കാബൂള്‍ വിമാനത്താവളത്തിന് സമീപം 150 ഓളം ആളുകളെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞു വെച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.
മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.
കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്. ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.
ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.
ബിജോ തോമസ് അടവിച്ചിറ
പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കുവൈറ്റ് അബ്ദലി റോഡിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആണ് അപകട വിവരം വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായതിനെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏർപ്പെട്ടതായി കെഎസ്എഫിന്റെ പബ്ലിക് റിലേഷൻ ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രണ്ട് ബസുകളിലെയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ആംബുലൻസിലും എയർ ആംബുലൻസിലുമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഫോർട്ട് കൊച്ചി സ്വദേശി ജോസഫ് സേവ്യർ (സ്റ്റാൻലി,60 വയസ് )വെളുത്തെപ്പള്ളിയാണ് മരിച്ച മലയാളി. അബ്ബാസിയായിൽ നേരത്തെ ക്രൗൺ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം നടത്തിയിരുന്നു സ്റ്റാൻലി, ഇപ്പോൾ എക്സ്പോർട്ട് യുണൈറ്റെഡ് ജനറൽ ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിലാണ് ജോസഫ് സേവ്യർ മരണപ്പെട്ടത്.
പരേതൻ ഫോർട്ട് കൊച്ചി നസ്രത്ത് തിരു കുടുംബ ദേവാലായഗമാണ്. ഭാര്യ: ട്രീസാ ജോസഫ്, മക്കൾ: സ്റ്റീവ് ജോസഫ് (അൽ കരാം അൽ അറബി കാറ്ററിംഗ് കമ്പനി കുവൈറ്റ്), സ്റ്റെഫീന ജോസഫ്.
ജോസഫ് സേവ്യറിൻ്റെ നിര്യാണത്തിൽ കുവൈറ്റ് എറണാകുളം അസോസിയേഷൻ ഭാരവാഹികളായ ജിനോ എം.കെ, ജോമോൻ കോയിക്കര, ജോബി ഈരാളി എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എറണാകുളം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്.
കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പോസ്റ്റർ പ്രതിഷേധം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ നിര്‍ദേശിച്ചതില്‍ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ നിർദേശിച്ചത് രാജേന്ദ്രപ്രസാദിനെയാണ്. ഇതിനെതിരെയാണ് പ്രവർത്തകർ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പ്രസിഡന്റ് സ്ഥാനം കൊടിക്കുന്നില്‍ തീരുമാനിക്കുന്ന തരത്തില്‍ തീറെഴുതാന്‍ തറവാട് സ്വത്തല്ലന്നും കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത ‘പോത്തന്‍കോടു ‘കാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് കാര്യമെന്നും പോസ്റ്ററിലൂടെ പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസം. രാജേന്ദ്രപ്രസാദ് പടുകിഴവനെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
കഞ്ചാവ് കടത്തുകാരേയും കോണ്‍ഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ വിമര്‍ശനം. ‘ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോ?’യെന്നും പോസ്റ്ററിലൂടെ ചോദിക്കുന്നു. കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് എന്നിവരാണ് നിലവില്‍ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മാസ്‌കും സാമൂഹ്യ അകലവുമില്ലാതെ സിനിമാതാരങ്ങൾ ഒത്തുകൂടിയതിനെതിരെ പരിഹാസവുമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. താരസംഘടനയായ ‘അമ്മ’ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പരിഹാസം. കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ സാധാരണക്കാർക്ക് പെറ്റിയടിക്കുന്ന പൊലീസ് സാമൂഹ്യ അകലവും മാസ്‌കുമില്ലാതെ നടന്ന താരകൂട്ടായ്മക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.
‘സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ-പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും…മച്ചാനത് പോരെ…’- എന്നാണ് കോൺഗ്രസ് നേതാവ് കുറിച്ചത്.
കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്. മാസ്‌ക് ധരിക്കാതെ താരങ്ങൾ ഇറങ്ങി വരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമാതാരങ്ങൾക്ക് പുറമേ, കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു.
ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന കർണാടക സ്വദേശി മോചിതനായി നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ തടങ്കലിലായിരുന്ന ഹരീഷ് ബംഗേരയാണ് 20 മാസത്തിന് ശേഷമാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. 2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഉടുപ്പിയിലെ കുന്ദപുർ സ്വദേശിയാണ്. ഭർത്താവിനെ തിരികെ എത്തിക്കാൻ സഹായിച്ചവർക്ക് ഭാര്യ സുമന നന്ദി അറിയിച്ചു. അങ്കണവാടി ടീച്ചറാണ് സുമന. ആറ് വർഷത്തോളമായി ഹരീഷ് സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദമാമിലെ ഒരു കമ്പനിയിൽ എസി ടെക്‌നീഷിന്യായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരീഷ് സൗദി പോലീസിന്റെ പിടിയിലാകുന്നത്.
അതേസമയം, കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഹരീഷിന്റെ മോചനത്തിലേക്ക് നയിച്ചത്.
കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.
സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.
പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.
കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.
നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.
പൂനെയില്‍ ബിജെപി പ്രവര്‍ത്തകന്‍ മയൂര്‍ മുണ്ടെ നിര്‍മ്മിച്ച മോഡി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമ നീക്കം ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിമ നീക്കം ചെയ്തത്.
ക്ഷേത്രവും ടാര്‍പോളിന്‍ കൊണ്ട് മറച്ചിട്ടുണ്ട്. അതേസമയം, പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തില്‍നിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷേത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ക്ഷേത്രനിര്‍മാണം വിവാദമായതോടെ ക്ഷേത്രം നിര്‍മിച്ച മയൂര്‍ മുണ്ടെയെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ക്ഷേത്രം നിര്‍മിച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വം പറയുന്നത്. ക്ഷേത്രം നിര്‍മിച്ച പ്രവര്‍ത്തകനെതിരേ നടപടിയെടുക്കണമെന്നും ആവശ്യവും ശക്തമാവുന്നുണ്ട്.