India

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.

ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.

വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.

കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.

ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.

ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.

അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.

എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.

ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ്‌ പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.

ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത്‌ രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച്‌ പോകുന്നിടത്ത്‌ പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്

തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ന് ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താത്പര്യമെന്നും മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. മത്സരിക്കാന്‍ തയ്യാറായാല്‍ ിരുവനന്തപുരം അടക്കം സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി വോട്ട് തേടിയത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമാണ്. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അത് മറ്റ് സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.

ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. അതേസമയം എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാര്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സംഘടന ഒരു പാര്‍ട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാര്‍ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാത്ഥികളെ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി

ജാംനഗര്‍: പ്രസംഗത്തിനിടെ കൊച്ചിയെ കറാച്ചി എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത കാലത്തായി മനസ്സ് മുഴുവന്‍ അയല്‍രാജ്യമാണെന്ന് തമാശരൂപേണ പറഞ്ഞ് മോദി തന്റെ നാക്കുപിഴവില്‍ നിന്നും തടിയൂരി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയെക്കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്ക് പിഴവുണ്ടായത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായ ജാംനഗര്‍ സ്വദേശിക്ക് ഭോപ്പാലില്‍ വെച്ച് രോഗം വന്നാല്‍ അയാള്‍ക്ക് ജാംനഗറിലേക്ക് തിരിച്ചുവരേണ്ട വശ്യമില്ല. ആയുഷ്മാന്‍ കാര്‍ഡുപയോഗിച്ച് സൗജന്യ ചികിത്സ കൊല്‍ക്കത്തയിലോ കറാച്ചിയിലോ ലഭിക്കും എന്നായിരുന്നു മോദിയുടെ വാഗ്ദാനം.

അബദ്ധം മനസ്സിലായ പ്രധാനമന്ത്രി താന്‍ ഉദ്ദേശിച്ചത് കറാച്ചിയല്ല, കൊച്ചിയാണെന്ന് അടുത്ത നിമിഷം തന്നെ തിരുത്തി. ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍ രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് മോദി പറഞ്ഞു.

പേരൂർ: അപകടത്തിൽ മരിച്ച നൈനുവിന്റെ പിറന്നാളായിരുന്നു ഇന്നലെ. നൈനുവിനു പുതിയ ചെരുപ്പും ചുരിദാറും വാങ്ങാനാണ് കടയിലേക്കു പോയത്. ഒപ്പം അന്നുവും കൂടി. ഇവരുടെ വീട്ടിൽ നിന്നു പേരൂർകാവിനു മുന്നിലൂടെയെത്തി ചെറിയ ഇടവഴിയിലൂടെ ബൈപ്പാസിലേക്കു കയറുമ്പോഴാണ് അപകടം. അമ്മയുടെ ബലിയിടാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ലെജിയെ ദുരന്തം വേട്ടയാടിയത്. ലെജിയുടെ കുടുംബം വൈക്കം വാഴമനയിലാണ്.

ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് എല്ലാ വർഷവും ശിവരാത്രിക്ക് ആലുവായിൽ പോയി ചെയ്യുകയാണ് പതിവ്. കഴിഞ്ഞ 4 വർഷമായി ഇതു തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയിരുന്നു. വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെ നിന്നു ആലുവായിൽ എത്തി പുലർച്ചെ ബലിയിടാനായിരുന്നു പരിപാടി.കൊച്ചിയിൽ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോടു വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നു വൈകിട്ട് വീട്ടിലെത്തിയ ആതിരയോടു അച്ഛൻ ബിജുവാണ് ദുരന്തം വിവരം പറഞ്ഞത്. ഇവരുടെ ദുഖം കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി

അപകടവിവരം അറിഞ്ഞ് ദുഖവും നടുക്കവും മാറാതെ വിറങ്ങലിച്ചു നിൽക്കുകയാണു കാവുംപാടം കോളനി നിവാസികൾ.18 വീട്ടുകാർ ഒരുമിച്ച് കൂട്ടായ്മയിൽ കഴിയുന്ന പ്രദേശമാണ് ഇവിടം. അപകട വിവരം അറിഞ്ഞ് കോളനിയിലേക്ക് നാട്ടുകാരുടെ ഒഴുക്കായി.രണ്ടു മുറിയും അടുക്കളയും വരാന്തയും അടങ്ങുന്ന കൊച്ചു വീടാണ് ബിജുവിന്റേത്

ലെജി നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായതിനാൽ കുടുംബശ്രീ പ്രവർത്തകരും ഹരിത സേനാംഗങ്ങളും മറ്റും ഇവിടെയെത്തി. കൂടുതലാളുകൾ വന്നാൽ നിൽക്കാൻ പോലും മുറ്റത്ത് ഇടമില്ല. മൃതശരീരങ്ങൾ ഒരുമിച്ച് കിടത്തുന്നതിനു പോലും സൗകര്യമുള്ള മുറിയില്ല. വീട്ടു മുറ്റത്തെ തൈത്തെങ്ങിന്റെ ഓലകൾ വെട്ടിയും മുറ്റത്തെ ചെടിയും പറമ്പിലെ ചെറിയ വള്ളിപ്പടർപ്പുകളും വെട്ടി ഒതുക്കി സന്ധ്യയോടെ ടാർ പോളിൻ വിരിച്ച് പന്തൽ ഒരുക്കി. വാഹനങ്ങൾ നേരിട്ട് മുറ്റത്തെത്താനുള്ള വഴി ഇല്ല

‘വീട്ടിൽ നിന്നു ഉച്ചയ്ക്ക് ഊണും കഴിഞ്ഞാണ് അവർ പോയത്. എനിക്ക് വീടിന്റെ മുറ്റത്തു നിന്നു ലെജിചേച്ചി കൈനിറയെ ഇലുമ്പൻപുളിയും പറിച്ചു തന്നു. ശിവരാത്രിയായതിനാൽ വൈക്കത്തു പോകുമെന്നു പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു അധികം കഴിയും മുൻപേ അവരെ കാറിടിച്ചെന്നും പറഞ്ഞ് അയൽപക്കത്തെ കുട്ടികൾ ഓടി വന്നു.’

ലെജിയെ ഉച്ചയോടെ വീട്ടിൽ അവസാനമായി കണ്ട തൊ‌ട്ടടുത്ത തകിടിയിൽ വീട്ടിലെ ശ്യാമളയ്ക്കു ദുഃഖം സഹിക്കാനാവുന്നില്ല.ലെജിയുടെ വീട്ടിൽ വരുന്നവരെ ആശ്വസിപ്പിക്കാനും മറ്റു കാര്യങ്ങൾ അന്വേഷിക്കാനും പിന്നെ ശ്യാമളയാണ് മുന്നിൽ നിന്നത്.

പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എന്നാൽ ഫൊറൻസിക് നടപടികൾ പൂർത്തിയാക്കിയാണ് കാർ സ്റ്റേഷനിലേക്കു മാറ്റുന്നതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എഎസ്പി രീഷ്മ രമേശൻ, എസ്ഐ കെ.ആർ പ്രശാന്ത് കുമാർ എന്നിവർ നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണു നാട്ടുകാർ കാർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റാൻ സമ്മതിച്ചത്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ത്രാലില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന.

ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ട് ഭീകരരും കൊല്ലപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ കുപ്വാരയില്‍ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം തകര്‍ത്തിരുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ മാസം 3-ാം തിയതി ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പ്രദേശവാസിയും നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

കാരൂര്‍ സോമന്‍

‘വിങ് കമാന്‍ഡര്‍ അഭിനന്ദന് അഭിനന്ദനങ്ങള്‍ ഒപ്പം ഇന്ത്യന്‍ സൈന്യത്തിനും’ കാറല്‍ മാക്‌സ് മതം കറുപ്പാണ് എന്നും സാഹിത്യകാരന്‍ പൊന്‍കുന്നം വര്‍ക്കി മത പുരോഹിതരെ കരി വാരി തേക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതിന് കൊടുത്ത മറുപടി ‘ആ കരി ഞാന്‍ തേച്ചതല്ല. അതവരുടെ മുഖത്തുള്ളതാണ്’. ഇപ്പോള്‍ നടക്കുന്ന ഇന്ത്യാ-പാക് ഏറ്റുമുട്ടലുകള്‍ കാണുമ്പോള്‍ ഇതാണ് ഓര്‍മ്മ വരുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി പൊന്‍കുന്നം വര്‍ക്കിയില്‍ ചാര്‍ത്തിയ കുറ്റം ജനങ്ങളെ വര്‍ഗ്ഗ സമരത്തിന് പ്രരിപ്പിക്കുന്നു എന്നതായിരിന്നു. വര്‍ക്കിയെ ജയിലില്‍ അടച്ചു. അതുപോലെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മറ്റ് ഏതെങ്കിലും സാഹിത്യകാരന്മാര്‍, അഭിപ്രായം പറയുന്നവര്‍ വര്‍ക്കിയെപോലെ ജയിലില്‍ പോകേണ്ടിവരുമോ? സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാര്‍ മാളത്തില്‍ ഒളിക്കുന്നവരല്ല.

ഹിറ്റ്‌ലറും സ്റ്റാലിനും മതത്തിന്റെ പേരില്‍ ധാരാളം പാവങ്ങളെ കൊന്നൊടുക്കിയതുപോലെ പാകിസ്താന്റെ ചരിത്രത്താളുകളില്‍ ധാരാളം ക്രിസ്തിയാനികളെ കൊന്നൊടുക്കിയിട്ടുണ്ട്. ആ ഒരു മത ഭ്രാന്ത് അല്ലെങ്കില്‍ ആ കരി അവരുടെ മുഖത്തുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളോടും അവര്‍ വെച്ചുപുലര്‍ത്തുണ്ട്. ആ സോക്കേട് ഇന്നു തുടങ്ങിയതല്ല. ഇന്ത്യ-പാക് വിഭജനം മുതലേ നമ്മള്‍ കണ്ടതാണ്. ഈ മത മനോരോഗികള്‍ ഭരണത്തിലായാല്‍ മറ്റുള്ളവരുടെ മേല്‍ എന്തും അടിച്ചേല്‍പ്പിക്കുക, തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുക, തെറ്റിദ്ധരിപ്പിക്കുക, എന്തും അസഹിഷ്ണതയോട് കാണുക, ഭിന്നിപ്പിച്ച് ഭരിക്കുക ഇതൊക്കെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന ഈ കുട്ടര്‍ക്ക് പാകിസ്ഥാനില്‍ പട്ടാളം മാത്രമല്ല മത പൗരോഹിത്യവും കൂട്ടിനുണ്ട്. ഓരൊരൊ സാമ്രാജ്യങ്ങള്‍ മനുഷ്യരെ കൊന്നൊടുക്കി അധികാരം നിലനിര്‍ത്തിയതുപോലെ ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോരോ കൃത്രിമ പദ്ധതികള്‍ തയ്യാറാക്കി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ചെപ്പടി വിദ്യക്കാരന്‍ അമ്പലം വീഴുങ്ങുന്ന ഒരവസ്ഥ. ഇതൊക്കെ വിദ്യാസമ്പന്നരല്ലാത്ത, ദരിദ്ര രാജ്യങ്ങളില്‍ നടക്കുന്ന ഒരു കാഴ്ചയാണ്.

ഇന്ത്യ ആര് ഭരിച്ചാലും ഇന്ത്യകാരന്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമായും കടന്നു വരുന്നത് ഇന്ത്യന്‍ പട്ടാളം, കാശ്മീരി ജനത സുരക്ഷിതരാണോ എന്നുള്ളതാണ്. എന്തുകൊണ്ട് ഒരു കാശ്മീരി പൗരന്‍ സ്വന്തം പട്ടാളക്കാരെ കൊന്നൊടുക്കാന്‍ ഒരു ചാവേറായി വന്നു? അവിടെ തീവ്രവാദം വളര്‍ത്തുന്നത് ആരാണ്? അവരുടെ മുറിവുകളുണക്കാന്‍ നമ്മള്‍ എന്ത് ചെയ്തു? എന്തുകൊണ്ടാണ് നമ്മുടെ കാവല്‍ ഭടന്മാര്‍ ശത്രു ശക്തികളാല്‍ ജീവന്‍ വെടിയുന്നത്? ആരാണ് യുദ്ധ ഭീതി പരത്തുന്നത്? ആരാണ് ഈ രക്തച്ചൊരിച്ചിലിനെ രാഷ്ട്രീയവത്കരിക്കുന്നത്? പുല്‍വാമ ആക്രമണത്തില്‍ 40 ജീവന്‍ രക്തത്തില്‍ പിടഞ്ഞു മരിച്ചു. എത്രയോ മാതാപിതാക്കള്‍, ഭാര്യമാര്‍, മക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇതുപോലെ ചെറുതും വലുതുമായ എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ അതിര്‍ത്തികളില്‍ നടക്കുന്നു. എന്തുകൊണ്ടാണിത് തുടരുന്നത്? ആരാണ് ഇതിനുത്തരവാദികള്‍? പുല്‍വാമ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഒരാള്‍ ചോദിച്ചാല്‍ അതെങ്ങനെ രാജ്യദ്രോഹമാകും? ഇറാഖ് യുദ്ധ കാലത്തു ഞാന്‍ സൗദിയിലുണ്ടായിരുന്നു. എല്ലാ ദിവസവും സന്ധ്യകളില്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക മേധാവികള്‍ അന്നന്നു നടക്കുന്ന സംഭവവികാസങ്ങളെ മധ്യമങ്ങളുടെ, ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുമായിരിന്നു. അപ്പോഴും മധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഇതൊക്കെ വിശദീകരിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ഒരു പൗരന് ഇതൊക്കെ അറിയാന്‍, ചോദിക്കാന്‍ അവകാശമില്ലേ? പാകിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കത്തിന് മുന്നില്‍ എത്ര നാള്‍ ഇന്ത്യ മൗനിയായി തുടരും?

ലോകത്ത് ഏറ്റവും കൂടുതല്‍ നുണ ഉത്പാദിപ്പിക്കുന്ന രാജ്യം മാത്രമല്ല ഏറ്റവും കൂടുതല്‍ ചാവേറുകളെ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാന്‍. അവരുടെ ചാവേറുകള്‍ ലോകത്തു എല്ലായിടവുമുണ്ട്. അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാകട്ടെ ലക്ഷകണക്കിന് ഡോളറാണ്. ഈ ചാവേറുകളെ, തീവ്രവാദികളെ ഉത്പാദിപ്പതിക്കുന്ന ഫാക്ടറികളാണ് പാകിസ്ഥാന്‍ കാശ്മീരിലുള്ളത്. ഇവര്‍ക് സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളാണ്. ഈ കൂട്ടരാണ് വെള്ളരി പ്രാവുകളായി ഇന്ത്യയുടെ മുന്നില്‍ പ്രത്യക്ഷപെടുന്നത്. അവര്‍ ഭരണകൂടത്തിന് പണം കൊടുക്കുന്നത് ആതുര- സേവന -മത പഠനം എന്ന പേരിലെങ്കിലും ആ പണം അവരുടെ അറിവോടെ അല്ലെങ്കില്‍ അറിവില്ലാതെ ചെന്നത്തുന്നത് ഈ മത ഭ്രാന്തന്മാരുടെ കൈകളിലാണ്. പെട്രോള്‍ ഉത്പന്നങ്ങള്‍ വഴി ഗള്‍ഫില്‍ സമ്പത്തുണ്ടായ കാലം മുതലാണ് പാകിസ്ഥാനില്‍ ചാവേര്‍ ഫാക്ടറികള്‍ വളര്‍ന്നത്. ഒസാമ ബില്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒളുവില്‍ പോയ സമയം അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ഞാനൊരു കത്തയച്ചു. ഈ മത ഭ്രാന്തന്‍ പാകിസ്ഥാനിലുണ്ടെന്ന്. അത് അദ്ദേഹത്തിന് കിട്ടിയോ ഇല്ലയോ എന്നത് എനിക്കറിയില്ല. പാകിസ്ഥാന്‍ മതതീവ്രവാദികളുടെ കോട്ടയും ഒളിസങ്കേതവുമെന്ന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.

കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നമ്മുടെ വിദേശ നയം വിജയമോ പരാജയമോ എന്നത് അഗാധമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഒപ്പം എന്നത് മിഥ്യയാണ്. പാകിസ്താനിലെ ഭികര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ലോകത്ത് ഏറ്റവും കൂടുതല്‍ നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന യുദ്ധ ഫാക്ടറികളുള്ളതും അമേരിക്കയിലാണ്. ഈ ഫാക്ടറികളുള്ളവര്‍ക് യുദ്ധം അനിവാര്യമാണ്. ഏത് രാജ്യം യുദ്ധം ചെയ്താലും അവരുടെ യുദ്ധം നീതിയാണ്. അത് അനീതിയല്ല. ചുടുചോരയുടെ, മരണത്തിന്റെ മണം, മുഖം അരമനകളിലിരിക്കുന്ന യുദ്ധക്കൊതിയന്മാര്‍ ഓര്‍ക്കാറില്ല. മനുഷ്യക്കോല നടത്തുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടനും അമേരിക്കയും ശ്രമിച്ചാല്‍ തീര്‍ച്ചയായും ഭൂമിയില്‍ സമാധാനമുണ്ടാകും. അതുപോലെ ചൈന ശ്രമിച്ചാല്‍ പാകിസ്താനെ വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കും. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ചൈനയുമായി കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടിയിരിക്കുന്നു. അതിനാണ് ഇന്ത്യ മുന്‍കൈ എടുക്കേണ്ടത്. ഇന്ത്യ ഭികരരുടെ താവളമല്ല തകര്‍ക്കേണ്ടത് മറിച്ച് അവരുടെ തലയാണ്. അതിനുള്ള തന്ത്രങ്ങളും പോരാട്ടവുമാണ് നടത്തേണ്ടത് അല്ലാതെ മിസൈലും ബോംബുമല്ല. ആഗോള മനസാക്ഷിയെക്കാള്‍, വോട്ടിന്റ വലുപ്പത്തേക്കാള്‍ ഭാരതിയെന്റെ, പട്ടാളക്കാരന്റെ മനസ്സാണ് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.

മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .

ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ‍ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.

എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.

RECENT POSTS
Copyright © . All rights reserved