പാലായില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ പൊങ്ങി. കാഞ്ഞിരപ്പള്ളി പൊടിമറ്റ് അഞ്ജു ഷാജി എന്ന 20 കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയെ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നാണ് കാണാതായത്. പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്ബിളാവില്‍ ആണ് മൃതദേഹം പൊങ്ങിയത്. പെണ്‍കുട്ടി പാലത്തില്‍ നിന്നും ചാടിയതാകാം.

അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയാണ് അഞ്ജു. സര്‍വകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്ചയാണ് നടന്നത്. പരീക്ഷയ്ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശാസിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ പെണ്ഡകുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നുവരുന്നതായി കണ്ടിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും സംഘവും തെരച്ചില്‍ നടത്തിയത്.

അഞ്ജു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണം നിഷേധിച്ച്‌ കുടുംബം രംഗത്തെത്തി.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച്‌ കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.

എന്നാല്‍ അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു