India

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ തുടരുന്ന പ്രതിഷേധത്തില്‍ നാല്് ദിവസം കൊണ്ട് റെയില്‍വേക്ക് കനത്ത നഷ്ടം. പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തിലും തീ വെപ്പിലും 700 കോടിയുടെ നാശ നഷ്ടമാണ് റെയില്‍വേ വകുപ്പിനുണ്ടായിരിക്കുന്നത്. പൂര്‍ണ്ണമായ കണക്ക് പുറത്തു വന്നിട്ടില്ല. ഏകദേശം 700 കോടിയുടെയടുത്താണ് റെയില്‍വേക്ക് വന്നിരിക്കുന്ന നഷ്ടമെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിരേന്ദ്ര കുമാര്‍ പറയുന്നത്.

60 ട്രെയ്‌നുകളുടെ കോച്ചുകളാണ് കത്തിച്ചത്. 11 എഞ്ചിനുകളും കത്തി നശിച്ചു. ഇതിനു പുറമെ റെയില്‍വേ സ്റ്റേഷനിലെ കടകളും മറ്റും നശിപ്പിക്കപ്പെട്ടു. ബിഹാറിലെ 15 ജില്ലകളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

റെയില്‍വേ അധികൃതര്‍ നല്‍കുന്ന കണക്ക് പ്രകാരം ഒരു ജനറല്‍ കോച്ച് നിര്‍മ്മിക്കാനുള്ള ചെലവ് 80 ലക്ഷം രൂപയാണ്. സ്ലീപ്പര്‍ കോച്ചും എസി കോച്ചും നിര്‍മ്മിക്കാന്‍ ഒരു യൂണിറ്റിന് യഥാക്രമം 1.25 കോടിയും 3.5 കോടിയും ചെലവാകും.

ഒരു റെയില്‍ എഞ്ചിന്‍ നിര്‍മ്മിക്കാന്‍ 20 കോടിയോളമാണ് ചെലവ്.12 കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയ്‌നുകള്‍ക്ക് 40 കോടിയും 24 കോച്ചുകളുള്ള ട്രെയ്‌നുകള്‍ക്ക് 70 കോടിയുമാവും. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 60 കോടി യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കി. ഇതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. നഷ്ടക്കണക്കിന്റെ അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടും.

ശ്രീകൃഷ്ണപുരം; തെരുവുനായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂർ ഇടുപടിക്കൽ 54കാരനായ സഹജൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തിൽ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ അറസ്റ്റ് ചെയ്തു.

വീട്ടുവളപ്പിൽനിന്നു ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹജനെ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിച്ചിരുന്നത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായിരുന്നു. ഇത് കണ്ട് വീട്ടുവളപ്പിൽ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാർ കെണി ഒരുക്കുകയായിരുന്നു.

ഇതിൽ നിന്നും സഹജന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.എം.ബിനീഷ് പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. സോണിയാ ഗാന്ധിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായും ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലാണ് സോണിയാ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യനില മോശമായിരിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി മാറ്റിയിരുന്നു. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ആവശ്യം അംഗീകരിക്കുകയാണെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയിരുന്നു പിന്നാലെയാണ് പ്രഖ്യാപനം.യുവ സംവിധായകന്‍ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം സഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്നാണ് നിര്‍മ്മണം.

‘ ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’ മോഹന്‍ലാല്‍ കുറിച്ചു.

പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡ് പുറത്താക്കി. ലോക മലയാളി സഭയുടെ പ്രതിനിധിപട്ടികയില്‍ അനിത പുല്ലയിലിന്റെ പേരുണ്ടായിരുന്നില്ലന്ന നോര്‍ക്ക വിശദീകരിച്ചു. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് വാര്‍ഡ് എത്തിയും ഇവരെ പുറത്താക്കിയതും എന്നാല്‍ ഇവര്‍ എങ്ങിനെ അവിടെ എത്തിയെന്നും ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും ആരും വിശദീകരിച്ചില്ല.

ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും മൃതദേഹം ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാലാണ് എബിന് അപേക്ഷയുമായി എത്തേണ്ടി വന്നത്.

അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളാരുമില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം. പൊതുവേദിയിൽ എബിൻ, യൂസഫലിക്ക് മുന്നിൽ വച്ച ആവശ്യം. നിമിഷങ്ങൾക്കുള്ളിൽ ലുലു ഗ്രൂപ്പിന്റെ സൗദി ടീമിലേക്ക് ആ വേദിയിൽ നിന്നു തന്നെ യൂസഫലിയുടെ ഫോൺ കോൾ എത്തി.

അദ്ദേഹം ഉടനെ ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമെന്നാണ് അദ്ദേഹം സൗദിയിലെ ഓഫീസിനോട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ എബിൻ ഒമ്പതാം തീയതി അച്ഛനുമായി സംസാരിച്ചതാണ്. അടുത്ത ദിവസമാണ് അച്ഛന്റെ വിയോഗം എബിൻ അറിഞ്ഞത്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്‌സിൽ ബന്ധപ്പെടുകയും അപേക്ഷ നൽകുകയും ചെയ്തിരുന്നു. ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ട് സൗദിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഫോൺ കോൾ വന്നു. അങ്ങനെ ആരുമില്ലാത്തതാണ് കുടുംബത്തെ കുഴപ്പിച്ചത്. ബാബു 11 വർഷമായി സൗദിയിലായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്.

നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്.

തുടർന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഷെറിൻ പി യോഹന്നാൻ

നാട്ടിൽ ഒരു ചെറിയ പലചരക്കു കട നടത്തുകയാണ് പ്രകാശൻ. ഇടത്തരം കുടുംബം. വീട് വെക്കാനായി തറ കെട്ടിയിട്ടിട്ട് നാലഞ്ചു വർഷമായി. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ നടന്നുപോകുനെന്ന് മാത്രം. മൂത്ത മകൻ ദാസ് പ്ലസ് ടുവിലാണ് പഠിക്കുന്നത്. ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കലാണ് ദാസന്റെ പ്രധാന ഹോബി. ഈ കുടുംബത്തിന്റെ കഥയാണ് ‘പ്രകാശൻ പറക്കട്ടെ’ – ഒരു നാട്ടിൻപ്പുറത്തെ സാധാരണ കുടുംബത്തിന്റെ കഥ.

നാം കണ്ടിട്ടുള്ള നാട്ടിൻപ്പുറ കുടുംബ കഥകളുടെ സ്ഥിരം ശൈലിയിലൂടെയാണ് പ്രകാശനും സഞ്ചരിക്കുന്നത്. കൗമാര പ്രണയവും, സഹോദര സ്നേഹവും ഒക്കെയായി ഒരു കുടുംബത്തിന്റെ കഥ പറയുകയാണിവിടെ. നമ്മൾ കണ്ടിട്ടുള്ളതിൽ ഏറെയായി ഒന്നും പറയാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. അതാണ് സിനിമയുടെ പ്രധാന പോരായ്മയും.

ദിലീഷ് പോത്തന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തെ പലയിടത്തും താങ്ങിനിർത്തുന്നത്. സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിയുണർത്തുന്നുണ്ട്. കഥാപരിസരം ഒരു ഫ്രഷ് ഫീൽ നൽകുന്നുണ്ടെങ്കിലും ശക്തമായ ഒരു കഥയുടെ അഭാവം പ്രേക്ഷകന്റെ ആസ്വാദനത്തെ ബാധിക്കും. ദാസന്റെ കഥാപാത്ര നിർമിതിയും ദുർബലമാണ്. കുടുംബകഥയിൽ ഇമോഷനും ഇൻസ്പിരേഷനും പ്രണയവും എല്ലാം ഉൾപ്പെടുത്തി ഫീൽ ഗുഡ് എന്റർടൈനർ നൽകാനുള്ള ശ്രമം കാണാം. പക്ഷേ അതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.


തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സാന്ദർഭിക തമാശകൾ ഉൾകൊള്ളുന്ന അനേക ചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് (തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, ജോ & ജോ പത്രോസിന്റെ പടപ്പുകൾ തുടങ്ങിവ). ഇവിടെയും സാന്ദർഭിക തമാശകൾ ഉണ്ടെങ്കിലും അതൊന്നും അത്ര ആസ്വാദ്യകരമല്ല. ധ്യാൻ ശ്രീനിവാസന്റെ മോശം തിരക്കഥയോടൊപ്പം ശരാശരി മേക്കിങ് കൂടിയാവുന്നതോടെ പുതിയതൊന്നും ഓഫർ ചെയ്യാത്ത ചിത്രമായി പ്രകാശൻ മാറുന്നു.

വിദ്യാർഥികളെ അധ്യാപകർ ചൂഷണം ചെയ്യുന്ന രംഗങ്ങളും പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളുടെ ചിത്രം പകർത്തുന്ന രംഗങ്ങളുമൊക്കെ നായകന്റെ ഹീറോയിസത്തിന് വേണ്ടി ഉപയോഗിച്ചതുപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ഒരു ഇമോഷണൽ ഡ്രാമയായി ചിത്രം വഴിമാറുന്നുണ്ട്. ആ സീനുകളൊന്നും പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കുന്നില്ല. വളരെ ഫ്ലാറ്റ് ആയൊരു കഥയിൽ പ്രകാശൻ പറന്നുയരാൻ ബുദ്ധിമുട്ടുന്നുണ്ട്.

Bottom Line – പ്രകടനങ്ങളിൽ നിലവാരം പുലർത്തുമ്പോഴും ദുർബലമായ തിരക്കഥയും താല്പര്യമുണർത്താത്ത സംഭവവികാസങ്ങളുമുള്ള ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. കണ്ടുപരിചയിച്ച അതേ കഥ തന്നെ – പുതുമയുള്ളൊരു കഥാഗതിയോ രസകാഴ്ചയോ പ്രതീക്ഷിച്ച് പ്രകാശന് ടിക്കറ്റ് എടുക്കേണ്ടെന്ന് ചുരുക്കം.

മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാനാണു തന്നെ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ നിർബന്ധിച്ചതെന്നു പരാതിക്കാരി. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്യുകയും വിഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ ആരോപണവിധേയ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും നന്ദകുമാറിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. എറണാകുളത്ത് വച്ച് നന്ദകുമാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരോപണത്തിന് കാരണം. ഗൂഢാലോചന കേസില്‍ സ്വപ്നയൂം പി.സി ജോര്‍ജുമാണ് പ്രതികള്‍.

കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തിയത്.

കാലടി  ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ ഐ. ടി. വിഭാഗത്തില്‍ പ്രോഗ്രാമര്‍ (മൂന്ന് ഒഴിവുകള്‍), ജൂനിയര്‍ പ്രോഗ്രാമര്‍ (നാല് ഒഴിവുകള്‍), ട്രെയിനി പ്രോഗ്രാമര്‍ (അഞ്ച് ഒഴിവുകള്‍) തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

പ്രോഗ്രാമര്‍

യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. / എം.എസ്‌സി.(കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്‌, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
വേതനം: പ്രതിമാസം-30,000 /-രൂപ

ജൂനിയര്‍ പ്രോഗ്രാമര്‍

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്./എം. സി. എ. /എം.എസ്‌സി.(കമ്പ്യൂട്ടര്‍സയന്‍സ്) ബിരുദം. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉള്‍പ്പെടെയുളള പ്രോഗ്രാമിംഗ് ലാംഗ്വേജ്‌, ലറാവല്‍ വെബ് ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയവയിലുളള അറിവ്, സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം
വേതനം:പ്രതിമാസം -21,420/-രൂപ

ട്രെയിനി പ്രോഗ്രാമര്‍

യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.ഇ./ബി.ടെക്. ബിരുദം. ജാവ, പി.എച്ച്.പി. ഫ്രെയിംവര്‍ക്കില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം നേടി നാല് വര്‍ഷം കഴിഞ്ഞവരാകരുത്. വേതനം: പ്രതിമാസം-10,000/-രൂപ

RECENT POSTS
Copyright © . All rights reserved