India

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച്‌ ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്‌, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്‌, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.

ഹൈമാവതിയെക്കുറിച്ച്‌ നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.

 

തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.

വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 600ഓളം വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. എം.ബി.ബി.എസ് പരീക്ഷ വിജയിക്കാന്‍ ഉത്തരക്കടലാസ് എഴുതി നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജന്മാരെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

തിങ്കളാഴ്ച മുസഫനഗര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുകയും. പിന്നീട് പരീക്ഷ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവ ഫയലില്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ യൂപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. ഇതര പ്രൊഫഷണല്‍ കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്ന് 40000 രൂപ മുതല്‍ 50000 രൂപ വരെ ഈടാക്കുന്നു.

കുട്ടികളുടെ മരണവും ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി എച്ച്‌ഐവി പടര്‍ന്നു പിടിച്ച സംഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പരീക്ഷാ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരുന്നത്. വരും നാളുകളില്‍ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ജോജി തോമസ്

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ എതിരാളികള്‍ പോലും സംശയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ മാപ്പുപറയുന്ന തിരക്കിലാണ് അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് , അവരെ കരിവാരി തേക്കുന്ന വൈകൃതം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് കെജ്‌രിവാള്‍ എന്ന് പ്രചരിപ്പിക്കുവാന്‍ ഈ അവസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ഐ ടി സെല്ലുകളെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള കെജരിവാള്‍ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട് .

എന്നാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാതെ നില്‍ക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് , ജനങ്ങളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും കെജ്‌രിവാളിന് അനുകൂലമായി ഉണ്ടായ ചലനങ്ങള്‍ തുറന്ന് കാട്ടുന്നത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രചാരണം കെജ്‌രിവാളിന്റെ മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വങ്ങളായ എ.കെ ആന്റണി , മനോഹര്‍ പരീക്കര്‍ , വി . എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പിന്‍തലമുറക്കാരനായി ജനങ്ങള്‍ മനസില്‍ താലോലിക്കുന്ന കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്.

അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാളിനെ നിരായുധനാക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ ദേശീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുത്തതായി കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുക എന്ന വളരെ അസ്വാഭാവികമായ നീക്കത്തിന് തക്കതായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ പ്രസ്തുത ഏജന്‍സികള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ , കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ ഗഡ്കരി , അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയ തുടങ്ങിയവരോടാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അപകീര്‍ത്തി കേസുകളില്‍ മാപ്പുപറഞ്ഞത് . അകാലിദള്‍ നേതാവ് മജിതിയോട് മാപ്പു പറഞ്ഞത് എ.എ.പിയുടെ പഞ്ചാബ് ഘടകത്തില്‍ ഭിന്നതയ്ക്കും സംസ്ഥാന അധ്യക്ഷന്റെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട കെജ്‌രിവാളിന്റെ തന്ത്രപരമായ പിന്‍മാറ്റമാണ് മാപ്പുപറച്ചില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതിയുടെ പൂരപറമ്പായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സന്നാഹങ്ങളുമായി കെജ്‌രിവാള്‍ ശക്തമായി ആഞ്ഞടിക്കാനാണ് സാധ്യത . മാത്രമല്ല കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഒഴിവായി ഡല്‍ഹി ഭരണത്തിലും , അതോടൊപ്പം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനുമാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .

സത്യത്തെ ജയിപ്പിച്ച് വീണ്ടും കെജ്രിവാള്‍ ; നാണംകെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; റബര്‍ സ്റ്റാമ്പായി രാഷ്ട്രപതി ; ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ചെങ്ങന്നൂരില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു ; ഭയപ്പാടോടെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ; നൂറുകണക്കിന് വിദേശ മലയാളികള്‍ രാജീവ് പള്ളത്തിനുവേണ്ടി പ്രചാരണത്തിനെത്തുന്നു

മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.

കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറ‍ഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.

തിരുനെവല്‍വേലി: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന രാമരാജ്യ രഥയാത്രക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. തിരുനെല്‍വേലിയില്‍ ഇന്നലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പിയുടെ യാത്ര. ഇന്ന് രഥയാത്ര തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ ക്രമസമാധാന നില രഥയാത്ര തകര്‍ക്കുമെന്നാരോപിച്ച് ഡി.എം.കെ ആക്ടിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനും നാല് സ്വതന്ത്ര അംഗങ്ങളും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് റോഡില്‍ സമരം നടത്തിയ സ്റ്റാലിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിടുതലൈ ചിരുത്തൈഗള്‍ കക്ഷിയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

സാമൂഹിക സൗഹാര്‍ദ്ദത്തിനുള്ള ശബ്ദങ്ങളെയാണ് 144 കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമര്‍ത്തുന്നതെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട് സര്‍ക്കാര്‍ മറ്റാര്‍ക്കോ വേണ്ടി തുള്ളുകയാണ്. ജനങ്ങളുടെ അഭിപ്രായമോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യര്‍ത്ഥികളുടെ ബുദ്ധിമുട്ടോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രം 2014മുതല്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജഗോപാലിന്റെ ചോദ്യവും കടകംപള്ളിയുടെ മറുപടിയും പുറത്ത് വന്നതോടെ ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു

കേന്ദ്ര ഫണ്ടിനെക്കുറിച്ച് ധാരണയില്ലാതെയാണ് ബി.ജെ.പി എം.എല്‍.എ നിയമ സഭയിലിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും ഫണ്ട അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏതുരീതിയിലാണ് ചെലവഴിച്ചതെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. അഥവാ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിജെപി എം.എ.എല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് സഹകരണ മേഖലയ്ക്ക് യാതൊരുവിധ ഫണ്ടും 2014ന് ശേഷം ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി രേഖാമൂലം മറുപടി നല്‍കി. വാസ്തവത്തില്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കേന്ദ്രം ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഒ. രാജഗോപാലിന് മനസ്സിലായതെന്ന് നവമാധ്യമങ്ങള്‍ പറയുന്നു.

ന്യൂഡല്‍ഹി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി ഇറാഖിലെത്തിയവരാണ് കൊല്ലപ്പെട്ടത്.

കൂട്ടക്കൊല നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തന്നെ കുഴിച്ചുമൂടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധകാലഘട്ടങ്ങളില്‍ ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ച ശേഷം അവരുടെ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരാണെന്ന് മനസ്സിലാവുന്നത്.

കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും പഞ്ചാബ് സ്വദേശികളാണ്. ഒരു ആശുപത്രി നിര്‍മ്മാണ സ്ഥലത്ത് നിന്ന് പിടികൂടിയ ഇന്ത്യക്കാരെ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഭീകരര്‍ വധിച്ചത്. കാണാതായ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.

RECENT POSTS
Copyright © . All rights reserved