India

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടമരണത്തിനു കാരണമായ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ലോറിയേയും ഡ്രൈവറേയും ഈഞ്ചക്കലില്‍ നിന്നാണ് ഫോര്‍ട്ട് എ.സി പ്രതാപന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്ററഡിയിലെടുത്തത്.

വെള്ളായണിയിലേക്ക് എം.സാന്‍റ് കയറ്റിപ്പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ജോയിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് പൊലീസിനു നല്‍കിയമൊഴി. ഇയാളെകുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നു ഫോര്‍ട്ട് എ.സി പറ‍ഞ്ഞു

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. അതേസമയം സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

നവംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിട്ടൻ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട്. 1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. രവീന്ദ്രൻ വ്യാഴാഴ്ച ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.

ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നൽകുന്നത്. കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. മുൻപു നോട്ടിസ് നൽകിയപ്പോഴെല്ലാം ചികിത്സ ആവശ്യങ്ങൾ പറഞ്ഞ് രവിന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.

പനച്ചിക്കാട് കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട് പുലിയാട്ടുപാറക്കുളത്തില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് സൂചന.

ചിങ്ങവനം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവ കക്ഷിയെന്നു സൂചന. തിരഞ്ഞെടുപ്പു കമ്മീഷനില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തിരുന്ന അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന പാര്‍ട്ടി പേരുമാറ്റിയാണു മക്കള്‍ സേവ കക്ഷിയായത്. ഈ പാര്‍ട്ടിക്കു ഓട്ടോറിക്ഷ ചിഹ്നമായി തിരഞ്ഞെടുപ്പുകമ്മീഷന്‍ അനുവദിച്ചു. അതേ സമയം കമല്‍ഹാസനു കഴിഞ്ഞ തവണത്തെ ചിഹ്നമായ ടോര്‍ച്ചു നഷ്ടമായി.

പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നുറപ്പായതോടെയാണു നിലവിലെ പാര്‍ട്ടിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയത്. അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന നിര്‍ജീവമായിരുന്ന പാര്‍ട്ടിയെ പേരുമാറ്റി. ഉടമകളില്‍ രജനിയുടെ പേരും ചേര്‍ത്തു. ബാഷ സിനിമയിലെ രജനിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു.

ഹൈദരാബാദില്‍ അണ്ണാത്തെ ഷൂട്ടിന്റെ തിരക്കിലാണു താരം. പാര്‍ട്ടിയുടെ സൂപ്പര്‍ വൈസറോ, കോര്‍ഡിനേറ്ററോ ഇക്കാര്യത്തോടു പ്രതികരിച്ചില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്‍കിയതാണെന്ന പ്രചാരണവുമുണ്ട്. കമല്‍ഹാസനു കഴിഞ്ഞ തവണ കിട്ടിയ ടോര്‍ച്ചു ചിഹ്നം അലോട്മെന്റില്‍ നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണു ടോര്‍ച്ചു മക്കള്‍ നീതി മയ്യത്തിന അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എം.ജി.ആര്‍ മക്കള്‍ കക്ഷിയെന്ന സജീവമല്ലാത്ത പാര്‍ട്ടിക്കാണു ഇത്തവണ ടോര്‍ച്ച് അനുവദിച്ചിരിക്കുന്നത്.

യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്‍റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്‍റും ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.വി. പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

തിരുവനന്തപുരം ∙ മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.

ദുരൂഹത നീക്കണമെന്ന് ചെന്നിത്തല

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.

 

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ഫിലോമിന ഇന്നലെ രാവിലെയാണ് മരിച്ചത്.

കൊലപാതകം സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ടിൽ നിന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഫിലോമിനയെ ജനറൽ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അബോധാവസ്ഥയിലായിരുന്നു. തലയിൽ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മരിച്ചു. അടിയേറ്റതിനെ തുടർന്ന് തലയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരിൽ ചിലർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഫിലോമിനയുടെ മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. മരുമക്കൾ: സാലി, ബോസ്, സുനിയപ്പൻ, ഫ്രാ‍ൻസി.

Copyright © . All rights reserved