കൊച്ചി: മന്ത്രി കെ.ടി ജലീല്‍ പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താന്‍ അമിതാവേശം കാണിക്കുന്ന സൈബര്‍ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്‌ക്കാരിക നായികമാരുമൊന്നും മന്ത്രി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കാണുന്നുല്ലേയെന്ന് ബല്‍റാം ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളഞ്ചേരി നഗരസഭാ കൗണ്‍സിലറായ ഷംസുദ്ദീന്‍ എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസൂദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മന്ത്രിയുമായി ഇയാള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഷംസുദ്ദീനും വളാഞ്ചേരി നഗരസഭയിലെത്തിയത്.

https://www.facebook.com/vtbalram/posts/10156603603624139