ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വിവിപാറ്റുകളും എണ്ണി നോക്കണമെന്ന് ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ പാര്‍ട്ടി സമര്‍പ്പിച്ചത്.

ആം ആദ്മി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍

1. പാരിസ്ഥിതികമായി വലിയ ദോഷം ഉണ്ടാക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേശം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതായിട്ട് ആണ് അറിയുന്നത്. എന്നാല്‍ ചെങ്ങന്നൂരില്‍ അത്തരം നിയന്ത്രണങ്ങള്‍ മറ്റു പല പാര്‍ട്ടികളും പാലിച്ചതായി കാണുന്നില്ല. ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.മണ്ണിനേയും ജലത്തെയും നശിപ്പിക്കുന്ന ഫ്‌ലക്‌സ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

2. തെരഞ്ഞെടുപ്പ് യന്ത്രം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ഇപ്പോള്‍ നടന്നുവരികയാണ്. 100% യന്ത്രങ്ങളിലും വിവിപാറ്റ് (VVPAT) ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്തുവാന്‍ വേണ്ടി ഈ വിവിപാറ്റുകള്‍ നൂറുശതമാനവും എണ്ണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.