India

നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കര്‍ഷകര്‍. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ വച്ചാണ് കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ കര്‍ഷകര്‍ നടിയുടെ കാര്‍ തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ നടി വിമര്‍ശിച്ചിരുന്നു.

ഇതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ നടപടി. കര്‍ഷകര്‍ കാറ് തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ തന്നെ വളഞ്ഞ്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.

”ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിക്കുകയാണ്. എന്നോടൊപ്പം സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.”

”ഇവിടുത്തെ സാഹചര്യം അവിശ്വസനീയമാണ്. ഞാന്‍ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഇങ്ങനെ പെരുമാറുന്നത്?” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. പ്രതിഷേധ സംഘത്തിലെ സ്ത്രീകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കങ്കണയെ പോകാന്‍ അനുവദിച്ചത്.

പഞ്ചാബ് പൊലീസും സിആര്‍പിഎഫും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇവര്‍ക്കു നന്ദി പറയുന്നതായും കങ്കണ പറഞ്ഞു.

പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ​​ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ പൂഞ്ഞാർ സ്വദേശികളായി രണ്ട് പേർ അറസ്റ്റിൽ. ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.

തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന റിൻസിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കർണാടകയിലെത്തിയ 10 യാത്രികരെ കുറിച്ച് വിവരമില്ലെന്ന് ബംഗളൂരു മുൻസിപ്പൽ കോപറേഷൻ. ബംഗളൂരുവിൽ വിമാനമിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരെയാണ് കാണാതായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിവരമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

രാജ്യത്ത് ആദ്യമായി കർണാടകയിലാണ് രണ്ടുപേർക്ക് കോവിഡ്-19 വകഭേദമായ ഒമിക്രോൺ (omicron)(ബി 1.1.529) സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വിദേശി യാത്രക്കാർക്ക് കർശന നിരീക്ഷണം ഏർപ്പാടാക്കിയത്.

ബംഗളൂരുവിലെത്തിയ വിദേശികളുടെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടർ പ്രക്രിയ ആണെന്നും ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലെങ്കിൽ അവരെ കണ്ടെത്താൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഒമിക്രോൺ സ്ഥിരീകരിച്ച 66-ഉം 46-ഉം പ്രായക്കാരായ രോഗികൾക്ക് രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. വൈറസ് വകഭേദം കണ്ടെത്തിയ നാൽപത്തിയാറുകാരൻ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. ഇയാൾ കോവിഡ് ഭേദമായി വിദേശത്തേക്ക് പോയി.

കോഴിക്കോടും ഒമിക്രോൺ (omicron) ജാഗ്രത. കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തിയ 46 കാരനാണ് രോഗലക്ഷണങ്ങളുള്ളതായി സംശയിക്കുന്നത്. ഇയാൾ കോവിഡ് പോസിറ്റീവാണ്. മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരേയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദപരിശോദനകൾക്കായി ഇയാളുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 21നാണ് ഇയാൾ യുകെയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്.

ഇയാളുടെ സമ്പർക്കത്തിൽ നാല് ജില്ലകളിലുള്ളവരും ഉൾപ്പെടും. വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. പട്ടിക മറ്റു ജില്ലകളിലേക്കും അയച്ചു കഴിഞ്ഞതായി ഡിഎംഒ ഡോ.ഉമറുൽ ഫാറൂഖ് അറിയിച്ചു. നിലവിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യ. ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ സെപ്റ്റംബര്‍ 18ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്.

ദുരന്തം നടന്ന് അഞ്ചാം മാസം എംവിഡി ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് പുറത്തുവരുന്നത്.

വിസ്മയയുടേത് കൊലപാതകമാണെന്നാരോപിച്ച് വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയില്‍പ്പെടുന്നത്.

മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരണ്‍കുമാര്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് വരുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കൊല്ലത്തെ സി.പ്രതാപ ചന്ദ്രന്‍ പിള്ളയാണ്.

വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ആരാണ് എന്നതാണ് കേസില്‍ പ്രധാനപ്പെട്ട വിഷയം. വിസ്മയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രന്‍ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതില്‍ ഒന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ മൊഴിയാണ്.

അതേസമയം, പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ ഞെട്ടിയ്ക്കുന്നത്. വിനയായിരിക്കുന്നത് വിസ്മയയുടെ സഹോദരന്റെ മൊഴിയാണ്. വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങള്‍ പലതും തെറ്റാണ് എന്നതാണ് പ്രതിഭാഗത്തിന്റെ തുറുപ്പുചീറ്റ്.

വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കിരണ്‍ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകള്‍ക്ക് കാരണക്കാരന്‍ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.

‘മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങള്‍ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാന്‍ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവള്‍ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.

രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകള്‍ കൂടി രേവതിയുടെ മൊബൈലില്‍ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാര്‍ പരിക്ക് പറ്റിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങള്‍ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.

അതായത്, കിരണ്‍ കുമാറിന്റെ മര്‍ദ്ദനത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് യഥാര്‍ഥത്തില്‍ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പരിക്ക് സഹോദരനുമായി ഉണ്ടായ വഴക്കിന്റേതുമാണ്.

കേസിലെ വിചാരണ ആരംഭിക്കുമ്പോള്‍ ഈ മൊഴിയും ഏറെ പ്രധാനപ്പെട്ടതാണ്.
മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28കാരനായ കിരണ്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നത്.

രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.ആര്‍എസ്എസിന് വേണ്ടി നടത്തിയ നിരവധി ആക്രമണക്കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതേസമയം, അക്രമിസംഘത്തിലെ മറ്റു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സന്ദീപിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നത്. കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ആര്‍എസ്എസ് സംഘം സന്ദീപിനെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു.

നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. സന്ദീപിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍.

ഷിക്കാഗോയിൽ കാറപകടത്തിൽ കോട്ടയം ഉഴവൂർ സ്വദേശിയായ യുവാവ് മരിച്ചു. ഉഴവൂർ കിഴക്കേക്കുറ്റ്‌ ബിജു-ഡോളി ദമ്പതികളുടെ മകൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] ആണ് മരിച്ചത്.

തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് ആൻഡ് മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.

കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി.

മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്കു പരാതിനല്‍കി. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോള്‍ മകള്‍ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മരണത്തിലും അവിടെനടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. ജന്മദിനമായ രണ്ടിനു തന്നെ മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മിലി, സഹോദരന്‍: മാര്‍ട്ടിന്‍.

അതേസമയം, സിസ്റ്റര്‍ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നു മഠം അധികൃതര്‍ പത്രക്കുറുപ്പിലൂടെ അറിയിച്ചു. സിസ്റ്റര്‍ എഴുതിയ കത്തില്‍ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്.

പോസ്റ്റുമോര്‍ട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര അറിയിച്ചു. ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരി മേഴ്സി കഴിഞ്ഞ നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത്.

ഇടയിൽ ഉപേക്ഷിച്ച അഭിഭാഷക രംഗത്തേയ്ക്ക് വീണ്ടും ഇറങ്ങി ബിനീഷ് കോടിയേരി. വക്കീല്‍ ആകാനുള്ള തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്ന വേളയിലായിരുന്നു കള്ളപ്പണക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കഴിഞ്ഞതും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിനീഷ്. നീണ്ട ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ശേഷമാണ് അഭിഭാഷകവൃത്തിയുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്.

സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ബിനീഷ് തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651ാം നമ്പര്‍ മുറിയില്‍ ഞായറാഴ്ച മുതല്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.സി.ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ എത്തില്ലെന്നാണ് വിവരം. മൂന്ന് പേരും 2006ല്‍ എന്റോള്‍ ചെയ്തവരാണ്. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. തങ്ങളെ അഭിഭാഷകരായി കാണാനാണ് വീട്ടുകാരും ആഗ്രഹിക്കുന്നത് എന്ന് ഷോണ്‍ പറഞ്ഞു. തങ്ങലുടെ രാഷ്ട്രീയ നിലപാടുകളില്‍ എതിര്‍പ്പുകള്‍ പുതിയ സംരംഭത്തെ ബാധിക്കുകയില്ലെന്ന് ഇവര്‍ പറയുന്നു.

തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകരുടെ റാലി. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യം നടത്തിയത്.

‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രവര്‍ത്തകര്‍ മഉഴക്കിയത്.

ബിജെപിയുടെ പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. അതേസമയം, പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും വിമര്‍ശനമുണ്ട്.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved