പ്രിയപാപ്പാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയ ആന പല്ലാട്ട ബ്രഹ്മദത്തന്‍ എത്തിയത് ഇന്ന് നോവ് കാഴ്ചയാവുകയാണ്. മൂന്ന് പതിറ്റാണ്ടായി തന്നെ സ്‌നേഹിച്ചും പരിപാലിച്ചും കൊണ്ടുനടന് ഓമനച്ചേട്ടനാണ് യാത്രാമൊഴി നല്‍കാന്‍ ബ്രഹ്മദനത്തന്‍ എത്തിയത്. ചലമറ്റ മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു.

ഇത് കണ്ട് ഓമനച്ചേട്ടന്‍(74കാരന്‍ ദാമോദരന്‍നായര്‍) മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണു. പത്തുമിനിറ്റോളം നീണ്ടു നാടിനെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ നിമിഷങ്ങള്‍.

അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ദാമോദരന്‍നായരുടെ അന്ത്യം. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ഓമനച്ചേട്ടന്‍ എന്ന ദാമോദര്‍നായര്‍. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടന്‍ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകള്‍ തിരികെ സ്‌നേഹം നല്‍കുന്ന അപൂര്‍വം പാപ്പാന്മാരില്‍ ഒരാളായിരുന്നു ഓമനച്ചേട്ടന്‍.

ബ്രഹ്മദത്തന്‍ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വര്‍ഷമായി പാപ്പാന്‍ ഓമനച്ചേട്ടന്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.

ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടന്‍ മരിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ചേര്‍ന്നാണ് മേലമ്പാറയില്‍നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.