India

പാരാഗ്ലൈഡിങ്ങിനിടെ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണ് ടൂറിസ്റ്റിനും ഗൈഡിനും ദാരുണാന്ത്യം. തെലങ്കാനയില്‍ നിന്നുള്ള ഇഷ റെഡ്ഡിയും(23) ഗൈഡ് സന്ദീപ് ഗുരുങ്ങും(26) ആണ് മരിച്ചത്. വടക്കന്‍ സിക്കിമില്‍ ഇന്നലെയായിരുന്നു സംഭവം.

രാവിലെ ഒമ്പതരയോടെ ലാച്ചുങ്ങിലെ വ്യൂ പോയിന്റില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവേ ശക്തമായ കാറ്റില്‍ അകപ്പെട്ട് ഗ്ലൈഡറിന് ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് സന്ദീപും ഇഷയും നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ഏറെ വൈകിയാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്.

പോലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃതദേഹം പുറത്തെടുക്കാന്‍ ഏറെ വൈകിയതായി പോലീസ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നാണ് സമുദ്രാതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിര്‍ത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീര്‍ത്തിയാണ് തലൈമണ്ണാരം.

ഇന്ത്യയിലേക്ക് കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക സമുദ്രാതിര്‍ത്തികള്‍ അടച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിന്റെ യഥാർഥ പകർപ്പ് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽനിന്നാണ് അന്വേഷണസംഘം കത്ത് കണ്ടെത്തിയത്. കത്തിന്റെ പകർപ്പ് പൾസർ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകർപ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തിൽ പറയുന്നത്. ജീവന് പോലും ഭീഷണിയുണ്ടെന്നും ദിലീപാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പൾസർ സുനി കത്തിൽ എഴുതിയിരുന്നു.

ഈ കത്താണ് ഇപ്പോൾ പൾസർ സുനിയുടെ സഹതടവുകാരന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാൻ കഴിഞ്ഞ ദിവസം പൾസർ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസിലെ നിർണായമായ കണ്ടെത്തിലാണ് ഈ കത്തെന്നാണ് വിവരം. കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർഥമാണെന്ന് ഉറപ്പിക്കാനായാൽ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ മുന്നോട്ടുപോകാൻ കഴിയും.

കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.

‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ്‍ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടൻ ജഗദീഷ് (Jagadish) ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ‍ഡോ രമയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും.

‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍ അങ്ങനെ ഒത്തിരി ഓർമകൾ ഉള്ള ഫോൺ ആണ് മോഷ്‌ടാക്കൾ തട്ടിയെടുത്തത്.

ഒരാഴ്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന്‍ പോറ്റിയുടെ ഫോണ്‍ തട്ടി‌യെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.

അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഈ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്.മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.

മക്കളുടെ വിവാഹ സത്ക്കാരത്തോടൊപ്പം 22 പേരുടെ വിവാഹവും നടത്തി മാതൃകയായി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് ദമ്പതിമാരാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച്
സമൂഹ വിവാഹവും നടത്തിയത്.

മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ അങ്കണമാണ് ആ നന്മക്കാഴ്ചയ്ക്ക് വേദിയായത്.
മക്കളില്‍ ഒരാള്‍ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികള്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായി ആയ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.

സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ സത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും പറഞ്ഞു. ഇത് ഞങ്ങള്‍ക്കും ഒരു പ്രചോദനമാണ്.

വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ട പത്ത് ദമ്പതികള്‍ ഉള്‍പ്പെടെ 22 പേരുടെ വിവാഹമാണ് ആ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നല്‍കി. 2500 പേര്‍ക്ക് വിരുന്നും ഒരുക്കി.

വിവാഹത്തിന് മോഡി കൂട്ടാന്‍ ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീതോത്സവവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.

സംഭവം നടക്കുന്നത് കൊല്ലത്താണ് .കഴിഞ്ഞ ദിവസമാണ് മുന്‍ കാമുകിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ച വിപിൻ എന്ന യുവാവിനെ പിടികൂടിയത് .തുടർന്നാണ് സംഭവം പുറത്തറിയുന്നത് .36 കാരനായ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിന്‍ എന്ന യുവാവിനെ ആണ് പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാന എന്ന വീട്ടമ്മയെ ആണ് വിപിൻ വെട്ടിയത്. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.

ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്ന ജഹാന വിപിനുമായി പ്രണയത്തിലായി. എന്നാല്‍ വിപിനുമായി പ്രണയത്തിൽ ഇരിക്കെ മറ്റൊരു ബംഗാളിയുമായി അടുപ്പത്തിലായി.കൂടാതെ ആ ബംഗാളിയെ ഒപ്പം താമസിപ്പിക്കുകയും ചെയ്തു. ഇതെറിഞ്ഞ വിപിന്‍ ജഹാനയുടെ വീട്ടിൽ കയറി അക്രമിച്ചത്.ഈ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജഹാനയുടെ വീടിനു സമീപം 4 വര്‍ഷം മുമ്പ് റോഡു പണിക്കായി വിപിന്‍ ഓയൂരിലെത്തിയത് .

ജഹാനയുടെ വീടിന് സമീപതുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ ജഹാനയുമായി വിപിന്‍ പരിചയത്തിലായി ,അങ്ങനെ ആ പരിജയം പ്രണയത്തിലേക്ക് വഴി തെളിച്ചു . വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി . തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് ഒരു വീട്ടിൽ താമസം തുടങ്ങി.അതിനിടയിലാണ് ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാവുന്നത്.

വിപിന്‍ ജോലിയ്ക്ക് വേണ്ടിയും സ്വന്തം വീട്ടിലൊക്കെ പോയ സമയത്തു ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. വീട്ടിൽ തിരിച്ചെത്തിയ വിപിൻ സമീപവാസികള്‍ വഴി ഈ വിവരം അറിഞ്ഞു . ഇക്കാര്യം പറഞ്ഞ് വിപിനും ഷഹാനയും വഴക്കുണ്ടാവുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.തുടർന്ന് ബംഗാള്‍ സ്വദേശി ജഹാനയ്ക്ക് ഒപ്പം താമസമാരംഭിച്ചു.സ്വന്തം വീട്ടിൽ പോയ വിപിൻ ഫോൺ വിളിച്ചിട്ട് എടുക്കാത്തത്കൊണ്ട് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തി.

ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. ജഹാനയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി വഴക്കും അടിയും ഉണ്ടായി . ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങിയപ്പോൾ തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

തുടർന്ന് ഈ സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ പൊലീസ് വിപിനെ അറസ്റ്റു ചെയ്തു.പിന്നീടാണ് കാര്യങ്ങൾ പോലീസ് അറിയുന്നത് .

അര്‍ബുദ രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ നടി ശരണ്യ ശശി ആരാധകര്‍ക്ക് തീരാ നൊമ്പരമാണ്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ, ഇതിനിടെ നിരവധി സര്‍ജറി, ഇതിനൊക്കെ അവസാനമാണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ശരണ്യയെ പോലെ തന്നെ നടിയുടെ അമ്മ ഗീതയും ്‌പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ശരണ്യയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്കിപ്പുറം ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നന്ദു മഹാദേവയുടെ വീട്ടിലിരുന്നാണ്, ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഗീത പറഞ്ഞ് തുടങ്ങുന്നത്. താന്‍, തെരേസ എന്ന വ്യക്തി മുഖേന ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചെന്നാണ് ഗീത വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഗീതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ,

‘രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. ഇതിനായി ഇരുന്ന്, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്. കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചു. അതിനെല്ലാം അവള്‍ മറുപടി പറഞ്ഞു. അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും, അങ്ങനെയാണ് വന്നതെന്നും പറഞ്ഞു. പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു.’

‘ശരണ്യയുടെ പിറന്നാള്‍ ആയ മാര്‍ച്ച് 15 ന് മുമ്പാണ് ഇത് നടക്കുന്നത്. അതിനാല്‍ തന്നെ, അവള്‍ക്കിഷ്ടപ്പെട്ട ഒരു കഷ്ണം കേക്കും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നല്‍കി. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും എന്നെ അറിയിച്ചു. അവള്‍ ഇപ്പോഴും, എന്റെ കൂടെ ഉള്ളതായാണ് ഞാന്‍ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാറുണ്ട്. അവളുടെ പ്രായത്തിലുള്ള ഏതെങ്കിലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കും.’ എന്നും ഗീത കൂട്ടിച്ചേര്‍ത്തു.

വള്ളക്കടവ് വയ്യാമൂല സ്വദേശിയായ സുമേഷിനെയാണ് ഇന്നലെ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. വാഹന അപകടമെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ടരക്കു ശേഷമാണ് ചാക്ക ബൈപ്പാസിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ സുമേഷ് തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൂരജിനെ ഗുരുതരമായി പരിക്കേറ്റു. വാഹനം അപകട കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്നത് കണ്ടത്.

അന്വേഷണം അപകടമുണ്ടായതിന് തൊട്ടടുത്ത ബാറിലേക്ക് നീങ്ങി. ഇന്നലെ രാത്രി 12 മണിക്ക് സുമേഷും മറ്റ് മൂന്നുപേരും തമ്മിൽ ബാറിൽ വച്ച് തർക്കമുണ്ടായതായി പൊലീസ് മനസിലാക്കി. കാറും അതിൽ സഞ്ചരിച്ച മൂന്നുപേരെയും പൊലീസ് കസ്റ്റിലെടുത്തു. നിഹാസ്, ഷെമീം, റെജി എന്നിവരാണ് കറിലുണ്ടായിരുന്നത്. നിഹാസാണ് കാറോടിച്ചിരുന്നത്. നിഹാസ് ഏതാനും ദിവസം മുമ്പാണ് വിദേശത്തുനിന്നും വന്നത്.

മദ്യപിച്ചിറങ്ങുന്നതിനിടെ പ്രതികളും സുമേഷുമായി വാക്കു തർക്കമുണ്ടായി. സെക്യൂരിജീവനക്കാർ ഇടെപെട്ട് ഇവരെ പുറത്തേക്കയച്ചു. പക്ഷെ പ്രതികള്‍ കാറിൽ കാത്തിരുന്നു. സുമേഷും സുഹൃത്തും ബൈക്കിൽ പോയപ്പോള്‍ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മറ്റ് ചില ക്രിമിനൽ കേസിലും പ്രതിയാണ് സുമേഷ്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞിട്ടും മദ്യം നൽകിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പിറന്നാൾ ആഘോഷം കൊലയിൽ കലാശിച്ചു

കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനാണ് സുമേഷ് എത്തിയത്. പ്രതികളിൽ ഒരാളുടെ ഭാര്യയെ പ്രസവത്തിനായി നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാറിൽ ഭക്ഷണം കഴിക്കാനാണ് സംഘം എത്തിയത്. സുമേഷുമായുണ്ടായ വാക്കു തർക്കം അടിപിടിയിൽ കലാശിച്ചതിനെ തുടർന്ന് സുമേഷും സുഹൃത്തും ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ കാറിൽ പിന്തുടർന്ന് ഇ‌ടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Copyright © . All rights reserved