India

കെ റെയിലിനായുള്ള സര്‍വ്വേ തുടങ്ങിയാല്‍ വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കം ഇനി ഉണ്ടാകില്ലന്ന സൂചനയുമാണ് കെ റെയില്‍ പദ്ധതി തല്‍ക്കാലേത്ത് ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന്റെ പിന്നിലെന്നറിയുന്നു. നിയമന- കത്ത് വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതി മൂലമുള്ള ജനരോഷം കൂടി താങ്ങാന്‍ കഴിയില്ലന്നാണ് സി പിഎം നേതൃത്വത്തിന്റെ വിലയിരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരിന്റെ തിരുമാനം.

എന്ത് വിലകൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷവും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന വാശിയില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിയമന വിവാദങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പഴയപോലെ സഹകരണം ലഭിക്കാനും സാധ്യതയില്ലന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.

കേരളത്തിലെ സി പി എം സര്‍ക്കാരിനെ ഇനി കാര്യമായി പിന്തുണക്കേണ്ട കാര്യമില്ലന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തിരുമാനം. ഡല്‍ഹിയില്‍ ഉന്നത ബി ജെ പി വൃത്തങ്ങളുമായി നടന്ന ‘ നെഗോസിയേഷന്‍സ്’ ഒന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. മാത്രമല്ല പലപ്പോഴും സഹായ ഹസ്തം നീട്ടിയിട്ടുള്ള നിഥിന്‍ ഗഡ്കരിയെ ബി ജെ പി നേതൃത്വം മൂലക്കിരുത്തിക്കഴിഞ്ഞു. ഗഡ്കരി വഴി ഏതായാലും കേന്ദ്ര സര്‍ക്കാരിനെ കയ്യിലെടുക്കാന്‍ കഴിയില്ലന്ന് വ്യക്തമായി.

കേരളത്തിന്റെ മുങ്ങുന്ന സാമ്പത്തിക നിലവച്ച് കൊണ്ട് വിദേശ ഏജന്‍സികള്‍ വഴി കടം വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. ജനങ്ങളുടെ പ്രക്ഷോഭത്തേക്കാള്‍ വിദേശ വായ്പ നേടുന്നതിലുളള ബുദ്ധിമുട്ടുകളാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നതെന്ന സൂചനയമുണ്ട്. അതോടൊപ്പം സില്‍വര്‍ ലൈന്‍ സര്‍വ്വേ തുടങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. അങ്ങിനെ ഉണ്ടായാല്‍ ഗവര്‍ണ്ണര്‍ അതിലും ഇടപെടും. അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാരിനറിയാം. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് ഇരയായത് തമിഴ്‌നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ചുവന്നിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ ഇരുവരുടെയും തന്നെയെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കൈമാറുന്നതാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.

ഇത് ഉറപ്പിക്കാനായിരുന്നു പരിശോധനകൾ നടത്തി വന്നിരുന്നു. ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇരയാക്കിയിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പ്രബുദ്ധ കേരളത്തെ നടുക്കിയ നരബലി പുറത്ത് വന്നത്.

ഈ അന്വേഷണം കാലടിയിലെ റോസ്‌ലിയിലേയ്ക്കും എത്തുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.

തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.

രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനും വധഭീഷണിക്കത്ത്. 1984ലെ സിഖ് വിരുദ്ധ കലാപം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് പരാമര്‍ശമുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി. ഇന്‍ഡോറിലെ ഒരു പലഹാരക്കടയിലാണ് തപാല്‍മാര്‍ഗം കത്ത് വന്നത്. കത്ത് കടയുടമ പൊലീസിന് കൈമാറി.

കമല്‍നാഥ് നേരിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെക്കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ കെ മിശ്ര പറഞ്ഞു.

രാജ്യത്തിനായി ജീവന്‍ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കെ.കെ.മിശ്ര ആവശ്യപ്പെട്ടു.

വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയായ അനിലയ്‌ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് പ്രതി.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ച് ജിതേഷ് ആക്രമിക്കുകയായിരുന്നു. അനിലയ്‌ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാന് സ്വദേശിയായ യുവതിയും, കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.

രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നാല്പത്തിയഞ്ച് മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്. മൂന്ന് യുവാക്കൾ ചേർന്ന് ബാറിൽ കുഴഞ്ഞുവീണ യുവതിയെ വാഹനത്തില് കയറ്റി പോവുകയായിരുന്നു.

തിരിച്ച് ബാറിലെത്തിയ ശേഷമാണ് പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില് കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് വിശദീകരണം.

പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചേക്കും.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഭിനേത്രിയും ഗായികയുമായ അഭിരാമി സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയിരുന്ന അമൃത സുരേഷിൻറെ അനിയത്തിയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അമൃത നടൻ ബാലയുമായി വേര്പിരിഞ്ഞതിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ ബന്ധത്തിലാവുകയായിരുന്നു. ഇതിനോടനുബബന്ധിച്ചാണ് അമൃതയ്ക്കും ഗോപിയ്ക്കും അമൃതയുടെ അനിയത്തി അഭിരാമിയ്ക്കും സൈബർ ആക്രമണങ്ങൾ നേരിട്ടത്.

അഭിരാമി ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും അത് പോലെ താൻ ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറയേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും എന്നിട്ടും ആ ബന്ധം മുന്നോട്ട് പോവുമ്പോള്‍ സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അഭിരാമി. അത് ഇനി നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിൽ പോലും നമ്മളെ മനസിലാക്കാതെ നമ്മൾ എപ്പോഴും എല്ലാത്തിനും അവരെ കൂടെ കാലു പിടിച്ചു ജീവിക്കേണ്ട അവസ്ഥ വന്നാൽ അവിടെ നിന്നും മാറി കൊടുക്കണമെന്ന് പറഞ്ഞു.

അത് അവരിനി എത്ര നല്ലവരായാലും അവർ നമ്മളെ സ്നേഹം കൊണ്ട് നമ്മളെ മറക്കുകയാണ് ചെയ്യുന്നതെന്നും അഭിരാമി പറഞ്ഞു. അത് പോലെ നമ്മൾ ഒരാളെ അല്ലെങ്കില്‍ ഒരു ബന്ധത്തെ തന്നെ നമ്മള്‍ വില കൊടുക്കുമ്പോൾ നമ്മൾ ചെയ്ത തെറ്റിനും അത് പോലെ ചെയ്യാത്ത തെറ്റിനും ഇനി ചെയ്യാന്‍ പോവുന്ന തെറ്റിനുമൊക്കെയായി വെറുതെ കുറെ ക്ഷമാപണം നടത്തേണ്ട അവസ്ഥ വരാറുണ്ട് എന്നും അഭിരാമി പറഞ്ഞു. പല തരത്തിലാണ് ആളുകൾ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ചയാളാണ് താൻ എന്നും അഭിരാമി പറഞ്ഞു.

എന്നാൽ ആ സമയങ്ങളിലെല്ലാം ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടി ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും തനിക്ക് ഇത്തരത്തിലുള്ള കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു. താൻ പ്രതീക്ഷിക്കാത്ത തരത്തിൽകൂട്ടുകാർ പോലും തന്നോട് മോശമായി പെരുമാറിയെന്നും താൻ ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നതിനാൽ സാരമില്ല എന്ത് വന്നാലും ക്ഷമിക്കാമെന്നായിരുന്നു ആദ്യം കരുതിയതെന്നും ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും വിട്ട് കളയണമെന്നും താരം പറഞ്ഞു.

കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ –

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്.

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി.

കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ.

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ചികിത്സാസഹായം തേടുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ബീയാര്‍ പ്രസാദ്. ബീയാര്‍ പ്രസാദിന് വേണ്ടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് ഒരു വൃക്ക മാറ്റി വച്ച് വിശ്രമത്തിലായിരുന്നു ബീയാര്‍ പ്രസാദ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല.

അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നാണ് ടി.കെ രാജീവ് കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘കേര നിരകളാടും ഒരു ഹരിത..’ എന്ന ഗാനമടക്കം രചിച്ച രചയിതാവാണ് ബീയാര്‍ പ്രസാദ്.

2007ല്‍ എത്തിയ ‘കഥ പറയുമ്പോള്‍’ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞ് മുകേഷ്. ക്ലൈമാക്‌സില്‍ മലയാളി പ്രേക്ഷകരെ കരയിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് മുകേഷ് പറഞ്ഞത്. ക്ലൈമാക്‌സ് സീനില്‍ സ്‌കൂളില്‍ എത്തി അശോക് രാജ് പ്രസംഗിക്കുന്ന രംഗം അഭിനയിച്ചപ്പോള്‍ മമ്മൂട്ടി പോലും കരയുകയായിരുന്നു. അതുകൊണ്ട് ഒരു ദിവസം എടുത്താണ് ആ സീന്‍ തീര്‍ത്തതെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു, ‘നീ മുന്‍പ് ഒരിക്കല്‍ സിനിമ നിര്‍മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോള്‍ നിര്‍മിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേള്‍ക്കേണ്ടേ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിന്റെ കഥയല്ലേ, എനിക്ക് കേള്‍ക്കണമെന്നില്ല’. ‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തല്‍ എനിക്കു വേണം’ എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാന്‍ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേര്‍ത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാന്‍ പറഞ്ഞു, ‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മള്‍ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’. ശ്രീനിവാസന്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയന്‍ എം. മോഹനന്‍ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാല്‍ കുടുംബ പ്രശ്‌നം ഉണ്ടാകും’. ഞാന്‍ പറഞ്ഞു, ”അയാളെ മാറ്റിയാല്‍ ഞാന്‍ പ്രശ്‌നം ഉണ്ടാക്കും. ഇത് മോഹനന്‍ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു”. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചു പോകുന്നു.

ചിത്രത്തില്‍ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിര്‍മിക്കുന്നതെന്ന് മമ്മൂക്ക സുല്‍ഫത്തിനോട് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ‘ശ്രീനി, കീഴ്വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’. മമ്മൂക്ക പറഞ്ഞു ‘കീഴ്വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’. ഞാന്‍ ചോദിച്ചു ‘അതെന്താണ്?’. അദ്ദേഹം പറഞ്ഞു ‘ശ്രീനിയുടെ കഥയില്‍ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദര്‍ഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങള്‍ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാന്‍ എന്നു വരണം എന്നുമാത്രം പറഞ്ഞാല്‍ മതി’. ഞാന്‍ പറഞ്ഞു, ‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കില്‍ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാര്‍ബര്‍ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുള്‍ ലെങ്ത് വേഷം അല്ല. സൂപ്പര്‍ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങള്‍ എന്തു തരണം. ഏതൊക്കെ റൈറ്റ്‌സ് തരണം, ഞങ്ങള്‍ എത്ര അഡ്വാന്‍സ് തരണം.’

ഞാന്‍ നോക്കിയപ്പോള്‍, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാള്‍ ടെന്‍ഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങള്‍ രണ്ട് പേരെയും തോളില്‍ കയ്യിട്ട് പറഞ്ഞു, ‘ഈ പടം ഞാന്‍ ഫ്രീ ആയി അഭിനയിക്കുന്നു’. ഞാന്‍ പറഞ്ഞു, ‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങള്‍ നിര്‍മാതാക്കള്‍ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’. അദ്ദേഹം പറഞ്ഞു, ‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാന്‍ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മള്‍ ഒന്നിച്ച് നില്‍ക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങള്‍ക്ക് തരുന്നു, ഡേറ്റ് പറഞ്ഞാല്‍ മാത്രം മതി’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങള്‍ക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാന്‍ പറ്റാത്തതിലുള്ള ടെന്‍ഷനില്‍ നില്‍ക്കുകയായിരുന്ന അവര്‍ പറഞ്ഞു ”ഇച്ചാക്കാ നന്നായി.” ‘കഥ പറയുമ്പോള്‍’ സിനിമയേക്കാള്‍ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടര്‍ന്ന് ഞങ്ങള്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു.

അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസമെത്തി. കഥയും കാര്യങ്ങളുമുണ്ടെങ്കിലും ആ ദിവസം രാവിലെ എഴുന്നേറ്റ് സീന്‍ എഴുതുന്ന ശീലം ശ്രീനിവാസനുണ്ട്. അങ്ങനെ സ്‌കൂളിലെ മമ്മൂട്ടിയുടെ ഡയലോഗ് ഉള്ള ക്ലൈമാക്‌സ് സീന്‍ എഴുതി എനിക്കു വായിക്കാന്‍ തന്നു. സീന്‍ വായിച്ച ഞാനൊന്ന് ഞെട്ടി. സത്യത്തില്‍ ഈ സീന്‍ മതി. പക്ഷേ അന്ന് ആ കല്യാണത്തിന്റെ സമയത്ത് എന്നെ ചേര്‍ത്തുനിര്‍ത്തി ശ്രീനി പറഞ്ഞ സീന്‍ ഇതല്ലായിരുന്നു. ഞാനത് ശ്രീനിയോടും പറഞ്ഞു. ‘നീ ഇങ്ങ് വന്നേ’ എന്നു പറഞ്ഞ് ശ്രീനിയെന്നെ റൂമിലേക്കു കൊണ്ടുപോയി. അന്ന് നീ എന്താ കേട്ടതെന്ന് ശ്രീനി എന്നോട് ചോദിച്ചു. ഞാനപ്പോള്‍ ബാലന്‍ കടുക്കന്‍ വിറ്റ പൈസ കൊണ്ട് അശോക് കുമാറിനെ സഹായിച്ച കഥയൊക്കെ പറഞ്ഞു. കടുക്കന്‍ പ്രയോഗമൊന്നും ഇപ്പോള്‍ എഴുതിയ സീനില്‍ ഇല്ലായിരുന്നു. അത് കുറച്ച് പൈങ്കിളി ആയിപ്പോകില്ലേ എന്നായിരുന്നു ശ്രീനിയുടെ സംശയം. ഞാന്‍ പറഞ്ഞു ‘അതാണ് മലയാളികള്‍ക്കു വേണ്ടത്. ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടേതായ രീതിയില്‍ ഇത് മാറ്റി എഴുതൂ’.

അങ്ങനെ ശ്രീനി റൂമില്‍ പോയി സീന്‍ മുഴുവന്‍ മാറ്റിയെഴുതി. പുതിയ സീന്‍ വായിച്ചിട്ട് ഞാനവിടെ വച്ച് കരഞ്ഞു. മമ്മൂക്ക സെറ്റില്‍ വരുന്നു, ക്യാമറ ഫിക്‌സ് ചെയ്തു. ഡയലോഗ് പറയുന്നു. രണ്ടാമത്തെ ഡയലോഗ് പകുതി പറഞ്ഞശേഷം മമ്മൂക്ക തല കുമ്പിട്ട് ഏങ്ങി കരയുകയാണ്. അവസാനം മമ്മൂക്ക തന്നെ ക്യാമറയില്‍ നോക്കി കട്ട് പറഞ്ഞു. ഈ സീന്‍ എത്ര ടേക്ക് പോയാലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു ക്യാമറാമാനുമായി ഞങ്ങള്‍ എടുത്ത തീരുമാനം. അവിടെ ഈ സീനിന്റെ പിന്നിലെ കഥകളൊന്നും അറിയാതെ വന്നിരിക്കുന്നവരാണ് അവിടെയുള്ള നാട്ടുകാരായ ഓഡിയന്‍സ്. അവരെല്ലാം മമ്മൂക്കയുടെ ഈ ഡയലോഗ് കേട്ട് കരയുകയാണ്. ഈ ഒരൊറ്റ സീനില്‍ ഈ സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. സാധാരണ മമ്മൂക്കയുടെ റേഞ്ച് വച്ച് രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് തീര്‍ക്കേണ്ട സീന്‍ വൈകിട്ട് ആണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ടും അദ്ദേഹം വിങ്ങുകയായിരുന്നു. അതാണ് സൗഹൃദത്തിന്റെ ശക്തി. അതുകൊണ്ടാണ് എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തത്.

തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഉറങ്ങിക്കിടക്കവെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജന നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് രഞ്ജന രാംതെക്, കാമുകൻ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.

ഈ സംഭാഷണമാണ് രഞ്ജനയ്ക്ക് വിനയായത്. കൊലപാതകം വെളിപ്പെടുത്തുന്ന ശബ്ദരേഖ മകൾ പുറത്ത് വിടുകയായിരുന്നു. പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നു അറിയിച്ചു.

പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് നിൽക്കാതെ സംസ്‌കരിക്കുകയും ചെയ്തു. ”ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി.

ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത സ്റ്റേഷനിൽ ഹാജരായി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved