തന്റെ ‘ഹിന്ദുത്വ’ ബിജെപിയുടെ ഹിന്ദുത്വയിൽ നിന്ന് വ്യത്യസ്തമാണെന്ന അവകാശവാദവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്ത്. അധികാരം പിടിച്ചെടുക്കാൻ മതത്തെ ഉപയോഗിക്കുന്നത് തന്റെ ഹിന്ദുത്വമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനമില്ലാത്ത ഹിന്ദുകരാഷ്ട്രം തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രം സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.

ജനങ്ങൾ പരസ്പരം കൊല്ലുകയും അശാന്തമായിരിക്കുകയും ചെയ്യുന്നതല്ല തന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പമെന്ന് അദ്ദേഹം വ്യക്തമാക്കി. അതല്ല താൻ പഠിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പാക്കില്ലെന്നും എന്നാൽ പൗരത്ന നിയമഭേദഗതിയെ താൻ അനുകൂലിക്കുന്നുവെന്നും നിലപാടെടുത്ത് ദിവസങ്ങൾക്കു ശേഷമാണ് ഉദ്ധവ് താക്കറെയുടെ ഈ പ്രതികരണം. പൗരത്വ നിയമം ഇതരരാജ്യങ്ങളിൽ മതദ്വേഷത്തിന് ഇരയാകുന്ന ഹിന്ദുക്കളെ സംരക്ഷിക്കാനുള്ളതാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.

ഇന്നും തന്റെ ആശയശാസ്ത്രം ഹിന്ദുത്വ തന്നെയാണെന്ന് സ്ഥാപിക്കുകയായിരുന്നു അഭിമുഖത്തിലുടനീളം അദ്ദേഹം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറാകില്ല. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഇനി ഒളിച്ചോടുകയുമില്ലെന്നും ഉദ്ധവ് പറഞ്ഞു.

താൻ ഹിന്ദുത്വ ആശയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ താക്കറെ പരിഹസിച്ചു തള്ളി. “ഞാൻ മതംമാറിയെന്നാണോ അവർ പറയുന്നത്? അവരാണ് ഹിന്ദുമതത്തിന്റെ അന്തിമ അധികാരികൾ എന്ന് ഞാൻ പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അവർ പറയുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളവരുടേതെല്ലാം തെറ്റാണെന്നുമുള്ള തോന്നൽ ചിരിച്ചു തള്ളേണ്ടതാണ്,” ഉദ്ധവ് പറഞ്ഞു.

പൗരത്വം തെളിയിക്കുക എന്നത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കാൻ ഞാനനുവദിക്കില്ല.