ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്
കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള് പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല.
ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്കി.
കോഴിക്കോട് ചില അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്.
അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നല്‍കിയിരുന്നു. മാര്‍ച്ച് 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്.
അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്.
ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.
തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.
കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്ലിഗഞ്ച് സെന്റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.
വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന് അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.
അനൂപിന്റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.
റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.
ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്: മുഹമ്മദ് നാസിഫ്.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര് വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 22 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര് രോഗമുക്തരായി.
എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര് വീടുകളിലും 619 പേര് ആശുപത്രികളിലുമാണ്.
182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
രഹസ്യബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് യുവാവ് വീട്ടിലേയ്ക്ക് കടന്നത്. ലളിത് കോര്‍വ(25) എന്ന യുവാവാണ് ഭാര്യയെ സംശയത്തെ തുടര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അന്യസംസ്ഥാനത്ത് ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും പുറത്ത് കടക്കുകയായിരുന്നു.
വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം കോര്‍വ വീട്ടില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടനില തരണം ചെയ്തെങ്കിലും അറ്റുപോയ കൈ കൂട്ടിചേര്‍ക്കാനായില്ല.
പഴയകാല ഓര്‍മ്മകള്‍ നല്കുന്ന സുഖം അത് പറഞ്ഞരിയിക്കാന്‍ പറ്റുന്നതല്ല.ലോക്ക് ഡൗണില്‍ ഇത്തരത്തില്‍ പഴയകാല ചിത്രങ്ങള്‍ പുറത്തെടുക്കുകയാണ് എല്ലാവരും.
അത്തരത്തില്‍ വ്യത്യസ്തമായൊരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന് റഹ്മാന്.36 വര്‍ഷം മുന്‍പ് തന്റെ പേരില്‍ വന്ന കട ഉദ്ഘാടനത്തിന്റെ പത്രപരസ്യമാണ് റഹ്മാന് പങ്കുവെച്ചത്.
തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന് റഹ്മാന് ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്റെ ഒരു പാസ്പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.
ഉത്തര്‍പ്രദേശില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
30 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ഡിഎം അഭിഷേക് സിംഗ് പറഞ്ഞു.
കൊവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കൊവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി സുനില്‍കുമാറാകട്ടെ ഈ കൊവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ? കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം- ചെന്നിത്തല പറഞ്ഞു.
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കൊവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കോവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്.
വാളയാറില്‍ ജനപ്രതിനിധികള്‍ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവനും കൊണ്ട് ഓടിവന്ന നമ്മുടെ സഹോദരങ്ങളെ വാളയാറില്‍ സര്‍ക്കാര്‍ തടയുകയുകയായിരുന്നു. അവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല. വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകയാതന അനുഭവിക്കുന്നു എന്നറിഞ്ഞാണ് ജനപ്രതിനിധികള്‍ അവിടെ ചെന്നത്. അവരിലര്‍പ്പിതമായ കടമയാണ് ചെയ്തത്.
നമ്മുടെ സഹോദരങ്ങള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുയല്ല ഉത്തരവാദിത്വപ്പെട്ടവര്‍ ചെയ്യേണ്ടത്. വാളയാറില്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സര്‍ക്കാരാണ്.
പാസില്ലാതെ കേരള അതിര്‍ത്തികളില്‍ എത്തുന്നവരെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ക്വാറന്റൈന് വിധേയമാക്കികൊണ്ട് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ അവിടെ എത്തിയത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാളെപോലും അതിര്‍ത്തി കടത്തിവിടണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുമില്ല.
ചെക്ക് പോസ്റ്റുകളില്‍ ധാരാളം ആളുകള്‍ എത്തുമെന്നുള്ളത് മുന്‍കൂട്ടി കണ്ട് അവിടെ ആവശ്യമായ സൗകര്യങ്ങള്‍ തയ്യാറാക്കി പാസ് നല്കാന് സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പരിതാപകരമായ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എങ്കില്‍ ജനപ്രതിനിധികള്‍ക്ക് അവിടെ പോകേണ്ടി വരില്ലായിരുന്നു.
സര്‍ക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികള്‍ നാടകം കളിക്കുന്നതെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.
കോവിഡിന്റെ കാര്യത്തില്‍ ഇരട്ട സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി പച്ചയായി രാഷ്ട്രീയം കളിക്കുകയാണ്. വാളയാറില്‍ പോയ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ക്വാറന്റൈനില്‍ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, കോവിഡ് രോഗികളെ സന്ദര്‍ശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ?
പോത്തന്‍കോട് സ്കൂളില്‍ പിഞ്ചുകുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്കൗട്ട് ലംഘനത്തിന് കേസെടുത്തില്ല. അതേ സമയം യോഗത്തിനും സമരത്തിനും സംബന്ധിച്ചതിന് അടൂര്‍ പ്രകാശ് എം.പിക്കും ശബരീനാഥന് എം.എല്‍.എയ്ക്കും എതിരെ കേസെടുത്തു.
മന്ത്രി സുനില്‍കുമാറാകട്ടെ ഈ കോവിഡിനിടയിലും ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു. മന്ത്രിക്കെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കുകയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?
മന്ത്രിമാര്‍ ഇതിനെല്ലാം അതീതരാണോ?
കൊറോണയുടെ ഈ കാലത്തെങ്കിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണം.
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ അഞ്ചിന് കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൺസൂൺ മഴ സാധാരണ കേരളത്തിൽ എത്തുന്ന ദിവസമായി കണക്കാക്കുന്നത് ജൂൺ ഒന്നാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനമനുസരിച്ച് കാലവർഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്ട്രിയ രാജകുമാരിയായ മരിയ ഗലിറ്റ്സൈൻ ആണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി രൂപ് സിങ്ങിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്.ഹൃദയത്തിലേക്കുള്ള രക്ത ധമനികളുടെ തകരാറ് മൂലം വളരെ പെട്ടന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. കാര്‍ഡിയാക്ക് അനൂറിസം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. 31 വയസ്സായിരുന്നു.
2017 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. അവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനും ഉണ്ട്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ മരിയാ സിങ്ങ് ഭര്‍ത്താവിനൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മകൻ മാക്സിം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ്. കുട്ടിയുടെ കണ്ണുകൾ ഒരു അത്ഭുതമാണെന്നാണ് ആളുകൾ വിശേഷിപ്പിക്കാറുള്ളത്.
മരിയ ഇവിടെ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ഹൂസ്റ്റണിലെ പ്രശസ്ഥനായ ഒരു ഷെഫാണ്.
രാജകുടുംബത്തിലെ മരിയ അന്ന പിയോറ്റര്‍ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ് മരിയ. പിയോറ്റര്‍ രാജകുമാരൻ മരിയ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെയ് നാലാം തിയതിയാണ് മരിച്ചത്.
1988 ലക്സംബര്‍ഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസ്സിലാണ് ഇവരുടെ കുടുംബം റഷ്യയിലേക്ക് കുടിയേറിയത്. സെനിയ, ഗാലിറ്റ്സിന്‍, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി ദിമിത്രി രാജകുമാരന്, ഇയോണ്‍ എന്നിവരാണ് സഹോദരങ്ങൾ. ഇരുവരുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു.