പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.
രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.
പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ടോസിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സൂചന. മത്സരത്തിൽ പങ്കെടുക്കുന്ന ടീം നായകന്മാർ നടത്തേണ്ട കോയിൻ ടോസ് മോദി നിർവഹിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്. ക്രിക്കറ്റിലെ പതിവ് ചട്ടങ്ങളനുസരിച്ച് ടോസ് വേദിയിൽ വിശിഷ്ടാതിഥികളെ പ്രവേശിപ്പിക്കാറില്ലെങ്കിലും മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഈ പതിവ് മാറാൻ സാധ്യതയുണ്ട്.
മോദി കോയിൻ ഫ്ലിപ്പ് ചെയ്താൽ അതിഥി ടീമിന്റെ നായകനായ സ്റ്റീവ് സ്മിത്ത് ആയിരിക്കും “ടോസ് കോൾ’ ചെയ്യുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനായി പിച്ചിന്റെ ആനുകൂല്യം മുതലാക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ടോസ് നിർണായകമാകുമെന്ന് ഉറപ്പാണ്.
നാളെ ആരംഭിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സൂപ്പർതാരം വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ 50-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയുമുണ്ട്.
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.
മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.
കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
രേവദ് ബാബു എന്നയാൾക്ക് കലാഭവൻ മണി വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ, മണിയുടെ വീട്ടുകാർ തിരിച്ചു വാങ്ങി എന്ന വാർത്ത തെറ്റെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മണി ചെയ്ത സഹായങ്ങൾ തിരികെ വാങ്ങാൻ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് രാമകൃഷ്ണൻ പറയുന്നു. മണിയുടെ വീട്ടുകാർ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രാമകൃഷ്ണൻ പറയുന്നു.
‘‘സത്യാവസ്ഥ ജനങ്ങൾ അറിയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ടി വന്നത്. മണി ചേട്ടൻ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങൾ വീട്ടുകാർ തിരികെ വാങ്ങി എന്ന നവമാധ്യമ വാർത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.ചേട്ടൻ ചെയ്ത സഹായം തിരികെ ചോദിക്കാൻ ഞങ്ങൾ വീട്ടുകാർ ഹൃദയമില്ലാത്തവരല്ല.
ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും’’. ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.
മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.
എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.
മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.
മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. മാട്ടുമന്ത മുരുകണി രമേശിന്റെ മകന് വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന് അജയ് കൃഷ്ണന്(18) എന്നിവരാണ് മരിച്ചത്.
യുവാക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. മാട്ടുമന്ത മുക്കൈപ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
രാവിലെ 11 മണിയോടെയായിരുന്നു വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്തുള്ള കടവില്‍ യുവാക്കള്‍ എത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളിയില്‍ പുതഞ്ഞ് പോകുകയായിരുന്നു.
യുവാക്കളെ ഏറെ നേരമായിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.