നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്‍.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്‌ല ബറോണ്‍, ടോം മര്‍ഷ്‌ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്‌പേസ് എക്‌സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്‌പേസ് എക്‌സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
ഇന്ത്യയ്ക്ക് യഥാർതഅഥ സ്വാതന്ത്യം ലഭിച്ചത് 2014ൽ മോഡി അധികാരത്തിലേറിയപ്പോഴാണെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനം. കങ്കണ ചെയ്തത് രാജ്യദ്രോഹമാണെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
”മഹാത്മാഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,”-കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.
ദേശീയ മാധ്യമശൃംഖലയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി സംസാരിച്ചത്. ”സവർക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവർക്കത് അറിയാമായിരുന്നു. അവർ തീർച്ചയായും ഒരു സമ്മാനം നൽകി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
അതേസമയം, ബിജെപിയിൽ നിന്നടക്കം കടുത്ത വിമർശനമാണ് കങ്കണയ്ക്ക് നേരെ ഉയർന്നിരിക്കുന്നത്. കങ്കണയുടെ പരാമർശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് ബിജെപി എംപി വരുൺ ഗാന്ധി ചോദിച്ചത്.
‘ചിലപ്പോൾ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോൾ മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,’-വരുൺ പറഞ്ഞു.
മുൻ മിസ് കേരള ജേതാക്കൾ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. മരിക്കുന്നതിന് മുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
നവംബർ ഒന്നാം തീയതിയാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ 2019ലെ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങൾ മാറ്റി.
അതേസമയം, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഒരു ഔഡി കാർ ഇവരെ പിന്തുടർന്നിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡിജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.
എന്നാൽ ഡിജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡിവിആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡിജെ പാർട്ടിക്ക് ശേഷം രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.
യുകെ ആസ്ഥാനമായുള്ള ചരിത്രകാരന്മാർ സഖ്യസേനയുടെ യുദ്ധശ്രമങ്ങളിൽ ഇന്ത്യൻ സൈനികരുടെ സംഭാവനയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച വാഗ്ദാനം ചെയ്യുന്നു.പാകിസ്ഥാനിലെ ലാഹോർ മ്യൂസിയത്തിന്റെ ആഴത്തിൽ കണ്ടെത്തിയ ഫയലുകൾ വ്യാഴാഴ്ച യുദ്ധവിരാമ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൈസ് ചെയ്ത് ഒരു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു.
ചരിത്രകാരന്മാർക്കും ബ്രിട്ടീഷ്, ഐറിഷ് സൈനികരുടെ പിൻഗാമികൾക്കും സേവന രേഖകളുടെ പൊതു ഡാറ്റാബേസുകൾ തിരയാൻ കഴിയുമെങ്കിലും, ഇതുവരെ ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്ക് അത്തരമൊരു സൗകര്യം നിലവിലില്ല.
ആഗോള തലത്തിൽ ഒന്നാം ലോകയുദ്ധത്തിന്റെ സ്മരണ പുതുക്കുമ്പോൾ ഇതൾവിരിയുന്നത് ഇന്ത്യൻ സൈനികരുടെ മഹത്തായ സംഭാവനകൾ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോരാടിയ വിഭജിക്കാത്ത പഞ്ചാബിലെ സൈനികരാണ് ഒന്നാം ലോകമഹായു ദ്ധത്തിൽ ധീരമായി പോരാടിയത്. ഈ മാസം 14-ാം തിയതി ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുൻ സൈനികരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തും.
ഏറെ കാലമായി കണ്ടെത്താതിരുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് യുദ്ധരേഖകളിൽ നിന്നും ശേഖരിച്ചത്. അവ പൊതുസമൂഹത്തിനായി ലഭ്യമാക്കുന്ന ആദ്യ ഘട്ട ശ്രമമാണ് നടത്താൻ പോകുന്നതെന്ന് യുകെ.പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷൻ ഭാരവാഹികൾ ലണ്ടനിൽ അറിയിച്ചു.
ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം-സിഖ് പൗരന്മാരെല്ലാം യുദ്ധത്തിൽ സൈനിക സേവനം അനുഷ്ഠിച്ചവരാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നുപേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 8 ശതമാനം ജനങ്ങളാണ് പഞ്ചാബ് മേഖലയിലുണ്ടായിരുന്നത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസ്, മിഡിൽ ഈസ്റ്റ്, ഗാലിപ്പോളി, ഏഡൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സേവനമനുഷ്ഠിച്ച സൈനികരെ അവരുടെ കുടുംബത്തിന്റെ ഗ്രാമങ്ങൾ നൽകിയതായി അവർ കണ്ടെത്തി. 1947ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പഞ്ചാബ് വിഭജിക്കപ്പെട്ടു.
കോമൺവെൽത്തിൽ നിന്നുള്ള സൈനികരുടെ സംഭാവനകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാൻ രേഖകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1919ലെ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യൻ പട്ടാളക്കാരുടെ എണ്ണം മാത്രം അന്നത്തെ ഓസ്‌ട്രേലിയയുടെ മുഴുവൻ സൈനികരേക്കാൾ അധികമായിരുന്നു വെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമുണ്ടായിരുന്ന സൈന്യത്തെ ക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായിരുന്നുള്ളു.
നിലവിൽ 3,20,000 സൈനികരുടെ വിവരങ്ങളാണ് ലഭിച്ചത്. ജലന്ധർ, ലുധിയാന, സിയാൽകോട്ട് എന്നീ ജില്ലകളിലെ സൈനികരുടെ വിവരങ്ങളാണ് നിലവിൽ ഡിജിറ്റലാക്കിയത്. ഇനിയും 25 ജില്ലകളിലായി പങ്കെടുത്ത 2,75,000 സൈനികരെകൂടി ഉൾപ്പെടുത്താനുണ്ടെന്നും പഞ്ചാബ് അസോസിയേഷൻ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ 12 കോടിയുടെ തിരുവോണം ബംപറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.
കണ്ണൂര്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.
പോപ്പുലര്‍ ഫ്രണ്ട്, കണ്ണൂര്‍, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. തിരുവോണം ബംപറില്‍ ലഭിച്ച പണത്തില്‍ നിന്നും 65 ലക്ഷം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കത്തില്‍ പറയുന്നു.
കത്തിന്റെ കാര്യം മൂന്നാമത് ഒരാള്‍ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അതല്ലെങ്കില്‍ പണം അനുഭവിക്കാന്‍ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നതായി ജയപാലന്‍ വ്യക്തമാക്കി.
അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതില്‍ അര ഏക്കര്‍ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ പറയുന്നു.
കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ”മുതല്‍ ജപ്തിയിലാണ്. വീണ്ടെടുക്കാന്‍ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കില്‍ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോന്‍ ചതിച്ച ചതിയാണ്. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞതാണ്. നിങ്ങള്‍ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവര്‍ നിങ്ങള്‍ കാരണം രക്ഷപ്പെടണം. 7 കോടിയില്‍ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്. നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട”.
ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.
പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.
നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.
ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.
യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.
വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരിപ്പൂർ വീമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി എയർഹോസ്റ്റസ് അറസ്റ്റിൽ. അടിവസ്ത്രത്തിനകത്ത് സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് മലപ്പുറം സ്വദേശിനി ഷഹാന (30) അറസ്റ്റിലായത്. രണ്ട് കിലോ തൂക്കം വരുന്ന സ്വർണം ഷഹാനയിൽ നിന്നും പിടിച്ചെടുത്തു.
ഷാർജയിൽ നിന്നും കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസിലെ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ ഷഹാന. കോഴിക്കോട് ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഷഹാന അറസ്റ്റിലായത്. അടിവസ്ത്രത്തിനകത്ത് സ്വർണം മിശ്രിതമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ഡോ.എസ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മിശ്രിതം വേർതിരിച്ചതിന് ശേഷം 99 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഷഹാന നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
ന്യൂഡൽഹി : വായുനില മോശമാകുന്നതോടെ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം രാജ്യ തലസ്ഥാനത്തു വർധിച്ചതായി ആരോഗ്യവിദഗ്ധർ. നഗരത്തിലെ വായുനില ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ 10, 2.5 എന്നിവയുടെ നിലയും ഉയർന്നു നിൽക്കുകയാണ്. ശ്വാസകോശ അനുബന്ധ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നവർ വർധിച്ചുവെന്നു വസന്ത് കുഞ്ച് ഫോർട്ടിസ് ആശുപത്രിയിലെ ഡോ. നിഖിൽ ബാന്തെ പറഞ്ഞു.
ദീപാവലിക്കു ശേഷം ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 20–30 ശതമാനം പേർ വർധിച്ചുവെന്നാണു വിവരം. മോശം വായുനില ശ്വാസതടസ്സം, തലവേദന, ഉറക്കമില്ലായ്മ, കണ്ണിന് അസ്വസ്ഥത, ഛർദി, വയറുവേദന തുടങ്ങിയ പല പ്രശ്നങ്ങളും പലർക്കും റിപ്പോർട്ട് ചെയ്യുന്നുവെന്നു ആകാശ് ഹെൽത്ത് കെയറിലെ ഡോ. അക്ഷയ് ബുദ്ധ്‌രാജ പറഞ്ഞു. ദീപാവലി ആഘോഷത്തിന് വിലക്കുകള്‍ മറികടന്ന് പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ വയലുകളില്‍ തീയിടുന്നതുമാണ് ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നത്. ഡല്‍ഹിയുടെ അവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. #DelhiPollution എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി. ദിവസവും നിരവധി സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണ് ഡല്‍ഹിയുടെ വായു ശ്വസിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.വായുമലിനീകരണം രൂക്ഷമായതോടെ നൂറുകണക്കിന് ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പോയിത്തുടങ്ങി. നൈനിത്താള്‍, മസൂറി, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍ നിറഞ്ഞു.