പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച രാജപ്പനെത്തേടി തയ്‌വാനിൽ നിന്ന് ഏഴുലക്ഷം രൂപയുടെ പുരസ്കാരം. സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷനലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്‌ഷൻ അവാർഡാണു മഞ്ചാടിക്കരി നടുവിലേക്കര എൻ.എസ്. രാജപ്പനെത്തേടിയെത്തിയത്. 10,000 യുഎസ് ഡോളറാണ് (7,30,100 രൂപ) പുരസ്‌കാരം. വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റുന്ന രാജപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത് റേഡിയോ പ്രഭാഷണത്തിൽ പ്രശംസിച്ചിരുന്നു.

പക്ഷാഘാതം മൂലം കാലുകൾ തളർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടു കായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനിൽ നിന്നു ലഭിച്ച പ്രശംസാപത്രത്തിൽ പറയുന്നു. കുപ്പികൾ പെറുക്കാൻ വലിയ വള്ളവും അന്തിയുറങ്ങാൻ വീടും വേണമെന്നായിരുന്നു രാജപ്പന്റെ ആഗ്രഹം.

ബോബി ചാരിറ്റിബിൾ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നൽകി. ബോബി ചെമ്മണൂർ നേരിട്ട് എത്തിയാണു സഹായം നൽകിയത്. ബിജെപി നേതാവ് പി.ആർ. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നൽകിയിരുന്നു. കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പൻ താമസിച്ചിരുന്നു വീട് 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പൻ താമസിക്കുന്നത്. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നു രാജപ്പൻ പറഞ്ഞു.