മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കേസിലെ പ്രതിയും പിതാവുമായ പ്രതി സനുമോഹനോട് ചോദിച്ചറിഞ്ഞ് പോലീസ്. ഇയാളെ തെളിവെടുപ്പിനയി കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റിൽ എത്തിച്ചു. സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്‌ലാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.
ഇവിടെ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. മകൾ വൈഗയെ ഫഌറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാൽ ഫ്‌ലാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
അതേസമയം, ഫ്‌ലാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവം പോലീസിനെ വല്ലാതെ കുഴക്കുകയാണ്. ഈ രക്തക്കറ സനു മോഹന്റേയോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. എങ്കിൽ ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ തീർക്കാനായി തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും പോലീസിനെ കുഴക്കുകയാണ്.
ഉത്തർപ്രദേശിലെ ബിജെപി മന്ത്രി ഹനുമാൻ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 58,924 പേർക്കും യുപിയിൽ 28,211 പേർക്കും ഡൽഹിയിൽ 23,686 പേർക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ യുപി സർക്കാർ സംസ്ഥാനത്ത് കൊറോണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് വരെയാണ് രാത്രി കർഫ്യൂ. ഏപ്രിൽ 24 മുതൽ വാരാന്ത്യ കർഫ്യൂ നിലവിൽ വരികയും ചെയ്യും. 500 ആക്ടീവ് കോവിഡ് കേസുകൾ ഉള്ള ജില്ലകളിലാണ് രാത്രി കർഫ്യൂ കർശനമാക്കാൻ നിർദേശിച്ചിരിക്കുന്നത്.
അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്.
ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം ഇന്നലെയാണ് പൊലീസിന് ലഭിച്ചത്. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അങ്ങേയറ്റം മദ്യപിച്ചെത്തിയ ഒരാൾ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം കൈമാറിയത്. ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണ് ഇയാൾ. ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് അന്വേഷണം വേണ്ടനിലയിൽ എത്തിയില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്.
ന്യൂഡൽഹി ∙ മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്ത പൊലീസിനോടു തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹിയിൽ മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയർത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറിൽ വരുമ്പോൾ പൊലീസ് പിടികൂടിയിരുന്നു.
എന്നാൽ സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയർത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന കാര്യം പറയാൻ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയിൽ കാണാം.
ഇതോടെ ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’– യുവാവ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖേനയല്ലാതെ പൊതു വിപണിയിലും വാക്‌സിന്‍ എത്തിക്കും. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന മൂന്നാംഘട്ട വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രായപൂര്‍്ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിലൂടെ ലോകത്തിലേതന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച എല്ലാ വാക്‌സിനുകള്‍ക്കും അപേക്ഷ നല്‍കി മൂന്നു ദിവസംകൊണ്ട് അനുമതി നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇനിമുതല്‍ 50 ശതമാനം വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നേരിട്ട് പൊതുവിപണിയിലെത്തക്കാം. ബാക്കി 50 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കും.
ബീഹാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ എംഎല്‍എയുമായ മേവാലാല്‍ ചൗധരി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കേയാണ് മരണം. ബീഹാറിലെ താരാപൂര്‍ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍ എ ആയിരുന്നു ഇദ്ദേഹം. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ബിഹാറില്‍ കൊവിഡ് വ്യാപനം ഉയരുകയാണ്. ബീഹാറില്‍ 39,498 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കൂടാതെ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം.എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ വര്‍ഷം ഒരു മാസത്തെ ബോണസ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഈ ധീരതയ്ക്ക്, അർപ്പണബോധത്തിന് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ്. റെയിൽവേ മന്ത്രി ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.
അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി.
ഈ സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാം. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുചാടിയ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്. വിഡിയോ കാണാം.
ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിച്ചു.
രാജ്യസഭാ സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി.ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം.
“മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ടു വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്.”
സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും വീക്ഷണം ആരോപിക്കുന്നു.
പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ മുന്‍നിര ബ്രാന്റുകളിലൊന്നാണ് പോപ്പി.
ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്.ഫൈ ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് പോപ്പി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.
സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും പോപ്പിയെ കൂടുതല്‍ ജനപ്രിയമാക്കി.