തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ തന്റെത് എന്ന പേരില്‍ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോള്‍ ഷോക്ക് ആയിപ്പോയി എന്നാണ് ഹണി റോസ് പറയുന്നത്. ലാല്‍ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്നാണ് ഹണി പറയുന്നത്.

”ലാല്‍ സാര്‍ എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ഷോക്കില്‍ ആയിപ്പോയി.

ഇങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്‌നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത്.

അതുപോലെ തന്നെ താന്‍ ഏറെ ബഹുമാനിക്കുന്ന ലാല്‍ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാര്‍ത്ത കാണുമ്പോള്‍ അദ്ദേഹം കരുതില്ലേ. ഇതിനെതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്.

പിന്നെ ലാല്‍ സര്‍ കൂടി ഉള്‍പ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ”സര്‍ ഇങ്ങനെ ഒരു വാര്‍ത്ത വരുന്നുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാന്‍ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന്. ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാന്‍ പോകേണ്ട” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുപോലെ എത്ര വാര്‍ത്തകള്‍ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ പോലും അതിനടിയില്‍ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.