പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ എന്നുവിളിക്കുന്ന സുരേഷ്(30) കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു ക്രൂര കൊലപാതകം.
സരിതയ്ക്ക് പരപുരുഷബന്ധ ആരോപിച്ചാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്കിയതായി അന്വേഷണോദ്യോഗസ്ഥൻ മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ് പറഞ്ഞു. പ്രതി കുത്താനുപയോഗിച്ച കത്തിയും കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രവും പ്രതിയുടെ ബാബുനഗറിലെ വീടിനുപിന്നിൽനിന്ന് കണ്ടെടുത്തു.
പെരിയപ്പെട്ടി സ്വദേശി പരേതനായ മുരുകന്റെയും ലക്ഷ്മിയുടെയും മകളായ സരിത (27) അമ്മയുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷുമായി ഒന്നര വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സരിത. ഇവർ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏകമകൻ അഭിലാഷ് (11) സരിതയുടെ കൂടെയായിരുന്നു. സരിതയുടെ അമ്മ ലക്ഷ്മി ഹോംനഴ്‌സായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയാണ്.
മറയൂർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ താത്കാലിക ജീവനക്കാരിയായ സരിതയെ മകൻ ബന്ധുവീട്ടിൽ പോയദിവസമാണ് സുരേഷ് കുത്തികൊലപ്പെടുത്തിയത്. സ്‌പൈസസ് ഷോപ്പിൽ ജോലി ചെയ്ത ശേഷം രാത്രി 7.15നാണ് സരിത വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ വീട്ടിലെത്തിയ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തി ആദ്യമേ കഴുത്തിൽ കുത്തിയിറക്കുകയും പിന്നീട് വായ പൊത്തിപ്പിടിച്ച് പത്തിലധികം തവണ നെഞ്ചിൽ കുത്തുകയുംചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച സരിതയുടെ കൈകളിലും കുത്തേറ്റ് നിരവധി മുറിവുകളുണ്ട്. പ്രതി വീടിനുപിന്നിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ ഇയാളെ ബാബുനഗറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സരിത ദേവികുളം കോടതിയിൽ വിവാഹമോചനത്തിനായി കേസ് നൽകിയിരുന്നു. ഒൻപതിന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സരിതയെ കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചത്.
ഞായറാഴ്ച മൃതദേഹം പരിശോധനാനടപടികൾ പൂർത്തീകരിച്ച് മറയൂരിൽ സംസ്‌കരിക്കും. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. മൂന്നാർ ഡിവൈഎസ്പി ആർ സുരേഷ്, മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ്, എഎസ്‌ഐമാരായ കെപി ബെന്നി, ജോളി ജോസഫ്, സജി എം ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരൻ മറ്റു യാത്രക്കാരുമായി കലഹിക്കാൻ ആരംഭിക്കുകയായിരുന്നു പിന്നീട് ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇയാൾ കോക്പിറ്റ് ഡോർ തള്ളി തുറക്കാനും ശ്രമിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.
യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്‌ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നുവെന്ന് ബൾഗേറിയൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്ത് കൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാനാണ് സാധ്യത. അതേസമയം, ഇയാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു.
കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലി നടക്കുന്നതിനു മുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗമായത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ എംപിയായിരുന്ന മിഥുന്റെ ബിജെപി പ്രവേശനം സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി എത്തുമെന്ന് ചര്‍ച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വലിയ ആരാധകരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അദ്ദേഹം കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയില്‍ ചേരുമെന്ന കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.
കോട്ടയവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ സമീപത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നേത്രരോഗ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.3 ദിവസം മുൻപാണ് ഇദ്ദേഹം ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരൻ ബൈജുവിനെ ഫോണിൽ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും ക്യാൻസർ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചിരുന്നു.
എന്നാൽ ബൈജു ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീപിനെ വാർഡിൽ കണ്ടെത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദീപിനെ കാണാതായതോടെ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് നേത്രത്തിൽ സുഹൃത്തുക്കൾ രാത്രി തന്നെ ഈ ലോഡ്ജിൽ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞുവെന്നും ആരോപണമുണ്ട്.
പുലർച്ചെ വരെ സമീപത്തെ വിവിധ ലോഡ്ജുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താൻ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കൾ അനന്തകൃഷ്ണൻ ആദിത്യകൃഷ്ണൻ
ചങ്ങനാശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഎം സിപിഐ നേതാക്കളെ അറിയിച്ചു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചർച്ചയിൽ പിണറായി വിജയൻ പറഞ്ഞു.
ചങ്ങനാശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കോട്ടയത്ത് ചങ്ങനാശേരി സീറ്റിൽ മാത്രമാണ് ഇടതുമുന്നണിയിൽ തീരുമാനമാകാതെ നിൽക്കുന്നത്.കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.
ജോസ് കെ. മാണി പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. തെ രഞ്ഞെടുപ്പില്‍ 24 സീറ്റാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം.
ഫത്തേപൂര്‍: ഉത്തര്‍പ്രദേശിഴല ഫത്തേപൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ യുവതിയും കാമുകനും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ 20 കാരി ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്റെ അടുത്തേയ്ക്ക് മുങ്ങുകയായിരുന്നുന്നെ് ഫത്തേപൂര്‍ പോലീസ് വ്യക്തമാക്കി.
പിന്നാലെയെത്തിയ പോലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 കാരിയായ നിഷു 25 കാരനായ നവ്ദീപ് സിങ് ഏലിയാസ് ജിന്നിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നുവെന്ന് നിഷു പോലീസിനോട് വെളിപ്പെടുത്തി. ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ കുട്ടി കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും സംശയത്തിനിടെ നല്‍കാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
ഐ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന്‍. ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെയും അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിക്ക് കസ്റ്റംസ് നോട്ടീസയച്ചു.
കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ വിനോദിനിയുടെ കൈവശമെത്തിയതെങ്ങനെ എന്നതിലും അന്വേഷണം തുടങ്ങി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ വിലകൂടിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മികച്ച വിദ്യാഭ്യസം ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടി നിരാശയിലും ദുരിതത്തിലും. സ്വന്തം നാടുവിട്ട് അയര്‍ലണ്ടിലെത്തിയ ഇവര്‍ക്ക് ഇനിയും കോളജിന്റെ യൂണിവേഴ്സിറ്റിയുടെയോ പടിവാതില്‍ പോലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അന്യ രാജ്യത്തെ അപരിചിതമായ ഒരിടത്ത് ലഭിച്ച ഒരു മുറിയാണ് ഇവരുടെ കാമ്പസ്. ഭക്ഷണം കഴിക്കുക ,വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുക… ഇതുമാത്രമാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നതത്രെ….!
മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന്.വിദ്യാര്‍ത്ഥികള്‍ ദുരിത പര്‍വ്വത്തിലേക്കാണ് കോവിഡ് ദുരിത കാലത്ത് വന്നെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകളായിട്ടും കനത്ത ഫീസ് ഈടാക്കുന്ന കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇത് ഇവരുടെ കൂടുതല്‍ ജീവിതം ദുരിതത്തിലാക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് അയര്‍ലണ്ടിലേക്ക് വരുന്ന എണ്ണത്തില്‍ കുറഞ്ഞിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു.
ഈ വര്‍ഷം ഇതുവരെയും കാമ്പസില്‍ പോകാന്‍ കഴിയാത്തവരാണ് ഏറെ വിദ്യാര്‍ഥികളും.വന്‍തുകയാണ് ട്യൂഷന്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കാര്യമായ ട്യൂഷനൊന്നും നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല ലാബ്, ലൈബ്രറി,ഇന്റര്‍ ആക്ഷന്‍ തുടങ്ങി കാമ്പസ് ലൈഫിന്റെ യാതോരു ത്രില്ലും കിട്ടുന്നില്ല. വിരസമായ ഓണ്‍ലൈന്‍ പഠനം ക്ലാസിലിരുന്നു പഠിക്കുന്നതിന്റെ ഒരു സുഖവും തരുന്നില്ല.എന്നാല്‍ ഫീസിലാകട്ടെ ഒരു കുറവും വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഒരു റൂമില്‍ തന്നെ ഭക്ഷണവും പഠനവുമായികഴിയുന്ന ഇവര്‍ ഉറക്കത്തിലാണ് പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്.പാര്‍ട് ടൈം ജോലി ലഭിച്ചേക്കുമെന്ന സ്വപ്നവുംപലരും മാറ്റിവെച്ചുകഴിഞ്ഞു.ജോലി കണ്ടെത്താനായി ഉള്ള ഒരു അവസരമല്ലെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.
കാമ്പസ് പഠനം ഇല്ലാത്തതിനാല്‍ കോഴ്സും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. കോഴ്സിന്റെ ഭാഗമായ പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ പലരും പാടുപെടുകയാണ്. കൂടാതെയാണ് അന്യ നാടുകളില്‍ നിന്നും വന്ന് ഒറ്റപ്പെട്ട് കഴിയുന്നതിന്റെ പ്രശ്നങ്ങളും. കാമ്പസ് ഉണ്ടെങ്കില്‍ ഒറ്റപ്പെടലൊന്നും വിദ്യാര്‍ഥികളെ ബാധിക്കില്ല. പഠനവും കാമ്പസ് തമാശകളുമെല്ലാം അവരെ കൂടുതല്‍ ഉല്‍സാഹികളാക്കും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് നിരവധി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ഇവന്റുകള്‍ ഒന്നിനും സമാനമല്ല. ഒരു സഹപാഠിയെയും അധ്യാപകനെയും പോലും നേരില്‍ക്കാണാതെയുള്ള പഠനം മഹാ ബോറാണെന്നാണ് എല്ലാവരുടെയും അനുഭവം.
ഫീസെങ്കിലും കുറവുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാം. ഇപ്പോഴതുമില്ല-ഇന്ത്യയില്‍ നിന്നുള്ള 22 കാരിയായ കുശാല്‍ ബഹിര്‍വാനി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെത്തിയത്. എന്‍യുഐ ഗാല്‍വേയിലെ കെയ്ന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാനാണ് വന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടതിനാലാണ് ഇവര്‍ ഗോള്‍വേയെ തിരഞ്ഞെടുത്തത്.എന്നാല്‍ ഒരു ദിവസം പോലും കോളജില്‍ പോകാനായിട്ടില്ല.’ഒരു വര്‍ഷത്തെ കോഴ്സിന് ട്യൂഷന്‍ ഫീസ് മാത്രമായി ഏകദേശ 17,300 യൂറോ നല്‍കി .താമസത്തിനായി 12,000 യൂറോയിലധികവും ചെലവിട്ടു. വിസ ഡോക്യുമെന്റേഷനായി മറ്റൊരു 1,000 യൂറോ കൂടി നല്‍കേണ്ടി വന്നു.അതിനാല്‍ ആകെ ഇതിനകം 30,000 യൂറോ ചെലവിട്ടു.
കാമ്പസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കുശലിന് കഴിഞ്ഞ വേനല്‍ക്കാലത്ത് കോളേജില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.താമസ സൗകര്യങ്ങള്‍ നേരത്തേ ബുക്ക് ചെയ്യണമെന്നും ഇന്‍-ബില്‍റ്റ് കാമ്പസ് പഠനം തുടങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചു. അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍ ക്ലാസൊന്നുമുണ്ടായില്ല.
ഹൈബ്രിഡ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഓണ്‍ലൈനും 50% കാമ്പസ് ക്ലാസുകളും വേണമെന്നാണ് ആവശ്യമെന്ന് കുശാല്‍ പറഞ്ഞു.”എന്നാല്‍ കോളേജ് ഇപ്പോള്‍ ഒന്നിനും തയ്യാറാകുന്നില്ല.ഇമെയിലിലൂടെ ഒട്ടേറെ അനുമോദനങ്ങളെത്തുന്നതല്ലാതെ യാതൊന്നും കോളജ് ചെയ്യുന്നില്ല”.
വന്‍തുക ഫീസിനത്തില്‍ നല്‍കി അയര്‍ലണ്ടിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ക്ലാസുകള്‍ നല്‍കാത്തത് വലിയ വഞ്ചനയാണെന്ന് എന്‍യുഐഗോള്‍വേയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് പാദ്രിക് ടോമി പറഞ്ഞു.
ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ കൂടിയ തുകയാണ് ഇവര്‍ ഫീസായി നല്‍കുന്നത്.
ഓണ്‍ലൈനില്‍ പഠിക്കാനായിരുന്നെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും അതാകുമായിരുന്നില്ലേയെന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ താമസൗകര്യം ഉറപ്പാക്കിച്ചത് എന്തിനായിരുന്നുവെന്നും ഇദ്ദേഹം ചോദിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.’തോന്നുന്നത് വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.
എന്‍യുഐ ഗോള്‍വേയോ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനോ ഈ വിഷയത്തില്‍ പ്രത്യക്ഷമായി പ്രതികരിച്ചില്ല.
‘ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതിലുള്ള വിദ്യാര്‍ത്ഥികളുടെ നിരാശയില്‍ സര്‍വകലാശാലയും പങ്ക് ചേരുന്നു.കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന.കോണ്‍ടാക്റ്റുകള്‍ കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര ഓണ്‍ലൈനില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.ദേശീയ സാഹചര്യം ഈ വര്‍ഷം കൂടുതല്‍ കാമ്പസ് സമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷവും വിദ്യാര്‍ഥി ജീവിതത്തിന്റെ സാമൂഹിക വശങ്ങള്‍ വെട്ടിക്കുറച്ചതില്‍ ഖേദിക്കുന്നു.പൊതുജനാരോഗ്യ ഉപദേശം പാലിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി” എന്നൊരു കുറിപ്പിലാണ് സര്‍വ്വകലാശാലകള്‍ വിശദീകരണം നല്‍കുന്നത്.
അയര്‍ലണ്ടിലെ മിക്ക കാമ്പസുകളിലും എത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവമാണ് പങ്ക് വെയ്ക്കുന്നത് .കോവിഡ് പ്രതിസന്ധിയ്ക്ക്ശേഷം വിദേശപഠന മോഹങ്ങള്‍ക്കായി പറന്നെത്തിയാല്‍ മതിയെന്നാണ് ഇവിടെയെത്തിയ ഒന്നടങ്കം വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.
ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.
മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പൻ സ്രാവുകൾ’ പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.
ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.
ചങ്ങനാശേരി ജോസഫ് വിഭാഗത്തിന് വിട്ടുനൽകുന്നതിൽ കോൺഗ്രസിന്‍റെ എതിർപ്പ് ശക്തമാകുന്നു. റിബൽ സ്ഥാനാർത്ഥിയാകാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. ജോസഫ് ഗ്രൂപ്പിന് അധിക സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി.
കോട്ടയത്തെ സീറ്റുകൾക്കായുള്ള പിടിവലിയിൽ യുഡിഎഫ് സീറ്റുവിഭജനം വഴിതെറ്റിപോകുകയാണ്. ക്ഷമനശിച്ച ജില്ലയിലെ കോൺഗ്രസ് നേതാക്കളും അണികളും നേതൃത്വത്തിന് താക്കീതുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിതുടങ്ങി. കേരള കോൺഗ്രസിന് നട്ടെല്ല് പണയം വെച്ച് ഇതുവഴി വരേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ റിബലാകാനും നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഡിസിസി അംഗം കൂടിയായ ബേബിച്ചൻ മുക്കാടൻ പ്രഖ്യാപിച്ചു.
ജോസ് കെ മാണി മുന്നണി വിട്ടതോടെ കേരള കോൺഗ്രസ് ജില്ലയിൽ ദുർബലമായെന്നാണ് കോൺഗ്രസിൻ്റെ വാദം. സി എഫ് 9 തവണ ജയിച്ച ചങ്ങനാശ്ശേരിയിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ സീറ്റുകളും വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. യുഡിഎഫിൻ്റെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് കോൺഗ്രസ് നേതാക്കളുടേതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. സീറ്റുവിഭജനം പൂർത്തിയായാലും അണികൾക്കിടയിലെ മുറുമുറുപ്പ് അവസാനിപ്പിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.