India

പാറശാലയിൽ ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. പാറശാല മുരിയങ്കര സ്വദേശി അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) നെ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപാണ് അരുണിമയെ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അരുണിമയ്ക്ക് പൊള്ളലേറ്റത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഏഴുമാസം ഗർഭിണിയായ അരുണിമ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അജയ് പ്രകാശ് അവധിക്ക് നാട്ടിൽ വരുമ്പോൾ കൂടെ വരികയായിരുന്നു അരുണിമ.

കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിമയുടെ ഗർഭസ്ഥ ശിശു മരണപെട്ടു. എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിച്ചു.

തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്.

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനുവരി രണ്ടിന് രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി.

ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരിക്കല്‍ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 61ാമത് സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു കൈതപ്രത്തിന്റെ തുറന്നുപറച്ചില്‍.

”ഞാന്‍ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ലെന്നു കൈതപ്രം പറഞ്ഞു.

450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.

പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. പത്മശ്രീ കലാകാരൻമാർക്കു മാത്രമുള്ളതല്ല, രാജ്യം മുഴുവൻ അരിച്ചു പറക്കിയ ശേഷം നൽകുന്ന അവാർഡാണ്. അത് അമ്മ തന്നതാണ് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്.

ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

61ാമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്.

മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയി‍ൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.

കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.

യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു.   കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.

തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.

യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടി.

വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്.

എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.

ലഹരി മാഫിയായുടെ കുരുക്കിൽ അറിയാതെ വീണുപോകുന്ന കൗമാരങ്ങളുടെ പ്രതീകാത്മകമായ പാത്രസൃഷ്ടിയിലൂടെ ജീവിത വഴിയിൽ വീട് നഷ്ടപ്പെടുന്നവരുടെ കഥ പറയുന്നു ഒറ്റവരി ജീവിതം.
മാസ്‌ലൈവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോങ് സൈറ്റ് മീഡിയാ റിലീസ് ചെയ്ത ഒറ്റവരി ജീവിതത്തിന്റെ കഥകവിത തിരക്കഥ സംഗീതം സംവിധാനം നിർവ്വഹിച്ചത് അഭിലാഷ്.കെ.വി യാണ്.

ഗാനരചന മുരളീദേവ്, കൊറിയോഗ്രാഫി ശാലിനി രാജേഷ്, യൂണീറ്റ് ക്യാമറാ ആർട്ട്, മേക്കപ്പ് ക്ലിന്റ് പവിത്രൻ , ഡിസൈൻ രാജേന്ദ്രൻ ചിറക്കടവ്, ആർട്ട് വിജയകൃഷ്ണൻ , സ്റ്റിൽസ് ഷാനവാസ് വാഴൂർ , അസോസിയേറ്റ് ഡയറക്ടർ അഭിജിത് മണിമല ,ക്യാമറാ അബിൻ ഐസക് , പാടിയത് രൂപേഷ് എം ബി , നയനാ സിബി, എഡിറ്റിംഗ് ശ്രീജേഷ് ബാക്ക്ഗ്രൗണ്ട് സ്കോർ റോബിൻ .സി . ജോസഫ് ജയദേവ് ആലക്കൽ, പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സാംസ്ക്കാരിക പ്രവർത്തകനുമായ സജി നന്ത്യായാട്ട് ഒറ്റവരി ജീവിതം യൂട്യൂബിൽ റിലീസ് ചെയ്തു നിർമ്മാതാവ് രഞ്ജിത്ത് . ആർ, കവി രാജു.എൻ. വാഴൂർ എന്നിവർ പങ്കെടുത്തു. ഗോപിനാഥ് വെൺ കുറിഞ്ഞി ,സുനിൽ സുരേഷ്, മഹേഷ് കെ.എം, സ്നേഹ, ശാലിനിരാജേഷ്, വിജയകൃഷ്ണൻ ,രഞ്ജിത്ത് R, ബാലാജി മണർകാട് , ജയൻ ചേനപ്പാടി, മനു പൊൻകുന്നം സ്മിതാ സിബി ദിയാബിജു, ജയൻ ഏന്തയാർ എന്നിവർ കഥാപാത്രങ്ങളായ് വേഷമിട്ടു.

https://youtu.be/dG2m3bVuXTU

ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾക്കിടയിൽ, ഛത്തീസ്ഗഡിലെ ഗോത്രവർഗ ബസ്തർ മേഖലയിലെ നാരായൺപൂർ ജില്ലയിൽ ഒരു പള്ളി തകർത്ത അക്രമാസക്തരായ ജനക്കൂട്ടത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു പോലീസ് സൂപ്രണ്ടിന് തലയ്ക്ക് പരിക്കേൽക്കുകയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡിസംബർ പകുതി മുതൽ നാരായൺപൂർ ജില്ലയിൽ ആദിവാസികളും ക്രിസ്ത്യൻ ഗോത്രവർഗക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാൽ, ക്രിസ്ത്യാനികളുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഒരു വിഭാഗം ആളുകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച നാരായൺപൂരിലെ ഒരു പള്ളി ആക്രമിക്കാൻ ഒരു കൂട്ടം പ്രാദേശിക ആദിവാസികൾ പോയിരുന്നുവെന്നും എസ്പി സദാനന്ദ് കുമാറിനെ പിന്നിൽ നിന്ന് ആക്രമിച്ചപ്പോൾ പോലീസ് സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ടായിരുന്നുവെന്നും പരിക്കേറ്റുവെന്നും ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി താംസ്വജ് സാഹു പറഞ്ഞു.

കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു, തലയിൽ തുന്നലുകൾ ഇട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അറിയിച്ചു, മറ്റ് പത്തോളം പോലീസുകാർക്ക് പരിക്കേറ്റു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിനും ഭരണകൂടത്തിനും കുറച്ച് സമയമെടുത്തു, പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
തിങ്കളാഴ്ച ബഖ്രുപാറയിലെ ഒരു പള്ളിക്കുള്ളിൽ നൂറുകണക്കിന് ആദിവാസികളുടെ സംഘം ബഹളം സൃഷ്ടിക്കുകയും പോലീസ് ഇടപെട്ടപ്പോൾ അവർ മുദ്രാവാക്യം വിളിക്കുകയും കല്ലേറിൽ ഏർപ്പെടുകയും പോലീസിന് നേരെ ആക്രമണം നടത്തുകയും ചെയ്തു.

എസ്പി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു: “തിങ്കളാഴ്‌ച ആദിവാസി സമൂഹങ്ങൾ യോഗം വിളിച്ചിരുന്നു, പരിപാടി സമാധാനപരമായി നടത്താൻ അവരുടെ നേതാക്കൾ എന്നെയും കളക്ടറെയും സന്ദർശിച്ചിരുന്നു. എന്നാൽ കുറച്ച് ആളുകൾ പെട്ടെന്ന് ഒരു പള്ളി ആക്രമിക്കാൻ പോയി, പോലീസ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് ഓടി. സ്ഥിതി നിയന്ത്രണവിധേയമായി, പിന്നിൽ നിന്ന് എന്നെ തലയ്ക്ക് നേരെ ആക്രമിച്ചു. നിയമലംഘകർക്കെതിരെ അന്വേഷണം നടത്തും.

ആദിവാസി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രകടനമാണ് അവിടെ നടന്നതെന്നും സംഘത്തിലെ കുറച്ച് പേർ പെട്ടെന്ന് അക്രമാസക്തരാവുകയും പള്ളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട് അവരെ ശാന്തമാക്കാൻ ശ്രമിച്ചു, ഞങ്ങൾ സമാധാനപരമായി സ്ഥിതിഗതികൾ കൈകാര്യം ചെയ്തുവെന്ന് നാരായൺപൂർ കളക്ടർ അജിത് വസന്ത് പറഞ്ഞു.
നാരായൺപൂർ ജില്ലയിലെ പല ഗ്രാമങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, ഈ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു, തങ്ങളെ ആക്രമിക്കുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

അറസ്റ്റിലായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് എ്ന്‍ ഐ എ കോടതിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശോധകന്‍ ആയിരുന്നു മുബാറക്കെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. മുബാറിക്കിന്‍രെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു മുബാറക്കെന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കുംഫു അടക്കമുള്ള ആയോധനകലകളില്‍ ഇയാള്‍ വിദഗ്ധനായിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. അഭിഭാഷകനായിരുന്നുവെങ്കിലും ആയോധനകല പഠിപ്പിക്കുന്നതിലായിരുന്നു ഇയാള്‍ക്ക്താല്‍പര്യമെന്നും എന്‍ ഐ എ പറയുന്നു. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകരും ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.

നാട്ടില്‍ ചികിത്സയ്ക്കായി പുറപ്പെട്ട പ്രവാസിയെ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് വാഹനമിടിച്ചു. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയന്‍ വീരമണിയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംരക്ഷിച്ച് നാട്ടിലേക്ക് അയച്ചു.

നവംബര്‍ 24ന് പാണ്ടിയന്‍ വീരമണി സൗദിയിലെ നജ്‌റാനില്‍ ഒരു പുതിയ വാട്ടര്‍ കമ്പനിയില്‍ പ്ലാന്റ് എന്‍ജിനീയറായി എത്തിയതായിരുന്നു . ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു.

വീഴ്ചയില്‍ തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. 28-ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ നജ്‌റാനില്‍നിന്ന് റിയാദിലെത്തി.

രാത്രിയില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍നിന്ന് ഇന്റര്‍നാഷനല്‍ ടെര്‍മിനലിലേക്ക് നടക്കുന്നതിനിടയില്‍ വഴിതെറ്റി എയര്‍പോര്‍ട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു. അതിനിടെ പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കിടയില്‍പെട്ട്, ഒരു വാഹനത്തിന്റെ ഇടിയേറ്റ് തെറിച്ചുവീണു.

വീരമണി കൈകാലുകള്‍ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇടപെട്ടാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.

പത്തനംതിട്ടയില്‍ അയ്യപ്പന്റെ ശില്‍പ്പം ഒരുങ്ങുന്നു. 133 അടി ഉയരത്തിലുള്ള ശില്‍പ്പം പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാവും. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി.

ഈ ശില്‍പ്പം 34കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപം ഇവിടെ നിര്‍മ്മിക്കാനാണ് പദ്ധതി.

ഇതിന് 25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 600മീറ്റര്‍ ചുറ്റളവാണ് പദ്ധതി. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപികരിച്ചാണ് പദ്ധതിയൊരുങ്ങുന്നത്. പന്തളത്ത് നിന്നു നോക്കിയാല്‍ കാണാവുന്ന പോലെയെന്ന് സംഘാടകര്‍ പറയുന്നു. കോണ്‍ക്രീറ്റിലാവും ശില്‍പം.

ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ സ്ഥലത്താണ് ശില്‍പ്പം നിര്‍മ്മിക്കുക. ക്ഷേത്ര ട്രസ്റ്റാണ് നിര്‍മാണം ആലോചിക്കുന്നത്. ആഴിമലയിലെ ശിവശില്പം നിര്മിച്ച ശില്പി ദേവദത്തന്റെ നേതൃത്വത്തിലാകും ശില്പ നിര്മാണം.

RECENT POSTS
Copyright © . All rights reserved