ഉമ്മന്‍ ചാണ്ടിയുടെ തലസ്ഥാനത്തെ വസതിയായ പുതുപ്പള്ളി ഹൗസിൽ എന്നും ജനകൂട്ടമുണ്ടായിരുന്നു. പരാതികൾക്ക് പരിഹാരം തേടിയാണ് സാധാരണക്കാർ പുതുപ്പള്ളി ഹൗസിലേക്ക് കൂട്ടമായി എത്തിയിരുന്നെങ്കില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാനാണ് ഇന്ന് ജനം ഒഴുകിയെത്തിയത്. തിരുവനന്തപുരത്തൊരു പുതുപ്പള്ളി! കോട്ടയത്തെ പുതുപ്പള്ളിയുമായുള്ള ബന്ധം നിലനിർത്താനാണ് തലസ്ഥാനത്തെ വീടിന് ഉമ്മൻ ചാണ്ടി ‘പുതുപ്പള്ളി ഹൗസ്’ എന്ന പേരു നൽകിയത്. ആദ്യം മുഖ്യമന്ത്രിയായപ്പോൾ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഔദ്യോഗിക വസതി. രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറിയത്.
ജനകീയ നേതാവിനെ അടുത്തറിഞ്ഞവരും കേട്ടറിഞ്ഞവരും രാവിലെ തന്നെ പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബം രണ്ടര മണിയോടെ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്ത് എത്തി. മകൾ അച്ചു ഉമ്മനും ബന്ധുക്കളും വിമാനത്താവളത്തിൽനിന്ന് പുതുപ്പള്ളി ഹൗസിലേക്ക് പോയി. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും മകൾ മറിയം ഉമ്മനും മൃതദേഹത്തെ അനുഗമിച്ചു. മൂന്നു മണിയോടെ പുതുപ്പള്ളി ഹൗസിലെത്തിയ അച്ചു ഉമ്മന്‍, പിതാവിന്റെ ഓർമകളിൽ വിതുമ്പി. സുഹൃത്തുക്കളും നേതാക്കളും കുടുംബത്തെ ആശ്വസിപ്പിച്ചു.
ജനകൂട്ടത്തെ എന്നും ഇഷ്ടപ്പെട്ടിരുന്ന നേതാവിനെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിയതോടെ പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന ജഗതി ജനക്കൂട്ടത്തിന്റെ പിടിയിലമർന്നു. മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ആംബുലൻസ് 8 കിലോമീറ്റർ പിന്നിട്ട് ജഗതിയിലെത്തിയത് 4.45ന്. ‘കേരളത്തിന്റെ നായകനേ, നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞേ’– പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ജഗതിയിൽനിന്നും വീട്ടിലേക്കുള്ള ചെറിയവഴി ജനസമുദ്രമായതോടെ ആംബുലൻസ് കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഉച്ചയോടെ കുടുംബസമേതം പുതുപ്പള്ളി ഹൗസിലെത്തിയിരുന്നു. വി.എം.സുധീരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി, ശബരീനാഥൻ, ഹൈബി ഈഡൻ എന്നിവർ ഉൾപ്പെടെയുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി. തിരക്കുകാരണം പല നേതാക്കൾക്കും വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. അഞ്ചു മണിക്കുശേഷം മൃതദേഹം ആംബുലൻസിൽനിന്ന് വീട്ടിലേക്ക് കയറ്റി. പൊതുദർശനത്തിനുശേഷം മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോകും.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ എത്തിച്ചു. പുതുപ്പള്ളി ഹൗസിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിലാപയാത്രയായാണ് എത്തിച്ചത്. വഴിയിൽ ഉടനീളം വൻ ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തെ ഒരുനോക്കു കാണാൻ കാത്തു നിന്നത്. പുഷ്പം വിതറി ആദരാജ്ഞലികൾ അർപ്പിച്ചും കണ്ണേ.. കരളേ.. മുദ്രാവാക്യം വിളികളുമായും ആൾക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചു.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങൾ പുതുപ്പള്ളി ഹൗസിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതോടെ ക്രമീകരണങ്ങളെല്ലാം താളെ തെറ്റുകയാണ്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വീടിന് മുന്നിൽ എത്തിച്ചെങ്കിലും ജനത്തിരക്ക് കാരണം പുറത്തിറക്കാൻ സാധിക്കാതെ അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കാൾ നന്ദേ പാടുപെട്ടു. പൊലീസിനും നിയന്ത്രിക്കുന്നതിന് അപ്പുറത്തേക്ക് ജനക്കൂട്ടം എത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയുടെ ചേതനയറ്റ ശരീരം തലസ്ഥാനത്തെത്തിച്ചത് അറിഞ്ഞതോടെ പുതുപ്പള്ളി ഹൗസിലേക്കുള്ള ജനപ്രവാഹവും വർധിക്കുകയാണ്. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസിന്റെ യാത്രയും ജനസാഗരത്തിൽ മുങ്ങിയായിരുന്നു മുന്നോട്ട് നീങ്ങിയത്. വഴി നീളെ സ്‌നേഹവും കണ്ണീരുമായാണ് തലസ്ഥാന ജനത പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.
നേരത്തെ നൂറ് കണക്കിന് പ്രവർത്തകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിച്ചത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ഇപ്പോഴത്തെ നിലയിൽ സമയക്രമങ്ങളെല്ലാം തെറ്റാനാണ് സാധ്യത.
നേരത്തെ ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. ഇത് വൈകാനാണ് സാധ്യത. നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.
കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു. മുന്മന്ത്രി ടി. ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇനിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് രാവിലെ 4.25നാണ് വിടവാങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻെറ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിൽ അദ്ദേഹം എത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയും ആയിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
1943 ഒക്ടോബർ 31 നായിരുന്നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻെറ വിദ്യാഭ്യാസം. അദ്ദേഹം സ്കൂൾകാലത്ത് തന്നെ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചിരുന്നു.
1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 1967 ൽ സംസ്ഥാന പ്രസിഡന്റുമായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 27 ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 1982 ൽ ആഭ്യന്തരമന്ത്രിയും 1991 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. ജനങ്ങൾക്ക് എന്നും പ്രാധാന്യം നൽകിയ ആദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിക്ക് യുഎന്നിൽ നിന്ന് അംഗീകാര പുരസ്‌കാരം ലഭിച്ചിരുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു.
ചന്ദ്രയാൻ-3 ആകാശത്തേക്കു വിജയക്കുതിപ്പ് നടത്തിയപ്പോൾ വാനോളം ഉയർന്നത് കുട്ടനാടിന്റെ യശസും. മുട്ടാർ സ്വദേശിയായ ചീരംവേലിൽ വേലിപ്പറമ്പിൽ തോമസ് എഫ്. ചീരംവേലിൽ(കുട്ടപ്പൻ സാർ)- മറിയാമ്മ ദമ്പതികളുടെ മകൻ ബിജു സി. തോമസ് അടക്കം കുട്ടനാട്ടിൽനിന്നു നാലു പേർ ദൗത്യത്തിന്റെ ഭാഗമായി. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റ് എൽവിഎം 3 എം 4ന്‍റെ വെഹിക്കിൾ ഇൻസ്പക്ടറെന്ന നിലയിലാണ് ബിജു ദൗത്യത്തിൽ പങ്കാളിയായത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഐഎസ്ആർഒയിൽ ചേർന്നു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു ബിരുദാനന്തര ബിരുദവുമെടുത്തു.
തിരുവനന്തപുരം വിമൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ റീനി രാജനാണ് ഭാര്യ. ജെഇ അഡ്വാൻസ്ഡ് ഓൾ ഇന്ത്യ പരീക്ഷയിൽ മൂന്നാം റാങ്കുനേടിയ, ബാംഗ്ലൂർ ഐഐടിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തോമസ് ബിജു ചീരംവേലിൽ മൂത്തമകനാണ്. ഇളയമകൻ പോൾ ബിജു ചീരംവേലിൽ തിരുമല വിശ്വപ്രകാശ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയുമാണ്. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിനിൽ കാവ്യാഞ്ജലിയിലാണ് ബിജു സി. തോമസ് ഇപ്പോൾ താമസിക്കുന്നത്.
ചാന്ദ്രയാൻ-3 യുടെ ചരിത്ര നേട്ടത്തിൽ പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബവും ആഹ്ലാദത്തിലാണ്. പുത്തൻപറമ്പിൽ ഫ്രാൻസിസിന്റെയും ആനിയമ്മയുടെയും മകൻ ബാലു ഫ്രാൻസിസാണ് ചരിത്രദൗത്യത്തിൽ പങ്കാളിയായ മറ്റൊരാൾ. തിരുവനന്തപുരം വലിയമലയിലുള്ള എൽപിഎസ്സി (ലിക്വിഡ് പ്രൊപ്പൻഷൻ സിസ്റ്റം സെന്റർ)ലെ ശാസ്ത്രജ്ഞനായ ബാലു 2007 മുതൽ ഐഎസ്ആർഒയുടെ ഭാഗമാണ്. നിലവിൽ ക്രയോജനിക് എൻജിൻ ഡപ്യൂട്ടി ഡിവിഷൻ ഹെഡ് ആണ്. ഐഎസ്ആർഒയുടെ ശക്തിയേറിയ റോക്കറ്റുകളായ ജിഎസ്എൽവി എംകെ-2 എൽവിഎം-3 എന്നിവ അവസാനഘട്ടത്തിൽ ജ്വലിക്കുന്നതു ക്രയോജനിക് എൻജിനിലാണ്.
ബാലു പുളിങ്കുന്നു സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. കോതമംഗലം എൻജിനിയറിംഗ് കോളജിൽനിന്നു ബിടെക് മെക്കാനിക്കൽ എൻജിനിയറിംഗ് പഠന ശേഷമാണ് ഐഎസ്ആർഒയിൽ ചേർന്നത്. ഭാര്യ ഡോ.മീനു ജോസ് ഇവാനിയോസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകൾ നദിൻ മുക്കോല സെന്റ് തോമസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി. മകൻ: ജോസഫ് ചെമ്പക കിന്റർ ഗാർട്ടൻ യുകെജി വിദ്യാർഥി. ചമ്പക്കുളം സ്വദേശികളായ രാജു, ജെറിൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.
ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.
ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അങ്കമാലി തുറവൂർ ഉതുപ്പുകവല തൈവാലത്ത് വീട്ടിൽ ലിജി രാജേഷ് (41) ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മഹേഷിനെ (41) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. ലിജിയുടെ അമ്മ അല്ലിക്കായി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിക്കൊന്നത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായി. അക്രമാസക്തനായ മഹേഷിൽ നിന്നും രക്ഷപ്പെടാൻ മുറിക്ക് പുറത്തിറങ്ങിയ ലിജിയെ ആദ്യം കൈയിൽ കുത്തി. തുടർന്ന് വരാന്തയുടെ മൂലയിലേക്കു വലിച്ചുകൊണ്ടുപോയി കഴുത്തിലും വയറിലും നെഞ്ചിലുമൊക്കെ കുത്തുകയായിരുന്നു.
ഉടൻ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ലിജി മരിച്ചു. ആശുപത്രിയിലെ ജീവനക്കാരാണ് മഹേഷിനെ പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ് ജോലി. മഞ്ഞപ്ര അമ്പാട്ട് വിജയനാണ് അച്ഛൻ. മക്കൾ: ആദിത്യരാജ്, അതീന്ദ്ര രാജ്.
ഇതിനിടെ മഹേഷ് ശനിയാഴ്ച ലിജിയെ മൂന്ന് വട്ടം തേടി എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.
സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.
ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.
ഷെറിൻ പി യോഹന്നാൻ
രമേശൻ മാഷിന് വയസ്സ് 34 ആയി. വിവാഹവും രജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ‘ആദ്യത്തെ’ ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങുകയാണ് അയാൾ. ആൽമരത്തിലെ കാക്ക എന്ന തന്റെ കവിതയും ചൊല്ലി കേൾപ്പിച്ചു ഭാര്യയും കൊണ്ട് നിലാവ് കാണാൻ ഇറങ്ങി പുറപ്പെടുന്ന രമേശന് ആ രാത്രിയാണ് പദ്മിനി എന്ന പേര് വീഴുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്റ്റാർട്ട് ചെയ്തിട്ട പ്രിമിയർ പദ്മിനി കാറിൽ കയറിയാണ് ഭാര്യ കാമുകനുമൊത്ത് പോകുന്നത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യ ഒളിച്ചോടിപോയെന്ന് ചുരുക്കം!
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനി പറയുന്നത് കല്യാണകഥകളാണ്. തിങ്കളാഴ്ച നിശ്ചയത്തിൽ കല്യാണവും 1744 വൈറ്റ് ആള്‍ട്ടോയിൽ ഒരു കാറിനെ ചുറ്റിപറ്റിയുള്ള കഥകളും ആണെങ്കിൽ ഇവിടെ അത് രണ്ടും ഒരു പ്ലോട്ടിലേക്ക് കടന്നുവരുന്നുണ്ട്. രസമുള്ള ചിരികാഴ്ചകളാണ് പദ്മിനിയെന്ന രണ്ട് മണിക്കൂർ ചിത്രം സമ്മാനിക്കുന്നത്.
സജിന്‍ ചെറുകയിലിൻ്റെ ജയേട്ടനും വിൻസിയുടെ സ്മൃതിയുമാണ് ഇക്കഥയിൽ എന്നെ ആകർഷിച്ച കഥാപാത്രങ്ങൾ. ഗംഭീരമായ പ്രകടങ്ങളോടെ ഇരുവരും ആ കഥാപാത്രങ്ങളെ രസകരമാക്കിയിട്ടുണ്ട്. അപർണ ബാലമുരളി, മഡോണ, ഗോകുലൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. മാനസിക സംഘർഷം നേരിടുന്ന ഒരു മുപ്പത്താറുകാരനെ മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടുണ്ട്.
സിറ്റുവേഷണൽ കോമഡികളും രസകരമായ വഴിത്തിരിവുകൾ നിറയുന്ന തിരക്കഥയുമാണ് ചിത്രത്തെ എൻഗേജിങ് ആയി നിർത്തുന്നത്. ജെക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നു. എന്റെ ആൽമര കാക്കേ എന്ന ഗാനം കൂടുതൽ ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രത്തിൽ താളപിഴ ഉണ്ടാവുന്നത് ക്ലൈമാക്സിലാണ്. ഒരാളുടെ പ്രകടനം കൊണ്ടുമാത്രമാണ് അവിടെ ചിത്രം രക്ഷപ്പെട്ടുപോകുന്നത്. എങ്കിലും രസചരട് പൊട്ടാതിരിക്കാൻ തിരക്കഥാകൃത്ത് ദീപു പ്രദീപ് ശ്രമിച്ചിട്ടുണ്ട്. കളർഫുള്ളായ ഫ്രെയിമുകളും സെന്ന ഹെഗ്‌ഡെ ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തെ സുന്ദരമാക്കുന്നു. ഇടവേളയിലും ക്ലൈമാക്സിലുമുള്ള പരസ്യരംഗങ്ങൾ പിന്നെയും ഓർത്തുചിരിക്കാനുള്ള തരത്തിലുള്ളതാണ്.
പദ്മിനി ഗംഭീര ചിത്രമല്ല, തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്ര മികച്ചതുമല്ല. എന്നാൽ ധനനഷ്ടം തോന്നാത്ത വിധത്തിൽ, ചിരിക്കാനുള്ള വക നൽകി, ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമാണ്. കണ്ടുനോക്കുക.
വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.
വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.
സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി.
ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. അതേസമയം ഒരുമാസം മുമ്പ് വീട്ടില്‍ താമസത്തിനെത്തിയ ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്.
മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.
വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹര്‍ഷകുമാര്‍, ജി.വിനോദ്, സീനിയര്‍ സി.പി.ഒ. വിനിത കുമാരി എന്നിവര്‍ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്ലുവെട്ടാന്‍കുഴിയിലെ സമുദായ ശ്മശാനത്തില്‍ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.
ന്യൂഡൽഹി∙ യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നൽകുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ കേജ്‌രിവാൾ പറഞ്ഞു.
‘‘ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം. വരും ആഴ്ചകളിൽ ഡൽഹിയിൽ ജി20 യോഗം നടക്കാൻ പോകുകയാണ്. ദുരന്തത്തിൽനിന്നു ജനത്തെ ഒരുമിച്ചുനിന്നു രക്ഷിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്നികുണ്ഡ് ബാരേജിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണം’’– കേജ്‌രിവാൾ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചു.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. വെള്ളക്കെട്ടുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിക്കുമെന്നും അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.
യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീടിന് സമീപമുള്ള അയൽവാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.