കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഒദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെയും ആ കെട്ടിടത്തില്‍ നിരവധി പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരും ഇല്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.
‘മന്ത്രിമാരുടെ ഒറ്റ പ്രഖ്യാപനം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതും ഒരു കുടുംബത്തിന് അവരുടെ അമ്മയെ നഷ്ടമായതും. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ആരെങ്കിലും തയാറാക്കി നല്‍കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. അത്യാസന്നമായ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം. എന്നിട്ടാണ് 15 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പിആര്‍ പ്രൊപ്പഗന്‍ഡ തയാറാക്കി ആരോഗ്യരംഗത്തെ കുറിച്ച് ഇല്ലാക്കഥകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ആരോഗ്യരംഗത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് കൂടിയതിനാലാണ് മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഇല്ലാതായി. കാരുണ്യ പദ്ധതിയും ജെ.എസ്.എസ്.കെയും ഹൃദ്യം പദ്ധതിയുമൊക്കെ എവിടെ പോയി? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവങ്ങളെ സഹായിക്കാന്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും തകര്‍ത്തു. കാരുണ്യാ പദ്ധതിയുടെ പണം കൊടുക്കേണ്ടി വരുന്നതിനാല്‍ എച്ച്.ഡി.സികളില്‍ പോലും ഫണ്ടില്ല. ആരോഗ്യരംഗത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
‘ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്? അപകടത്തില്‍പ്പെട്ട കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്. സാമാന്യബുദ്ധിയുള്ള ആരും അങ്ങനെയെ ചെയ്യൂ. രാവിലെയും ആ കെട്ടിടത്തില്‍ ശുചിമുറികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എത്രയോ പേര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നത്. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കില്‍ ആ സ്ത്രീ എങ്ങനെയാണ് അതിനുള്ളില്‍ കയറിയത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.
‘തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ ആരും ഇല്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്? ഒരു കാരണവശാവും ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത്. അസ്ഥിരോഗ വിഭാഗത്തിലെ 14-ാം വാര്‍ഡാണ് നിലംപൊത്തിയത്.
ഇന്ത്യാ- യുഎസ് ഇടക്കാല വ്യാപാര കരാര്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ഒപ്പിടാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ വാഷിങ്ടണില്‍ നടക്കുകയാണ്. വ്യാപാര കരാര്‍ നടപ്പിലാക്കാന്‍ ജൂലൈ ഒമ്പത് വരെയാണ് ട്രംപ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് ഇടക്കാല കരാര്‍ കൊണ്ടുവരാനാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ശ്രമം.
നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന യു.എസിന്റെ ആവശ്യത്തില്‍ തട്ടി ചര്‍ച്ചകള്‍ മുന്നോട്ടുപോകാനാകാതെ വന്നിരുന്നു. കര്‍ഷകരോഷമുണ്ടാകുമെന്ന് ഭയന്ന് ഇക്കാര്യത്തില്‍ നിന്ന് ഇന്ത്യ അകലം പാലിച്ചു.
ഇതിന് പുറമെ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലേക്കും ക്ഷീരോത്പന്ന മേഖലയിലേക്കും യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കരട് ഇടക്കാല കരാറില്‍ ഈ കാര്യങ്ങള്‍ ഉണ്ടായേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഇതുവരെ മറ്റ് വ്യാപാര കരാറുകളില്‍ ക്ഷീരോത്പന്ന മേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ല. യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ അത് മറ്റ് രാജ്യങ്ങളുമായുള്ള ഭാവിയിലെ കരാറിനെയും ബാധിക്കാനിടയുണ്ട്.
പാദരക്ഷകള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയും നികുതി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകളാണ് ഇവ. നിലവില്‍ ഭൂരിഭാഗം വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിച്ചുകഴിഞ്ഞതിനാലാണ് ഇടക്കാല കരാറിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം മറ്റുള്ള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയില്‍ തീരുമാനമെടുത്തേക്കും.
ജൂലൈ ഒമ്പതിന് ശേഷം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് എതിരെ പകരച്ചുങ്കം യു.എസ് ഏര്‍പ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെവന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി, ഫാര്‍മ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുമുണ്ടാകുക.
നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.
വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.
നാളികേരവും വെളിച്ചെണ്ണയും വിലയിൽ തിളങ്ങിയിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 80 രൂപയാണ് ചില്ലറവിൽപ്പനവില. കർഷകർ വിൽപ്പനകേന്ദ്രത്തിൽ എത്തിച്ചുകൊടുത്താൽ 65 രൂപവരെ കിട്ടും. തെങ്ങിൻതോപ്പുകളിൽ വന്ന് കച്ചവടക്കാർ മൊത്തമായി നാളികേരം വാങ്ങിക്കൊണ്ടുപോകുമ്പോൾ വിപണിയിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. പച്ചത്തേങ്ങയ്ക്ക് എണ്ണം കണക്കിൽ 35 രൂപവരെയേ കിട്ടുന്നുള്ളൂ. വലിപ്പം കുറഞ്ഞ തേങ്ങയാണെങ്കിൽ രണ്ടെണ്ണം ചേർത്താണ് ഒന്നായി കണക്കാക്കുക. തേങ്ങയിടാനും പൊതിക്കാനും കടകളിൽ എത്തിക്കാനുമുള്ള സൗകര്യക്കുറവാണ് ഈ ചൂഷണത്തിന് നിന്നുകൊടുക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നത്. തോപ്പിന് മുൻകൂറായി പണം നൽകിയാണ് കച്ചവടക്കാർ കർഷകരെ വരുതിയിൽ നിർത്തുന്നത്.
രണ്ടുവർഷങ്ങളിലെ ഉണക്കുമൂലം നാളികേരോത്‌പാദനം കുറവാണ്. ഇതുമൂലം 45 ദിവസത്തിലൊരിക്കൽ വിളവെടുത്തിരുന്നത് ഇപ്പോൾ രണ്ടുമാസംവരെ ആകുന്നുണ്ട്. അമ്പത് തെങ്ങിൽനിന്ന് 1000 കിലോഗ്രാം വരെ തേങ്ങ ലഭിച്ചിരുന്നത് 500 കിലോയായി കുറഞ്ഞതായി എരിമയൂരിലെ കർഷകനായ അബൂബക്കർ സിദ്ദിഖ് പറഞ്ഞു. മണ്ഡരി, കൂമ്പുചീയൽ, വെള്ളീച്ച, മഞ്ഞളിപ്പ്, തെങ്ങോലയിൽ ഫംഗസ് ബാധമൂലമുള്ള ഹരിതകം നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും ഉത്‌പാദനക്കുറവിന് കാരണമായി.
കൊപ്രയ്ക്ക് 250 രൂപവരെ വിലയുണ്ടെങ്കിലും ഉത്‌പാദനം തീരെയില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണവില കിലോഗ്രാമിന് നാനൂറ് കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ചകിരിയൊന്നിന് മൂന്നു രൂപയും ചിരട്ട കിലോഗ്രാമിന് 30 രൂപയും വിലയുണ്ട്. ജൈവവളം ആവശ്യത്തിനുള്ള ചകിരിച്ചോറിന് ലോഡിന് 14,000 രൂപയായിരുന്നത് 32,000 ആയി.
വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്ന് വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലർന്നതും ഇതിനൊപ്പം എത്തുന്നു.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്.
കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ ഗവര്‍ണ്ണര്‍ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായത് വലിയ സംഘർഷമാണ്. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ അനുമതി റദ്ദാക്കിയത്. സർവ്വകലാശാല നിബന്ധനകൾക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാർ. വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണ്ണർ അന്ന് പരിപാടിയിൽ പങ്കെടുത്തത്.
രാജ്ഭവൻ ആവശ്യപ്പെട്ട പ്രകാരം വിസി നൽകിയ റിപ്പോർട്ടിൽ രജിസ്ട്രാർക്കെതിരെ ഗുരുതര വിമർശനമാണുള്ളത്. സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു. ഗവർണ്ണറുടെ നിലപാടിനൊപ്പം നിന്നുള്ള റിപ്പോർട്ടായിരുന്നു വിസി നൽകിയത്. എന്നാൽ സർക്കാർ നിലപാടിനൊപ്പമാണ് രജിസ്ട്രാർ.
കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാവില്ല, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല. അഴിമതിയാരോപണവും നേതാക്കളുടെ ഇടയിലെ അസംതൃപ്തിയും പരസ്യമായതോടെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് സുര്‍ജെവാലയെ കര്‍ണാടകയിലേക്ക് അയച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. കര്‍ണാടകയിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അതിന്റെ ഭാഗമായി നേതൃമാറ്റം വേണ്ട എന്ന തീരുമാനത്തിലാണ് എത്തിയതെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലും സുര്‍ജേവാല ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നത്.
അതേസമയം സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് കര്‍ണാടക കോണ്‍ഗ്രസിനെ വിള്ളലിലേക്ക് നയിക്കുമെന്നും കരുതുന്നതായി സുര്‍ജെവാല വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽതന്നെ പപരിഹരിക്കണമെന്നും അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളതായും സുർജെവാല പറഞ്ഞു.
ഹരിപ്പാട് പിതൃസഹോദരന്‍ തൂങ്ങി മരിച്ച മനോവിഷമത്തിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.വീട്ടിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
നിരവധി ബോംബ് സ്ഫോടനക്കേസുകളിലെ സൂത്രധാരന്‍ അബൂബക്കര്‍ സിദ്ദിഖ് പോലീസ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്‌നാട് പോലീസാണ് പിടികൂടിയത്. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് കൊടുംഭീകരനായ അബൂബക്കര്‍ സിദ്ദിഖ്.
1995 മുതല്‍ ഒളിവില്‍ കഴിയുന്ന അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശിലെ അണ്ണാമയ്യ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സിദ്ദിഖ്. തമിഴ്‌നാട് പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് സിദ്ദിഖിനെ പിടികൂടിയത്. എന്‍ഐഎ അടക്കം അന്വേഷിച്ചുവന്നിരുന്ന കൊടുംകുറ്റവാളിയാണ് സിദ്ദിഖ്. നിര്‍ണായകമായ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശിയായ മുഹമ്മദ് അലി എന്ന മറ്റൊരു തീവ്രവാദിയെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യംചെയ്ത് വരികയാണ്. 1995 മുതല്‍ തെക്കേഇന്ത്യയെ പിടിച്ചുലച്ച നിരവധി സ്‌ഫോടനക്കേസുകളുടെ സൂത്രധാരനാണ് അബൂബക്കര്‍ സിദ്ദിഖ്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.
1995-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്‌ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്‌സല്‍ ബോംബ് സ്‌ഫോടനം. 1999-ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനം. ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്‌ഫോടനം. 2011-ല്‍ എല്‍.കെ. അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012-ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്‌ഫോടനം. 2013-ല്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബിജെപി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനം തുടങ്ങി നിരവധി സ്‌ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു അബൂബക്കര്‍ സിദ്ദിഖ്.
യൂനുസ്, മന്‍സൂര്‍ എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് അലി 1999-ല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായ സ്‌ഫോടന പരമ്പരകളിലെ പ്രധാനപ്രതികളില്‍ ഒരാളാണ്. 26 വര്‍ഷമായി ഇയാളും ഒളിവിലായിരുന്നു. തെക്കേ ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടാക്കുക, ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ നിരവധി സ്‌ഫോടന പരമ്പരകളില്‍ പങ്കെടുക്കുക മാത്രമല്ല, അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നു.
തമിഴ്‌നാട് ആസ്ഥാനമായിരുന്ന നിരോധിക്കപ്പെട്ട അല്‍ ഉമ്മ പോലുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാര്‍ഡ് ചെയ്തിട്ടുണ്ട്. ഭീകരനെ ഉടന്‍ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ വ്യക്തികളുടെ അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്ന് ഉന്നതഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ വടവാതൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയിലധികം തട്ടിയ പ്രതി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നു പിടിയിലായി. വിശാഖപട്ടണത്തെ ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവുവിന്റെ മകന്‍ രമേഷ് വെല്ലംകുള (33) ആണ് കോട്ടയം സൈബര്‍ പോലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് 1.64 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലവളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയ തുക നിക്ഷേപിപ്പിച്ച്, ട്രേഡിങ്ങിലൂടെ ലഭിച്ചതാണ് എന്നുപറഞ്ഞ് ചെറിയ ലാഭം കൊടുത്താണ് ഇയാള്‍ വിശ്വാസം ആര്‍ജിച്ചത്. ശേഷം, വലിയ തുകയുടെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് പല പ്രാവശ്യമായി, പല അക്കൗണ്ടുകളില്‍ നിന്നായി 1,64,00,141 രൂപ കൈക്കലാക്കുകയായിരുന്നു.
NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചാണ് സംശയം തോന്നാത്ത രീതിയില്‍ തട്ടിപ്പുകാര്‍ വിശ്വാസ്യത ഉറപ്പുവരുത്തിയത്.
ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിങ്ങിനെക്കുറിച്ച് സെര്‍ച്ച് ചെയ്ത യുവാവിന്, വാട്‌സാപ്പില്‍ കങ്കണ ശര്‍മ എന്ന പേരില്‍ ‘ഷെയര്‍ ട്രേഡിങ്ങില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം’ എന്ന മെസേജ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവ്, NUVAMA WEALTH-നെ കുറിച്ചും അവിടുത്തെ ജീവനക്കാരെക്കുറിച്ചും അന്വേഷിച്ചു. ഇങ്ങനെ ഒരു സ്ഥാപനം നിലവിലുണ്ടെന്നും കങ്കണ ശര്‍മ എന്ന വ്യക്തി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവിന് ബോധ്യപ്പെട്ടു.
തട്ടിപ്പുകാര്‍ വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് തട്ടിപ്പുകാര്‍ തയ്യാറാക്കിയ വ്യാജകമ്പനിയുടെ സൈറ്റിലാണ്. തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്ത് ട്രേഡിങ് നടത്തിയ യുവാവിന്, നിക്ഷേപിച്ച തുകയേക്കാള്‍ വലിയ തുക ലാഭമായി തന്റെ അക്കൗണ്ടില്‍ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്നും പണം നഷ്ടപ്പെടുകയായിരുന്നു എന്നും യുവാവിന് ബോധ്യമായത്.
ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് വി.ആര്‍., ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാര്‍ വി.എന്‍., സീനിയര്‍ സിപിഓ ശ്രീജിത്ത് കെ.വി., സിപിഓ സജിത് കുമാര്‍ ആര്‍., സിപിഓ രാഹുല്‍മോന്‍ കെ.സി. എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ വിശാഖപട്ടണത്തുനിന്നു പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.