തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീക്കൊളുത്തി കൊന്നിട്ടും കുറ്റബോധം തരിമ്പില്ലാതെ പ്രതി ഹമീദ്. പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി തനിക്ക് ജീവിക്കണമെന്നും പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം.
കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്ന് കാണിച്ച് മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി അച്ഛന്‍ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വീതിച്ചു നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആണ്‍ മക്കള്‍ക്കുമായി വീതിച്ചു നല്‍കിയിരിക്കുകയാണ്.
സംഭവം നടന്ന തറവാട് വീടും അതിനോട് ചേര്‍ന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. വാര്‍ധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.
എന്നാല്‍ മകന്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പോലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് അയല്‍വാസികളും പറയുന്നു. വീട്ടില്‍ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ദാരുണസംഭവം.
ഇന്നലെ രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു.
മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.ഫൈസലിന് ചീനിക്കുഴിയില്‍ പച്ചക്കറി വ്യാപാരമാണ്. മെഹര്‍ പ്ലസ്ടുവിനും അസ്‌ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു.
റിയാദ്: മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്‍ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭര്‍ത്താവ് – ജിന്റോ ജോര്‍ജ്. മകന്‍ – ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്‍ത്തകന്‍ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ രംഗത്തുണ്ട്.
കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍ നൗജ്ഷ് മണ്ഡല്‍, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.
തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. ആറ് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മണ്ണിനിടയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
അപകടം നടന്ന ഉടനെ രണ്ട് പേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയെത്തി. പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത്.
ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ആണ് ഭാവനയെ വേദിയിലേക്ക് ആനയിച്ചത്. സദസിലും വേദിയിലുമുള്ളവർ എഴുന്നേറ്റുനിന്ന് ഭാവനയെ സ്വാഗതം ചെയ്തു. മുഖ്യാതിഥികളെ സ്വാഗതം ചെയ്ത ശേഷമായിരുന്നു ഭാവനയെ അക്കാദമി ചെയർമാൻ വേദിയിലേക്ക് ക്ഷണിച്ചത്.
ഐഎസ് ഭീകരരുടെ ആക്രമണത്തിൽ കാലുകൾ നഷ്ടമായ കുർദിഷ് സിനിമ സംവിധായിക ലിസ ചലാനൊപ്പമായിരുന്നു ഭാവനയേയും ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രമേയമായി തെരഞ്ഞെടുത്ത് അതിജീവനവും പോരാട്ടവും എന്നതായിരുന്നു.
പ്രഭാതനടത്തത്തിനിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ചു മരിച്ചുവെന്ന വാർത്ത കേരളം അതിരാവിലെ ഞെട്ടലോടെയാണ് കേട്ടത്. നൂറനാട് വാലുകുറ്റിയിൽ വി.എം. രാജു, താഴമംഗലത്ത് വിക്രമൻ നായർ, കലാമന്ദിരം രാമചന്ദ്രൻ നായർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയാണ് നാലുപേരെ ഇടിച്ചിട്ടശേഷം നിർത്താതെപോയത്.
ഈ അപകടത്തിൽ സംഘത്തിലെ സോപാനത്തിൽ രാജശേഖരൻ നായർ മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ആത്മസുഹൃത്തുക്കളുടെ വേർപാട് നൂറനാട് പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്ഥിരമായി പ്രഭാതനടത്തത്തിനിറങ്ങിയിരുന്ന നാൽവർസംഘത്തിൽ ഇനി താൻ മാത്രമാണ് ബാക്കിയെന്ന സത്യം ഉൾകൊള്ളാൻ സാധിക്കാതെ മൗനത്തിലാണ് ഇദ്ദേഹം.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രി വിടുന്നതിനു തൊട്ടുമുൻപാണ് അപകടത്തിൽപ്പെട്ട മൂന്നു സുഹൃത്തുക്കളുടെയും മരണം രാജശേഖരൻ നായർ അറിയുന്നത്. ശരീരമാസകലമുള്ള വേദനയ്ക്കുമപ്പുറം സൃഹൃത്തുക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകുന്നില്ലെന്ന് രാജശേഖരൻ നായർ പറഞ്ഞു. കുറേവർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാതസവാരിക്കിറങ്ങുന്നത്.
രാജശേഖരൻ നായരുടെ വാക്കുകൾ;
അടുത്ത വീട്ടുകാരനായ വിക്രമൻ നായരെയും കൂട്ടി കെപി റോഡിലെത്തുമ്പോൾ രാജുവും രാമചന്ദ്രൻ നായരും അവിടെയുണ്ടാകും. ഒരുമിച്ച് പടനിലംവരെ നടന്നുമടങ്ങുമായിരുന്നു. കെ.പി.റോഡിൽ വാഹനത്തിരക്കും അപകടങ്ങളും വർധിച്ചതോടെയാണ് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ നടക്കാൻ തുടങ്ങിയത്. രാജുവിനെയുംകൂട്ടി രാമചന്ദ്രൻ നായർ പണയിൽ ഭാഗത്തേക്കു നടപ്പ് ആരംഭിക്കും. ഈ സമയം താനും വിക്രമൻ നായരും പള്ളിമുക്കിലേക്കു നടക്കും.
ഇടയ്ക്കു തമ്മിൽ കാണുന്ന സ്ഥലത്തുനിന്ന് ഒരുമിച്ച് പള്ളിക്കൽ ഗണപതിക്ഷേത്രത്തിന്റെ വഞ്ചിമുക്കുവരെ പോയി മടങ്ങുകയാണു പതിവ്. വ്യാഴാഴ്ചയും പതിവുപോലെ നടന്നശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് പോകുന്നതിനു മുൻപായി ഒരു കാർ പോയിരുന്നു. ഈ സമയം റോഡരികിലേക്കു മാറി. സെക്കൻഡുകൾക്കുള്ളിലാണ് അമിതവേഗത്തിൽ ടോറസ് വന്ന് ഇടിച്ചുതെറിപ്പിച്ചത്. തെറിച്ചുവീണ താൻ എഴുന്നേറ്റെങ്കിലും ഒന്നിനും കഴിയുമായിരുന്നില്ല. എന്റെ നിലവിളിയും ശബ്ദവുംകേട്ട് ചിലരൊക്കെ ഓടിവന്നെങ്കിലും അടുത്തേക്കു വരാൻ ആളുകൾ ആദ്യം മടിച്ചു.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.
രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങള്‍. 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിമാനം റാഞ്ചിക്കൊണ്ടു പോയവരില്‍ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.
ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് വിമാന റാഞ്ചല്‍ സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ കൊല്ലപ്പെടുന്നത്. മിസ്ട്രി സഹൂര്‍ ഇബ്രാഹിമാണ് ഇത്തവണ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു.
സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന ഇബ്രാഹിമിനെ മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫര്‍ണിച്ചര്‍ ഗോഡൗണിനുള്ളിലാണ് വെടിവച്ചു കൊന്നത്. ആസൂത്രിതമായ ആക്രമണം ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.
1999 ലെ ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് കറുത്ത അദ്ധ്യായമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ഐസി 814 എയര്‍ബസ് ഇസ്ലാമിക തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു.
നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറിയ അപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന രാമചന്ദ്രൻ (72) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു.
നൂറനാട് പണയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു.
ടിപ്പർ ഓടിച്ച ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ പിന്നീട് പോലീസിൽ കീഴടങ്ങി. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സമാധാനപരമായി കല്ലിടുമെന്ന് സഭയിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൾക്കിടെയാണ് പ്രതിപക്ഷം ചങ്ങനാശേരിയിലെ പോലീസ് അതിക്രമം സഭയിൽ ഉന്നയിച്ചത്.
കോൺഗ്രസ് കെ റെയിലിനെതിരായി ആളുകളെ ഇളക്കിവിടുകയാണെന്നും ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാടപ്പള്ളിയിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയെയും അറസ്റ്റ് ചെയ്തു. സിൽവർ ലൈനിനെതിരേ കൈയിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീകളെ പോലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കല്ലിടൽ തുടരുകയാണ്.
കുവൈറ്റിലെ അർദിയയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.
കുവൈറ്റ് പൗരൻ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ അറസ്റ്റിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം.
മാർച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാൾ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.