India

മഹാരാഷ്ട്രയിൽ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അസാധാരണമായ രാഷ്ട്രീയ നീക്കം. മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു. പുലര്‍ച്ചെ 5.47-നാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്.

ബിജെപി സര്‍ക്കാരിന് എന്‍സിപി പിന്തുണ നൽകിയതാണ് കാര്യങ്ങൾ കീഴ്മേൽ മറിയാൻ കാരണം. ഒറ്റ രാത്രികൊണ്ടാണ് എൻസിപി കാലുമാറിയത്. ഇന്നലെ വരെ എൻസിപി പിന്തുണ ശിവസേന-കോൺഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനായിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമാണ് ഉയര്‍ന്നത്.

ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. ഇതിനിടെയിലാണ് വൻ രാഷ്ട്രീയ നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ധാരണയായെങ്കിലും സുപ്രധാന സ്ഥാനങ്ങളില്‍ സമവായമുണ്ടായിരുന്നില്ല. കുതിരക്കച്ചവടവെന്നാണ് കോൺഗ്രസ് ഈ രാഷ്ട്രീയ നാടകത്തെ വിശേഷിപ്പിച്ചത്. ശരദ് പവാറും അറിഞ്ഞെടുത്ത തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ‘കിച്ചടി’സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇതിനോടകം ട്വീറ്റ് ചെയ്തു. ഫഡ്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

മഹാരാഷ്്ട്രയില്‍ വന്‍നാടകീയനീക്കത്തിനൊടുവില്‍ ബി.ജെ.പി– എന്‍.സി.പി സര്‍ക്കാര്‍ അധികാരമേറ്റു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കര്‍ഷകതാല്‍പര്യമെന്ന് സഖ്യത്തിന് പിന്നിലെന്നാണ് വിശദീകരണം. പുലര്‍ച്ചെ രാവിലെ 5.47നാണ് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്. എട്ടുമണിയോടെ രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു.

എന്നാൽ ബിജെപി ചേരിക്കൊപ്പം ചേരുമ്പോൾ എന്‍.സി.പിയില്‍ പിളര്‍പ്പില്ല. ശരദ് പവാറും അറിഞ്ഞാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ശരദ് പവാറും മകള്‍ സുപ്രിയയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘കിച്ച്്ടി’ സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് ആരോപിച്ചു. കര്‍ഷകതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതെന്ന് അജിത് പവാര്‍ വ്യക്തമാക്കി.

മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ അദ്ദേഹം വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്‍റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്‍റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

മകന്‍റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്‍റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി.

‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിൽ .പനി ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. അദ്ദേഹം പനി ബാധിച്ച്‌ വിശ്രമത്തിലായിരുന്നു. പനി കടുത്തപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്ന് ടെസ്റ്റുകള്‍ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും മകന്‍ ചാണ്ടി ഉമ്മനും വ്യക്തമാക്കി.

കൊൽക്കത്തയിലെ വാണിജ്യ സ്ഥാപനത്തിന് സമീപത്തെ റോഡിലേക്ക് പറന്നെത്തിറങ്ങിയത് ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍. തിരക്കേറിയ ഒരു വാണിജ്യ സ്ഥാപനത്തിന്‍റെ ആറാം നിലയിലുള്ള ഓഫീസില്‍ നിന്നാണ് 2000 ന്റെയും 500 ന്റെയും 100 ന്റെയും നോട്ടുകൾ റോഡിലേക്ക് പറന്നിറങ്ങിയത്.

വാണിജ്യ സ്ഥാപനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്‍റെ (ഡിആര്‍ഐ) പരിശോധനയ്‍ക്കിടെ ആയിരുന്നു നോട്ടുകെട്ടുകൾ പുറത്തേക്ക് എത്തിയത്. ആറാം നിലയിലുള്ള ഓഫീസില്‍ നിന്ന് റെയ്‍ഡിനിടെ നോട്ടു കെട്ടുകള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അന്തരീക്ഷത്തിൽ നോട്ടുകൾ പറന്നുനടന്നത് ജനങ്ങളിൽ ആകാംഷയുണർത്തി. ആദ്യത്തെ അമ്പരപ്പും കൗതുകവും വിട്ടതോടെ പിന്നീട് പണ വാരിക്കൂട്ടാൻ തിരക്ക് കൂട്ടാനും ജനങ്ങൾ തയ്യാറായി. ഇതെല്ലാം കണ്ട് നിന്നിരുന്ന ഒരാളാണ് പകർ‌ത്തി വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.

74 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് പോലീസിന് റോഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഡിആര്‍ഐ അധികൃതര്‍ ഇക്കാര്യത്തെപ്പറ്റി ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വാർത്താ എജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്നുകക്ഷികളും ചേര്‍ന്ന രാഷ്ട്രീയ പുരോഗമന സഖ്യം എന്നര്‍ത്ഥം വരുന്ന ‘മഹാവികാസ് അഘാഡി’ ആദ്യയോഗം ചേരും. സര്‍ക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയെയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ താക്കറെ കുടുംബവീട്ടില്‍ ശിവസേന എംഎല്‍എമാരുടെ യോഗം നടക്കും. ഉച്ചയോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കക്ഷിനേതാവിനെ തിരഞ്ഞെടുക്കും.

തുടര്‍ന്ന് യുപിഎയിലെ സഖ്യകക്ഷികളുമായി എന്‍സിപിയും കോണ്‍ഗ്രസും ചര്‍‌ച്ച നടത്തും. വൈകിട്ടാകും ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് നിര്‍ണായക കൂടിക്കാഴ്ച. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കന്ദ്രനേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്നലെ രാത്രി വൈകി പവാറിനെ വീട്ടിലെത്തി കണ്ട ഉദ്ധവ് താക്കറെ വീണ്ടും പവാറിനെ കാണും. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനാണ് പദ്ധതി. സത്യപ്രതിജ്ഞ തിങ്കളാഴ്ച്ചയ്ക്കകം ഉണ്ടാകും.

മകളെ കൊലപ്പെടുത്താൻ 4 ദിവസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പൊലീസിനോടു പറഞ്ഞു.ഉഴവൂർ അരീക്കര ശ്രീനാരായണ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂർ കരുനെച്ചി വൃന്ദാവൻ ബിൽഡിങ്സ് വാടക മുറിയിൽ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പൻ) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗർബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടൻ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകൾ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കൊച്ചുരാമൻ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നൽകി.ബുധനാഴ്ച സൂര്യ സ്കൂളിൽ പോയിരുന്നില്ല. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോൾ 3.30ന് പിന്നിൽ നിന്ന് സൂര്യയുടെ കഴുത്തിൽ ഷാൾ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി. വൈക്കം എഎസ്പി അർവിന്ദ് സുകുമാരൻ, കുറവിലങ്ങാട് എസ്എച്ച്ഒ ആർ.കുമാർ,

എസ്ഐ ടി.ആർ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ് രാമൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂര്യയുടെ മൃതദേഹം സംസ്കരിച്ചു. സൂര്യ പഠിച്ച അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഷഹ്‌ല ഫാത്തിമയെന്ന കുഞ്ഞുമോള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിൽ കേഴുകയാണ് കേരളം. അതിനിടെ കണ്ണീർ നോവായി ഷഹ്‌ലയുടെ ഉമ്മയുടെ അുജത്തി ഫസ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ന്റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും എന്ന് ചോദിച്ച് കൊണ്ടാണ് ഷഹ്‌ലയെക്കുറിച്ച് ചന്ദ്രികയിൽ പത്രപ്രവര്‍ത്തകയായ ഫസ്ന എഴുതുന്നത്.

എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള നര്‍ത്തകിയും അഭിനേത്രിയുമൊക്കെയായ സാമർത്ഥ്യക്കാരി. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം– കുറിപ്പില്‍ ഫസ്ന പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ… അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ…

ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം േചരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.

അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ഥികൾ പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍.

ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.

ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

RECENT POSTS
Copyright © . All rights reserved