തിരുവനന്തപുരം കല്ലമ്പലത്ത് ബസിൽ കയറുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനടിയിൽ പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുവാപ്പള്ളി കെടിസിടി ആർട്സ് കോളേജിലെ ഒന്നാംവർഷ എംഎ ഇംഗ്ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിൻ്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം വിജയ് (22) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 3.15-ഓടെ ദേശീയപാതയിൽ മണമ്പൂർ ആഴാംകോണം ജങ്ഷനിലായിരുന്നു അപകടം. കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്കു വന്ന സ്വകാര്യബസ് ആഴാംകോണം ജങ്ഷനിൽ നിർത്തി വിദ്യാർഥികളെ കയറ്റുമ്പോൾ, കൊല്ലത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ കാർ നിയന്ത്രണം വിട്ട് ബസിൻ്റെ ഇടതുവശത്തുകൂടി വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ പല ഭാഗത്തേക്കു തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്ന് വിവിധ വാഹനങ്ങളിൽ കയറ്റി ചാത്തമ്പാറ കെടിസിടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം വാഹനത്തിനടയിൽപ്പെട്ട ശ്രേഷ്ഠ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.
കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൻ്റെ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിയെത്തിയവർ കണ്ടത് പരിക്കേറ്റ് പലയിടത്തായി ചിതറി വീണുകിടക്കുന്ന കുട്ടികളെയാണ്. ഇടിയുടെ ഫലമായി ബാഗുകളും ചെരിപ്പുകളുമെല്ലാം പലഭാഗത്തായി തെറിച്ചുകിടക്കുകയായിരുന്നു. സമയം കളയാതെ തന്നെ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു നാട്ടുകാർ. എല്ലാവരും ഒരുമനസ്സോടെ പ്രവർത്തന നരതരായതോടെ രക്ഷപ്രവർത്തനം ഊർജ്ജിതമായി. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നുപോയിരുന്നു. അപകടത്തിൽപ്പെട്ട കാർ പിന്നീട് യന്ത്രസംവിധാനമുപയോഗിച്ച് പോലീസ് സംഭവസ്ഥലത്തുനിന്ന് സ്റ്റേഷൻവളപ്പിലേക്കു മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെടിസിടി കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനം കഴിഞ്ഞ് കോളേജിനു അടുത്തുള്ള ആയാംകോണം ജംഗ്ഷനിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ബസ് വന്ന് അതിലേക്ക് കുട്ടികൾ കയറാൻ ഒരുങ്ങുമ്പോഴാണ് കൊല്ലം ഭാഗത്ത് നിന്നും അമിത വേഗതയിൽ ടൊയോട്ട ഫോർച്യൂണർ കാർ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. നിർത്തിയിട്ട് ആളെ കയറ്റിക്കൊണ്ട് നിന്ന ബസ്സിന് പുറകിലും ഇടിച്ച ശേഷമാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് വിവരം.
വിദ്യാർത്ഥികൾ കാറിന് അടിയിലായപ്പോഴും കാർ ഡ്രൈവർ രക്ഷപ്പെടാൻ വാഹനം പുറകോട്ട് എടുക്കുകയും വിദ്യാർത്ഥികളുടെ ദേഹത്തു കാർ കയറി ഇറങ്ങുകയും ചെയ്തു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വിദ്യാർത്ഥികളും കാറിൽ അടിച്ചു ബഹളം വെച്ചപ്പോഴാണ് കാർ നിർത്താൻ ഡ്രൈവർ തയ്യാറായത്. നാട്ടുകാരും മറ്റു വിദ്യാർത്ഥികളും ചേർന്ന് കാറിനു അടിയിൽ പെട്ട വിദ്യാർത്ഥികളെയും കാറിടിച്ചു പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെയും തൊട്ടടുത്തുള്ള കെടിസിടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ആറ്റിങ്ങൽ പ്രസിദ്ധമായ ലിപ്റ്റൻ കുടുംബത്തിലെ സുകുമാരൻനായരുടെ ജ്യേഷ്ഠ സഹോദരൻ ശ്രീധരൻനായരുടെ മകൻ വിജയകുമാറിന്റെ മകളാണ് ശ്രീ സരസിൽ ശ്രേഷ്ഠ എം വിജയ്. അടുത്ത കാലത്താണ് ലേബർ ഓഫീസർ ആയിരുന്ന വിജയകുമാർ റിട്ടയർ ചെയ്തത്. മഞ്ജുവാണ് ശ്രേഷ്ഠയുടെ മാതാവ് .
ഇന്ന് ലോക വൃക്കദിനം (World Kidney Day). വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. ശരീരം തരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെറിയ ചില മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ത്തന്നെ വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങള്‍ പ്രതിരോധിക്കാനും സാധിക്കും.
വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?
രണ്ടരമുതല്‍ മൂന്ന് ലിറ്റര്‍ വെള്ളംവരെ എല്ലാ ദിവസവും കുടിക്കണം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ വെള്ളം കുടിക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൂട്ടുകയും കുറയ്ക്കുകയും വേണം. കൊഴുപ്പും മധുരവുമേറിയ ഭക്ഷണങ്ങളുടെയും ശീതളപാനീയങ്ങളുടെയും അധിക ഉപയോഗവും വളരെയധികം കുറയ്ക്കണം. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.
പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഇടയ്ക്കിടെ മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നവര്‍, ജന്മനാ മൂത്രനാളിയുമായി ബന്ധപ്പെട്ട് അസുഖമുള്ളവര്‍, വൃക്കയില്‍ കല്ലുവന്ന് ചികിത്സ തേടിയവര്‍, പരമ്പരാഗതമായി വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം.
മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര്, മൂത്രത്തിലെ പത, മൂത്രത്തിലെ രക്തസാന്നിധ്യം, മൂത്രത്തിന്റെ അളവ് കുറയല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഉറക്കക്കുറവ്: ഉറക്കം കുറയുന്നത് രക്തസമ്മര്‍ദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനം വരുത്തും. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
അമിത വണ്ണം:ശരീരഭാരം ക്രമാതീതമായി വര്‍ധിക്കുന്നത് ശരീരപോഷണത്തില്‍ വ്യതിയാനം സൃഷ്ടിക്കും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ലക്ഷണങ്ങള്‍മാത്രം നോക്കി സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് വൃക്കയുടേതുള്‍പ്പെടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുടെ മരുന്നുകള്‍ മുടക്കുന്നതും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്
പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.
രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.
പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.
മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.
കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
രേവദ് ബാബു എന്നയാൾക്ക് കലാഭവൻ മണി വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ, മണിയുടെ വീട്ടുകാർ തിരിച്ചു വാങ്ങി എന്ന വാർത്ത തെറ്റെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മണി ചെയ്ത സഹായങ്ങൾ തിരികെ വാങ്ങാൻ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് രാമകൃഷ്ണൻ പറയുന്നു. മണിയുടെ വീട്ടുകാർ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രാമകൃഷ്ണൻ പറയുന്നു.
‘‘സത്യാവസ്ഥ ജനങ്ങൾ അറിയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ടി വന്നത്. മണി ചേട്ടൻ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങൾ വീട്ടുകാർ തിരികെ വാങ്ങി എന്ന നവമാധ്യമ വാർത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.ചേട്ടൻ ചെയ്ത സഹായം തിരികെ ചോദിക്കാൻ ഞങ്ങൾ വീട്ടുകാർ ഹൃദയമില്ലാത്തവരല്ല.
ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും’’. ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.
മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.
എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.
മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
ആളൂരിൽ അച്ഛനേയും രണ്ടര വയസുള്ള മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയിയെ തൂങ്ങി മരിച്ച നിലയിലും മകനെ ബക്കറ്റിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയ് നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ബിനോയിക്ക് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായാണ് വിവരം. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇത് ബിനോയിയെ മാനസികമായി തളർത്തിയിരുന്നു.
മകനെ കൊലപ്പെടുത്തി ബിനോയ് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിനോയിക്ക് ഒൻപത് വയസ് പ്രായമുള്ള മറ്റൊരു മകൻ കൂടിയുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.