തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 86 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 571 ആയി. ഇന്നലെ 74 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേരും ദല്‍ഹിയിലെ നിസാമുദ്ദിനിലെ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവില്‍ തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ന് മാത്രം സംസ്ഥാനത്ത് 2 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്.
അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
ഇതോടെ സുരക്ഷയ്ക്കായി പോളിത്തീന്‍ കവറിലാക്കിയ മൃതദേഹം കവറില്‍ നിന്ന് പുറത്തെടുക്കുകയും മതാചാര പ്രകാരം സംസ്‌ക്കരിക്കുകയുമായിരുന്നു.
ഇതിന് പുറമെ ചടങ്ങില്‍ അമ്പതിലധികം പേരാണ് പങ്കെടുത്തത്. ഇവരെ നിലവില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. കൊവിഡ് സംശയത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ടെസ്റ്റ് റിസല്‍റ്റ് പുറത്ത് വന്നിരുന്നില്ല.
സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമായി.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി വിവരമുണ്ട്. എന്നാല്‍ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കോട്ടയം ജില്ലയിലെ പലയിടത്തും ഞായറാഴ്ച വൈകീട്ടോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. കുറുവിലങ്ങാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കൃഷിസ്ഥലങ്ങളിലെ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ചങ്ങനാശേരി പായിപ്പാട് വൈദ്യുത തൂണുകള്‍ റോഡിലേക്ക് വീണു. പലയിടത്തും മഴ തുടരുകയാണ്.
കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോള്‍ ഒഴിച്ചു തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു. കടവൂര്‍ സ്വദേശിയായ ശെല്‍വമണി (37) ആണ് മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവനാട് മീനത്തു ചേരി റൂബി നിവാസില്‍ ഗേര്‍ട്ടി രാജനാണ് (65) പൊള്ളലേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.
പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇത് കണ്ട് യുവതിയും വീട്ടുകാരും പിന്‍വാതിലിലൂടെ ഓടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് ശെല്‍വമണി മണ്ണെണ്ണ ഒഴിച്ചു. തൊട്ടുപിന്നാലെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ ആളിപ്പടരുന്നതിനിടെ യുവാവ് യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. ഓടിരക്ഷപ്പെട്ടതിനാല്‍ യുവതിയ്ക്ക് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഈ പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്
മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.
വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം
ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി- മോദി ട്വീറ്റ് ചെയ്തു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു-എന്നായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.
കൊറോണ വൈറസ് വ്യാപനത്തിനിടെ വ്യാജവാർത്ത പ്രചരിപ്പിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ഗോപാൽ റോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍. തങ്ങളുടെ എയര്‍സ്പേസിലേക്ക് എയര്‍ ഇന്ത്യ വിമാനങ്ങളെ സ്വാഗതം ചെയ്യുകയും, ഈ ദുരിതകാലത്ത് വിമാനക്കമ്പനി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഏപ്രില്‍ രണ്ടിനാണ് സംഭവമുണ്ടായത്. ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും കൊണ്ട് മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടിലേക്ക് പറന്നുയര്‍ന്നതായിരുന്നു എയര്‍ഇന്ത്യ വിമാനം. വിമാനത്തില്‍ ദുരിതാശ്വാസ വസ്തുക്കളും ഉണ്ടായിരുന്നു. പാക് എയര്‍സ്പേസിലെത്തിയപ്പോള്‍ പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. അവിടെ നിന്നും വന്ന ആദ്യത്തെ വാക്കുകള്‍ പൈലറ്റുമാരെ അത്ഭുതപ്പെടുത്തി.
അവ ഇങ്ങനെയായിരുന്നു: “അസ്സലാമു അലൈക്കും. കറാച്ചി കണ്‍ട്രോള്‍ എയര്‍ ഇന്ത്യയുടെ റീലീഫ് ഫ്ലൈറ്റുകളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഫ്രാങ്ഫര്‍ട്ടിലേക്ക് റിലീഫ് സാധനങ്ങളുമായി പോകുന്ന വിമാനമാണോയെന്ന് ഉറപ്പാക്കുക,” അതേയെന്ന മറുപടി കിട്ടിയപ്പോള്‍ പാക് എടിസി ഇങ്ങനെ തുടര്‍ന്നു: “ഈ മഹാമാരിയുടെ കാലത്തും നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നല്ലത് വരട്ടെ.” പാക് എടിസി അവസാനിപ്പിച്ചു.
കറാച്ചിക്കടുത്തുള്ള പാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും പാകിസ്താന്‍ എടിസി നല്‍കി. ഇതുവഴി 15 മിനിറ്റുനേരത്തെ പറക്കല്‍ ലാഭിക്കാന്‍ എയര്‍ ഇന്ത്യക്കായി.
ഇതിനു ശേഷവും പാക് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം എയര്‍ ഇന്ത്യ വിമാനത്തിന് ലഭിച്ചു. ഇറാനുമായി അവര്‍ ബന്ധപ്പെടുകയും വിമാനത്തില്‍ നിന്നുള്ള സന്ദേശം നല്‍കുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം വിമാനങ്ങള്‍ കുറച്ചു മണിക്കൂറുകള്‍ തന്നെ ഇറാനില്‍ ചെലവിടേണ്ടതായി വരും. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അതിവേഗം അനുമതി ലഭിച്ചു. മാത്രവുമല്ല, ഒരു എളുപ്പവഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിച്ചതായും എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.
ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.
ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.
വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.
അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ് കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.
പോസ്റ്റ്:
‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’
വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.