India

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. നേരത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിപ്പോയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ഇന്ന് രാവിലെ അയ്യപ്പ ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കും പോലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇരുവരും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. പമ്പയിലെത്തിയ ശേഷം പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംരക്ഷണം നല്‍കിയെന്നും സുഗുമമായി തിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. ദര്‍ശനം നടത്തിയത് സ്ത്രീ വേഷത്തില്‍ തന്നെയാണെന്നും യാതൊരുവിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ പ്രതിഷേധം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചിരുന്നു. 96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയധികം ഭക്തര്‍ സന്നിധാനത്ത് ഉണ്ടായിരുന്നിട്ടും പ്രതിഷേധമുണ്ടായില്ല.

വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനു യു.പ്രതിഭ എംഎൽഎയ്ക്കെതിരെ പിഴ. ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പൊലീസ് സ്റ്റേഷനിൽ രാവിലെയെത്തി പ്രതിഭ 100 രൂപ പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതിൽ പ്രചാരണത്തിനായി വനിതകളുടെ സ്കൂട്ടർ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ വന്നതോടെ എംഎൽഎ രാവിലെ തന്നെ പിഴയടച്ച് പുലിവാല് ഒഴിവാക്കുകയും ചെയ്തു.

കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്‍റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേ‍ഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിജീവനത്തിന്‍റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ്‌ ധീര സഖാവിന്‍റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്‌ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ്‌ അരയ്‌ക്കു കീഴെ തളർന്ന്‌ വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്‍റെ മറുപേരാണ്‌. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ കെഎസ്‌യുക്കാരുടെ കിരാതാക്രമണത്തിന്‌ ഇരയായത്‌. ഹൃദയം, കരൾ, നട്ടെല്ല്‌, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.

എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന്‌ രാഷ്‌ട്രീയ‐ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.

ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്‍റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വ‍ഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്‍റെ വേദനകള്‍ ചിലപ്പോ‍ഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പ‍ഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആക്സ്മികമായ വേര്‍പാട്.

പതറാത്ത മനസ്സും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്‌റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്‌തു. പുതുതലമുറയ്‌ക്ക്‌ ആവേശം പകർന്നു കൊടുക്കാനും അവർക്ക്‌ രാഷ്‌ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്‍റെ സ്‌മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുകെജി വിദ്യാർത്ഥിനി മറ്റൊരു സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണംതറയിൽ രാജേഷിന്റെ മകൾ ഭാവയാമി (6) ആണ് മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് മങ്കൊമ്പ് റോഡിൽ പൊട്ടുമുപ്പത്തിന് സമീപം വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.

അതെ സ്കൂൾ പഠിക്കുന്ന സഹോദരനോടൊപ്പം ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കുട്ടിയുടെ പിതാവ് രാജേഷ് കൈരളി ടീവിയിൽ സൗണ്ട് എൻജിനിയർ ആണ്. സംസ്‍കാരം ഇന്ന് 5 മണിക്ക്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും (കണ്ണാടി ചാലക്കോട് കുഞ്ഞുമോൻ) പോലീസ് കസ്റ്റഡിയിൽ എടുത്തു കേസ് എടുത്തു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അമ്പത് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായ് കേരളത്തിലെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വനിതാ മതിലിനൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. പിന്നീട് കൃത്യം നാല് മണിക്കായിരിക്കും വനിതാ മതില്‍ ഉയരുക. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വനിതാ മതില്‍ റിപ്പോര്‍ട്ട് ചെയ്യാനായി സംസ്ഥാനത്ത് എത്തി കഴിഞ്ഞു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആരെയും ഭീഷണിപ്പെടുത്തി വനിതാ മതില്‍ സംഘടിപ്പിക്കില്ലെന്നും സ്വയം ബോധ്യമുള്ള സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തില്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ തകര്‍ക്കാനുള്ള ചില ശക്തികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.

ന്യൂജേഴ്‌സി(അമേരിക്ക): നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതി പുതുവത്സര ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റിക്കോര്‍ഡ് – കാലിഫോര്‍ണിയ, ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ്- സ്‌പെയിന്‍ എന്നിവയിലേക്ക് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതിന് നിരിക്ഷിക്കുവാന്‍ യു.ആര്‍.എഫ്. അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും, ജീവകാരുണ്യ പ്രവര്‍ത്തകയും, അധ്യാപികയും ആയ ഇവര്‍ ന്യൂയോര്‍ക്ക് കൊളംമ്പിയ, ന്യൂജേഴ്‌സി കെയിന്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യൂറോ സയന്‍സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആര്‍.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ ശേഖരിച്ച് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാന്‍ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് അറിയിച്ചു.

രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചു ചുമതലകള്‍ കൈമാറി. ജൂറി അംഗങ്ങളായി ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍ (കണ്ണൂര്‍) ഗിന്നസ് അനില്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) ഗിന്നസ് പ്രജിഷ് കണ്ണന്‍, ഗിന്നസ് വത്സരാജ് (കോഴിക്കോട്) ഗിന്നസ് സത്താര്‍,ഗിന്നസ് മുരളി നാരായണന്‍ (തൃശൂര്‍ ) വിന്നര്‍ ഷെറിഫ് (മലപ്പുറം) ഗിന്നസ് കെ.എം.രാധാകൃഷ്ണന്‍, പി.സി.ചന്ദ്രബോസ് (എറണാകുളം) ആതിര മുരളി, ഗിന്നസ് വിജിത (ആലപ്പുഴ) ഹാരിസ് താഹ (കൊല്ലം) ഗിന്നസ് ജോണ്‍സണ്‍ ജോര്‍ജ് (തിരുവനന്തപുരം) ഗിന്നസ് സെയ്തലവി (പാലക്കാട്) ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍) എന്നിവരെ ചുമതലപെടുത്തി. ഓരോ ജില്ലാ സമിതിയെയും സഹായിക്കുന്നതിന് വളണ്ടിയേഴ്‌സും ഉണ്ടാകും. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരിക്കുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറും.

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വില തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില താഴേക്ക് കുതിക്കും.

കഴിഞ്ഞ ജനുവരി പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വില നിയന്ത്രിക്കാനായി ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയും എന്ന സര്‍വ്വകാല റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. പക്ഷേ വില കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുശ്രുതമായി രാജ്യത്തെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നഷ്ട്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് എണ്ണവില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പര്‍ശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തില്‍ സഹതാരം എല്ലി അവ്‌റാം സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഈ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പായ ‘ക്വീന്‍’ ഹിന്ദിയില്‍ ഇറങ്ങിയപ്പോള്‍ ഇതേ രംഗം ഇതേ പോലെത്തെന്നെ അതില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് പറയുന്നു. ‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയില്‍ തന്നെയാണ് ഈ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതില്‍ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാല്‍ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിന്റെ യൂട്യൂബ് ട്രെയിലറിനു താഴെയും കടുത്ത വിമര്‍ശനങ്ങളാണുള്ളത്. 2014–ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്കു നേടിക്കൊടുത്ത ചിത്രമാണ് ക്വീന്‍.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളിലായാണ് ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നത്. ‘സംസം’ എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന റീമേക്കില്‍ മഞ്ജിമ മോഹനാണു നായിക. സംഗതി വിവാദമായെങ്കിലും വീഡിയോ യൂട്യൂബില്‍ കത്തിക്കയറുകയാണ്.

[ot-video][/ot-video]

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി  ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.

1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനനം. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം. പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. നാല്‌‍‍പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.

തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.

സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാല പടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ”ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ തിരയുന്നു” എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയവ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ”എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്” അതുപോലെ. ”എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം”. സിനിമയെകുറിച്ചായാലും രാഷ്ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്. എമര്‍ജന്‍സിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംവിധായകനാണ് അദ്ദേഹം.

ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കൈയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ പടം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.

മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ്. അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു.

യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിയിട്ട നിലയിൽ കുളത്തിൽ നിന്നും കണ്ടെത്തി. കോട്ടയത്താണ് സംഭവം.ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാല്‍ കാഞ്ഞിരപ്പാറയിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.ഇതിനിടെ കറുകച്ചാലിലെ കുളത്തില്‍ നിന്ന് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പൊലീസും പാമ്പാടി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved