India

‘സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക…15 ആണോ…’ ഇത് പോലീസ് ഉദ്യോഗസ്ഥരോട് ശാഖാകുമാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അരുണിന്റെ ചോദ്യമാണ്. തനിക്ക് 15 വര്‍ഷം കിട്ടുമോ എന്ന രീതിയില്‍ വര്‍ഷ കണക്കാണ് ആരാഞ്ഞിരിക്കുന്നത്. കുറ്റസമ്മതം നടത്തിയ ശേഷമാണ് അരുണിന്റെ ചോദ്യം.

അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആള്‍ക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കള്‍ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ അരുണ്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും അരുണ്‍ വെളിപ്പെടുത്തി.

പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു. വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടുപോയെന്നും എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുണിന്റെ മൊഴിയില്‍ പറയുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തില്‍ നിന്നു ഷോക്കേറ്റെന്നു മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയില്‍ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ശാഖാകുമാരിയെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ട എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ടോസിലൂടെ ഭരണം നിർണയിച്ചപ്പോൾ ഭാഗ്യം തുണച്ചത് യുഡിഎഫിന്. മൂന്നു നഗരസഭകളിലും നറുക്കെടുപ്പിലൂടെ ഭരണം നേടിയെങ്കിലും വിജയമുറപ്പിച്ച പത്തനംതിട്ടയിൽ വിമതരുടെ സഹായത്തോടെ എൽഡിഎഫ് ഭരണം നേടിയതിന്റെ സങ്കടത്തിലാണ് യുഡിഎഫ്.

കളമശ്ശേരി നഗരസഭയിൽ സീമ കണ്ണനാണ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. പരവൂരിൽ പി ശ്രീജയാണ് ചെയർപേഴ്‌സൺ. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യനെയും ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. കളമശ്ശേരി നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണന് ഭരണം ലഭിച്ചത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

42 വാർഡുകളുള്ള നഗരസഭയിൽ ഒരു വാർഡിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാർഡുകളിൽ യുഡിഎഫിന് 19ഉം എൽഡിഎഫിന് 18ഉം വാർഡുകളും എൻഡിഎയ്ക്ക് ഒരു വാർഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സിപിഎം വിമതനും ഒരു കോൺഗ്രസ് വിമതനും ഒരു മുസ്ലിം ലീഗ് വിമതനും വിജയിച്ചിരുന്നു. സിപിഎം വിമതയായി ജയിച്ച ബിന്ദു മനോഹരൻ എൽഡിഎഫിനൊപ്പം കൂടി. മുസ്ലിം ലീഗ് വിമതനായി വിജയിച്ച കെഎച്ച് സുബൈറും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോൺഗ്രസ് വിമത സ്ഥാനാർഥി എകെ നിഷാദ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കോട്ടയത്ത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് 22 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് 21 അംഗങ്ങളായിരുന്നുവെങ്കിലും സ്വതന്ത്രഅംഗം ബിൻസി സെബാസ്റ്റ്യൻ അവരുടെ പക്ഷത്തേക്ക് വന്നതോടെയാണ് അവരുടെ അംഗനില ഇടതിന് ഒപ്പമായത്. ഇടത് മുന്നണിയിൽ സിപിഎം അംഗം ഷീജ അനിലാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ചത്.

ഇതിനിടെ, കോൺഗ്രസ് വിമതർ എൽഡിഎഫിനെ പിന്തുണച്ചതോടെ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്. കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുൾപ്പെടെ 16 വോട്ടുകൾ എൽഡിഎഫിലെ ചെയർമാൻ സ്ഥാനാർത്ഥി ടി സക്കീർ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേ സമയം എൽഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശികളായ ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ ആണ് അനിഷക്ക് മിന്ന് ചാര്‍ത്തിയത്. താരരാജാവ് മോഹന്‍ലാല്‍ ചടങ്ങില്‍ കുടുംബസമേതമാണ് പങ്കുകൊണ്ടത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആന്റണി പെരുമ്പാവൂര്‍.

പ്രണവും വിസ്മയയും ചടങ്ങില്‍ തിളങ്ങി. പള്ളിയില്‍ വച്ച് നടന്ന വിവാഹത്തിലും പിന്നീട് നടന്ന റിസപ്ഷനിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നീല്‍ വിന്‍സെന്റ് ആണ് എമിലിന്റെ സഹോദരന്‍.

നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമേ മോഹന്‍ലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

കൊല്ലം പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ കിണറില്‍ യുവതി തൂങ്ങി മരിച്ചു. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ചത്. ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീട്ടിലെ കിണറിലാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

മരിച്ച മിനിയും ജലജ ഗോപനും അടുത്ത ബന്ധുക്കളായിരുന്നു. ജലജ ഗോപന്റെ ഭര്‍ത്താവ് കോണ്‍ട്രാക്റ്ററാണ്. ഇയാളാണ് മിനിയുടെ വീട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത്. പക്ഷേ, മൂന്ന് വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. ഒമ്പത് ലക്ഷത്തോളം രൂപയ്ക്കാണ് കരാര്‍ നല്‍കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായതായും മിനിക്ക് മര്‍ദ്ദനമേറ്റതായും മിനിയുടെ അമ്മ ആരോപിച്ചു. അതിന്റെ മാനസിക വിഷമത്തിലായിരുന്നു മിനി. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ജലജ ഗോപന്റെ വീട്ടിലെ കിണറില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

സ്വന്തം ലേഖകൻ

ലണ്ടൻ : ധനകാര്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ബ്ലോക്ക് ചെയിനും , ക്രിപ്‌റ്റോ കറൻസിക്കും , സ്മാർട്ട് കോൺട്രാക്ടുകൾക്കും കഴിയുമെന്ന് അലക്സാണ്ടർ ലെബെദേവ്. റഷ്യൻ പ്രസിദ്ധീകരണമായ നോവയ ഗസറ്റിനൊപ്പം യുകെ പത്രങ്ങളായ ഈവനിംഗ് സ്റ്റാൻഡേർഡ് , ദി ഇൻഡിപെൻഡന്റ് എന്നിവയുടെ ഉടമയാണ് അലക്സാണ്ടർ. വികേന്ദ്രീകൃത ധനകാര്യത്തിൽ  പ്രവർത്തിക്കുന്ന “ബാങ്ക് 2.0” ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ബാങ്കർ കൂടിയായ അലക് സാണ്ടർ വെളിപ്പെടുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളും സ്മാർട്ട് കോൺട്രാക്ടുകളും സാമ്പത്തിക മേഖലയിൽ ഉടലെടുക്കുന്ന അനാവശ്യ ജോലികൾക്ക് തടയിടുമെന്ന് ഒക്ടോബർ 13 ന് ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെഫീ ( ഡിസെൻട്രലൈസ്ഡ് ഫൈനാൻസ് )  പ്ലാറ്റ്ഫോമുകളുടെ സ്ഫോടനാത്മക വളർച്ചയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. “ഈ ഇൻഫ്രാസ്ട്രക്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് ധാരാളം അവസരങ്ങൾ തുറക്കുന്നു.” അലക് സാണ്ടർ കൂട്ടിച്ചേർത്തു. ഒരു മധ്യസ്ഥനെ കൂടാതെ തന്നെ സാമ്പത്തിക സേവനങ്ങൾ നടത്തിയെടുക്കാൻ സ്മാർട്ട്‌ കോൺട്രാക്ടുകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻഡിപെൻഡന്റ് ഡിസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ ഇക്കോസിസ്റ്റം സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കറൻസി എക്സ്ചേഞ്ച്, നിക്ഷേപം, വായ്പ, സെറ്റിൽമെന്റ്, ക്യാഷ് സേവനങ്ങൾ, അന്തർദേശീയ കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പരമ്പരാഗത ബാങ്കുകളുടെ മുഴുവൻ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും.

ആഗോള സാമ്പത്തിക വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് അലക്സാണ്ടർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെയാണ് ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ലെബെദേവ് 25 വർഷം ബാങ്കിംഗിനായി നീക്കിവച്ചു. റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ നാഷണൽ റിസർവ് ബാങ്ക് 1995 ൽ വാങ്ങി. 1990 കൾക്കുശേഷം ആയിരക്കണക്കിന് റഷ്യൻ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ 100 മില്യൺ ഡോളറിലധികം പണം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലെബെദേവ് അറിയിച്ചു. സാമ്പത്തിക സ്രോതസുകളിലേക്കുള്ള പ്രവേശനം കുറച്ചതിനാൽ കോടിക്കണക്കിന് ആളുകൾ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ ഒരു യഥാർത്ഥ വിപ്ലവത്തിന്റെ വക്കിലാണ് താൻ നിലകൊള്ളുന്നതെന്നും ലെബെദേവ് വ്യക്തമാക്കി.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ പതിനാലിനാണ് ബീന കാമുകനൊപ്പം പോയത്.

ഒൻപതും പതിമൂന്നും വയസുള്ള മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് എത്തുന്നതിനിടെയാണ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്

ബന്ധു വീടിനടുത്തുള്ള റോഡിൽ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം പോകുകയായിരുന്നു. ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയ ശേഷം കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. കൂടാതെ നിരവധി കേസുകളിൽ പ്രതിയുമാണ് ഇയാൾ.

ത്രേസ്യാപുരം സ്വദേശിനിയായ 51കാരി ശാഖാകുമാരിയുടേത് കൊലപാതം. ഭര്‍ത്താവായ 26കാരന്‍ അരുണിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാകുമാരി. ഇവരെ രണ്ട് മാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്തത്.

ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാരും വെളിപ്പെടുത്തി. അതേസമയം, ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയും വെളിപ്പെടുത്തി.

വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തല്‍. അതേസമയം, കൂട്ടുകാരില്‍ നിന്നടക്കം അരുണിനു അപമാനമേല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ വഴക്കിട്ടതായും രേഷ്മ കൂട്ടിച്ചേര്‍ത്തു.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖകുമാരിയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുണ്‍ വഴങ്ങിയില്ലെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ, വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററില്‍ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ബോധപൂര്‍വം ശാഖയെ പലതവണ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.

വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാന്‍ അരുണ്‍ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്ഷന്‍ എടുത്തിരുന്ന വയറില്‍നിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതാണ് കേസിലെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത്.

ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.

കൊല്ലത്തെ ഉത്രാവധക്കേസിനും സമാനമാണ് ശാഖാകുമാരിയുടെ കൊലപാതകത്തിലും പ്രതി അരുണിന്റെ വഴികള്‍ എന്നതാണ് ലഭിക്കുന്ന വിവരം. ഉത്രയെ പലതവണ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത്. അരുണും മുന്‍പ് പല തവണ ഷോക്കടിപ്പിച്ച് ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഒടുവില്‍ അവസാനത്തെ ശ്രമത്തില്‍ ശാഖയെ ഷോക്കടിപ്പിച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.

സിസ്റ്റര്‍ അഭയയുടെ മുഖത്ത് ചെറിയ മുറിവ് കണ്ടുവെന്നും കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞതായും സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്ന പ്രൊഫസര്‍ ത്രേസ്യാമ്മ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഫസര്‍ ത്രേസ്യാമ്മ ഇപ്രകാരം പ്രതികരിച്ചത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രഹസ്യമൊഴി കൊടുത്ത വ്യക്തിയാണ് പ്രൊഫസര്‍ ത്രേസ്യാമ്മ. മാത്രമല്ല സിസ്റ്റര്‍ അഭയയുടെ അധ്യാപികയുമായിരുന്നു ഇവര്‍. അഭയയുടെ മുഖത്ത് ചെറിയ മുറിവ് ഞാന്‍ കണ്ടു, കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു. ഭീഷണികളും സമ്മര്‍ദ്ദമുണ്ടായി. മോഴി കൊടുത്തതിന് ശേഷം ഒരുപാട് ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. എന്നാലും മൊഴിയില്‍ ഉറച്ചു നിന്നുവെന്ന് ഈ അധ്യാപിക പറയുന്നു.

അവര്‍ കൊല്ലുന്നത് ഞാന്‍ കണ്ടില്ല പക്ഷെ എനിക്ക് അറിയാവുന്ന വിവരങ്ങള്‍ എല്ലാം സിബിഐയുടെ അന്വേഷണത്തില്‍ പറഞ്ഞതായും പ്രൊഫസര്‍ ത്രേസ്യാമ്മ പ്രതികരിച്ചു. അഭയയുടെ നീതിക്കുവേണ്ടി അഭയയുടെ ആത്മാവിന്റെകൂടെ സഹായത്തോടെ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും പ്രൊഫസര്‍ പറഞ്ഞു.

ഒരു ദൃക്സാക്ഷി മാത്രം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകളാണ്. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട ഏകദൃക്സാക്ഷി മൊഴി.

പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.

അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്.

തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ 461 കോടി രൂപയാണ് അനാഥമായി കിടക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല.

കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.

കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്.അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകള്‍ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്.

കേന്ദ്ര കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. ഇതിന് പിന്നാലെ കോർപ്പറേറ്റുകൾക്കെതിരെയും കർഷകർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ റിലയൻസ് ജിയോക്കെതിരെ വൻപ്രതിഷേധമാണ് പഞ്ചാബിലെ കർഷകർ നടത്തുന്നത്. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരിക്കുകയാണ്. പഞ്ചാബിലെ മൻസയിലെ നിരവധി റിലയൻസ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.

‘കരി’ നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് പറഞ്ഞു. ‘ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.

‘ഞങ്ങൾ റിലയൻസിനെയും ജിയോയെയും എതിർക്കുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മൻ‌പ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ജിയോ ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തെഴുതുകയും ചെയ്തിരുന്നു.

കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായി കർഷക സംഘടനകൾ. ഡിസംബർ 29ന് കേന്ദ്രവുമായി ചർച്ച നടത്താമെന്നു കർഷക സംഘടനകൾ അറിയിച്ചതായാണു വിവരം. തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ആറാം വട്ട ചർച്ചയാണ് ഇനി നടക്കാനുള്ളത്.

RECENT POSTS
Copyright © . All rights reserved