India

കമിതാക്കൾ തീപൊള്ളലേറ്റ്​ മരിച്ചത് യുവാവിന്റെ ജന്മദിനത്തിൽ. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്‍റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്‍റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്‍റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ്​ സംഭവം. പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.

മുറിക്കകത്തുനിന്ന്​ തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്‍റെ മാതാവ്​ രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട്​ നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ്​​ തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.

സുബ്രഹ്മണ്യന്‍റെ വീടിന്​ 200 മീറ്റർ അകലെയാണ്​ ധന്യയുടെ വീട്​. ട്യൂഷന് പോകുന്നെന്ന്​ പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന്​ ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്‍റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.

ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്‍റെ വീടിന്​ സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ്​ ഇരുവരും പ്രണയത്തിലായത്​. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട്​ ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ്​ അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ്​ സുബ്രഹ്മണ്യന്‍റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.

നിലമ്പൂരിലെ മേപ്പാടി പരപ്പന്‍ പാറ കോളനിയില്‍ ആദിവാസി യുവാവിനും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. പരപ്പന്‍ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിന്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

തേന്‍ ശേഖരിക്കാനായി വനത്തില്‍ പോയ ആദിവാസി സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ മരത്തിന് മുകളില്‍ കയറിയ രാജന്‍ താഴേക്ക് തെന്നി വീണു. ഇത് കണ്ട് ഓടി വരുന്നതിനിടെയില്‍ ബന്ധുവായ സ്ത്രീയുടെ കയ്യില്‍ നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞ് നിലത്തു വീഴുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ചു തന്നെ രാജനും കുഞ്ഞും മരിച്ചു.

നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സും വനം വകുപ്പും ചേര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്.

സമ്മര്‍ ഇന്‍ ബേത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ (89) അന്തരിച്ചു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ്. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവായ ശങ്കരനാരായണൻ 6 സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. 2007-ൽ അരുണാചൽ പ്രദേശിലാണ് ആദ്യമായി ഗവർണറാവുന്നത്. പിന്നീട് അസം, നാഗാലാൻഡ്, ജാർഖണ്ഡ്, ഗോവ (അധിക ചുമതല), മഹാരാഷ്ട്ര എന്നിവിഷങ്ങളിലും ഗവർണറായി സേവനമനുഷ്ടിച്ചു.

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ പാറക്കണ്ടി നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതല്ല വീട് വാകയ്ക്ക് നല്‍കിയതെന്ന് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ രേഷ്മ പ്രശാന്തി. വീട് വാടകയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള അപവാദ പ്രചരണത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് രേഷ്മ.

പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റ് മനുഷ്യാവകാശലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അപവാദം പ്രചരിപ്പിക്കുന്നു. നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ  സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറുകയാണ്. മഞ്ജു വാര്യർ- ദിലീപ് വിഷയത്തെ ചുറ്റിപ്പറ്റിയാണ് വെളിപ്പെടുത്തലുകൾ ഒട്ടുമിക്കതും. ഇപ്പോഴിതാ തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സങ്കടമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുകയാണ്.

കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ഇക്കാര്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാന്‍ മഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജു അതിജീവിതയോട് ഇക്കാര്യങ്ങൾ ചോദിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനലിൽ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വന്നിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;

മഞ്ജുവിനോട് പല കാര്യങ്ങളും ഞാൻ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്നതാണ്. അതല്ലാതെ വീടിനുള്ളിൽ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്.

മകൾക്ക് എപ്പോൾ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാൻ കാത്ത് നിൽക്കുകയാണ് എന്ന് അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു പലരും കണ്ടുപഠിക്കേണ്ട ഡിഗ്നിറ്റിയുള്ള വ്യക്തിയാണ് മഞ്ജു വാര്യർ.

മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചത് അയാളുടെ താത്പര്യ പ്രകാരമാണോ മഞ്ജുവിന്റെ താത്പര്യ പ്രകാരമാണോയെന്നൊന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ദിലീപിന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും തന്നെ ദിലീപിനെ ആശ്രയിച്ച് കഴിയുന്നവരാണ്. പഴയ കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ജീവിക്കുന്നത്. ഞാനാണ് വീടിന്റെ കാരണവർ എന്നും തനിക്ക് കീഴിൽ എല്ലാവരും നിൽക്കണമെന്നും ചിന്തിക്കുന്നൊരാളാണ് ദിലീപ്.

അവിടെ നിന്നാണ് ഡാൻസ് എന്ന് പറഞ്ഞ് ഒരു പെൺകുട്ടി പുറത്തേക്ക് പോകുന്നത്. അവൾ ഒരു പടി മുന്നോട്ട് വെയ്ക്കുകയാണോയെന്ന ഭയം അയാളിൽ ഉണ്ടായിക്കാണും. എനിക്ക് പല ബന്ധങ്ങളും ഉണ്ടാകും. പക്ഷേ നീ എനിക്ക് കീഴെ അടിമപ്പെട്ട് ജീവിക്കേണ്ട ഭാര്യയാണെന്ന ചിന്തയുള്ളയാളാണ് അദ്ദേഹം. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞത് കൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തിൽ നിന്നും പുറത്തുവന്നത്. ഇല്ലേങ്കിൽ അവൾ ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നിരിക്കാം.

അച്ഛന്റേയും അമ്മയുടേയും എതിർപ്പ് തള്ളിയാണ് മഞ്ജു വീട് വിട്ട് ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക വളരെ അധികം ഉണ്ടായിരുന്നു അവർക്ക്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിശ്വസിക്കാത്ത ഒരാളാണ് മഞ്ജു. എല്ലാം അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത അവളോട് ഒന്നും പറഞ്ഞില്ലെന്നായിരുന്നു മഞ്ജുവിന്റെ വിഷമം.

ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് മഞ്ജു ചോദിച്ചത് നിനക്ക് ഇതിനെ കുറിച്ചെല്ലാം അറിയാമായിരുന്നുവോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ് -കാവ്യ ബന്ധത്തെ കുറിച്ച് പറയുന്നത്. മഞ്ജുവിന് കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമായിരുന്നുവെന്നത് കൊണ്ടാണ് അതിജീവിതയോട് കാര്യങ്ങൾ ചോദിച്ചത്.

അതിജീവിതയ്ക്കെതിരെ മാത്രമേ അയാൾക്ക് ക്വട്ടേഷൻ കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്നുകിൽ മഞ്ജുവിന് അല്ലേങ്കിൽ അതിജീവിതയ്ക്ക് ക്വട്ടേഷൻ കൊടുക്കണം. കാവ്യയുടെ അമ്മയ്ക്കും കാവ്യയ്ക്കും ക്വട്ടേഷൻ കൊടുക്കാൻ അയാൾക്ക് സാധിക്കില്ല. തന്റെ ജീവിതം ഇല്ലാതാക്കി എന്നാണ് അയാളുടെ വാദം മുഴുവനും.

ഒരു ഭാര്യയെ നിലനിർത്തിക്കൊണ്ട് മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ അനുവദിക്കാതിരുന്നതായിരുന്നു ദിലീപിന്റെ സങ്കടം. അതില്ലാതാക്കിയതിന്റെ വൈരാഗ്യമാണ് ദിലീപിന്. അതിന്റെ ക്വട്ടേഷൻ കാവ്യയുടെ അമ്മയ്ക്കെതിരെ കൊടുക്കാൻ കഴിയില്ല. അത് നടിക്കെതിരേയെ കൊടുക്കാൻ പറ്റൂ. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും’, എന്നും ചർച്ചയിൽ ഭാഗ്യലക്ഷ്നി പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിലിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനി അനുപമ (21) ആണു മരിച്ചത്. രാമങ്കരി പഞ്ചായത്ത് 3ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ്.

ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടം സംഭവിച്ചത്.

രണ്ടുപേരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു.

ജഹാംഖിർപുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന് രൂക്ഷമായ മറുപടിയുമായി മേജർ രവി. താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജർ രവി ഇർഫാന് മറുപടി നൽകിയത്.

“എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്.. പക്ഷേ…” എന്നാണ് പത്താൻ ട്വിറ്ററിൽ കുറിച്ചത്.

 

ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകൻ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്”

ഇർഫാൻ പത്താന്റെ ട്വീറ്റിന് മുൻ ഇന്ത്യൻ താരമായ അമിത് മിശ്ര മറുപടി നൽകിയത് ഇങ്ങനെ “നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകൾക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍”

കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്കാ ​ഗാന്ധിയെ  വെട്ടിലാക്കി യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂറിന്റെ  വെളിപ്പെടുത്തൽ. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺ​ഗ്രസ് നേതാവായ മുരളി ദേവ്റ നിർബന്ധിച്ചെന്ന് റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു. പത്മ പുരസ്കാരം കിട്ടാൻ ഇത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി. ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ​ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെയുള്ള മൊഴികളുള്ളത്.

മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നൽകി. പെ‌‌യിന്റ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മിലിന്ദ് ദേവ്റ (അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ) പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തി.

സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സ​ഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് പറഞ്ഞു. മിലിന്ദ് ദേവ്റയാണ് ചിത്രം വാങ്ങാൻ തന്നെ നിരന്തരം പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിലും ഓഫിസിലും എത്തി. ചിത്രം വാങ്ങാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ നിർബന്ധത്തെ തുടർന്നാണ് രണ്ട് കോടി നൽകി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

പ്രണയ വിവാഹത്തെയും സാമൂഹ മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു പാസ്റ്ററുടെ പ്രസംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അപ്പനേയും അമ്മയേയും നാണം കെടുത്തുന്ന ധിക്കാരികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കൊന്നുകളയണമെന്നാണ് പാസ്റ്റര്‍ പറയുന്നത്.

പ്രസംഗഭാഗം ഇതിനോടകം വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം സംസാരിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും കുടുബത്തിനും മാതാപിതാക്കള്‍ക്കും നാണക്കേടുണ്ടാക്കുന്നവരാണ്. അവരെ കൊല്ലണമെന്ന് വേദഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെന്നും പാസ്റ്റര്‍ പ്രസംഗിച്ചു.

‘വളര്‍ത്തി വലുതാക്കി പാട്ടും പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂളടക്കം സകല കാര്യങ്ങളും പഠിപ്പിച്ച് വന്നു, അവള്‍ ഏതാണ്ടൊക്കെയോ പാകമായപ്പോള്‍ ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ്, ഗുഡ് ഈവനിംഗ് എന്നൊക്കെ അയച്ച ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.

ഗുഡ് മോണിംഗും ഗുഡ് ഈവനിങ്ങൊക്കെ പറഞ്ഞ് തുടങ്ങിയതാ, പിന്നെ കഴിച്ചോ കുടിച്ചോ എന്നൊക്കെയായി, പിന്നെ നീളമുള്ള വാക്കുകളായി, അവസാനം അവന്‍ വിളിച്ചു ഞാന്‍ കഞ്ഞിക്കുഴിയിലുണ്ട്, ഇറങ്ങിപോരാന്‍ പറഞ്ഞു, അവളിറങ്ങിയങ്ങ് പോയി.

ഇങ്ങനെയൊരു സൈസ് നമ്മുടെ വീട്ടിലുണ്ടെങ്കില്‍ എന്ത് ചെയ്യണം അവളെ? അവളെ പുരോഹിതന്മാരുടെ കയ്യില്‍ കൊണ്ടുകൊടുക്കണം, അവര്‍ അവളെ പാളയത്തിന് പുറത്തുകൊണ്ടുപോയി ചുട്ടുകളയും, അവളെ വെച്ചേക്കരുത്. അന്യ പുരുഷന് വിധേയപ്പെട്ട, അപ്പനേയും അമ്മയേയും ആക്ഷേപം വരുത്തിയവളെ വീട്ടില്‍ വെക്കരുത് ചുട്ട് കളയണം.

പിഴച്ച പെണ്‍കുട്ടിയെ ചുട്ട് കളയുകയാണെങ്കില്‍ ധിക്കാരിയായ മകനെ പിടിച്ചുകെട്ടി മൂപ്പന്മാരുടെയും പുരോഹിതന്മാരുടെയും അടുത്ത് കൊണ്ടുപോകണം. അവനെ ഉന്തിതള്ളി പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം’ എന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കമന്റുകളിട്ടിട്ടുണ്ട്.

Copyright © . All rights reserved