ഉത്തര്‍പ്രദേശിലെ ബലിയയില്‍ പെട്രോളും ടയറും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് കത്തിച്ചു.
നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പൊലീസ് പട്രോള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങള്‍ എല്ലാ ആദരവോടെയും സംസ്‌കരിക്കണമെന്നും ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു കഴിഞ്ഞു.
അഭയകേസിൽ അഞ്ച് മാസം മുൻപാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു
എന്നാൽ ചെന്നിത്തല മാറി വി.ടി.സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാഗ്രഹിക്കുന്ന എംഎൽഎമാരും ഐ ഗ്രൂപ്പിലുണ്ട്. പരസ്യ പിന്തു ചെന്നിത്തലയ്ക്ക് നൽകിയാലും ഹൈക്കമാൻഡ് നിരീക്ഷകർ ഒറ്റയ്ക്ക് അഭിപ്രായം തേടുമ്പോൾ ഇവർ പിന്തുണ സതീശനാണെന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടർന്നേക്കും. നേരത്തെ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ് ഭൂരിഭാഗം എ ഗ്രൂപ്പ് എംഎൽഎമാരും.
എന്നാൽ യുവപ്രതിനിധികൾ നേതൃതലത്തിൽ മാറ്റം വരണമെന്ന നിലപാടിലാണ്. അതേസമയം എ ഗ്രൂപ്പ് തന്റെ പേര് ഉയർത്തി കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ അതൃപ്തിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കു കാരണം നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.
മന്ത്രിസഭയിൽ സഭയിൽ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി താരങ്ങൾ. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം, വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ, പാർവതി തിരുവോത്ത്, സംയക്ത മേനോൻ, റിമ കല്ലുങ്കൽ തുടങ്ങിയവർ പ്രതിഷേധവുമായി എത്തി. #BringOurTeacherBack #ShailajaTeacher എന്നി ഹാഷ്ടാഗുകളിലാണ് പ്രതിഷേധം.
സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു.. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്.
തെറ്റായി പോയ തീരുമാനം…കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതീക്ഷ…. സുരക്ഷിതത്വം… ഉറപ്പ്! ടീച്ചർ നമുക്ക് എല്ലാവർക്കും അതാണ്! അത് കൊണ്ടുതന്നെയാണ് അതില്ലാതാകുമ്പോൾ വേദനിക്കുന്നത്! ഗായകൻ വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
എങ്കിൽ…..കെ.കെ. ഷൈലജ ടീച്ചറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ ‘പാലം കടക്കുവോളം നാരായണ’. ടീച്ചർ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ “ആണധികാര”ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു. നടനായ രാജേഷ് ശർമ കുറിച്ചു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തതായി സൂചന. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.
എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.
കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.
സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.
മഹാരാഷ്ട്രയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍ കടലില്‍ മുങ്ങിയ ഒഎന്‍ജിസി ബാര്‍ജുകളില്‍ നിന്ന് 146 പേരെ നാവികസേന രക്ഷപ്പെടുത്തി. 127 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം തുടരുന്നതായി നാവികസേന അറിയിച്ചു.
അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.
പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.
നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യടേമില്‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൂചന. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു.
എന്നാൽ മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം രാഷ്ട്രീയമെന്ന് നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാര്‍. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് പറഞ്ഞു.
ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രിയദർശന്റെ വാക്കുകൾ
“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .
രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.
സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്‍റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന്‍ ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.
സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.
ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.
‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’