ലോകയാൻ 2022നായി ഇന്ത്യൻ നാവികസേനയുടെ കടൽയാത്രാ പരിശീലന കപ്പൽ പുറപ്പെട്ടു. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തുനിന്ന് ഐഎൻഎസ് തരംഗിണിയാണ് ഇന്ത്യയുടെ യശസുയർത്തുന്ന ലോകപര്യടനത്തിനായി യാത്ര തിരിച്ചത്. ദക്ഷിണമേഖലാ മേധാവി റിയർ അഡ്മിറൽ ആന്റണി ജോർജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങൾ നീളുന്നതാണ് തരംഗിണിയുടെ യാത്ര.
ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്. 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും. പുതുതായി എത്തുന്നവർക്ക് കടൽയാത്രാ പരിശീലനം നൽകുന്നതിനൊപ്പം പ്രശസ്തമായ ‘ടാൾ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കുമെന്ന് റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു.
‘ദക്ഷിണ നാവിക കമാൻഡിന്റെ കപ്പൽ പരിശീലനക്കപ്പലായ ഐഎൻഎസ് തരംഗിണി, കടൽയാത്രാ പരിശീലനം നൽകുന്നതിനും ടാൾ ഷിപ്പ് റേസിൽ പങ്കെടുക്കുന്നതിനുമായി ഏഴ് മാസത്തെ നീണ്ട യാത്രയ്ക്കായി പുറപ്പെടുന്നു. കപ്പൽ 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ സന്ദർശിക്കും’ – റിയർ അഡ്മിറൽ ആന്റണി ജോർജ് പറഞ്ഞു. ലണ്ടനിലെത്തുന്ന കപ്പൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അവിടെ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയ്ക്കും രാജ്യത്തിനും ഇതൊരു അഭിമാന നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് മാസത്തെ യാത്ര പൂർത്തിയാക്കി നവംബറിൽ ഐഎൻഎസ് തരംഗിണി മടങ്ങിയെത്തും.
എറണാകുളം കോതമംഗലത്ത് അർധരാത്രി കോഴിക്കുരുതിയും കൂടോത്ര പൂജയും. കഴിഞ്ഞ രാത്രിയാണ് കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂടോത്രപൂജ നടന്നത്.
അർധരാത്രി ഇതിലൂടെ വാഹനത്തിൽ പോയവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവൻകോഴിയും വിളക്കും വച്ചായിരുന്നു കവലയുടെ നടുവിൽ കുരുതിക്ക് നീക്കം. നാട്ടുകാരെ കണ്ടതതോടെ നീക്കം ഉപേക്ഷിച്ചു കൂടോത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ നാട്ടുകാർ പോത്താനിക്കാട് പൊലീസിൽ അറിയിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് പൂവൻകോഴിയെയും കൂടോത്രത്തിന് ഉപയോഗിച്ച വസ്തുക്കളും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടകളുടെയും സഹകരണ ബാങ്ക് ബ്രാഞ്ചിന്റെയും സിസിടിവി ദൃശ്യങ്ങളിൽനിന്ന് കൂടോത്രക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വോഷണത്തിനു കൂടുതല്‍ സമയം തേടി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.
തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ഫോണില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിച്ചു. അതില്‍ ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഭീകര സംഘടന അല്‍ ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. വിഗ്രഹാരാധകരായ ഹിന്ദുക്കളുടെ ജനാധിപത്യമെന്ന മായികതയാല്‍ വഞ്ചിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ഹിജാബിനെയും ശരീയത്തിനെയും എതിര്‍ക്കുന്നവര്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും പറയുന്ന സവാഹിരിയുടെ വീഡിയോ പുറത്തു വന്നു.
“യഥാര്‍ഥ ലോകത്ത് മനുഷ്യാവകാശം, ഭരണഘടനയോടുള്ള ബഹുമാനം, നിയമങ്ങള്‍ എന്നിവയൊന്നും ഇല്ല. ഇത്തരം മിഥ്യാധാരണകളില്‍ നിന്നെല്ലാം പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കെതിരായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമാണിതെല്ലാം. ഫ്രാന്‍സിനെയും ഹോളണ്ടിനെയുമൊക്കെ നോക്കൂ. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കാം. പക്ഷേ ഹിജാബ് അനുവദനീയമല്ല. ഇസ്ലാമിന്റെ രീതികളോടും മൂല്യങ്ങളോടും മര്യാദകളോടുമൊക്കെയാണ് ഈ യുദ്ധം. ഇതിനെതിരെ നാം ഒറ്റക്കെട്ടായി പൊരുതണം”. സവാഹിരി വീഡിയോയില്‍ ആഹ്വാനം ചെയ്തു.
ഹിജാബ് ധരിച്ചെത്തിവരെ തടഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയ മുസ്‌കാന്‍ എന്ന വിദ്യാര്‍ഥിനിയെ സവാഹിരി വീഡിയോയില്‍ പുകഴ്ത്തുന്നുമുണ്ട്. ഇന്ത്യയുടെ കുലീനയായ വനിതയാണ് മുക്‌സാനെന്ന് പ്രകീര്‍ത്തിച്ച സവാഹിരി വിദ്യാര്‍ഥിനിയ്ക്കായി ഒരു കവിതയും ചൊല്ലി. അഫ്ഗാനില്‍ വെച്ച് രോഗബാധിതനായി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ആറ് മാസം മുമ്പാണ് സവാഹിരി ആദ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ആറ് മാസത്തിനിടെയുള്ള രണ്ടാമത്തെ വീഡിയോയാണ്. ഒരു പരിക്കുമില്ലാതെ ജീവിച്ചിരിക്കുന്നെന്നും ഇന്ത്യയുള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലെ സംഭവവികാസങ്ങളെ സവാഹിരിയും സംഘവും കൃത്യായി വിലയിരുത്തുന്നുണ്ടെന്നുമാണ് വീഡിയോകള്‍ തെളിയിക്കുന്നത്.
വിദ്യാർത്ഥിനി തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന തരത്തിൽ പ്രചരണവും പിന്നാലെ നടന്നു. എന്നാലിപ്പോൾ ഇത്തരം പ്രചരണങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്കാൻ ഖാന്റെ പിതാവ്.അൽ ഖ്വയ്ദയുമായി തങ്ങളുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്നും വീഡിയോ പ്രസ്താവനയിൽ അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവഹിരി പറയുന്ന കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്നും മുസ്കാന്റെ പിതാവ് വ്യക്തമാക്കി.
‘ആളുകൾ എന്തെങ്കിലുമൊക്കെ പറയും. ഇത് അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാനാണ്. ഞങ്ങൾ ഞങ്ങളുടെ രാജ്യത്ത് സമാധാനപരമായാണ് ജീവിക്കുന്നത്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ടതില്ല. ഞങ്ങളുമായി ഒരു ബന്ധവുമില്ല. നമ്മൾക്കിടയിൽ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണിത്,’ പിതാവ് പറഞ്ഞു.
കോട്ടയത്ത് നിന്ന് മണിപ്പാലിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ കർണാടക ഉഡുപ്പി ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളാണ് മരിച്ചത്.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയാണ് കാണാതായത്.
ബീച്ചിന് സമീപം പാറയിൽ നിന്ന് സെൽഫി എടുക്കവേ കടലിലേക്ക് വഴുതി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെ സെന്റ് മേരിസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ പാറക്കെട്ടിൽ കയറിയത്.
മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് യാത്ര തിരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ തലപുകയ്ക്കുകയാണ് ഡോക്ടർമാർ.
തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെ തുടർന്ന് കഴിഞ്ഞ 23നാണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോൾ സ്‌കാനിങിന് നിർദേശിച്ചു. 27ന് പരിശോധനാ ഫലവുമായി എത്തിയപ്പോൾ ഗാസ്ട്രോ വിഭാഗത്തിലേക്ക് പരിശോനയ്ക്ക് അയച്ചു. പരിശോധനയിൽ കരൾ വീക്കം കണ്ടെത്തി. തുടർന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകൾ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്.
മെഡിക്കൽ കോളജിലെ പൊടിപാറ ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം 30ന് കിട്ടിയപ്പോൾ യുവതി വീണ്ടും ഡോക്ടറെ കണ്ടു. ഇവിടെ നിന്ന് കിട്ടിയ പരിശോധനാഫലത്തിലെ എസ്ജിഒടി നോർമൽ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫലം കണ്ടതോടെ രോഗി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമല്ലോയെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ സമീപത്ത് മറ്റ് കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞത്.
എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. എന്നാൽ പൊടിപാറ ലാബിൽ നിന്നും ലഭിച്ചഫലം 2053 ആയിരുന്നു. ഇതനുസരിച്ച് രോഗി ജീവിച്ചിരിക്കില്ല. അതിനാൽ തന്നെ വീണ്ടും പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തന്നെയുള്ള അർദ്ധ സർക്കാർ സ്ഥാപനമായ ലാബിൽ പരിശോധനയ്ക്ക് നൽകി. അവിടെ നിന്നും കിട്ടിയ എസ്ജിഒറ്റി ഫലം വെറും 23.
പിന്നീട് കൂടുതൽ കൃത്യത വരുത്താൻ ഒരിക്കൽകൂടി പരിശോധന നടത്താൻ ഡോക്ടർ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബിൽ സാമ്പിളുകൾ നൽകുകയും ചെയ്തു. അവിടെ നിന്നുള്ള എസ്ജിഒറ്റി ഫലം 18 ആയിരുന്നു. ഇതിൽ ഏതാണു ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഡോക്ടർമാർ.
പരിശോധനാ ഫലങ്ങൾ പലതരത്തിൽ വന്നപ്പോൾ വിവരം തിരക്കിയ ബന്ധുക്കളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, തെറ്റായ പരിശോധനാഫലം നൽകിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.
മലയാളികൾക്ക് സുപരിചിതനായ കോമഡി താരമാണ് നോബി. ടെലിവിഷൻ പരിപാടികളിലൂടെയാണ് നോബി മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ സ്വന്തം ജീവിത കഥ പറഞ്ഞ് നോബി വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജഗദീഷ് അവതാരകനായി എത്തുന്ന പട തരും പണം പരിപാടിയിൽ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു നോബി മനസ് തുറന്നത്.
വെഞ്ഞാറമൂടാണ് സ്വദേശം. അച്ഛന്റെ പേര് മാർക്കോസ്. അമ്മയുടെ പേര് സെൽവരത്നം. ദാരിദ്യ്രവും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു. ഓടിട്ട രണ്ടുമുറി വീടായിരുന്നു. മണ്ണുകൊണ്ട് നിർമിച്ച ഭിത്തികളും ചാണകം മെഴുകിയ തറയും.. വൈദ്യുതി ഇല്ല. വെള്ളമില്ല…എട്ടുവർഷം മുൻപാണ് കറന്റ് കണക്‌ഷൻ തന്നെ ലഭിച്ചത്.
സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്നു. ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും.
പ്രണയവിവാഹമായിരുന്നു തന്റേതെന്നാണ് നോബി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിലൂടെയായിരുന്നു തന്റേയും ആര്യയുടേയും പ്രണയം തുടങ്ങിയതെന്ന് നോബി പറയുന്നു. ആര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. അവിടെ വച്ചാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. തന്റെ സ്‌കിറ്റുകൾ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ആളാണ് ഭാര്യയെന്നാണ് താരം പറയുന്നത്.
തങ്ങൾ രണ്ടു പേരും രണ്ട് മതവിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയും. ഇതോടെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അതിനാൽ വിവാഹത്തിന് മുൻപ് ഭാര്യയുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ വിവാഹം ചെയ്യാൻ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നു. അത് ഭയങ്കര ടെൻഷൻ ഉണ്ടാക്കിയിരുന്നതായും സ്‌കിറ്റ് ചെയ്യാൻ പോയത് എല്ലാം പേടിയോടെയായിരുന്നുവെന്നും നോബി പറയുന്നു.
ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. തുടർന്ന് പഠിക്കാൻ താൻ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ലെന്നാണ് നോബി പറയുന്നത്. എന്തായാലും കുറച്ച്് നാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുകയും വീണ്ടും പഠനം ആരംഭിക്കുകയും ചെയ്തു.
വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു. ഭാര്യ ഇന്ന് ഒരു അഭിഭാഷകയാണെന്നും നോബി പറയുന്നു. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ മകൻ ധ്യാൻ ജനിച്ചു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നടന്‍ ഇന്ദ്രന്‍സിന്റെ പ്രകടനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഹോം സിനിമയില്‍ നടന്‍ ഇന്ദ്രന്‍സുമായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമായിരുന്നു ആന്റണി ഒലിവര്‍ ട്വിസ്റ്റ്. മാത്രമല്ല വളരെ നല്ലൊരു സബ്ജക്ട് ആയിരുന്നു ആ സിനിമ കണ്‍വേ ചെയ്തത്. ഇന്ദ്രന്‍സേട്ടനെപ്പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിരുന്നു.
ഹോമില്‍ ഞാന്‍ അദ്ദേഹത്തെ കളിയാക്കി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഞാന്‍ ഒരു പുസ്തകം വായിച്ചിട്ട്, അച്ഛന്‍ ഇവിടെ എന്താണ് ചെയ്തിട്ടുള്ളത് കുറച്ച് ചെടി വളര്‍ത്തി എന്നല്ലാതെ എന്ന് ചോദിക്കുന്ന രംഗം.
അങ്ങനെയൊരു സീന്‍ പോലും ഇന്ദ്രന്‍സേട്ടനൊപ്പം ചെയ്യുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. കാരണം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോള്‍ അത്തരമൊരു സീന്‍ പോലും ചെയ്യുമ്പോള്‍ വിഷമം തോന്നി. അതേസമയം ക്ലൈമാക്സ് രംഗത്തൊക്കെ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടുള്ള രംഗങ്ങളൊക്കെ അവതരിപ്പിക്കാന്‍ എനിക്ക് എളുപ്പമായി തോന്നി. നമ്മുടെയൊക്കെ അച്ഛനെപ്പോലെയൊരു കഥാപാത്രമാണ് അദ്ദേഹം. വളരെ ഈസിയായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അഭിനയമെന്നും നടന്‍ തുറന്നു പറഞ്ഞു.
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.
കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴഞ്ഞതോടെ തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല.
ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ തോമസിനെ പാർട്ടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാൽ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും.
എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിന്. അവരോട് സഖ്യത്തിൻ്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്.
പാർട്ടി കോൺഗ്രസിലേക്കല്ല, സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്‍റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ വി തോമസ് നടത്തുന്നത്. അതേസമയം സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു.
അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറഞ്ഞു.
ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.
അതേസമയം ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.