India

എറണാകുളം ലോ കോളജ് പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വൻ വിവാദമായിരുന്നു. പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.

അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്ന് അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സജിത മഠത്തിലിന്റെ കുറിപ്പ്

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.

തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!

ഭർതൃഗൃഹത്തിൽ വെച്ച് ജീവനൊടുക്കിയ ആശയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശയെ ആവാസനായി ഒന്ന് കാണാൻ പോലും ഭർതൃവീട്ടുകാർ മക്കളെ അനുവദിച്ചില്ലായിരുന്നു. ഇതേത്തുടർന്നു അഞ്ചുമണിക്കൂറോളമാണ് ആശയുടെ അന്ത്യകർമ്മങ്ങൾ നീണ്ടുപോയത്. പിന്നീട്ട് പോലീസും രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് ആശയുടെ രണ്ടു മക്കളെ മൃതദേഹം കാണിക്കാനായി എത്തിച്ചത്.

അമ്മയെ അവസാനമായി ഒരുനോക്ക് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛൻ്റെയും കുടുംബത്തിൻ്റെയും ശാസനയ്ക്കു മുന്നിൽ നിസഹായരായി നിൽക്കാനേ ഏഴുവയസുകാരൻ സഞ്ജയ്ക്കും നാലുവയസുകാരൻ ശ്രീറാമിനും കഴിഞ്ഞുള്ളു. നൊമ്പരക്കാഴ്ചയായി. കുട്ടികളെ വിട്ടുനൽകാൻ കുട്ടികളുടെ അച്ഛൻ സന്തോഷും കുടുംബവും സമ്മതിക്കാതെ വന്നതോടെയാണ് സംസ്‌കാരം നീണ്ടത്. ഇതോടെ ജില്ലാ ഭരണകൂടവും സ്ഥലം എംഎൽഎയും ഇടപെടുകയായിരുന്നു. അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കർശന നടപടി സ്വീകരിക്കാനും കളക്ടർ ഹരിത വി കുമാർ പൊലീസിന് നിർദ്ദേശം നൽകിയതോടെയാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടായത്. കുട്ടികളെ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചൈൽഡ് ലൈനിനോടും കളക്ടർ നിർദ്ദേശിക്കുകയായിരുന്നു.

മുരളി പെരുനെല്ലി എംഎൽഎയും പാവറട്ടിയിലുള്ള യുവതിയുടെ വീട്ടിലെത്തി കുട്ടികളെ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുമായി സംസാരിച്ച് ഉച്ചയ്ക്കാണ് കുട്ടികളെ പാവറട്ടിയിലെ വീട്ടിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരുക്കിയ ചിതയിൽ സംസ്‌കാരം നടത്തിയത്. മക്കൾ രണ്ടു പേരും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടന്നശേഷം കുട്ടികളെ ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോകുകയായിരുന്നു. ആശയുടെ ഭർത്തൃവീട്ടുകാരുടെ പ്രവർത്തികൾക്ക് എതിരെ വൻ ജനരോഷമാണ് ഉയർന്നത്. സ്വന്തം അമ്മയുടെ മൃതദേഹം കാണേണ്ട എന്ന് കുട്ടികളുടെ അച്ഛനും അയാളുടെ കുടുംബത്തിനും തീരുമാനിക്കാൻ എന്താണ് അവകാശമെന്നാണ് ജനങ്ങൾ ചോദിക്കുന്നതും.

ആശ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളായിരുന്നു അനുഭവിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഭർത്താവിൻ്റെ അനുജനായിരുന്നു. അയാൾ പറയാതെ ആശയ്ക്ക് അനങ്ങാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നെന്നും ആശയുടെ വീട്ടുകാർ പറയുന്നു. ഇതിനെല്ലാം സമ്മതം മൂളി ഭർത്താവിന്റെ അമ്മയും സന്തോഷിൻ്റെ അനുജനൊപ്പം നിന്നിരുന്നു എന്നും ആശയുടെ ബന്ധുക്കൾ പറയുന്നു. പലതവണ സന്തോഷിനോട് ഇക്കാര്യങ്ങൾ ആശ വിളിച്ചു പറഞ്ഞുവെന്നും എന്നാൽ അയാൾ അത് കാര്യമാക്കി എടുക്കാതെ നിസാരവത്കരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ആശ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ സന്തോഷ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയിരുന്നു. അതിനുശേഷം ഇയാൾ ആശയെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ആശ മരണപ്പെട്ടതിനു പിന്നാലെ സന്തോഷും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു എന്നാണ് വിവരം.

ഭർത്താവ് സന്തോഷിൻ്റെ നാട്ടികയിലുള്ള വീട്ടിൽ വച്ചാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17നാണ് മരിച്ചത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ മൃതദേഹം പാവറട്ടിയിലെ ആശയുടെ വീട്ടിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. കുട്ടികളെ അതിനു മുമ്പ് എത്തിക്കാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു സമയം നിശ്ചയിച്ചത്. എന്നാൽ പിന്നീട് സന്തോഷും കുടുംബവും ആ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കുട്ടികളെ സംസ്കാരത്തിന് എത്തിക്കാൻ കഴിയില്ലെന്ന് അവർ തീർത്തുപറഞ്ഞതോടെയാണ് സംഭവത്തിൽ വിവാദങ്ങൾ ആരംഭിച്ചതും. ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാർ സന്തോഷിൻ്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കൾ ആരോപണങ്ങൾ കൂടി ഉന്നയിച്ചതോടെ വിവാദങ്ങൾ മൂച്ഛിക്കുകയാണ്.

 

സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. രക്ഷിതാക്കള്‍ വധുവിനു നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുക.

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധവകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.

വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നും ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്കാവൂ എന്നും വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രമായിരിക്കുമെന്നുമൊക്കെയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.

കൂടാതെ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണമെന്നും വിവാഹത്തിനു മുന്‍പായി വധൂവരന്മാര്‍ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശ ചെയ്യും.

ഷെറിൻ പി യോഹന്നാൻ

അപ്രതീക്ഷിത കഥാസന്ദർഭങ്ങളുടെ കുത്തൊഴുക്കാവുന്ന എൽ. ജെ. പി പടങ്ങൾ അത്ഭുതത്തോടെ നോക്കികാണുന്ന ആളാണ് ഞാൻ. മലയാള സിനിമ രൂപപ്പെടുത്തിയ ജോണറിലേക്ക് (Genre) തന്റെ കഥയെയും കഥാപാത്രങ്ങളെയും കൂട്ടിച്ചർക്കുകയല്ല ലിജോ, മറിച്ച് തന്റേതായൊരു ജോണർ രൂപപ്പെടുത്തുകയാണ്. അത് സുതാര്യമാകണമെന്നില്ല. ജനകീയമോ ജനപ്രിയമോ ആകണമെന്നില്ല. എങ്കിലും തന്റെ പാത പിന്തുടരാൻ കഥാപാത്രങ്ങളോട് ആവശ്യപ്പെടുകയാണ് ലിജോ. മമ്മൂട്ടി കമ്പനിയുമായി കൈകോർക്കുമ്പോൾ ആ ശീലത്തിന് അല്പം അയവ് വരുന്നതായി തോന്നാം. എങ്കിലും ആത്യന്തികമായി ഇതൊരു എൽ.ജെ.പി പടമാണ്. മമ്മൂട്ടി എന്ന താരത്തെ, എന്തിന് മമ്മൂട്ടി എന്ന അഭിനേതാവിനെ ജെയിംസിനും സുന്ദരത്തിനുമുള്ളിൽ മറച്ചുപിടിക്കുകയാണ് ലിജോ.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന നാടകസംഘത്തെ സ്ക്രീനിലെത്തിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജെയിംസ് ആണ് അവരുടെ നേതാവ്. തമിഴ് ഭക്ഷണത്തോട് താത്പര്യമില്ലാത്ത, ബസിലെ തമിഴ് ഗാനം മാറ്റാൻ ആവശ്യപ്പെടുന്ന ജെയിംസിനൊപ്പം ഭാര്യയും മകനുമുണ്ട്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിലേക്ക് വീണുപോകുന്ന ആ സംഘത്തിൽ നിന്ന് ജെയിംസ് ഞെട്ടിയുണരുന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപോകുന്നു.

ഒരു തമിഴ് ​ഗ്രാമത്തിലെത്തുന്ന ജെയിംസിന് അയാളെ നഷ്ടമായിരിക്കുന്നു. രൂപത്തിലല്ലെങ്കിലും ഭാവത്തിലും നടത്തത്തിലും അയാൾ ഇപ്പോൾ സുന്ദരമാണ്. ആ ​ഗ്രാമത്തിൽ നിന്നും രണ്ട് വർഷങ്ങൾക്കുമുമ്പ് കാണാതായ സുന്ദരം. തികച്ചും പരിചിതമായ വഴികളിലൂടെ നടന്ന് സുന്ദരത്തി​ന്റെ വീട്ടിലെത്തുന്ന അയാൾ അവിടെയുള്ളവരോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. അതേസമയം മയക്കത്തിൽ നിന്ന് എണ്ണീറ്റവർ ജെയിംസിനെ തേടി ഇറങ്ങിയിട്ടുമുണ്ട്. സുന്ദരത്തിന്റെ വീട്ടുകാരും, നാട്ടുകാരും, ജെയിംസിന്റെ വീട്ടുകാരും കൂടെവന്നവരും ഇതെന്തെന്നറിയാതെ ആത്മസംഘർഷത്തിലാകുന്നു. തമിഴ് ​ഗാനങ്ങളോട് വിരക്തിയുള്ള അയാൾ “അതോ ഇന്ത പറവ പോലെ ആട വേണ്ടും’ എന്ന് പാട്ടുംപാടി ഒരു ലൂണയിൽ ഗ്രാമം ചുറ്റുന്നു. ഈ രസകരമായ, വ്യത്യസ്തമായ കഥാസന്ദർഭത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ലിജോ കഥപറച്ചിൽ തുടരുന്നു. രണ്ട് മയക്കത്തിനിടയിലെ 24 മണിക്കൂറാണ് ചിത്രം. ആ 24 മണിക്കൂറിലേക്ക് മാത്രമായി സുന്ദരം പുനർജനിക്കുന്നു എന്നും പറയാം.

ഈ.മ.യൗ വിൽ തീരപ്രദേശം, ജല്ലിക്കെട്ടിൽ മലയോരം, ചുരുളിയിൽ വനം…ഇവിടെ തമിഴ് കർഷക ​ഗ്രാമം. ലിജോയുടെ സിനിമകൾ വ്യത്യസ്തമാകുന്നത് ഈ കഥാപരിസരങ്ങളിലൂടെയുമാണ്. കാഴ്ചക്കാരെ അന്യരായി കാണാതെ കഥാപരിസരങ്ങളിലേക്ക് ആനയിക്കുന്ന ലിജോ ശൈലി ഇവിടെയും പുതുമയുള്ള അന്തരീ​ക്ഷം സൃഷ്ടിക്കുന്നു. ജെയിംസിലേക്കും സുന്ദരത്തിലേക്കും ആ ​ഗ്രാമത്തിലേക്കും, സുന്ദരമായ ആ ആശയക്കുഴപ്പത്തിലേക്കും നാമും അകപ്പെടുന്നു. ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറൽ സന്ദേശത്തോടെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലും ഇതുതന്നെ. നമ്മുടെ പെരുമാറ്റം വ്യത്യസ്തമാകുമ്പോൾ ചുറ്റുമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയുന്നു.

നമ്മൾ കണ്ടുമറക്കാതിരിക്കുന്ന മമ്മൂട്ടി പ്രകടനങ്ങൾ തന്നെയാണ് ഇവിടെയുമെങ്കിലും കഥാ​ഗതിയിലേക്ക് ആ നട​ന്റെ ഭാവപ്രകടനങ്ങളെ അനിതരസാധാരണമായി ചേർത്തുവയ്ക്കുന്നുണ്ട് ലിജോ. ഇവിടെ മമ്മൂട്ടിയില്ല, ജെയിംസും സുന്ദരവുമാണ് മിന്നിമറയുന്നത്. ട്രാൻസിഷൻ സീനുകളിലടക്കം ​ഗംഭീര ഭാവപ്രകടനങ്ങൾക്ക് നാം സാക്ഷിയാവുന്നു. മറ്റുള്ള അഭിനേതാക്കളും പ്രകടനങ്ങളിൽ മികവുപുലർത്തുന്നു. തേനി ഈശ്വറി​ന്റെ ഛായാ​ഗ്രഹണം ചിത്രത്തി​ന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആളുകൾക്ക് പിന്നാലെ നടക്കാൻ ലിജോ തയ്യാറാവുന്നില്ല. ഭൂരിഭാ​ഗവും സ്റ്റെഡി മിഡ് റേഞ്ച് ഷോട്ടുകളാണ്, ഒരു നാടകത്തിന് അരങ്ങ് ഒരുക്കിയതുപോലെ. ആ അരങ്ങിലേക്ക് കഥാപാത്രങ്ങൾ കടന്നുവരികയാണ്. ​ഗ്രാമത്തെ അതീവ സുന്ദരമാക്കുന്നതിൽ ഛായാ​ഗ്രഹണവും കളറിങും എഡിറ്റിം​ഗും ഒരുപോലെ മികവുപുലർത്തുന്നു. വെയിലും മയക്കവും ഇരുട്ടും മൃ​ഗങ്ങളുമെല്ലാം ഇവിടെ പ്രാധാന്യമർഹിക്കുന്നു,

ബഹളങ്ങളില്ലാത്ത ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രത്തിന്. ഒരുപക്ഷേ ആമേന് ശേഷം കവിത ഒഴുകുംപോലെ കഥപറയുന്ന ലിജോ ചിത്രവും ഇതാകാം. സിനിമയിലെ ഗാനങ്ങളെല്ലാം കടംകൊണ്ടവയാണ്. പഴയ തമിഴ് ഗാനങ്ങളും പരസ്യവുമാണ് നാം തുടർച്ചയായി കേൾക്കുന്നത്. ചിലത് കഥയോട് ചേർന്നു പോകുമ്പോൾ മറ്റുചിലത് അലോസരപ്പെടുത്തുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം സ്വഭാവിക ചുറ്റുപാടിൽ നിന്ന് ഉടലെടുത്തവയാണ്. ജീവനും ജീവിതവും ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതിന് ഉദ്ദാഹരണമാവുന്നുണ്ട് ചിത്രം. മലയാളം ഉൾപ്പെടുന്ന തമിഴ് സിനിമ പോലെയോ തമിഴ് ഉൾപ്പെടുന്ന മലയാളം സിനിമ പോലെയോ ഇത് ആസ്വദിക്കാം. ലിജോയുടെ ബാല്യകാല അനുഭവവും ഒരു പരസ്യത്തിൽ നിന്നുണ്ടായ ആശയവും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹരീഷിന്റെ തിരക്കഥ ഇതിലും മികച്ചതാക്കാമായിരുന്നു. തമാശ നിറയുന്ന മികച്ച ആദ്യപകുതി ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷക ചിന്തയ്ക്ക് അതീതമായി ഒന്നും സംഭവിക്കുന്നില്ലെന്നത് ഒരു കുറവായി അനുഭവപ്പെട്ടു.

✨️Bottom Line – ഉച്ചമയക്കത്തിനിടയിലെ ദൈർഘ്യമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് കാണാനാകില്ല. എന്നാൽ മികച്ച പ്രകടനങ്ങളാലും റിച്ചായ ഫ്രെയിമുകളാലും കഥപറച്ചിലിലെ മിതത്വം കൊണ്ടും സുന്ദര കാഴ്ചയാവുന്നുണ്ട് ചിത്രം. ആ നിലയിൽ തിയേറ്ററിൽ ആസ്വദിക്കാം. ആവർത്തിച്ചുള്ള കാഴ്ചയിൽ പല ലെയറുകളും ചിത്രത്തിന് വന്നുചേരുമെന്ന് ഉറപ്പാണ്. സ്വപ്നാടനമെന്നോ വിഭ്രാന്തിയെന്നോ ആശയെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അർത്ഥതലം സമ്മാനിക്കുന്ന ചിത്രം. പടത്തിലെ ഒരു പാട്ടുപോലെ…
“മയക്കമാ… കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ……’
ആകെതുകയിൽ ഇതാണ് ചിത്രം.

അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജിലെത്തിയ അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിയെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. നേരത്തെ സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി കഴിഞ്ഞ ദിവസമാണ് അപർണ ബാലമുരളി എറണാകുളം ലോകോളേജിൽ എത്തിയത്. വേദിയിൽ ഇരിക്കുകയായിരുന്ന അപർണ ബാലമുരളിക്ക് പൂ നൽകാനെത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ പിടിച്ച് വലിക്കുകയും തോളിൽ കൈ ഇടാൻ ശ്രമിക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന അപർണ ബലമുരളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

തന്റെ പ്രവർത്തി അപർണ ബാലമുരളിക്ക് അനിഷ്ടമുണ്ടാക്കിയത് മനസിലാക്കിയ വിദ്യാർത്ഥി വീണ്ടും സ്റ്റേജിലെത്തി ക്ഷമിക്കണം എന്ന് ആവിശ്യപ്പെട്ട് ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും അപർണ ബാലമുരളി ചിരിച്ച് കൊണ്ട് തിരിച്ച് കൈ നൽകാതെ ഇരിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി വിനീത് ശ്രീനിവാസന് നേരെ കൈ നീട്ടിയെങ്കിലും വിനീതും കൈ നൽകാൻ തയ്യാറായില്ല.

1965 മുതൽ നാടകത്തിലും ചലച്ചിത്ര രംഗത്തുമായി സജീവ സാനിധ്യമുറപ്പിച്ച താരമാണ് സേതു ലക്ഷ്മി. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു സേതുലക്ഷ്മിയുടെ ആദ്യ നാടകം.പിന്നീട് ഏകദേശം അയ്യായിരത്തോളം നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നും പതിയെ മിനിസ്‌ക്രിനിൽ എത്തിയ താരം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂര്യോദയം എന്ന പരമ്പരയിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് മൂന്നുമണി, മോഹക്കടൽ, മറ്റൊരുവൾ, ഒറ്റചിലമ്പ്,മറു തീരം തേടി, കഥയിലെ രാജകുമാരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.

നാടകരംഗത്ത് തന്നെ പ്രവർത്തിക്കുന്ന അർജുൻനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ദിലീപ് നായകനായ വിനോദയാത്രയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഭാഗ്യ ദേവത, ഇന്നത്തെ ചിന്താ വിഷയം, ഹൌ ഓൾഡ് ആർയു,നാക്കുപെന്റ നാക്കൂട്ടാക്ക, തുടങ്ങിയ ചിത്രങ്ങളിൽ അമ്മയായും സഹതാരമായും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

തന്റെ പ്രണയത്തിന്റെ തുടക്കം തന്നെ നൃത്തമായിരുന്നെന്നാണ് താരം പറയുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം കാരണം തനിക്ക് ഒരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി പോകേണ്ടിവന്നെന്നും എന്നാൽ അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്നും. അയാൾക്ക് സ്വന്തമായി വീടില്ലായിരുന്നെന്നും വാടകയ്ക്കായിരുന്നു താമസിച്ചതെന്നും താരം പറയുന്നു. താൻ ഒരു പട്ടാളക്കാരന്റെ മകളായിരുന്നു അതുകൊണ്ട് തന്നെ എന്റെ സ്വത്തുക്കളൊക്കെ മോഹിച്ചായിരുന്നു അയാൾ തന്നെ കൂടെ കൂട്ടിയതെന്നും താരം പറയുന്നു.

എന്നാൽ ഒളിച്ചോടിയതിൽ പിന്നെ അച്ഛനും അമ്മയും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പലയിടത്തും പോയി വാടകയ്ക്കാണ് താമസിച്ചത്. ഭർത്താവിനാണെങ്കിൽ മദ്യപാനം കൂടി വരികയും മദ്യപിച്ചെത്തി തന്നെ മർദിക്കുന്നത് പതിവായെന്നും സേതു ലക്ഷ്മി പറയുന്നു. അവസാനം അയാൾ പരാലിസിസ് വന്ന് കിടപ്പിലായെന്നും തന്നെ അടിക്കുമ്പോഴേക്കെ താൻ അയാളെ ശപിച്ചിരുന്നു അതുപോലെ തന്നെ സംഭവിച്ചെന്നും താരം പറയുന്നു. നാലുമക്കൾ ഉണ്ടായതിനു ശേഷമാണ് അദ്ദേഹത്തെ താൻ ഉപേക്ഷിച്ചതെന്നും മക്കൾ അയാളെ ഇഷ്ടമാണെങ്കിലും അസുഖം ബാധിച്ചിട്ടുപോലും തനിക്ക് അയാളോട് സ്നേഹമില്ലെന്നുമാണ് താരം പറയുന്നത്.

പാവറട്ടിയിൽ കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന പരാതിയുമായി ഭർതൃ വീട്ടുകാർ. അമ്മയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ മക്കളെ അനുവദിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഭർതൃ പീഡനത്തെ തുടർന്നാണ് തൃശൂർ പാറവട്ടി സ്വദേശിനിയായ ആശ മരിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് കുന്നിക്കുരു കഴിച്ച് യുവതി ജീവനൊടുക്കിയത്. ഭർതൃ വീട്ടിലെ പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതെസമയം മരിച്ച ആശയുടെ പത്തും,നാലും വയസുള്ള മക്കളെ അവസാനമായി കാണാൻ ആശയുടെ ബന്ധുക്കൾ അനുവദിച്ചില്ലെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.

ആശയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിനായി മക്കളെ വിട്ടുതരാൻ ആശയുടെ കുടുംബം ആവിശ്യപെട്ടിരിക്കുകയാണ്. എന്നാൽ മക്കളെ വിട്ടു തരില്ലെന്ന് ഭർതൃ വീട്ടുകാർ പറഞ്ഞതായി ആശയുടെ കുടുംബം പറയുന്നു. അതേസമയം മക്കളെ വിട്ടുകിട്ടാത്തതിനാൽ ആശയുടെ ശവസംസ്കാര ചടങ്ങുകൾ ഇതുവരെ നടത്തിയിട്ടില്ല.

നൃത്തത്തിലൂടെ മലയാളികളുടെ മനസ്സുകവർന്ന താരമാണ് മേതിൽ ദേവിക. നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുള്ള മേതിൽ ദേവിക നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. 2004 ൽ ആയിരുന്നു രാജീവ്‌ നായരുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവർക്കും ദേവാഗ് രഞ്ജീവ്‌ എന്നു പേരുള്ള ഒരു മകനുമുണ്ട്. പിന്നീട് രാജീവുമായുള്ള ബന്ധം വേർപെടുത്തിയ താരം 2013 ൽ നടൻ മുകേഷിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യജീവിതം പരാജമായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹവും വിവാഹ മോചനവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവും അത് പരിചയപ്പെടാനുണ്ടായ കരണങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു വിവാഹ ജീവിതം. ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളിലും നല്ലൊരു ദാമ്പത്യജീവിതം തനിക്ക് ലഭിച്ചില്ലെന്നും രണ്ട് തവണ ജനിക്കുന്നതിനു തുല്യമാണ് രണ്ട് തവണ വിവാഹം കഴിക്കുന്നതെന്നും മേതിൽ ദേവിക പറയുന്നു. ഒന്നിൽ കൂടുതൽ ബന്ധങ്ങൾ വേണമെന്ന് താൻ ആർക്കും ഉപദേശം നൽകുന്നില്ലെന്നും വിവാഹശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അതുകൊണ്ട് ഒരു ഉറപ്പുമില്ലാതെ ഡേറ്റിംഗ് ഒന്നും നല്കരുതെന്നാണ് ദേവിക പറയുന്നത്‌. തനിക്ക് എല്ലാം തന്നിട്ടും എന്തുകൊണ്ട് തന്റെ ദാമ്പത്യത്തിൽ മാത്രം ഇത്രയും കഷ്ടതകൾ താൻ അനുഭവിച്ചത് എന്നാണ് ദൈവതോട് ചോദിക്കുന്നത് എന്നും താരം പറയുന്നു.

ഒരു ആൺ കുട്ടിയോട് സംസാരിച്ചാൽ പോലും പണ്ടൊക്കെ അത് സീരിയസ് ആണെന്നും അങ്ങനെ താൻ സംസാരിച്ച വ്യക്തികളായിരുന്നു രാജീവും മുകേഷേട്ടനും എന്നും അപ്പോൾ താൻ കരുതിയത് അത് ഒരു വിവാഹം എന്നതിലേക്കായിരിക്കും ചെന്നുനിൽക്കുക എന്നുമാണ് വേദിക പറയുന്നത്. പക്ഷെ പ്രണയം അങ്ങനെ അല്ലെന്നും ഒരു ലിവിങ് ടുഗെതർ ആയിരുന്നെങ്കിൽ താൻ ഒന്നു മാറ്റി ചിന്തിക്കുമായിരുന്നെന്നും എന്നാൽ അന്ന് അതിനൊന്നും പറ്റിയിലെന്നും താരം പറയുന്നു.

ദാമ്പത്യം തനിക്ക് ഏറെ കഷ്ടതകൾ തന്നു. അപ്പോഴൊക്ക നൃത്തമായിരുന്നു തനിക്ക് ആശ്വാസമായിരുന്നതെന്നും ദേവിക പറയുന്നു. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് ഇപ്പോൾ മേതിൽ ദേവിക.

കാസർഗോഡ് നിന്നും കാണാതായ യുവതിയേയും,യുവാവിനെയും ഗുരുവയൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കള്ളാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ സ്വകര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി ദമ്പതികളാണെന്ന വ്യാജേനയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കാസർഗോഡ് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഗുരുവായൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സിന്ധുവും,മുഹമ്മദ് ഷെരീഫും അയൽവാസികളാണ്. മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിന്ധു വിവാഹിതയും രണ്ട് മക്കളുടെ മാതാവുമാണ്. ഓട്ടോ ഡ്രൈവറായ മുഅഹമ്മദ് റഷീദിന്റെ ഓട്ടോയിലാണ് സിന്ധു സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ജനുവരി ഏഴാം തീയതി ഇവർ ഒളിച്ചോടുകയും തൃശൂരിലെത്തുകയുമായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

അസോസിയേറ്റ് ഡയറക്ടറായി പല സിനിമകളിലും എത്തിയ ലാല്‍ജോസിന്റെ സ്വതന്ത്ര സിനിമയാണ് ഒരു മറവത്തൂര്‍ കന്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. പിന്നീട് ലാല്‍ ജോസിന്റെ ചിത്രങ്ങള്‍ ഹിറ്റായെങ്കിലും മമ്മൂട്ടിയെ വെച്ച് പിന്നീട് ചെയ്ത പട്ടാളം തീയറ്ററുകളില്‍ പരാജയമായിരുന്നു. അന്ന് സംഭവിച്ച ഒരു കാര്യത്തെ കുറിച്ചാണ് ലാല്‍ജോസ് ഇപ്പോള്‍ പറയുന്നത്.

ഒരു മറവത്തൂരില്‍ മമ്മൂട്ടി തന്റെ കോമഡി വേഷം തകര്‍ത്ത് അഭിനയിച്ചതിന്റെ വിശ്വാസത്തിലാണ് പട്ടാളം എന്ന ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആ ചിത്രം തീയറ്ററില്‍ പരാജയം ആയിരുന്നു. 2003 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. പട്ടാള ക്യാംപും തനിനാടന്‍ ഗ്രാമവും പ്രമേയമാക്കി ഒരു കോമഡി ചിത്രമാണ് ലാല്‍ ജോസ് ഉദ്ദേശിച്ചതെങ്കിലും മമ്മൂട്ടിയുടെ മാസ് സീനുകള്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയത്. ചിരിയും ആഘോഷവുമായി കുടുംബസമേതം കാണാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും മമ്മൂട്ടി ആരാധകര്‍ പട്ടാളത്തെ കൈവിട്ടു.

പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ജോസിന്റെ വീട്ടിലേക്ക് ഒരു ഭീഷണി ഫോണ്‍ എത്തി. ചാവക്കാട് ഉള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് വിളിച്ചത്. ആ കോള്‍ എടുത്തത് ലാല്‍ ജോസിന്റെ മകളായിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടനെ പട്ടാളം സിനിമയില്‍ കോമാളിയാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞായിരുന്നു ഭീഷണി. ആ ഫോണ്‍ കോളിനുശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് പിന്നീട് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ ജോസിന് മമ്മൂട്ടിയെ അഭിമുഖീകരിക്കാന്‍ ചെറിയൊരു ചമ്മലായി. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമ പരാജയപ്പെട്ടതില്‍ മമ്മൂട്ടിക്കും വിഷമമായി. പിന്നീട് കുറേ നാളത്തേക്ക് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരുടെയും പിണക്കം പറയാതെയും അറിയാതെയും നീണ്ടു. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പിന്നീട് കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇമ്മാനുവേല്‍ ആയിരുന്നു ആ സിനിമ. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇമ്മാനുവേല്‍ സ്വീകരിക്കപ്പെട്ടു. തിയറ്ററിലും ഹിറ്റായിരുന്നു.

RECENT POSTS
Copyright © . All rights reserved