India

നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി.

ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തൻ്റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു.

ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഷൈൻ ടോം ചാക്കോയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്റേണൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ.

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കി ഫിലിം ചെമ്പറിന്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി.

റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് പ്രമുഖർ. വിടവാങ്ങിയത് ആർദ്രതയുടെ പ്രതീകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

മനുഷ്യസ്‌‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപ്പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലസ്‌തീൻ ജനതയുടെ വേദനയിലും സഹനത്തിലും മനസുകൊണ്ട് ചേർന്നുനിന്ന വഴികാട്ടിയായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോടാകെയും വിശ്വാസ സമൂഹത്തോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ‘അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്‌ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്. വളരെ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കൊവിഡിന്റെ ആദ്യനാളികളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും ‘, ജെഡി വാൻസ് എക്‌സിൽ കുറിച്ചു. മാർപ്പാപ്പയുമായി അവസാനം കൂടിക്കാഴ്‌ച നടത്തിയ ലോകനേതാവാണ് ജെഡി വാൻസ്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്.

എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ എന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു.

ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു.

ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയിലായിരുന്നു മൃതദേഹം കണ്ടത്. കൊലപാതക സമയത്ത് ഭാര്യ പല്ലവിയും മകള്‍ കൃതിയും മറ്റൊരു കുടുംബാംഗവും വീട്ടിലുണ്ടായിരുന്നു. പല്ലവി തന്റെ സുഹൃത്തായ, സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് വീഡിയോ കോള്‍ ചെയ്ത് ‘ആ പിശാചിനെ താന്‍ കൊന്നു’വെന്ന് പറഞ്ഞതായി പോലീസുദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കം കാരണമായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓം പ്രകാശ് തന്റെ പേരിലുള്ള സ്വത്ത് ബന്ധുവിന് കൈമാറിയിരുന്നു. ഈ വിഷയത്തില്‍ ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് വിവരം. നെഞ്ചിനും വയറിനും കൈക്കുമായി പത്തോളം കുത്തുകളേറ്റിട്ടുണ്ട്. വയറില്‍ത്തന്നെ നാലോ അഞ്ചോ തവണ കുത്തേറ്റു. ഇത് രക്തസ്രാവത്തിന് കാരണമായി. മൃതദേഹം കണ്ടെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയില്‍ നിശ്ശബ്ദയായി നോക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഓം പ്രകാശിന്റെ മുഖം തുണികൊണ്ട് മൂടിയിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, പല്ലവി മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി മകന്‍ കാര്‍ത്തിക് പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി സ്‌കീസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗത്തോട് പോരാടുകയാണ്. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അച്ഛനും അമ്മയും തമ്മിൽ നിരവധി തവണ വഴക്കുണ്ടായിരുന്നു. പലതവണ അമ്മയ്ക്കുനേരെ തോക്കുചൂണ്ടിയിരുന്നതായും മകന്‍ അറിയിച്ചു. ഭര്‍ത്താവ് തന്നെയും മകളെയും പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ തോക്കുമായി നടക്കുന്നുവെന്നും അറിയിച്ച് മൂന്നുദിവസം മുന്‍പ് ഐപിഎസ് കുടുംബ വാട്‌സാപ്പ് കൂട്ടായ്മയില്‍ പല്ലവി ആശങ്കയറിയിച്ചിരുന്നു. മകന്‍ കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പല്ലവിക്കും കൃതിക്കുമെതിരേ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

കൊലപാതക വിവരം മകന്‍ അറിയിച്ചതനുസരിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ പല്ലവി വീട് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം വാതില്‍ തുറന്നുനല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുതിര്‍ന്ന പോലീസെത്തിയാണ് വാതില്‍ തുറപ്പിച്ച് അകത്തുകയറിയത്. ഡൈനിങ് ടേബിളില്‍ ഭക്ഷണപ്ലേറ്റുകള്‍ തൊടാതെ കിടപ്പുണ്ടായിരുന്നു.

1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതല്‍ രണ്ടുവര്‍ഷം ഡിജിപിയായി സേവനമനുഷ്ഠിച്ചു. ശിവമോഗ, ഉത്തര കന്നഡ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളില്‍ പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. ബിഹാര്‍ സ്വദേശിയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍. ഷൈന്‍ ടോം ചാക്കോയാണ് ഒന്നാംപ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍മുറിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്‌ഐആറിലുണ്ട്.

ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും നടനെ ചോദ്യംചെയ്യും.

പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സജീറുമായി ഗൂഗിള്‍ പേ വഴി ഷൈന്‍ ടോം ചാക്കോ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും പോലീസിന് തെളിവ് ലഭിച്ചു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സജീറുമായി ബന്ധമില്ലെന്ന് നടന്‍ പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടുകള്‍ നടത്തിയതായും ഷൈന്‍ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയും ലഹരി വില്‍പ്പനക്കാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഇടപാടുകളുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഷൈന്‍ സമ്മതിച്ചു. എന്നാല്‍, ഹോട്ടലില്‍ പോലീസ് പരിശോധന നടന്ന ദിവസം താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഗുണ്ടകളാണെന്ന് സംശയിച്ചാണ് പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയതെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.

2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണമായും വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2024 ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രാലയം കുറിപ്പില്‍ പറയുന്നു.

2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

മുനമ്പം ഭൂമി വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്.

എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്.

മുനമ്പം സമര സമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻ സി.അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.

താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോൾ വിൻസി പരാതിയുമായി രം​ഗത്തെത്തിയത്. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും വിവരങ്ങൾ തേടും.

എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിൻ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

തുടർന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബർ എന്നിവർ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിൻ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പിന്തുണ നൽകുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിൻ സി പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ ഫിലിം ചേംബർ നിർദേശിച്ചിരുന്നു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.

മുനമ്പം വിഷയത്തില്‍ നിലവിലുള്ള ആശങ്കകള്‍ക്ക് ഇപ്പോഴും പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ.

ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നതെന്നും അദേഹം വ്യക്തമാക്കി.

വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള നിലപാടല്ല ഈ വിഷയത്തില്‍ സഭ സ്വീകരിക്കുന്നത്. സര്‍ക്കാരുകള്‍ പ്രശ്‌ന പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

പാര്‍ലമെന്റില്‍ ഒരു നിയമം പാസാകുന്നതോടെയാണ്, കോടതികളില്‍ ചലഞ്ച് ചെയ്യപ്പെടാനുള്ള അവകാശം പൗരന് ലഭിക്കുന്നത്. അതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ നിയമ പോരാട്ടവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പക്ഷെ ജനങ്ങളെ ഒട്ടേറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

ആ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കാം മുനമ്പത്തെ സമര മുഖത്ത് ഇരിക്കുന്നവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വൈകാരികമായ പ്രതികരണങ്ങള്‍ നടത്തിയത്. എന്നാല്‍ ഭൂ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, സമരങ്ങള്‍ക്ക് വേദിയായിരിക്കുന്ന മുനമ്പത്തെ കത്തോലിക്ക ദേവാലയത്തിന്റെ വികാരി ആന്റണി എന്നിവരുമായി താന്‍ സംസാരിച്ചിരുന്നു.

കോട്ടപ്പുറം രൂപതയുടെ മെത്രാന്‍ അംബ്രോസ് പിതാവുമായും സംസാരിച്ചിരുന്നു. അവരെല്ലാം പങ്കുവെച്ചത് ഒരേ വികാരമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമ ഭേദഗതി കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച് നിയമ പോരാട്ടം തുടരേണ്ടി വരുന്നു എന്നതാണെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

നിയമ പോരാട്ടത്തിന് വേണ്ട ഭരണപരമായ, നിയമപരമായ എല്ലാ സഹായവും സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് മൂന്നോ നാലോ ആഴ്ച കൂടി വേണമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും കാത്തിരിക്കാന്‍ തയ്യാറാണ്.

പക്ഷെ, എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുകയും ജനത്തിന്റെ ആവശ്യത്തിന്മേല്‍ കൃത്യതയോടെയുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യണമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ നേതാക്കളോടും സഭയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും. വഖഫ് ഭേദഗതി ബില്‍ വന്നതോടു കൂടി 186 ദിവസത്തോളം സമരമുഖത്തിരിക്കുന്ന, കുടിയിറക്ക് ഭീഷണിയിലിരിക്കുന്ന ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ, അപ്പോഴും അവര്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ല. ഇനിയും നിയമ നടപടികള്‍ തുടരാനും സ്റ്റേ വരാനും സുപ്രീം കോടതി വരെ നിയമ പോരാട്ടം നീളാനും സാധ്യതയുണ്ടന്നും സീറോ മലബാര്‍ സഭാ വക്താവ് പറഞ്ഞു.

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച നടന്റെ പേര് നടി വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടനയായ അമ്മ. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ തന്നെ നടനെതിരെ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചു. പുരസ്കാരങ്ങൾക്ക് പരിഗണിക്കുമ്പോൾ നടീ നടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എക്സൈസും പൊലീസും അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് വിവരം.

സിനിമാ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

‘ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് എന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണ്’ -വിൻസി വീഡിയോയിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved