ദീലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു.
ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.
ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്.ഇവരുടെ 13 വയസുള്ള മകനെ പരുക്കകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ പിന്നിലെ വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വടക്കാഞ്ചേരിയിലെ ദാരുണ അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമെന്ന് ദൃക്സാക്ഷികൾ. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു.
ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്.
അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 5 വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ എസ് ആര്‍ ടി സി ബസിലെ മൂന്ന് യാത്രക്കാരും ആണ് മരിച്ചത് . കെഎസ്ആര്‍ടിസി ബസിന്‍റെ പുറകിൽ യാത്ര ചെയ്യുകയായിരുന്നവരിൽ ചിലര്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്
അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു
ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.
എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ, വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു ദൃക്സാക്ഷികൾ. മരിച്ചവരിൽ കെഎസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമുണ്ട്. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.
ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
#WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y
— Subodh Kumar (@kumarsubodh_) October 5, 2022
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളിൽ ഗുരുതരമായ വൃക്ക തകരാറുകൾക്ക് ഇടയാക്കിയതായും ഇത് മൂലം 66 കുട്ടികൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.
‘ഗാംബിയയിൽ കണ്ടെത്തിയ നാല് മലിനമായ മരുന്നുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഗുരുതരമായ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ 66 മരണങ്ങൾക്കും കാരണമായി. ഈ യുവജനങ്ങളുടെ നഷ്ടം അവരുടെ കുടുംബങ്ങൾക്ക് ഹൃദയഭേദകമാണ്,’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് ആഗോള ആരോഗ്യ സംഘടന വ്യക്തമാക്കി.
‘ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷ സിറപ്പുകളാണ് നാല് മരുന്നുകളും. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ ആഗോള ആരോഗ്യ സംഘടന അറിയിച്ചു. അതേസമയം സംഭവത്തോട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല.
അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്.
അടുത്തിടെയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപിസുന്ദറും പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കാണ് ഇരുവരും ഇരയാകുന്നത്.
“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടുകുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിക്കുന്നത്. പിന്നീടങ്ങോട്ട് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ ഇരുവരും പട്ടായയിൽ അവധിയാഘോഷിക്കുന്നതിന്റെ സുന്ദര നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുക്കുകയാണ് അമൃത. ‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെ സൈബർ ഗുണ്ടകൾക്ക് മുന്നറിയിപ്പ് നൽകി അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് അമൃത സുരേഷ് വ്യക്തമാക്കി.
“സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ട്. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും” സാമൂഹിക മാധ്യമത്തിലൂടെ അമൃത സുരേഷ് മുന്നറിയിപ്പ് നൽകി.
View this post on Instagram
വേര്‍പിരിഞ്ഞ് താമസിക്കുന്ന നഴ്‌സായ ഭാര്യയെ ആശുപത്രി വളപ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തി ഭര്‍ത്താവ്. നാട്ടുകാരുടെ മുന്നിലിട്ടാണ് കോയമ്പത്തൂര്‍ പിഎന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ വി നാന്‍സി(32)യെ ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്.
കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പോലീസ് അറിയിച്ചു. ദാമ്പത്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി നാന്‍സിയും ഭര്‍ത്താവ് വിനോദും വേര്‍പിരിഞ്ഞാണ് താമസം. ഇതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയത്. വിനോദ് നഗരത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്.
തിങ്കളാഴ്ചയാണ് വൈകിട്ടോടെ വിനോദ് ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെയിരുന്ന നാന്‍സിയെ വിനോദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കഴുത്തില്‍ കുത്തുകയായിരുന്നു എന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി.
പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്.
സെപ്റ്റംബര്‍ 30ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്.
വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
അതേസമയം, മാസ്‌ക് ഇറക്കുമതിയും ഇതിന് മുന്‍പ് സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.