്തുകയുമുണ്ടായി.
ജസ്റ്റിസ് എസ് എ ബോബ്‌ഡെ
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ, ഈ വരുന്ന പതിനേഴിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്ഥാനമൊഴിയുമ്പോൾ, സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത് എസ് എ ബോബ്‌ഡെ ആണ്. 2000-ൽ മുംബൈ കോടതിയിൽ അഡീഷണൽ ജഡ്ജായി ചേർന്ന ബോബ്‌ഡെ രണ്ടു വർഷത്തിനുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെടുന്നു. 2013 ഏപ്രിലിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ആയിക്കഴിഞ്ഞ ശേഷവും ഒന്നരവർഷത്തോളം സർവീസ് അദ്ദേഹത്തിന് പിന്നെയും അവശേഷിക്കും. അയോദ്ധ്യാ കേസിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരമെന്നാണ് വിശേഷിപ്പിച്ചത്. നിയമത്തിനു പുറമെ ബൈക്ക് റേസിങ്ങിലും കമ്പമുള്ളയാളാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസും, ഏറ്റവും അധികകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജഡ്ജിയുമായ ചീഫ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ദില്ലി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഗണിതത്തിൽ ബിരുദം. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം. ശേഷം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം. അതിനും പുറമെ ഹാർവാർഡ് സർവകലാശാലയിൽ നിന്നുതന്നെ നീതിന്യായശാസ്ത്രത്തിൽ സ്കോളർഷിപ്പോടെ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻകാലങ്ങളിലെ കാലഹരണപ്പെട്ട പല കോടതി വിധികളും തിരുത്തിയെഴുതിയ പ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്. അതിൽ ചില കേസുകളിലെ വിധി എഴുതിയത് അച്ഛൻ വൈ വൈ ചന്ദ്രചൂഡ് തന്നെയായിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. അവിഹിതബന്ധങ്ങൾ, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ പല കേസുകളിലെയും വളരെ വിപ്ലവാത്മകമായ വിധികളുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേതായി. പല വിദേശ സർവകലാശാലകളിലെയും വിസിറ്റിങ്ങ് പ്രൊഫസർ കൂടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.
ജസ്റ്റിസ് അശോക് ഭൂഷൺ
1979-ൽ അലഹബാദ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി അഭിഭാഷകവൃത്തിക്ക് തുടക്കമിട്ട അശോക് ഭൂഷൺ, 2001-ലാണ് ജഡ്ജിയായി ഉയർത്തപ്പെടുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയിരുന്നിട്ടുണ്ട്. 2016 മെയ് 13-നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്.
ജസ്റ്റിസ് അബ്ദുൾ നസീർ
1983 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി കരിയർ തുടങ്ങി, അവിടെ രണ്ടുപതിറ്റാണ്ടോളം കേസുകൾ വാദിച്ചിട്ടുണ്ട് അബ്ദുൾ നസീർ. 2003-ൽ അഡീഷണൽ ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം, അടുത്ത വർഷം സ്ഥിരം ജഡ്ജാവുന്നു. 2017 ഫെബ്രുവരി 17-നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്കെത്തുന്നത്. ഓഗസ്റ്റ് 2017-ൽ ജസ്റ്റിസ് കെഹറും ജസ്റ്റിസ് അബ്ദുൾ നസീറും ചേർന്ന് പുറപ്പെടുവിച്ച ട്രിപ്പിൾ തലാഖ് വിധി വിവാദമായിരുന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്കാവില്ല എന്ന അദ്ദേഹത്തിന്റെ വിധിയെ പിന്നീട് എൻഡിഎ സർക്കാർ നിയമം കൊണ്ടുവന്ന് മറികടക്കുകയായിരുന്നു.
ഈ അഞ്ചു മഹാരഥന്മാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്ര പ്രധാനമായ ബാബറി മസ്ജിദ് തർക്കത്തിന് വിധി പറയാനൊരുങ്ങുമ്പോൾ, സസ്പെൻസ് വാനോളമുയരുകയാണ്.
വേദനയ്ക്കു പിടച്ചിലിനും വിട്ടുകൊടുക്കാതെ നിഴലു പോലെ കൂടെ നിന്ന ആ പെണ്ണൊരുത്തിയുടെ പ്രാര്‍ത്ഥന വെറുതെയായിപ്പോയി. ആയിരങ്ങളുടെ കണ്ണീരിനും സ്‌നേഹത്തിനും മീതേ പറന്ന ലാല്‍സണ്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി. സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വാര്‍ത്ത നന്ദു മഹാദേവയാണ് പങ്കുവച്ചിരിക്കുന്നത്.
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍ !! കാരുണ്യത്തിന്റെ മൂര്‍ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന്‍ !!! പ്രിയ ലാല്‍സന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..പ്രണാമം !! നന്ദു മഹാദേവ കുറിക്കുന്നു.
കാന്‍സര്‍ വരിഞ്ഞു മുറുക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീകമായി നിന്ന ലാല്‍സണും വേദനയില്‍ ആ മനുഷ്യന്റെ കൈപിടിച്ച ഭാര്യ സ്റ്റെഫിയും സോഷ്യല്‍ മീഡിയക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു. തന്നെ പൊന്നു പോലെ നോക്കുന്ന സ്റ്റെഫിയെ സോഷ്യല്‍ മീഡിയക്ക് ലാല്‍സണ്‍ പലവുരു പരിചയപ്പെടുത്തിയിട്ടുമുണ്ട്.
നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ്;
ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാള്‍
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
എനിക്കെന്റെ ലാല്‍സന്‍ ചേട്ടന്‍ !!
അതൊക്കെ നഷ്ടപ്പെടുമ്പോള്‍ എനിക്ക് സങ്കടം ഉണ്ടായില്ല !!
പക്ഷേ ഇത്……..!!!!!!
എന്ത് ചെയ്താലും മുന്നില്‍ നില്‍ക്കുമായിരുന്നു..!!
ഇപ്പോള്‍ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടന്‍ ഞങ്ങളെക്കാള്‍ മുന്നില്‍ കയറി !!
ചേട്ടന്‍ വേഗം തിരിച്ചു വരാന്‍ വേണ്ടിയാണ് ഞാന്‍ 1008 പടി കയറി മുരുഖനോട് പ്രാര്‍ഥിച്ചത്..
അടക്കാന്‍ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓര്‍ത്തു കരയില്ല ഞാന്‍..!
അത് ആ ആത്മാവിനോട്
ഞാന്‍ കാണിക്കുന്ന ഏറ്റവും
വലിയ തെറ്റ് ആകും !!
മരിക്കുന്ന ദിവസമായ ഇന്ന്
രാവിലെ പോലും സമൂഹത്തിന്
ഊര്‍ജ്ജം കൊടുക്കുയാണ്
അദ്ദേഹം ചെയ്തത്..!!
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍ !!
കാരുണ്യത്തിന്റെ മൂര്‍ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന്‍ !!!
ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്..!!
ശാരീരികമായ വേദനകളെ മാറ്റി
നിര്‍ത്തിയാല്‍ മരിക്കുന്ന നിമിഷം
വരെയും പൂര്‍ണ്ണ സന്തോഷവാന്‍ ആയിരുന്നു അദ്ദേഹം !!
അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്‌നേഹം പറയാതെ ലാല്‍സന്‍ എന്ന അധ്യായം പൂര്‍ണ്ണമാകില്ല !!
അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടന്‍..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
വീണു പോകുമ്പോള്‍ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ..!!
പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്‌നേഹ കരങ്ങള്‍
ലോകം മുഴുവന്‍ എത്തപ്പെടണം എന്നത്..!!
ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍
ഈ അവസരത്തില്‍ ഞങ്ങള്‍
പ്രതിജ്ഞ ചെയ്യുന്നു !!
പ്രിയ ലാല്‍സന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..
പ്രണാമം !!
[ot-video][/ot-video]
ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.
“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്‌ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
ബാബറി മസ്‌ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.
Rajinikanth: Some people & media are trying to give an impression that I am a BJP man. This isn’t true. Any political party will be happy if anyone joins them. But it is on me to take a decision. pic.twitter.com/GcURWL88L6
— ANI (@ANI) November 8, 2019
നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7ന് പുലർച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ നിലപാട്.
ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടർന്ന് സ്ഥലം നൽകി എങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയുടെ നേതൃത്വത്തിൽ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചത്.
അതേസമയം കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂർ നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭ ചെയർമാന്റെ പ്രതികരണം. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാൽ ആവശ്യത്തിനു സ്ഥലമില്ലെന്നും നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട് വ്യക്തമാക്കി. നഗരസഭയുടെ നിലപാടു കാരണം 36 മണിക്കൂർ വൈകിയാണു മൃതദേഹം സംസ്കരിക്കാനായത്.
നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.
രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.
എന്നാൽ 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. അതേസമയം 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇത് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്.
അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല , ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ,കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്, റീജിയണൽ ആർടി ഒ വ്യക്തമാക്കുന്നു.
ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി, മുഖ്യപ്രതി വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്.
പൊലീസ് അന്വേഷണം ഉൗർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേയ്ക്ക് കടന്നതായും സൂചനയുണ്ട്. കൊല്ലപ്പെട്ട റിജോഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയതോട തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനിയനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയിൽ പറഞ്ഞത്.
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസീമുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി. ഇളയ മകൾ രണ്ടു വയസ്സുള്ള ജൊവാനയുമായാണ് ലിജിയും കാമുകൻ വസീമും ഈ മാസം 4 മുതല്‍ ഒളിവിൽ പോയത്. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി. കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ച വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ഥിയുടെ കൈ വിരലുകള്‍ക്ക് പരിക്കേറ്റു. മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.
ഏഴര കിലോ വിഭാഗത്തിലായിരുന്നു നിഷാന്‍ മത്സരിച്ചത്. പക്ഷെ എറിയുന്നതിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്ന് നിഷാന്‍ പറഞ്ഞു.
വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരക്കിണര്‍ സ്വദേശിയാണ് പരിക്കേറ്റ മുഹമ്മദ് നിഷാന്‍.