കൊച്ചി: മന്ത്രി കെ.ടി ജലീല്‍ പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താന്‍ അമിതാവേശം കാണിക്കുന്ന സൈബര്‍ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്ക്കാരിക നായികമാരുമൊന്നും മന്ത്രി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കാണുന്നുല്ലേയെന്ന് ബല്‍റാം ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളഞ്ചേരി നഗരസഭാ കൗണ്‍സിലറായ ഷംസുദ്ദീന് എന്നയാള്‍ വിവാഹ വാഗ്ദാനം നല്കി 16കാരിയെ പീഡിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. പരാതി നല്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസൂദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മന്ത്രിയുമായി ഇയാള്‍ ഒന്നിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഷംസുദ്ദീനും വളാഞ്ചേരി നഗരസഭയിലെത്തിയത്.
https://www.facebook.com/vtbalram/posts/10156603603624139
കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ഹരിപ്പാട് പല്ലന ആറ്റില്‍ വീണ് മരിച്ച ഗോപിക (24) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്നമ്മ ദമ്പതികളുടെ മകളാണ് ഗോപിക.
ഇന്നലെ വൈകുന്നേരത്തോടെ പല്ലന കുമാരനാശാന് സ്മാരകത്തിന് സമീപം കടവില്‍ ചെരുപ്പും മൊബൈല്‍ ഫോണും കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും, അഗ്നി ശമന സേനയും സ്ഥലത്ത് എത്തി. അമ്മയോടൊപ്പം ഗോപിക മണ്ണാറശ്ശാല ക്ഷേത്രത്തില്‍ പോയ ശേഷം ഇരുവരും ബന്ധുവിന് വീട്ടില്‍ പോയി. അവിടെനിന്ന് കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്നു പറഞ്ഞു ഗോപിക സ്കൂട്ടറില്‍ ഇറങ്ങുകയായിരുന്നു.
ഏറേ നേരമായിട്ടും ഗോപികയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. കടവിന് സമീപത്തു സ്കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ.
കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും.
സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകാംഗമാണ്. പരേതനായ ജോസ് വർഗീസും വൽസ ജോസുമാണു മാതാപിതാക്കൾ. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. ആലുവ ലിറ്റിൽ ഫ്ളവർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരികളിലായിരുന്നു വൈദിക പരിശീലനം. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദവും ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിഎ, എംസിഎ ബിരുദങ്ങളും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിന്റെ അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായി സേവനം ചെയ്യുന്നതിനിടെയാണു സൈന്യത്തിലേക്കെത്തുന്നത്.
വൈദികവൃത്തിയിൽ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീർഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു ഫാ. ജിസ് പറഞ്ഞു. ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ജിസിനെ ഫോണിലൂടെ അനുമോദനം അറിയിച്ചു.
സൈന്യത്തിലെ മതപരമായ വിഷയങ്ങളിൽ കമാൻഡിംഗ് ഓഫീസറുടെ ഉപദേശകൻ എന്ന നിലയിലാണു നായിബ് സുബേദാർ റിലീജിയസ് ടീച്ചർ പ്രവർത്തിക്കുക. സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, മതപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, രോഗീസന്ദർശനം എന്നിവയെല്ലാം ചുമതലകളിലുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ സൈന്യത്തിലെ വിശ്വാസികൾക്കായി ആഘോഷമായ ദിവ്യബലിയർപ്പണവുമുണ്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ അവ കാശം ഇന്ത്യൻ സൈന്യം നല്കു ന്നുണ്ട്.
യുപിയില്‍ നിന്ന് ആയിരക്കണക്കിന് ആളെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പട്ടിയെപ്പോലെ തല്ലുമെന്നു ഖടാലിലെ ബിജെപി സ്ഥാനാര്‍ഥി മുന്‍ ഐപിഎസ് ഓഫിസര്‍ ഭാരതി ഘോഷിന്റെ ഭീഷണി. അനന്തപുരില്‍ പ്രചാരണയോഗത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായ പരാതി ഉയര്‍ന്നപ്പോഴാണ് യുപിയില്‍ നിന്ന് ആളെയിറക്കി അവരെ കൈകാര്യം ചെയ്യുമെന്ന് അവര്‍ പറഞ്ഞത്. .
മിഡ്നാപുര് ജില്ലയിലെ പൊലീസ് മേധാവിയായിരുന്ന ഭാരതി ഘോഷ് നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നല്ല അടുപ്പത്തിലായിരുന്നു. 2017 ഡിസംബറില്‍ അവരെ സ്ഥലംമാറ്റിയതോടെ മമതയുമായി തെറ്റി ജോലി രാജിവച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണു ബിജെപിയില്‍ ചേര്‍ന്നത്. 12നു നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു വലിച്ചിറക്കി തെരുവിലിട്ടു തല്ലിച്ചതയ്ക്കുമെന്ന് ഭാരതി ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി
#WATCH:BJP candidate from Ghatal, WB & ex IPS officer Bharati Ghosh threatens TMC workers,says,”You are threatening people to not cast their votes. I will drag you out of your houses and thrash you like dogs. I will call a thousand people from Uttar Pradesh to beat you up.” (4/5) pic.twitter.com/GvX650F6n9
— ANI (@ANI) May 5, 2019
ആക്രമണത്തിന് പിന്നില്‍ ബിജെപിയും നരേന്ദ്രമോദിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്. തനിക്കെതിരെയുണ്ടായ ഒന്‍പത് ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും അരവിന്ദ് കേജ്്രിവാള് ഡല്‍ഹിയില്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി റോഡ് ഷോയ്ക്കിടെ ഇന്നലെ അരവിന്ദ് കേജ്രിവാളിനുനേരെ ആക്രമണം ഉണ്ടായി. തുറന്ന വാഹനത്തിലായിരുന്ന കേജ്്രിവാളിന്റെ കരണത്ത് യുവാവ് അടിച്ചു. പിന്നീട് അക്രമിയെ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്പ്പെടുത്തി.
അമേഠിയിലും റായ്ബറേലിയിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ബി.എസ്.പി പ്രവര്‍ത്തകരോട് മായാവതി. എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മണ്ഡലത്തില്‍ അനുകൂലമായി വോട്ടു ചെയ്യണമെന്ന് മായാവതി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചത്.
മായാവതിയെ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് ചതിച്ചെന്നായിരുന്നു മോദിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പ്രിയങ്ക എസ്പി നേതാക്കള്‍ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തത് സൂചിപ്പിച്ചായിരുന്നു മോദിയുടെ നീക്കം.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.
കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതു സംബന്ധിച്ച് ഫസല്‍ ഗഫൂര്‍ നല്കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.
ഗള്‍ഫില്‍ നിന്നാണ് വധഭീഷണി ലഭിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രധാരണം വിലക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംഇഎസ് തീരുമാനമെടുത്തത്.
തന്റെ പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന പരാതിയും ഫസല്‍ ഗഫൂര്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഫെയിസ്ബുക്ക് പേജില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് തന്റെ പേരില്‍ ആരോ പേജ് നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയില്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവമെന്ന് നായിഡു പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭീതിയാണ് ബിജെപിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ആക്രമണസമയത്ത് നോക്കുകുത്തികളായി നിന്ന ഡൽഹി പോലീസ് ഇതിന് മറുപടി നൽകണമെന്നും നായിഡു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിലൂടെ പ്രതിപക്ഷത്തെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അല്ലെന്നു ഇത്തരക്കാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മര്‍ദ്ദനം. മോതി നഗറിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജരിവാള്‍ ജനങ്ങളെ കൈവീശി കാണിക്കുന്നതിനിടെയായിരുന്നു സംഭവം. മെറൂണ്‍ കളറുള്ള വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കെജരിവാള്‍ നിന്നിരുന്ന വാഹനത്തിന് മുകളിലേക്ക് കാറിന് മുകളിലേക്ക് കയറി നിന്ന് കെജരിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.
സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ആക്രമണം പ്രതിപക്ഷം സ്പോണ്സര് ചെയ്തതാണെന്നും എഎപി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എഎപിയെ പരാജയപ്പെടുത്താനാകില്ലെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൈലാഷ് പാര്‍ക്കില്‍ സ്പെയര്‍ പാര്‍ട്ട്സ് വ്യാപരിയായ സുരേഷ് എന്ന 33 കാരനാണ് ആക്രമിച്ചതെന്നാണ് ഡിസിപി മോണിക ഭരദ്വാജ് അറിയിച്ചത്.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
ക്രൈസ്തവ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങല്‍ മോഷ്ടിച്ചു. കാട്ടാക്കട സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന പൂജാ ദ്രവ്യങ്ങളാണ് മോഷ്ടിച്ചത്. സത്താൻ സേവകരാണ് തിരുവോസ്തികള്‍ മോഷ്ടിച്ചതെന്ന് ഇടവ വികാരി ആരോപിച്ചു.
വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന താക്കെലെടുത്താണ് പൂജദ്രവ്യങ്ങള്‍ മോഷ്ടിച്ചത്. സാത്താൻ സേവകരും ആഭിചാര മന്ത്രവാദികളുമാണ് മോഷണത്തിന് പിന്നിലെന്നാണ് ഇടവകയുടെ ആരോപണം.
ആരാധനക്കായി പള്ളി തുറന്നിട്ടിരുന്നപ്പോഴാണ് കള്ളൻ അകത്ത് കടന്നത്. കാട്ടാക്കട സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ആലപ്പുഴയിലും എറണാകുളത്തും പള്ളികളിൽ സമാനമായ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.