വയനാട് ബത്തേരിയില്‍ ശ്മശാനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ പാതികത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ജില്ലയില്‍ നിന്നും കാണാതായവരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്മാശനത്തില്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിച്ചില്ലെന്ന് രജിസ്റ്റര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.

ബത്തേരി ഗണപതിവട്ടം ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയവരുടെ ശ്രദ്ധയിലാണ് ഇതാദ്യം പെട്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാല്‍പ്പത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രയമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ശ്മാശനത്തില്‍ സംസ്ക്കരിക്കാന്‍ ഇത്തരത്തിലുള്ള മൃതദേഹം അടുത്തകാലത്ത് എത്തിച്ചിട്ടില്ലെന്ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതോടെ ദുരൂഹതയേറി.

ജീര്‍ണിച്ച മൃതദേഹത്തിന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതങ്ങളും ഏറ്റിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കാണാതയാവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്മാശനത്തിലെ കുറ്റിക്കാടിന് മൂന്നു തവണ തീപ്പിടിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന് ശേഷം കുറ്റിക്കാടിന് തീപടര്‍ന്നപ്പോള്‍ കത്തിയമരാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു.