ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണ്. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പരാമര്‍ശം. തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൂടാതെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇവ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടേയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് എൻവി രമണയാണ് കേസ് പരിഗണിക്കുന്നത്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് കോടതി. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയിരുന്ന നിര്‍ദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന ചോദ്യമുന്നയിച്ച ശേഷമാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. തിരുവാഭരണം കേഷ്ത്രത്തിന് കൈമാറാനും അത് പരിപാലിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടിരുന്നതാണല്ലോയെന്ന് കോടതി ചോദിച്ചു. ഇത് നടപ്പായിട്ടില്ലെന്നും ഇപ്പോഴും രാജകുടുംബത്തിന്റെ പക്കലാണ് തിരുവാഭരണമുള്ളതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

ഇതെത്തുടർന്നാണ് ദൈവത്തിന്റേതാണ് തിരുവാഭരണമെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോയെന്നതിൽ വ്യക്തത വരണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.