തിരുവനന്തപുരം: രാഖി തന്റെ വിവാഹം മുടക്കാന്‍ നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലിന്റെ മൊഴി. ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഭ്യര്‍ഥിച്ചിട്ടും കേള്‍ക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും അഖില്‍ മൊഴി നല്‍കിയതായി പൊലീസ്. കസ്റ്റഡിയിലുള്ള അഖിലിനെ അമ്പൂരിലെ വീട്ടില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. രാഖിയുടെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രാഖിയുടെ വസ്ത്രങ്ങള്‍ കൊലപാതകത്തിന് ശേഷം കത്തിച്ചു കളഞ്ഞു എന്നാണ് അഖില്‍ പറയുന്നത്. അഖിലിനെ മാത്രമാണ് ഇന്ന് അമ്പൂരിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ എത്തിച്ചതും നാട്ടുകാര്‍ തടിച്ചുകൂടി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്.
ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്നും കല്യാണം മുടക്കരുതെന്നും അഖില്‍ രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി ഇത് സമ്മതിച്ചില്ല. ഒന്നിച്ച് ജീവിക്കണമെന്ന് അഖിലിനോട് രാഖി ആവശ്യപ്പെട്ടു. അഖിലിന്റെ പ്രതിശ്രുത വധുവിനോട് കല്യാണത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാഖി വാട്‌സ്ആപ് വഴി സന്ദേശം അയച്ചിരുന്നു. ഇതുകൂടാതെ കോളേജില്‍ എത്തി രാഖി നേരിട്ട് പെണ്‍കുട്ടിയോട് അഖിലുമായുള്ള കല്യാണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിലെല്ലാം പക പൂണ്ടാണ് അഖില്‍ രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. രാഖി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അഖില്‍ പറയുന്നു.
കൊല നടത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖി കാറില്‍ കയറിയത്. കാറില്‍ വച്ചും രാഖിയോട് ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. നിന്നെ കൊല്ലട്ടെ എന്ന് രാഖിയോട് ചോദിച്ചപ്പോള്‍ കൊന്നോളാന്‍ രാഖി പറഞ്ഞുവെന്നും പൊലീസിനോട് അഖില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൈ ഉപയോഗിച്ച് ആദ്യം കഴുത്ത് ഞെരുക്കി. അതിനുശേഷം കാറിന്റെ സീറ്റ് ബെല്‍റ്റിട്ട് കഴുത്ത് കുരുക്കി. അപ്പോഴെല്ലാം രാഖി എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല എന്ന് അഖില്‍ പറയുന്നു. എന്തുകൊണ്ടാണ് രാഖി പറഞ്ഞത് കേള്‍ക്കാതിരുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ കൈവച്ച് പോയതുകൊണ്ട് തീര്‍ത്തുകളയാമെന്ന് തീരുമാനിച്ചു എന്നാണ് അഖില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
മുണ്ടിലേക്ക് മാറി, ഇനി ബ്രിട്ടീഷക്കാരുടെ പാന്റിലേക്ക് ഇല്ലന്ന് ജേക്കബ് തോമസ്. സര്‍വീസിലേക്ക് തിരിച്ച് വരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരാണ് തന്നെ മുണ്ടിലേക്ക് മാറ്റിയത്. ഇതില്‍ നിന്നും മാറാന്‍ ഇനി താല്‍പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വീസിലേക്ക് ഇനി തിരിച്ച് ഇല്ല എന്നതിന്റെ സൂചനയാണോ ഇത് എന്നതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ താന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തിന് അര്‍ഹനാണ്. നിലവിലെ ഡിജിപിയെ മാറ്റുന്നതിന് നിയമതടസില്ല. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസ് മോധാവി ആകാതിരിക്കാന്‍ ഇപ്പോഴും ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം എഴുതിയതിന് രണ്ട് മാസം മുന്‍പ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇത് പൊലീസ് മോധാവിയാകുന്നതിന് തടയിടാനാണന്നും അദ്ദേഹം പറഞ്ഞു.
ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചാലും അത് താങ്ങാനുള്ള ശക്തി തനിക്ക് ഉണ്ട്. ഒരു മനുഷ്യനെ വെട്ടി ഇത്രയധികം ദ്രോഹിച്ച സര്‍ക്കാരിന്റെ രണ്ട് വെട്ട് കൂടി സഹിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്നും തുടർച്ചയായി സസ്പെൻഷൻ നീണ്ടികൊണ്ടുപോകാനാകില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി, പെട്രോൾ– ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ആക്ഷേപമുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ അറിയിക്കാം.
15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വർഷത്തിലൊരിക്കൽ പുതുക്കുന്നതിനു പകരം 6 മാസത്തിലൊരിക്കലാക്കാനും നിർദേശമുണ്ട്. ഇവയ്ക്കുള്ള ഫീസും വർധിപ്പിച്ചു.
8 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് 2 വർഷത്തേക്കും 8 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. 15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ പൊളിച്ചു കളഞ്ഞതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസില്ല. ബസുകളിൽ വീൽ ചെയർ കയറ്റാൻ സൗകര്യമടക്കം അംഗപരിമിതർക്കു കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താനും നിർദേശമുണ്ട്.
ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് ഇരട്ടിയിലേറെയാക്കും. വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ. അഭിപ്രായങ്ങളും നിർദേശങ്ങളും അയയ്ക്കേണ്ട ഇമെയിൽ വിലാസം: [email protected]
കൊച്ചി∙ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായുള്ള സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തുടർച്ചയായി കാരണമില്ലാതെ പുറത്തു നിർത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിലവിൽ ആറുമാസം കൂടുമ്പോൾ തന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്തലാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സർക്കാർ നടപടി. അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി അതു പൂർത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കിൽ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരായ സർക്കാർ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം ട്രൈബ്യൂണലിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സർവീസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും സർക്കാർ നയങ്ങളെ വിമർശിച്ചെന്നും ആരോപിച്ചാണ് ജേക്കബ് തോമസിനെ രണ്ടു വർഷം മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഓഖി വിഷയത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന മട്ടിൽ ജേക്കബ് തോമസിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നിലപാടെടുക്കുന്നത് ചട്ടവിരുദ്ധമെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനൊ അന്വേഷണം നതത്തുന്നതിനൊ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും നടപടിയെടുത്തിരുന്നു.
ആലപ്പുഴ: പുന്നമട ഒരുങ്ങുകയാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ആഹ്ലാദാരവങ്ങൾക്കു സാക്ഷിയാകാൻ. ഒപ്പം കേരളത്തിന്റെ കൈക്കരുത്തിന്റെ ബലത്തിൽ ഓളപ്പരപ്പുകളിൽ വിസ്മയം തീർക്കുന്ന ഒരു കായികോത്സവത്തെ ലോകത്തിന്റെ കായിക ഭൂപടത്തിലേക്കെത്തിക്കുന്ന ചാന്പ്യൻസ് പ്രീമിയർ ലീഗിനു കൂടി തുടക്കം കുറിക്കാൻ. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രധാന മത്സരാവലികൾ ക്യാപ്റ്റൻമാർക്കു വിവരിച്ചുനൽകുന്ന ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ഇന്നു രാവിലെയും ഉച്ചയ്ക്കു ശേഷവുമായി നടക്കും. തുഴപ്പാടുകളുടെ ദൂരത്തിൽ ഇത്തവണ വെള്ളിക്കപ്പിൽ മുത്തമിടാൻ പോകുന്നത് ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയാവുന്പോൾ ഇത്തവണ പുന്നമടയിലേക്കെത്തുന്ന കളിവള്ളങ്ങൾ ഇവരാണ്.
ചുണ്ടൻ: ആയാപറന്പ് വലിയ ദിവാൻ(സിവിൽ സർവീസ് ബോട്ട് ക്ലബ്-ജവഹർ തായങ്കരി), (നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര, കോട്ടയം, വീയപുരം(വേന്പനാട് ബോട്ട് ക്ലബ്, കുമരകം), ദേവസ് (എൻസിഡിസി ബോട്ട് ക്ലബ്, കൈപ്പുഴമുട്ട് കുമരകം), മഹാദേവികാട് കാട്ടിൽതെക്കേതിൽ(എൻസിഡിസി കൈപ്പുഴമുട്ട്, കുമരകം), ചെറുതന(ന്യൂ ചെറുതന ബോട്ട് ക്ലബ് ചെറുതന), സെന്റ് ജോർജ് (ബ്രദേഴ്സ് ബോട്ട് ക്ലബ് എടത്വ), ആലപ്പാട് ചുണ്ടൻ(ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ), കാരിച്ചാൽ (പോലീസ് ബോട്ട് ക്ലബ്), ശ്രീ വിനായകൻ (കൊച്ചിൻ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത്, മഹാദേവികാട് (ജോയിച്ചൻ പാലയ്ക്കൽ ചേന്നങ്കരി), ആയാപറന്പ് പാണ്ടി (പുന്നമട ബോട്ട് ക്ലബ്), പുളിങ്കുന്ന് (ഹരിത ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്), വെള്ളങ്കുളങ്ങര (നെടുമുടി ഫ്രണ്ട്സ് ബോട്ട് ക്ലബ്), കരുവാറ്റ ചുണ്ടൻ(അജയഘോഷ് കണക്കഞ്ചേരി കുമരകം, സെന്റ് ജോസഫ് (കാരിച്ചാൽ ചുണ്ടൻ വള്ളസമിതി), മഹാദേവൻ (വിബിസി ബോട്ട് ക്ലബ്, വേണാട്ടുകാട്), നടുഭാഗം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്, കുപ്പപ്പുറം, ആലപ്പുഴ), ഗബ്രിയേൽ (വില്ലേജ് ബോട്ട് ക്ലബ് എടത്വ), ശ്രീ ഗണേശൻ, ശ്രീ കാർത്തികേയൻ, ചന്പക്കുളം (യുബിസി കൈനകരി)
ചുരുളൻ: വേങ്ങൽ പുത്തൻ വീടൻ(ലൂണ ബോട്ട് ക്ലബ്, കരുമാടി), വേലങ്ങാടൻ (ശ്രീ ശക്തീശ്വരപ്പൻ ബോട്ട് ക്ലബ്, വിരിപ്പുകാല കവണാറ്റിൻകര), കോടിമത (മലർവാടി ബോട്ട് ക്ലബ്, നോർത്ത് പറവൂർ), മൂഴി (സെൻട്രൽ ബോട്ട് ക്ലബ്, കുമരകം) ഇരുട്ടുകുത്തിഎഗ്രേഡ്: പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ് കളർകോട്), തുരുത്തിത്തറ(കാവുങ്കൽ ബോട്ട് ക്ലബ്), സായി നന്പർ വണ്‍ (കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്, കരുമാടി), മൂന്നുതൈക്കൽ (എയ്ഡൻ മൂന്നുതൈക്കൽ)
ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാനെ പിന്തുണച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. ‘അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രസ്താവനയാണ്. ആസംഖാന് ക്ഷമാപണം നടത്താം. എന്നാല്‍ രാജി വെക്കേണ്ടതിന്‍റെ ആവശ്യമില്ല.
സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു. അമ്മ മകനെ ചുംബിക്കുന്നു. മകന്‍ അമ്മയെയും ചുംബിക്കുന്നു. അതിനെ സെക്സ് എന്ന് പറയാന്‍ കഴിയുമോ’? പാര്‍ലമെന്‍റില്‍ ആസംഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്.
കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് യെഡിയൂരപ്പയ്ക്ക് അഗ്നിപരീക്ഷ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പയ്ക്ക് ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. വിധാന്‍ സൗധയില്‍ ഇന്നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടായിരുന്നു എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും പിന്നീട് യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വിധാന്‍ സൗധയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കണം. ഇന്ന് 11 മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുക. ബിജെപി എല്ലാവർക്കും വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നൽകിയിട്ടില്ല.
നിലവിലെ അവസ്ഥയില്‍ ബിജെപി ക്യാമ്പും യെഡിയൂരപ്പയും ആശ്വാസത്തിലാണ്. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ സാഹചര്യത്തില്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറയും. 105 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ ബിജെപി 106 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയക്കുന്നില്ല.
എന്നാല്‍, 17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ 17 വിമതരെ അയോഗ്യരാക്കിയത്. ഇവരെ അടുത്ത നിയമസഭാ കാലഘട്ടം വരെ അയോഗ്യരാക്കിയിട്ടുണ്ട്. അതായത് ഈ നിയമസഭയില്‍ ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കില്ല.
ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എൻജിനീയർമാർ എത്തിയെങ്കിലും അവർക്കുള്ള പാസ് ദുബായ് എയർപോർട്ട് അതോറിറ്റി നൽകാൻ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ യാത്ര റദ്ദാക്കി.
വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങൾ ലഗ്ഗേജില്‍ കയറ്റി വിട്ടതിനാല്‍ ഒരു ദിവസം വൈകിയ സാഹചര്യത്തില്‍ മതിയായ വസ്ത്രവും മറ്റുമില്ലാതെ ഏറെ ദുരിതമനുഭവിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് എയര്‍ഇന്ത്യ വിമാനം കൊച്ചിയലേക്ക് പുറപ്പെട്ടത്.
Video: Dubai-Cochin Air India flight delayed for more than 30 hours https://t.co/vng6WRs3VK pic.twitter.com/dm2kk3jqKr
— Khaleej Times (@khaleejtimes) July 28, 2019
Passengers of Air India flight A1934 at Dubai International Airport. Their flight was delayed for more than 30 hours. (KT reader video) https://t.co/vng6WRs3VK pic.twitter.com/BeZaBAQFGI
— Khaleej Times (@khaleejtimes) July 28, 2019
അമ്പൂരി കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി. വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി എന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. നേരത്തെ ഇതിന് സമാനമായ മൊഴിയാണ് അറസ്റ്റിലായ സഹോദരൻ രാഹുലും പൊലീസിന് നൽകിയത്. ഇന്നുവൈകുന്നേരത്തോടെയാണ് അഖില്‍ പൊലീസില്‍ കീഴടങ്ങിയത്.
സഹോദരന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാല്‍ രാഖിയെ മുന്‍കൂട്ടി തീരുമാനിച്ച് കൊന്നതാണെന്ന് രാഹുല്‍ മൊഴിനല്‍കിത്. മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ പ്രതികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നെന്ന് അയല്‍വാസി വെളിപ്പെടുത്തി. അമ്പൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കൊലയില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് ആരോപിച്ചു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.മലയിന്‍കീഴിലെ ഒളിത്താവളത്തില്‍ നിന്ന് ഇന്നുരാവിലെ രാഹുലിനെ പൊലീസ് പിടികൂടിയതോടെയാണ് രാഖി വധക്കേസിന്റെ ചുരുളഴിഞ്ഞത്. രാഖിയെ കൊല്ലാന്‍ താനും സഹോദരന്‍ അഖിലും ചേര്‍ന്ന് തീരുമാനിച്ചിരുന്നെന്ന് രാഹുല്‍ മൊഴി നല്‍കി. കൊല്ലാനായി തന്നെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്.
കൊലപാതകത്തിൽ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.
അറസ്റ്റിലായ രാഹുലിനെ വൈദ്യപരിശോധനയ്ക്കു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു.
കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും.
സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി.
കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ രാഖി മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.
മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടർന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാൻ ജ്യേഷ്ഠനും അനുജനും ചേർന്നു സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാൻ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേർത്തു കെട്ടിയെന്നും പൊലീസ് അറിയിച്ചു.
വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
ദൃശ്യം സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതേ മോഡലിലുള്ള കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യത്തിൽ ജോർജ്കുട്ടിയുടെ കുറ്റം തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ജോർജ്കുട്ടിമാരായ ഓരോരുത്തരെയും പൊലീസ് തെളിവ് സഹിതം പൊക്കിയിട്ടുണ്ട്. മാനന്തവാടിയിൽ തമിഴ്നാട് സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം വീടിന്റെ ചായിപ്പിൽ കണ്ടെത്തിയത്, തലയോലപ്പറമ്പ് മാത്യു വധക്കേസ്, പള്ളിപ്പാട് രാജൻ കൊലക്കേസ് തുടങ്ങി ഒട്ടനവധി ദൃശ്യമോഡൽ കൊലപാതകങ്ങൾ പൊലീസ് തെളിയിച്ചിട്ടുണ്ട്. ആ ലിസ്റ്റിൽ പുതിയതായി ചേർക്കപ്പെട്ട ഒന്നാണ് അമ്പൂരിയിലെ രാഖി മോളുടെ കൊലപാതകം.
സിനിമയിൽ മാത്രമേ ആ രീതിയിൽ ഫോൺ കളഞ്ഞാൽ പിടിക്കാതെയിരിക്കുകയുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ എവിടെവെച്ചാണ് ആക്ടീവായത്, സിം മാറിയത് എവിടെവെച്ചാണ് എന്നെല്ലാം കണ്ടുപിടിക്കാനുള്ള മാർഗങ്ങളുണ്ട്. ഐഎംഇഐ നമ്പർ ഓരോ ഫോണിലെയും വ്യത്യസ്തമായിരിക്കും. സിം പുതിയ ഫോണിലേക്ക് മാറ്റിയാലും ഐഎംഇഐ നമ്പർ വഴി നിഷ്പ്രയാസം ഫോണിന്റെ വഴി കണ്ടുപിടിക്കാൻ സാധിക്കും.
അമ്പൂർ രാഖിമോൾ വധക്കേസിൽ അഖിലിനെ കുടുക്കിയത് അതിസാമർഥ്യമാണ്. രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേശമയച്ചത്. പക്ഷേ ഫോണിന്റെ രേഖകളെല്ലാം വ്യക്തമാക്കാന്‍ പൊലീസിനെ സഹായിക്കുന്ന ഐഎംഇഐ നമ്പരിനെക്കുറിച്ച് മനസിലാക്കുന്നതില്‍ അഖിലിനു പിഴവു പറ്റി. ലോകത്തെ ഓരോ വ്യക്തിയുടേയും വിരലടയാളം വ്യത്യസ്തമായിരിക്കും. അതുപോലെ ഐഎംഇഐ നമ്പരും ഓരോ ഫോണിലും വ്യത്യസ്തമായിരിക്കും. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഫോണ്‍ മാറിയാലും പുതിയ ഫോണിലെ ഐഎംഇഐ നമ്പര്‍ തെളിവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. പെരുമ്പാവൂരിലെ കൊലപാതക കേസ് തെളിയിക്കാനും നിർണായകമായത് ഈ നമ്പരാണ്.
ഒരു ഫോണില്‍ രണ്ടു സിം സ്ലോട്ട് ഇണ്ടെങ്കില്‍ അതിനു രണ്ട് ഐഎംഇഐ നമ്പര്‍ ഉണ്ടാകും. *#06# എന്നു ടൈപ്പു ചെയ്ത് കോള്‍ ചെയ്താല്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ ഓരോ വ്യക്തിക്കും മനസിലാക്കാം. ഐഎംഇഐ നമ്പര്‍ പൊലീസിനു കിട്ടിയാല്‍ ഏതു സിം സ്ലോട്ടിലാണ് സിം ഇട്ടിരിക്കുന്നതെന്നും, ഏതു ബ്രാന്‍ഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയും. 4-5 വര്‍ഷം മുന്‍പ് വരെ ഐഎംഇഐ നമ്പരില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമായിരുന്നു. ഒരേ ഐഎംഇഐ നമ്പരില്‍തന്നെ നൂറുകണക്കിനു ചൈനീസ് ഫോണ്‍ ഇറങ്ങിയിരുന്നു. ഒരാള്‍ ഫോണ്‍ മാറ്റിയാലും അറിയാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അവരും നടപടികള്‍ കര്‍ശനമാക്കി.
പെരുമ്പാവൂരിൽ യുവതിയെ കൊലപ്പെടുത്തിയ അസാം സ്വദേശിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഇതേ ഐഎംഇഐ നമ്പരാണ്. മൂന്ന് ഫോണുകൾ മാറി മാറി ഉപയോഗിച്ചിട്ടും അസം സ്വദേശി പിടിയിലായി. ഏകദേശം പത്തു ലക്ഷം ഫോൺ രേഖകളാണ് അന്ന് പൊലീസ് പരിശോധിച്ചത്.
കൊലപാതകം ഉണ്ടായ ദിവസം രാവിലെ ആറു മണി മുതല്‍ അന്ന് രാത്രി 12 വരെയുള്ള 20 ലക്ഷം കോളുകള്‍ പരിശോധിച്ചു. തെളിവില്ല. പിന്നെ കൊലനടന്നതിനു മുന്‍പും പിന്‍പുമായുള്ള 40 മണിക്കൂറുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. ഒരു തെളിവും കിട്ടിയില്ല. അപ്പോഴാണ് മറ്റൊരു ആശയം ലഭിച്ചത്. ഒരു സ്ഥലത്തെ ഫോണുകളുടെ സാന്നിധ്യം മാത്രം നോക്കിയാല്‍ പോരല്ലോ അസാന്നിധ്യവും പരിശോധിക്കണമല്ലോ.
ആ സ്ഥലത്ത് സജീവമായിരിക്കുകയും കൊലപാതകത്തിനുശേഷം ഓഫ് ആകുകയോ കാണാതാകുകയോ ചെയ്ത ഫോണുകളുടെ പരിശോധന നടത്തി. ഏറെ ദിവസത്തെ പരിശോധനയ്ക്കുശേഷം, കൊലപാതകത്തിനുശേഷം ഓഫ് ആയ ചില ഫോണുകളുടെ നമ്പരുകള്‍ കിട്ടി. അവ പരിശോധിച്ച് ഒരു നമ്പരിലേക്ക് അന്വേഷണമെത്തി. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു 40 മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഓണ്‍ ആയിരുന്നു. രാത്രി 1.30നാണ് ആ ഫോണില്‍നിന്ന് അവസാന കോള്‍ വിളിച്ചിരിക്കുന്നത്. പിന്നീട് ഓഫ് ആയ ഫോണ്‍ കൊലപാതകം കഴിഞ്ഞ് 8.30 ഓടെ പെരുമ്പാവൂര്‍ ടൗണില്‍ ഓണ്‍ ആയി. പക്ഷേ ഐഎംഇഐ നമ്പറിൽ മാറ്റം!.
അതോടെ സംശയിക്കുന്ന ആള്‍ പുതിയ ഫോണ്‍ വാങ്ങിയതായി നിഗമനം ഉണ്ടായി. സിമ്മിന്റെ മേല്‍വിലാസം അസമിലേതാണ്. ഒന്നുകില്‍ ഫോണ്‍ കേടായി പുതിയ ഫോണ്‍ വാങ്ങി, അല്ലെങ്കില്‍ മറ്റെന്തോ മറച്ചുവയ്ക്കാനാണ് പുതിയ ഫോണ്‍ വാങ്ങിയിരിക്കുന്നത് – പൊലീസ് ഉറപ്പിച്ചു. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പെരുമ്പാവൂരില്‍ ജോലിക്കായി വന്ന് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നു മനസിലായി.
ജന്മസ്ഥലം ബംഗ്ലദേശ് അതിര്‍ത്തിക്കടുത്തുള്ള ദുംദുനിയ. അയാള്‍ വാങ്ങിയ പുതിയ ഫോണ്‍(രണ്ടാമത്തെ ഫോണ്‍) ആലുവ ടവര്‍ ലൊക്കേഷനില്‍ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ പാലക്കാടും, തമിഴ്നാടുമായി. അയാള്‍ നാടുവിട്ടുപോകുകയാണെന്നു പൊലീസിനു മനസിലായി. സംശയിക്കുന്നയാളിന്റെ പെരുമ്പാവൂരിലെ മേല്‍വിലാസം തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തി ചെന്നപ്പോള്‍ അന്വേഷിക്കുന്നയാള്‍ അതാ മുന്നില്‍.
അപ്പോള്‍ ട്രെയിനില്‍ കയറിപോയ ആള്‍ ആരാണ്? അസം സ്വദേശിയെ ചോദ്യം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് അമീര്‍ എന്ന യുവാവിനു ഫോണ്‍ വിറ്റതായി അയാള്‍ പറഞ്ഞു. സിമ്മിലെ തന്റെ മേല്‍വിലാസം മാറ്റിയിട്ടില്ല. അമീര്‍ സ്ഥിരമായി വിളിച്ചിരുന്ന ഏഴു പേരെ പൊലീസ് മൊബൈല്‍ രേഖകളില്‍നിന്ന് കണ്ടെത്തി. നാലു പേരും അമീറിന്റെ കുടുംബത്തിലുള്ളവർ – അച്ഛന്‍, അമ്മ, ഭാര്യ, സഹോദരന്‍. ശേഷിക്കുന്ന മൂന്നു പേര്‍ പെരുമ്പാവൂര്‍ ടവര്‍ ലൊക്കേഷനിലുണ്ട്.
അമീറിന്റെ കൂടെ താമസിക്കുന്നവരായിരുന്നു അവര്‍. പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം അമീര്‍ വൈകിട്ട് കൂട്ടുകാര്‍ താമസിക്കുന്ന മുറിയിലേക്ക് വന്നു. ഫോണ്‍ കേടായതായും നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ പകരം ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ അമീറിന്റെ ബന്ധുവാണ്. അയാള്‍ തന്റെ അമ്മയ്ക്ക് കൊടുക്കാനായി വാങ്ങിയ പുതിയ ഫോണ്‍ അമീറിനു നല്‍കി. നാട്ടില്‍ ചെല്ലുമ്പോള്‍ പുതിയ ഫോണ്‍ വാങ്ങുമെന്നും അപ്പോള്‍ അമ്മയെ ഫോണ്‍ ഏല്‍പ്പിക്കാമെന്നും അമീര്‍ ഉറപ്പു നല്‍കി.
ഫോണ്‍ വാങ്ങിയ കടയിലെത്തി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ ശരിയാണ്. തേടുന്നയാള്‍ അസമിലേക്ക് കടന്നിരിക്കുന്നു എന്നു മനസിലാക്കിയ പൊലീസ് അവിടേയ്ക്ക് തിരിച്ചു. പൊലീസ് അസമിലെത്തുമ്പോള്‍ കൊലപാതകം കഴിഞ്ഞ് 20 ദിവസം പിന്നിട്ടിരുന്നു. അപ്പോഴേക്കും അമീര്‍ അസാമിലെ തന്റെ വീട്ടില്‍നിന്ന് ബംഗാളിലെ ഭാര്യ വീട്ടിലേക്ക് പോയി. പൊലീസ് അവിടെയെത്തിയപ്പോള്‍ അയാള്‍ ചെന്നൈയിലേക്ക് പോയിരുന്നു.
അമീറിന്റെ സിമ്മിലേക്ക് പൊലീസിലെ സൈബർ വിദഗ്ധൻ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒന്നും സ്വീകരിക്കപ്പെട്ടില്ല. കൊലപാതകമുണ്ടായ 46ാം ദിവസം ഒരു സന്ദേശം അമീറിന്റെ ഫോണ്‍ സ്വീകരിച്ചു. പക്ഷേ ഐഎംഇഐ നമ്പര്‍ വ്യത്യാസം. അമീര്‍ മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതായി പൊലീസ് മനസിലാക്കി. പിന്നീട് ഫോണ്‍ ഓഫായി. ലൊക്കേഷന്‍ കാഞ്ചീപുരമാണെന്ന് മനസിലാക്കിയ പൊലീസ് അവിടം കേന്ദ്രീകരിച്ച് അന്വേഷിച്ചു, ഫോണ്‍ ഉടമയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.
ഫോണ്‍ 2000 രൂപയ്ക്ക് ഒരു അസം സ്വദേശിക്കു വിറ്റതാണ്- അയാള്‍ പറഞ്ഞു. അയാളുടെ സുഹൃത്താണ് അസം സ്വദേശിയെ പരിചയപ്പെടുത്തിയത്. സുഹൃത്തിനെ ചോദ്യം ചെയ്തു. അസമില്‍നിന്നുള്ള തൊഴിലാളി ഒരു ഫാക്ടറിയില്‍ പുതുതായി ജോലിക്ക് കയറിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. പൊലീസ് ഫാക്ടറിക്ക് മുന്നില്‍ കാത്തുനിന്നു. അതു അമീറാണെന്നു പൊലീസിനു ഉറപ്പായിരുന്നു. പൊലീസിനു പക്ഷേ അമീറിനെ അറിയില്ല. അമീറിനെ തിരിച്ചറിയാന്‍ പൊലീസ് അയാളുടെ കൂടെ ജോലി ചെയ്ത മൂന്നു പേരെ തമിഴ്നാട്ടിലെത്തിച്ചു.
ഫാക്ടറിയില്‍നിന്ന് ഇറങ്ങിയ അമീറിനെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് അയാളെ വളഞ്ഞ് ജീപ്പിലേക്ക് തള്ളി. കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍നിന്ന് കിട്ടിയ അതേ ഡിഎന്‍എ. അതോടെ പെണ്‍കുട്ടിയുടെ കൊലപാതകിയായ അമീറിനെക്കുറിച്ച് കേരളമറിഞ്ഞു. അമീര്‍ ജയിലിലും.