India

അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.

ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.

കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.

എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായില്ല.

സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹി വരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി ആണ് മരിച്ചത്. 17 വയസായിരുന്നു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽ നിന്നാണ് മൂവാറ്റുപുഴയാറിലേക്ക് ജീൻസി ചാടി ജീവൻ കളഞ്ഞത്. കഴിഞ്ഞ അർധരാത്രി 12.30 നാണ് സംഭവം.

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും അറിയാതെ വീടിന് പുറത്തേയ്ക്ക് പോയത്. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു.

തുടർന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.

ചലച്ചിത്രതാരം ശ്രീനാഥ് ഭാസി പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയന്‍റ് കഫെ ഉദ്‌ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.

ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ നാലുലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്‌ഘാടന ദിവസവും കൈമാറാമെന്നായിരുന്നു ധാരണ. എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുമ്പ് താൻ യു.കെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ശ്രീനാഥ്‌ ആവശ്യപ്പെട്ടു. തുടർന്ന് പരിപാടി 22ലേക്ക് മാറ്റി.

എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനായില്ല. ഇതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശ്രീനാഥ്‌ ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് നടനെതിരെ ഉയരുന്ന ആരോപണം.സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം.

ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥനെയും‍, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസിനെയും കൊലപ്പെടുത്തി വനമേഖലയിലെ ക്വാറിയില്‍ തള്ളിയിട്ടു മൂന്നു ദിവസം പിന്നിടുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ സേലം മേട്ടൂര്‍ സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സേലം എ.വി.ആര്‍. സര്‍ക്കിളിലെ ശരവണ ഡീലക്സ് എന്ന ഹോട്ടലില്‍ നാലുദിവസം ഇവര്‍ തങ്ങിയതായി കണ്ടെത്തി.

നിരവധി പേര്‍ ഇരുവരെയും കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. ഒന്നില്‍കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ഇവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കാറില്‍ നിന്നു ലഭിച്ച ഫോണുകളില്‍ നിന്നാണ് അക്രമി സംഘത്തിലെ പ്രധാനി മലയാളിയാണന്ന സൂചന പൊലീസിനു കിട്ടിയത്.

കൊച്ചിയിലെെത്തിയ തമിഴ്നാട് പൊലീസ് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് ഇരട്ടകൊലപാതകമെന്നു സ്ഥിരീകരിച്ചു. മറ്റൊരു സ്ഥലത്തുവച്ചു കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കി കിടക്കവിരിയില്‍ പൊതിഞ്ഞാണു ധര്‍മ്മപുരിയിലെ വനമേഖലയിലെ ക്വാറിയില്‍ ഉപേക്ഷിച്ചത്. യാത്രക്കിടയില്‍ വിശ്രമിക്കാനായി വാഹനം ഒതുക്കിയതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കാറ് ദേശീയപതയ്ക്ക് അരികില്‍ ഉപേക്ഷിച്ചു. ഫോണുകളും താക്കോലും കാറില്‍ ഉപേക്ഷിച്ചതും തെറ്റിധരിപ്പിക്കാനാണന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അതുകേൾക്കാതെ പൊലീസ് മർദ്ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‌‌സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റ‍ഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവൻ കുഴഞ്ഞുവീണു.

പുലർച്ചെ 2.30ന് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ.​ ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.

ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.

“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.

 

‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.

രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.

കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.

ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.

‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.

പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.

കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.

ചരിത്ര നേട്ടം കുറിച്ച് ദ്രൗപതി മുര്‍മു രാജ്യത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്റെ നാല് റൗണ്ടിലും ആധിപത്യം നിലനിര്‍ത്തിയായിരുന്നു മുര്‍മുവിന്റെ ചരിത്ര വിജയം. രാജ്യത്തെ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന നേട്ടവുമായാണ് മുര്‍മു റൈയ്‌സീന കുന്നിലേക്ക് എത്തുന്നത്. 2824 വോട്ടുകളാണ് ദ്രൗപതി മര്‍മുവിന് ലഭിച്ചത്. ( വോട്ട് മൂല്യം 6,76,803). 1877 വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നേടിയത് (വോട്ട് മൂല്യം 3,80,177).

64-കാരിയായ മുര്‍മു, പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ നേടിയാണ് വിജയം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ അനായാസ വിജയമാണ് ദ്രൗപതി മുര്‍മു നേടിയത്. ജൂലൈ 25ന് മുര്‍മു സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.

രാം നാഥ് കോവിന്ദില്‍ നിന്ന് ചുമതലയേല്‍ക്കുന്ന ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദ്രൗപതി മുര്‍മു രാജ്യം മുഴുവന്‍ സഞ്ചരിച്ചിരുന്നു. ബിജെഡി, ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മുര്‍മു വിജയം സുനിശ്ചിതമാക്കിയത്.

പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ് ദ്രൗപതി മുര്‍മുവിന്റെ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് ആശംസകള്‍ അറിയിച്ചു.

ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രപതിസ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മ്മുവിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആശംസകള്‍ നേര്‍ന്നു. പൊതുജീവിതത്തിലെ വിശാലമായ അനുഭവവും നിസ്വാര്‍ത്ഥ സേവന മനോഭാവവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപതി മുര്‍മു. അദ്ധ്യാപികയായിരുന്നു. ഒഡിഷയില്‍ സാമാജികയായും ഝാര്‍ഖണ്ഡില്‍ ഗവര്‍ണ്ണറായും ഭരണ പരിചമുള്ള ദ്രൗപതിയ്ക്ക് രാജ്യമെമ്പാടു നിന്നും രാഷ്ട്രീയത്തിനെതിരായി വോട്ടുകള്‍ നേടാനായി.

ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ‘2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീമതി ദ്രൗപതി മുര്‍മുവിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. റിപ്പബ്ലിക്കിന്റെ 15-ാമത് പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സിന്‍ഹ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഭിനന്ദനവുമായി രംഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദര്‍ശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുര്‍മുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മേഖലകളിൽ സൗമൃസാന്നിധൃമായി വൃക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ ഫാ: ജോസ് വിരുപ്പേൽ (64)ഓർമ്മയായി.തിരുവനന്തപുരം ലൂർദ്ദ് ഫോറോന പള്ളി വികാരി, കൊല്ലം- ആയൂർ ഫേറോന വികാരി, എടത്വ, ചമ്പക്കുളം, ഫോറോനാ അസി: വികാരി, എസ് ബി കോളേജ് ലൈബ്രേറിയൻ, കോളേജ് ബർസാർ,കർദ്ദിനാൾ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ സ്തുതൃർഹമായ സേവനമുഷ്ഠിച്ച വിരുപ്പേലച്ചൻ ഇന്നലെ രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.കുറെക്കാലമായി കിഡ്നി രോഗത്തിന് ചികിത്സയാലായിരുന്നു.

രണ്ടര പതിറ്റാണ്ടായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ലൈബ്രേറിയനായിരുന്ന അദ്ദേഹം കോളേജ് ലൈബ്രറി ആധുനികവത്കരിക്കുന്നതിന് മുഖൃപങ്കുവഹിച്ചു.എസ് ബി ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, ഇ ലൈബ്രറി, തുടങ്ങിയ ആധുനികവത്ക്കരണത്തിന് ചുക്കാൻ പിടിച്ചു.എസ് ബിയിൽ BILC, MLIC, തുടങ്ങിയ ലൈബ്രറി കോഴ്സുകളും തുടങ്ങിയത് ഇക്കാലത്താണ്.ലൈബ്രറി കോഴ്സുകളുടെ അധൃാപകനായും ഇടക്കാലത്ത് പ്രവർത്തിച്ചു.

കോളേജ് ഹോസ്റ്റൽ വാർഡനുമായിരുന്നു.തിരുവനന്തപുരം ലൂർദ്ദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം തുടങ്ങിയ ജീവകാരുണൃപ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു അദ്ദേഹം.ദിബിയാപ്പൂർ സെന്റ് ജോസഫ് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.

നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിതൃത്തിൽ ഒന്നാം റാങ്ക് നേടിയ ഫാ. വിരുപ്പേൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് MLIC, MPhil ബിരുദങ്ങൾ നേടിയത്.സെമിനാരിയിലെ പഠനകാലത്താണ് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായത്.

ഫാ. വിരുപ്പേലിന്റെ ഭൗതിക  എസ് ബി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലം വെഞ്ചമ്പിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചമ്പ് സെന്റ് ജോർജ് പള്ളിയിൽ.പുനലൂർ വിരുപ്പേൽ ജോസഫ് – കത്രീന ദമ്പതികളുടെ മകനാണ്.

ബിജോ തോമസ് അടവിച്ചിറ

വിരുപ്പേലച്ചൻ എന്നാൽ ന്യൂമാൻ ഹോസ്റ്റലിന്റെ മുഖം.

കുട്ടനാട്ടിലെ സാമൂഹിക പ്രവർത്തകനും എസ്‌ ബി കോളേജ് പൂർവ്വ വിദ്യാർത്ഥിയും ന്യൂമാൻ ഹോസ്റ്റൽ അന്തേവാസിയുമായിരുന്ന കുര്യൻ ജെ മാലൂരിന്റെ ഓർമ്മകുറിപ്പുകളിൽ നിന്നും…

1994 മുതൽ 1998 വരെയാണ് ഫാദർ ജോസ് വിരുപ്പേലച്ചൻ നൂമാൻ ഹോസ്റ്റലിന്റെ വാർഡൻ ആയത്. ന്യൂമാൻ ഹോസ്റ്റലിൽ താമസിക്കുക വഴി എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് ആണ് അതു കളമൊരുക്കിയത്. എന്റേതു മാത്രമല്ല അബ്ദുൾ ഖാദർ എന്ന ചിറയിൻ കീഴിയിലെ ഒരു സാധാരണ ചെറുപ്പകാരനാനെ പ്രേം നസീർ എന്ന വലിയ സിനിമ നടൻ ആക്കിയതും ന്യൂമാൻ ഹോസ്റ്റൽ ആണ്. 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ പുറത്തിറക്കിയ മാഗസിനിൽ പ്രേം നസീറിന്റെ പ്രസംഗത്തിൻ പറയുന്നുണ്ട്.

 പ്രിഡിഗ്രി സ്കൂളിലേയ്ക്ക് മാറ്റിയതിനാൽ 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ അടയ്ക്കുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയും തുടർന്ന് അന്നത്തെ വാർഡനും മുൻ എസ് ബി കോളെജ് പ്രിൻസിപ്പലുമായ ഫാദർ ടോം കുന്നുംപുറം അച്ചൻ 2001 യിൽ തന്നെ അവസാനമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും മാഗസിനും ഇറക്കാനും വേണ്ടി ഹോസ്റ്റൽ ലീഡറായ എന്നെയും പി ജി യ്ക്ക് പഠിച്ചിരുന്ന മഹേഷ് പി ആർ കാഞ്ഞിരപ്പള്ളി യെയും തിരഞ്ഞെടുത്തു. ഹോസ്റ്റലിൽ പണ്ടു നിന്നവരെ പറ്റിയുള്ള ഒരു വിവരവും കോളെജിൽ ഇല്ലായിരുന്നു. അതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംഗമം എന്ന് പറയുന്നത് അസാധ്യമെന്ന് ആണ് എന്ന് എന്നോട് എല്ലാരും പറഞ്ഞത്. അതോടൊപ്പം സംഗമവും, മാഗസിനും ഇറക്കാൻ നല്ല രീതിയിൽ ഉള്ള സാമ്പത്തികവും ഇതിന് ആവശ്യമായിരുന്നു.

പൂർവ്വ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കാം എന്ന് അറിയുവാൻ ആദ്യം പോയത് മുൻ വാർഡൻ ആയ ഫാദർ ജോസ് വിരുപ്പേലച്ചന്റെ അടുത്തായിരുന്നു. എന്നോടൊപ്പം 3 മാസം മുൻപ് മരണപ്പെട്ട എസ് ബി കോളെജ് ലക്ച്ചർ Dr ബിപിൻ ചെറിയാൻ ആണ് എന്നോടൊപ്പം ഉണ്ടായിരുന്നു. വിരുപ്പേലച്ചനെ കണ്ടപ്പോൾ വളരെ അധികം സന്തോഷവും, പിന്തുണയും തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.

FB യും വാട്സ്പ്പ് ഉന്നും ഇല്ലാത്ത ആ സമയത്ത് ചമ്പക്കുളം,പുളിംകുന്നു, കൈനകരി, നെടുമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നേരിട്ട് എന്റെ നേതൃത്വത്തിൽ മാസങ്ങളോളം കഷ്ടപെട്ട് എസ് ബി കോളെജിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന നിലയിലെത്തി 1000 യോളം പേരെ കണ്ടെത്തി നല്ലൊരു ഡയറക്ടറിയും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്താൻ സാധിച്ചത് അഭിമാനമായി ഇന്നും കരുതുന്നു.

ടോം കുന്നുപുറം അച്ചൻ ന്യൂമാൻ ഹോസ്റ്റൽ വാർഡൻ ആയപ്പോൾ എസ് ബി കോളെജിൽ ആദ്യമായി എന്റെ നേതൃത്വത്തിൽ ഹെർബൽ ഗാർഡൻ ഉദ്ഘാടനം നടത്തിയപ്പോരും,മെസ് ജീവക്കാരുടെ യാത്ര അയപ്പ് ചടങ്ങ്, ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും, മാഗസിൻ പ്രകാശനത്തിനും ഉൾപ്പടെയുള്ള എല്ലാം ചടങ്ങുകൾക്ക് വിരിപ്പേലച്ചനെ ഞങ്ങൾ ക്ഷണിച്ചിരുന്നു. അതിനെല്ലാം അച്ചൻ ഹോസ്റ്റലിൽ വരുമ്പോൾ വളരെ പോസിറ്റീവ് ആയി സംസാരിക്കുകയുംശേഷം എന്നെ പരസ്യമായി അദിനന്ദിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു. ആ അടുപ്പം കാരണമാണ് അദേഹത്തിന്റെ മാതാവ് 2001 യിൽ മരിച്ചപ്പോൾ ഹോസ്റ്റൽ പ്രതിനിധിയായി ഞാൻ കൊട്ടാരക്കരയിൽ പോയി.

2003 യിൽ കൊല്ലം ശ്രീനാരായണ കോളെജിൽ MA യ്ക്ക് പഠിക്കുമ്പോൾ കൂടുതൽ ലൈബ്രറി ബൂക്ക് റിഫറൻസിനായി എനിക്ക് ആവശ്യമായി വന്നു. ഞാൻ വിരുപ്പേലച്ചനെ സമീപിച്ചപ്പോൾ എന്നെ 6 മാസക്കാലം ലൈബ്രറി ഉപയോഗിക്കാൻ അനുവാദം തന്നു. ഞാൻ ഫീസായി ഒരു തുക നൽകാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട് “”” മാലൂരാനെ ന്യൂമാൻ ഹോസ്റ്റലിനും, എസ് ബി കോളെജിനും ഒരിക്കലും മറക്കാൻ പറ്റില്ല””‘.

അതിനു ശേഷം മിക്ക വർഷങ്ങളിലും ജനുവരി 26 നു നടത്തുന്ന എസ് ബി കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു ഞാൻ പങ്കെടുക്കുന്നുണ്ട്. എന്നെ വളർത്തിയ ന്യൂമാൻ ഹോസ്റ്റലിനെ ഇഷ്ടപ്പെട്ട് ഒരു നിശ്ചിത തുക അടച്ച് ലൈഫ് മെമ്പർ സ്ഥാനവും വർഷങ്ങൾക്ക് മുമ്പ് ഞാൻ എടുത്തിരുന്നു. അതോടൊപ്പം 2011 യിൽ കോളെജിന്റെ 90 യാം വാർഷികത്തിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം അച്ചന്റെ നേത്യത്വത്തിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ എത്തിയപ്പോളും എനിക്ക് അവർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു.

വളരെ വേദനാജനകമായ ഒരു കാര്യം പറയട്ടെ എസ് ബി കോളെജിലെ ഏറ്റവും പ്രമുഖ ഹോസ്റ്റലും, കേരളത്തിൽ പ്രമുഖ സിനിമ താരമായ പ്രേം നസീർ ഉൾപ്പടെ യുള്ളവർ ക്ക് ജന്മം നൽകിയത് മറ്റു ഹോസ്റ്റലിൽ നിന്നും വ്യത്യസ്തമായ എക്സ്ട്രാ ആക്റ്റിവിക്റ്റീസ് കാരണം ആയിരുന്നു. നിരവധി IAS,IPS , ഡോക്ടർമാർ, എൻജിനിയർമാർ, മൾട്ടി നാഷണൽ കമ്പനി മേധാവികൾ ആണ് ന്യൂമാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് (2001 യിൽ ഇറങ്ങിയ മാഗസിനിൽ അതിന്റെ വിവരം ഉണ്ട്). 6 വർഷങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളെ അറിയിക്കാതെ ന്യൂമാൻ ഹോസ്റ്റൽ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതത് ഇപ്പോഴും വളരെ ദുഃഖത്തോടെ കാണുന്നു.

ന്യൂമാൻ ഹോസ്റ്റൽ നിലനിന്ന പ്രദേശത്തു വാർഡൻമാരുടെ പേര് എഴുതിയ ഒരു സ്മാരകം കുടി മാനേജ്മെന്റ് വയ്ക്കാത്തത് വളരെ പ്രതിഷേധം ആണ്. അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ പിറകിൽ മാവേലിക്കര MP കൊടിക്കുന്നിൽ സുരേഷ് ന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ കെട്ടിടം പണിതതായി ഞാൻ കണ്ടു. അതും പ്രതിഷേധം തന്നെയാണ് കേരളത്തിലെ കോടീശ്വരനായ മുത്തുറ്റ് ജോർജ് ഉൾപ്പടെ യുള്ള പ്രമുഖർ നിന്ന ഹോസ്റ്റലിലെ എല്ലാരെയും സംഘടിപ്പിച്ചിരുന്നെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കോടി രൂപ കിട്ടിയേനെ. ചരിത്രം അറിയാവുന്ന അച്ചൻ മാർ SB കോളെജിൽ ഇല്ലാത്തത് ആണ് ഇപ്പോഴത്തേ പ്രശ്നം.

കഴിഞ്ഞ 20 വർഷം ചെറിയ രീതിയിലുള്ള SB കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ലൈഫ് മെമ്പർ എന്ന നിലയിൽ പങ്കെടുത്ത വ്യക്തി ആയതു കൊണ്ട്  ഏതൊക്കെ പറയുന്നു. 100 യാം വാർഷികം SB കോളെജ് എത്തിയ ഈ അവസ്ഥയിൽ കോളെജ് മുൻ കൈ എടുത്ത ഓൺലൈൻ വഴി ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , അതോടൊപ്പം നൂമാൻ ഹോസ്റ്റൽ മാതൃകയിൽ മറ്റു ഹോസ്റ്റലിനു എല്ലാം പൂർവ്വ വിദ്യാർത്ഥി ഭാരവാഹികൾ ഉണ്ടാവണം അതിനു ചങ്ങനാശേരിയുടെയും, കുട്ടനാടിന്റെ യും പ്രതീക്ഷയായ MLA ശ്രീ ജോബ് മൈക്കിളിനു കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ ഹെർബൽ ഗാർഡർ, ന്യൂമാൻ സംഗമം, മാഗസിൻ പബ്ലീഷിംഗ്,ക്രിസ്മസ് കാർഡ് ഉദ്ഘാടനം നിർവ്വഹിച്ച അന്നത്തെ പ്രിൻസിപ്പൽ ഫിലിപ്പ്സ് വടക്കേകളം അച്ചൻ, എല്ലാത്തിനും പിൻന്തുണ നല്കി എല്ലാർക്കും പ്രിയങ്കരനായ ഫാദർ റ്റോം കുന്നുംപുറം അച്ചനെയും ഒരിക്കലും മറക്കാൻ പറ്റില്ല.

കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട്.
MD Maloor Holidays
Ernakulam.
(എസ് ബി കോളെജ് -1996-2001)

 

RECENT POSTS
Copyright © . All rights reserved